Thursday, July 31, 2014

"വിദ്യ" പഠിച്ച പുങ്കവൻ
വിദ്യാഭ്യാസത്തെ
വിലയിട്ടു വ്യഭിചരിക്കുന്നു !! 

Wednesday, July 30, 2014

സഖീ, നീ തന്നെയെല്ലാം

സന്ധ്യേ, നിൻ മനോഹാരിത 
എൻസഖിതൻ
കവിൾത്തടത്തിൻ
ശോണിമയാലോ?
കാറ്റേ, നിൻ ചന്ദന ഗന്ധം
എൻ പ്രിയസഖിയുടെ
പൂമേനി തഴുകിയതിനാലോ ?
കുയിലേ, നിൻ കളകൂജനം
കടം കൊണ്ടതെൻ
തോഴിയിൽ നിന്നോ?
മഴയേ, നിൻ കുളിരാർന്ന സ്പർശനം
എൻസഖി പ്രണയമായ്
പെയ്തിറങ്ങുവതിനാലോ?
സഖീ, നീ തന്നെയെല്ലാം..

Saturday, July 26, 2014

നിതാന്തൻ

കർമ്മമേ, സ്വന്തമാക്കൂ
നീയെൻറെ കാലങ്ങളൊക്കെയും..
എന്നും ചരിക്കുന്ന, തളരാത്ത
യന്ത്രമായുരുട്ടുക..
നീക്കി വെയ്ക്കേണ്ടൊരു 
മാത്ര പോലും..
ചിന്തിക്കേണ്ടെനിക്കൊരു
നേരമെന്നുടെ ചേതന..
നിദ്രവേണ്ടെനിക്ക്
ദു:സ്വപ്‌നങ്ങൾ കാണുവാൻ..
കർമ്മമേ, സ്വന്തമാക്കൂ

നീയെൻറെ കാലങ്ങളൊക്കെയും.
  

Thursday, July 24, 2014

വ്യതിചലനം

നരച്ചഭിത്തിയാൽ
തളർന്നു നിൽക്കുമാ
ഗ്രന്ഥശാലയിലേക്കുള്ള
വീഥിയിന്നും ദുർഘടം തന്നെ..
വഴിമുടക്കിയാ
മൂവാണ്ടൻ കൊമ്പിലെ
തുടുത്ത മാമ്പഴം..
വികൃതിയൊരുത്തി
കല്ലെടുത്തൊരേറെറിഞ്ഞു..
കണ്ടു നിന്നവരൊക്കെയു-
മതെറിഞ്ഞുടച്ചു..
കടന്നലും വണ്ടും
മണംപിടിച്ചടുത്തു കൂടി
മൂളി മത്സരമായി..ഞെട്ടറ്റു വീണ മാമ്പഴത്തി-
ന്നവകാശികളേറെയായി..
കശപിശകൂടി
കോലാഹലമായി..
പഴുത്തു തുടുത്തതിന്നകം
പുഴുത്തരിക്കാൻ തുടങ്ങി..
നിയമപാലകർ കേസെടുത്തു
പക്ഷമില്ലാത്ത വിധിയെഴുതി..
"വഴിതെറ്റിക്കും" ഗ്രന്ഥശാല
പൊളിച്ചു മാറ്റുകതന്നെ!!
പൊടിപിടിച്ച സങ്കൽപ്പങ്ങൾ
തേങ്ങലോടെ എരിഞ്ഞടങ്ങി..




Tuesday, July 22, 2014

മറുപുറം

പറയാതെ തിരയാതെ
സ്വന്തമായവർ..
അറിഞ്ഞും പറഞ്ഞും
വിശാലമനസ്കരായ്..
അറിഞ്ഞതൊക്കെയും
നെരിപ്പോട് തീർത്തപ്പോളും,
ചിരിച്ചു ശാന്തമനസ്കരായ്..
ഓർമ്മതൻ ചുടു നിശ്വാസത്തിൽ,
കനലെരിഞ്ഞതും, തണുത്തതും
മറുപുറമറിഞ്ഞതില്ലൊട്ടുമെ..
കൂർത്ത സങ്കൽപ്പങ്ങൾ  കെട്ടഴിച്ചിട്ടു,
പുഴുത്ത വ്രണത്തിലെന്നറിയാതെ..
അറിഞ്ഞതൊക്കെയും
മതിലുകൾ തീർക്കുമ്പോളും
പറയാതെ അറിയാതെ
 "എല്ലാമറിഞ്ഞവർ" !!




