Monday, September 23, 2013

നീയും ഞാനും

നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
അമ്മതൻ ഉദരത്തിൽ സ്വസ്തം കിടന്നതും 

പേറ്റുനോവിൻ പാരമ്മ്യത്തിലുദ്ദീപ്ത 
ശംഖൊലിപോലെൻ കരച്ചിൽ ശ്രവിച്ചതും
കണ്ണേറു കൊള്ളാതിരിക്കാൻ കവിളിൽ
കണ്മഷി തേച്ചു പിടിപ്പിച്ചപ്പോളും
ഒപ്പത്തിനൊപ്പം കുട്ടിക്കളികളിൽ മത്സരിച്ചപ്പോളും 

നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
വേർതിരിച്ചെന്നെ കെട്ടിയിടാനുള്ള
അടയാളങ്ങൾ നിരന്നതും ഭീതി പരത്തിയും,
താക്കീത് നൽകിയും നീയും ഞാനും കൂടിയെന്നെ 

വേറിട്ടതാക്കിയില്ലേ
 --------------------------------------------------------------
ചലനത്തിൽ, ഭാവത്തിൽ, ശബ്ദത്തിൽ, വേഷത്തിൽ 

ചങ്ങലക്കൂട്ടങ്ങൾ പൂമാലയാക്കി നാം
തങ്ങളിൽ തങ്ങളിൽ മാത്സര്യം നിറച്ചപ്പോൾ
നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
വിവടുകൾ ചികഞ്ഞുള്ള കഴുകൻ കണ്ണുകളും
മാർദ്ദവം തിരഞ്ഞുള്ള കൈത്തലങ്ങളും
ശൃംഗാരം നുകരുവാൻ മധുവചനങ്ങളും 

പിന്തുടർന്നപ്പോളെല്ലാം
നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
പല്ലും നഖവും അളന്നു നോക്കി 

അന്തസ്സിനൊത്ത പൊന്നും പണവും 
കൂട്ടി തൂക്കി വിറ്റപ്പോളും
പുഞ്ചിരി തൂകിയെന്നെ എതിരേറ്റപ്പോളും
ചലനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട കണ്ണുകളിൽ 

നിന്റെയുമില്ലേ കൂട്ടുനിൽക്കാൻ
ചുറ്റുവട്ടത്തെല്ലാം മധു നുകരുവാൻ
വണ്ടുകൾ തമ്മിൽ മത്സരിച്ചപ്പോളും
കൂട്ടിന്നിരിക്കാനും, കൂട്ടികൊടുക്കാനും നീയുമില്ലേ 

എനിക്ക് പെണ്‍കുഞ്ഞായ് നീ പിറന്നപ്പോളും 
നിന്നിലടയാളങ്ങൾ നിറച്ചു, ഭീതി പരത്തി നിന്നെ, 
ഞാനായ് വളർത്തിയില്ലേ
എന്നെയും നിന്നെയും ചെന്നായ്ക്കൂട്ടങ്ങൾ 

നക്കിത്തുടച്ചപ്പോളും, കടിച്ചു കീറിയപ്പോളും 
നിസ്സംഗരായ് നോക്കിനെടുവീർപ്പിടുമ്പോളും 
ഓർക്കുന്നുവോ, ഞാൻ നിന്നിലുണ്ട്, നീയെന്നിലും

No comments:

Post a Comment