Monday, January 13, 2014

പരിണാമം

വന്ദിച്ചുകൊണ്ട് തന്നെ പറയട്ടെ,
വടവൃക്ഷമേ, ഇല്ല നിനക്കിന്നു
പണ്ടത്തെ പ്രൗഡിയും, വേരോട്ടവും..
അങ്ങിങ്ങ് തൂങ്ങി കിടക്കുന്ന
ഫലങ്ങളാണ് നിന്നഹങ്കാരമെങ്കിൽ
ഞെട്ടറ്റു വീഴാമെന്നോർക്കാതെ
വൈരുദ്ധ്യവാദം പറഞ്ഞു
മൂഡസ്വർഗ്ഗത്തിലാണവ..
ഇലകളൊട്ടുമുക്കാലും
തളർച്ചയിലാണിന്ന്,
തരില്ലവ നീ മോഹിക്കും അന്നജം,
അവയ്ക്കവശ്യം
തെളിനീർ പകർന്നില്ലെങ്കിൽ..
ഇടയ്ക്കെത്തും വസന്തം തരും
പൂക്കളും കണ്ടുനീ മോഹിക്കല്ലേ,
കൊഴിയാമവ നല്ലൊരു
കാറ്റിലോ, മഴയിലോ..
തീയിൽ കുരുത്തതായാലും
വെയിലത്ത് വാടാതിരിക്കാൻ,
ഒലിച്ചിറങ്ങും മണ്ണിലത്രയ്ക്ക്
ദൃഡമല്ല നിൻ വേരോട്ടമിന്നു..
തണലും ഫലവും
പ്രതീക്ഷിക്കുന്ന കർഷകൻ
പുതിയ ഫലവൃക്ഷത്തൈകൾ
പരീക്ഷിക്കില്ലെന്ന
മൂഡ വിശ്വാസവും വെടിയ നീ..
ചുറ്റും പുതിയ തോട്ടം വളരുമ്പോൾ
കാലങ്ങൾ കഴിഞ്ഞ്
ചർച്ച ചെയ്യാൻ
ചരിത്രവിഡ്ഢിത്തം
കരുതിവയ്ക്കേണ്ട നീ..
കുടഞ്ഞെറിയുക
പുഴുക്കുത്ത് ബാധിച്ച ഫലങ്ങളെ,
ശ്വസിക്ക ശുദ്ധവായു, കുടിക്ക തെളിനീർ..
തളിർക്കട്ടെ പ്രതീക്ഷയോടെ പച്ചിലകൾ
വിരിയട്ടെ വസന്തത്തിൽ നൂറു പൂക്കൾ
ഞെട്ടറ്റു വീഴാത്ത
ഫലങ്ങളുണ്ടാകട്ടെ വീണ്ടും..






No comments:

Post a Comment