Monday, July 21, 2014

ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ

ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..
പിന്നാമ്പുറത്തെ കൂടാരത്തി-
ലഴിച്ചുവെച്ചിട്ടുണ്ടെൻ വേഷങ്ങൾ.
സ്വപ്നം കണ്ടാദർശങ്ങൾ
വിഷക്കൂണ് കൂട്ടിയപ്പോൾ,
വ്യതിരക്തതയുടെ തുലാസ് വാങ്ങി,
വിലയിട്ടു തൂക്കിവിറ്റ മസ്തിഷ്കം
ചില്ലുക്കൂട്ടിലടക്കി വെച്ചിട്ടുണ്ടവിടെ..
ജന്മബന്ധങ്ങൾ തീച്ചൂളയായപ്പോൾ,
ആത്മസത്തയുടെ ശൈത്യങ്ങൾ
തേടിയലഞ്ഞു വലഞ്ഞ ദേഹം,
വെടിയാതെ കൂട്ടിയ രക്ത ബന്ധം
കൊക്കിലൊതുക്കി കാകൻ പറന്നുപോയ്‌..
ഇന്നെൻ മുഖം തെളിഞ്ഞാലും
വാടിയാലുമൊന്നുപോൽ
തുറിച്ച് നോക്കും സുഷിരങ്ങൾ
ഭയമല്ലാതെന്ത് ഭാവം പകർന്നിടും?
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ,
മസ്തിഷ്കമില്ലാത്ത, ബന്ധങ്ങളില്ലാത്ത
വികാരങ്ങളില്ലാത്ത ദേഹിയായ്
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..

Sunday, July 20, 2014

കർക്കിടകം


അന്ന്,
വറുതിയുടെ കറുത്ത രാവുകളിൽ

ചിങ്ങത്തിന്റെ സമൃദ്ധിക്കു താഴെ
മുഷിഞ്ഞ തോർത്തുടുത്ത്‌

തല കുനിച്ചിരുന്നു കഞ്ഞി കുടിച്ചിരുന്ന
അധസ്ഥിതൻ !
ഇന്ന്,
സമൃദ്ധിയുടെ ദുർമ്മേദസ്സുരുക്കാൻ
ഔഷധക്കഞ്ഞി കുടിച്ച്
കാവിയുടുത്ത്‌, ചീർത്ത കുമ്പ തിരുമ്മി
രാമായണം ജപിക്കും ആഡ്യൻ!!
 

Saturday, July 19, 2014

ജാതി

അദ്വൈതം ജനിച്ച, ആദിശങ്കരൻ ജനിച്ച, ശ്രീനാരായണ ഗുരുവും, ചെട്ടമ്പി സ്വാമികളും ജനിച്ച നാട്ടിൽ, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഒത്തിരി ഉണ്ടായ ഈ നാട്ടിൽ, ഇന്നും ജാതിയും, ഉപജാതിയും മനുഷ്യ മനസ്സിൽ ആഴത്തിൽ അഭിമാനവും അപമാനവും ആയി പതിഞ്ഞ് കിടക്കുന്നതെന്ത്കൊണ്ട് ? പേരിനു  മുന്നിലും പിന്നിലും വെയ്ക്കുന്ന ജാതിപ്പേര് തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ അല്ലേ ? ഇതിൽ നിന്നും വ്യതിചലിച്ച് നടക്കാൻ എത്രപേർ ആർജ്ജവം കാണിക്കുന്നുണ്ട് ?

നിധി

ഒളിഞ്ഞിരുന്നെവിടെയോ
അറിഞ്ഞിരുന്നോ നിന്നവകാശിയെ?
അറിഞ്ഞില്ല ഞാനുമേതുമേ
തെളിഞ്ഞെൻ മുന്നിലെത്തും വരെ!



