Sunday, October 26, 2014

ഒസ്യത്ത്

വറുതി തന്നൊരാ അരവയർ നിറയ്ക്കുവാൻ
നെറിവുകേടിൻ അപ്പവുമായ് വന്നവർ,
കരിയേയും കൂസാത്ത കൗമാര പ്രായത്തിൽ
കാടിളക്കി ഓടിക്കളിക്കുമ്പോൾ,
കരിമ്പനകൾക്കിടയിൽ ഒളിച്ചിരുന്നെന്നുടെ
കന്യകാത്വം കവർന്നെടുത്തവർ,
കപടമോഹങ്ങൾ വിളമ്പി തന്നിക്കിളി കൂട്ടിയവർ,
അരവയർ നിറവായറാക്കി ഓടിയോളിച്ചവർ,
ഇവർക്കെല്ലാമായി ഞാനൊരു ഒസ്യത്തെഴുതുന്നു
എന്റെതല്ലാത്ത ഭൂമിയിൽ, പൊളിഞ്ഞ കൂരയിൽ,
മലിനമായൊരീഗർഭപാത്രത്തിൽ
പിറന്നൊരെൻ കുഞ്ഞിന്നവകാശം!
ചിരിക്കുമീ പ്രഭാതത്തിലെൻ
ചാരത്തു വന്ന അഭൗമ സൗന്ദര്യമേ,
ശാന്ത സ്നേഹ സാന്നിദ്ധ്യമേ,
നിറപുഞ്ചിരിയാൽ ചൊരിയുന്നു കാരുണ്യം..
ചിറകനക്കത്താൽ തഴുകുന്നു മന്ദമാരുതൻ.
സ്നേഹത്തിൻ തൂവൽ സ്പർശമേ,
പറക്കുനിൻ ചിറകിലേറ്റി
അങ്ങകലെ ആകാശ നീലിമയിൽ

Friday, October 24, 2014

നീ വരേണ്ടത്
രാവിന്നന്ത്യയാമത്തിലാകണം..
സ്വച്ഛമായുറങ്ങുകയാവും ഞാൻ
അപ്പോൾ നിന്നോട് വാദപ്രതിവാദത്തിന്
ഞാൻ മുതിരില്ല
അന്ത്യാഭിലാഷം ചോദിക്കാനുണർത്തരുത്
ഉണർന്നാൽ, നിൻറെ കർമ്മം മുടങ്ങും
നിനക്കൊരിക്കലും
സാധിച്ചു തരാൻ കഴിയാത്തഭിലാഷമെ
ഞാൻ ചോദിക്കൂ
എന്തെന്നാൽ,
എനിക്ക് ജീവിച്ച് മതിയായിട്ടില്ല

Wednesday, October 22, 2014

സായൂജ്യം

തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ശ്രീ ആകെയൊന്നു തുടിച്ചു. ഈറനണിഞ്ഞു കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ കവിളിലെ ചുവപ്പ് കണ്ട് അവളൊന്നു നാണിച്ചു. പുതുമണമുള്ള പുളിയിലകര ചേലയെടുത്ത് ചുറ്റി. മുടിയുടെ നനവ്‌ ബ്ലൗസിന്റെ പിൻഭാഗത്ത് നനവ്‌ പടർത്തി. ഇരുവശത്ത്നിന്നും കുറച്ചു മുടിപകുത്തെടുത്ത് പിന്നിക്കെട്ടി. കുങ്കുമ ചെപ്പ് തുറന്നു നെറ്റിയിൽ കുറി വരച്ചു. ഗുരുവായൂരപ്പനെ പ്രാർത്ഥിച്ച്, പൂമുഖത്തേക്ക്‌ നടന്നു.

പടിഞ്ഞാറ് സൂര്യൻ ചരിഞ്ഞിറങ്ങുന്ന ചുവപ്പ് അവളുടെ കവിൾ കൂടുതൽ ചുവന്നതാക്കി. തിളങ്ങുന്ന കൃഷ്ണമണികളിൽ ചുവന്ന വെളിച്ചം ഒളിച്ചിരുന്നു. ഒരു മൂളിപ്പാട്ടിനാൽ മുറ്റത്തെ തുളസിക്ക് വെള്ളം ഒഴിച്ച്, ഒരു തുളസിക്കതിർ നുള്ളിയെടുത്തവൾ മുടിയിൽ വെച്ചു.