Thursday, July 17, 2014

മാലിദ്വീപ്

സ്വപ്ന സഞ്ചാരിണീ പഞ്ചവർണ്ണക്കിളീ
പോരുന്നോ നീയെന്റെ നാടുകാണാൻ..
അതിഥിയാണിവിടെയെങ്കിലും
പോറ്റുന്നോരീയിടവുമെൻ നാടുതന്നെ..
മലയില്ല മഞ്ഞില്ല പുഴയില്ല കാടില്ലയെങ്കിലും 
കാണുകിൽ നീയിതു സ്വർഗ്ഗമെന്നോതിടും..
തെളിഞ്ഞ നീലാകാശത്തിൽ
ശുഭ്രനക്ഷത്രങ്ങളാൽ മാലതീർത്തപോൽ
ശാന്തമാം സാഗരത്തിൽ
പടർന്നു കിടക്കുന്നതെൻ ദേശം..
താഴ്ന്ന് പറന്നീടുകിൽ കാണാം,
തെളിഞ്ഞു വരുന്നൊരാ മായാ പ്രപഞ്ചത്തെ..
പച്ചയും നീലയും കറുപ്പും കലർന്ന ചിറകുകൾ
നീട്ടി പരത്തി കിടക്കും മയിലെന്നു കരുതി
എന്തിന് നിൻ ചിറകുകൾ നാണിച്ചു നിൽക്കണം..
മയിലല്ല, ചിറകല്ല, മായാ സാഗരത്തിൻ
അഭൗമ സൗന്ദര്യ സ്വാഗതമാണത്..
അരികത്തു ചെന്നീടുകിൽ കാണാം 
കുഞ്ഞോളങ്ങൾ, ഓടിവന്നുമ്മതന്നു,
പഞ്ചാര മണലുകൾ കട്ടുനക്കിയോടും കുറുമ്പന്മാർ..
അക്കര ദേശത്തെ സങ്കൽപ്പങ്ങളൊന്നുമേ
സ്വപ്നമല്ലെന്നു കണ്ടറിഞ്ഞീടാം..
ഊഴ്ന്നിറങ്ങാം, അഗാധതയിലേക്ക്‌
അത്ഭുതം കൂറും കാഴ്ചകൾ കണ്ടിടാം..
മത്സ്യ കന്ന്യകമാർ വാണിടും
സ്വപ്ന ലോകം കണ്ടാൽ മതിവരില്ലെന്നുമേ..
കൂടുണ്ട്‌ നിനക്കന്തിയുറങ്ങുവാൻ
കുടിലെന്നു തോന്നുകിലും കൊട്ടാരമാണവ..
പോരുമോ നീയെന്റെ നാടുകാണാൻ..