കർക്കിടക മേഘങ്ങൾ കൂട്ടംകൂടി കഥപറയാൻ തുടങ്ങി. കൂട്ടത്തിലൊരു കുസൃതിക്കാരൻ കഥകേൾക്കാൻ തിരക്ക് കൂട്ടിയപ്പോൾ, കരുതിവച്ച നീർക്കുടം തുളുമ്പി. മഴത്തുള്ളികൾ ദേഹത്ത് പതിച്ചനേരം, കണ്ണുകളടച്ച്‌ ശ്രീ കൈകളുയർത്തി, ചിന്നംപിന്നം പെയ്യുന്ന മഴയോട് കിന്നാരം പറഞ്ഞു ചിരിച്ചു. മഴമേഘ കൂട്ടം കൂടെ ചിരിച്ചു. ശ്രീ ഓടിപ്പോയി കോലായിൽ ഇരുന്നു. മഴത്തുള്ളികൾ അവളുടെ കാലുകളെ ചുമ്പിക്കാൻ തിരക്ക് കൂട്ടി. തണുത്ത ഓരോ ചുംബനവും അവളെ പുളകിതയാക്കി. വരാൻ പോകുന്ന സുവർണ്ണ നിമിഷത്തെക്കുറിച്ചോർത്തു അവളുടെ കണ്ണുകൾ കൂടുതൽ തിളങ്ങി, കവിളുകൾ തുടുത്തു, ചുണ്ടുകൾ വിടർന്നു.

പുളിയില കരമുണ്ടിൻ താഴെ കണ്ട നഖം വൃത്തിയായി വെട്ടിയൊതുക്കിയിട്ടുള്ള കാലുകൾ കണ്ണുകളെ അതിശയിപ്പിച്ചു അറിയാതെ എഴുന്നേൽപ്പിച്ചു. ശ്രീ എന്നുള്ള സ്നേഹപൂർവ്വമായ വിളികേട്ട് പാദങ്ങളിൽ നിന്നും മുഖം മുകളിലേക്ക് ഉയർന്നു അവൾ ഒരു മയികലോകത്ത് എത്തിയപോലെ എഴുന്നേറ്റു..ശ്രീ എന്ന് ഒരിക്കൽ കൂടി പതിഞ്ഞ സ്വരത്തിൽ വിളിച്ചിട്ട് അവൻ, അവളുടെ വലതു കൈയ്യിൽ മെല്ലെ പിടിച്ചു. ആ സ്പർശനത്തിൽ അവൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെല്ലാമോ അനുഭൂതികൾ ഒരുമിച്ചു അനുഭവിച്ചു. എൻറെ കണ്ണാ എന്ന് പറഞ്ഞു അവൾ അവൻറെ കൈയ്യിൽ മുറുകെ പിടിച്ചു. അവൻ അവളുടെ തോളുകളിൽ പിടിച്ച് ആ കണ്ണുകളിലേക്ക് കുറെ നേരം നോക്കി നിന്നു. നെറുകയിൽ ഒരു നേർത്ത ചുമ്പനം കൊടുത്തിട്ട്, അവളോടൊപ്പം കോലായിയിൽ ഇരുന്നു. മഴ ശാന്തമായ് പെയ്തുകൊണ്ടിരുന്നു..അവൾ അവൻറെ മടിയിൽ തലവെച്ച് കിടന്നു. അവളുടെ മുടിയുടെ ഗന്ധം നുകർന്ന്, തലോടി അവൻ സംസാരിച്ചു കൊണ്ടിരുന്നു. മധുരമായ ആ സംസാരം അമൃത് പോലെ അവൾ നുകർന്നു. ഓരോ നുള്ളും ഒരുപാടു ആസ്വദിച്ച് രുചിച്ചിറക്കി. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..പാട്ടുപെട്ടി പാടിക്കൊണ്ടേ ഇരുന്നു..
ഉണ്ണികൃഷ്ണന്റെ മോഹന രൂപം ഉള്ളിൽ കാണേണമെപ്പോളും..
ഉള്ളിന്റെ ഉള്ളിൽ  വാഴും കണ്ണന്റെ സുന്ദര സ്വരം കേൾക്കേണം..


Tuesday, October 14, 2014

അറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും
പുറംകണ്ണടച്ചകക്കണ്ണാലയറിയുന്നു
നിൻ നിറസാന്നിദ്ധ്യം
സുഗന്ധിപ്പൂക്കളെ വെല്ലും
ഗന്ധത്താൽ ഭ്രമിക്കുന്നു നാസികാഗ്രം
മൗനം, നിശ്ചലമടുത്തിരിക്കുമ്പോൾ
പകരുന്നു തപനം ചുറ്റിലും
അറിയുന്നു ചലനവേഗങ്ങൾ
കാറ്റായെന്നെ തലോടുമ്പോൾ
മൗനമായ്  പറയുന്നതൊക്കെയും
മനതാരിൽ തേന്മഴയായ് പെയ്യുന്ന-
തറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും

Tuesday, October 7, 2014

തൊപ്പി

തട്ടിയെടുത്തെന്റെ
തൊപ്പിയൊരുപറ്റം
കശ്മലന്മാരവർ,
അഭിനവ തൊപ്പി വെച്ചെന്നെ
വിൽപ്പനച്ചരക്കാക്കുന്നു.
ഉരുവിടുന്നൊരു
തത്ത്വമതെന്തെന്നറിഞ്ഞിടാതെ.
കള്ളുമണത്താലും,
കട്ട് മുടിച്ചാലുമില്ലൊട്ടു നാണം;
നാറുന്ന കരങ്ങൾക്ക്
കക്കൂസിൻ നാറ്റമകറ്റാനാശങ്ക.
അറിയില്ലവർക്കെന്നെ,
യെനിക്കവരെയും..