Wednesday, July 16, 2014

(ദുർ)ഗന്ധം

മകരമാസത്തിലെ ഒരു തണുത്ത പുലരിയിൽ ബാത്ത് ടബ്ബിൽ വെള്ളത്തിൽ കിടന്നുകൊണ്ട് ശിവൻ പറഞ്ഞു കൊണ്ടിരുന്നു, "എനിക്ക് ചൂടെടുക്കുന്നു"!! സിരകളിലൂടെ ഉടലാകെ പടർന്ന് ശിരസ്സിൽ കത്തിക്കാളുന്ന ചൂട്!!
ഗൗരി, ചൂടാക്കിയ വെള്ളത്തിൽ അവനെ കുളിപ്പിച്ച് തുവർത്തി കിടപ്പുമുറിയിൽ കൊണ്ട് വന്നിരുത്തി മുടി ചീകി ഒതുക്കിയപ്പോൾ അടർന്നു വീണ കണ്ണീർ അവൻറെ തോളിൽ പതിച്ചപ്പോൾ അവൻ വീണ്ടും കരയാൻ തുടങ്ങി - "എനിക്ക് ചൂടെടുക്കുന്നു"
കീറിയ കളസവുമിട്ട് ചുട്ടുപൊള്ളുന്ന മണ്ണിൽ, പാടത്ത് ഓടിക്കളിച്ച കൗമാരം ശിവൻറെ ഓർമ്മയിൽ നിന്നും അടർന്നു വീണിരിക്കുന്നു. കാലിൽ പൊള്ളച്ച് ചെല്ലുമ്പോൾ കയ്യിൽ കിട്ടിയത് കൊണ്ട് ഒരടി തന്ന് ശകാരിച്ച് മരുന്ന് വെച്ച് കെട്ടിതന്നിരുന്ന അമ്മ.വെയിലേറ്റു തളർന്ന ഉടലിൽ ചാലുകീറി ഒഴുകിയ വിയർപ്പെല്ലാം തലയിൽ കെട്ടിയ തോർത്തഴിച്ചു തുടച്ച്, കൂലിയും വാങ്ങി കുടിലിലേക്ക് നടക്കുമ്പോൾ, പാടത്തെ കള്ളുഷാപ്പിൽ നിന്നും ഒരു കുടം കള്ളും മോന്തി, പെട്ടിക്കടയിൽ നിന്നും പൊതിഞ്ഞ് വാങ്ങിക്കൊണ്ട് വരാറുള്ള  പഴംപൊരിയിൽ പൊതിഞ്ഞ അച്ഛന്റെ സ്നേഹം. അവയെല്ലാം വിസ്മൃതിയുടെ കാണാക്കയത്തിൽ ആഴ്ന്നു പോയി.
പൊടിമീശ മുളച്ച നാളുകളിൽ ഗൗരിയുടെ കണ്മഷിയാൽ മീശ തെളിയിക്കാൻ ശ്രമിച്ച് ഇളിഭ്യനായതും, കോവിലിലെ പൂരത്തിന് ചെവിയിലോതിയ കിന്നാരവും, വിറച്ച് വിറച്ച് അവൾക്ക് നൽകിയ ആദ്യ ചുമ്പനവും, തകർത്ത് പെയ്ത ഒരു ഇടവപ്പാതിയിൽ കവർന്നെടുത്ത അവളുടെ പ്രണയാവേശവും, എല്ലാം അവൻ മറന്നിരിക്കുന്നു.
വിപ്ലവാവേശം തലയിൽ കയറിയ യൗവ്വനത്തിൽ താണ്ടിയ ചുട്ടു പൊള്ളുന്ന പാതകളും, വിയർപ്പ് നാറിയ കുപ്പായവും, ബീഡിയും കള്ളും കലർന്ന ദുർഗന്ധത്തോടെയുള്ള സംഭാഷണങ്ങളും ആദർശങ്ങൾ പൊള്ളയായപ്പോൾ അവനുപേക്ഷിച്ചു. പാതുകം മാറ്റി, വേഷം മാറ്റി, ചിന്തകൾ മാറ്റി നടന്നപ്പോൾ കടൽ കടന്ന് സൗഭാഗ്യത്തെ എത്തിപ്പിടിച്ചു.
അന്ന്യമാക്കപ്പെട്ട മണ്ണിൽ കാലൂന്നാൻ ശ്രമിച്ചപ്പോൾ, അപരിചിതത്ത്വം വേരുകൾ പിഴുതെറിഞ്ഞ് ആട്ടിയോടിച്ചു. ശീതീകരിച്ച ജീവിതയാത്രയിൽ ചൂട് അവന് അസഹ്യമായി തുടങ്ങി. ആൾക്കൂട്ടത്തിന്റെ വിയർപ്പിൻറെ മണം, കള്ളിന്റെ മണം, സിഗരറ്റിന്റെ മണം എല്ലാം മനംപുരുട്ടൽ ഉണ്ടാക്കി. സുഗന്ധലേപനങ്ങൾ അവനിലെ ദുർഗന്ധം അകറ്റുവാൻ പര്യാപ്തമല്ലാതായി. കാലക്രമത്തിൽ അവൻറെ മണം അവനിൽ അറപ്പുളവാക്കി. ദുർഗന്ധം നാസികയിലൂടെ ശിരസ്സ്‌ തുളച്ച് കയറി ഉഷ്ണമായി പരിണമിച്ചു. മണമകറ്റാൻ, ചൂടകറ്റാൻ അവൻ കുളിച്ചുകൊണ്ടേ ഇരുന്നു.  

Sunday, July 13, 2014

നിഷ്പക്ഷൻ

എന്തെൻ കണ്ണുകൾ കാണാത്തെ?


രക്തം ചീന്തും തെമ്മാടികളുടെ പേക്കൂത്തുകളും

വരണ്ട  തൊണ്ടയിലൊലിച്ചിറങ്ങും രക്തക്കറയും
കളിചിരി മറാത്ത ബാല്യം കരിഞ്ഞുറങ്ങുന്നതും
പോന്നോമനതൻ കൈത്തലം ഗ്രസിക്കാനുതറും കരവും
അങ്ങകലെ തനിച്ചിരിക്കും കണ്ണിൻ തുറിച്ചു നോട്ടവും
 എന്തെൻ കണ്ണുകൾ കാണാത്തെ?

എന്തെൻ കാതുകൾ കേൾക്കാത്തെ?
ആക്ക്രോശത്താൽ ചീറിയടുക്കും വേട്ടപ്പട്ടിതൻ ഹുങ്കാരവും
അശരണൻറെ ചെറുത്ത്നിൽപ്പിൻ ശക്തിയില്ലായ്മയും
ജീവന് വേണ്ടി കേഴും കുഞ്ഞിൻ ദീന വിലാപവും
അടിവയറിൽ ചവിട്ടേറ്റമ്മയുടെ ശാപവചനങ്ങളും
സർവ്വം തകർക്കും വെടിയൊച്ചകളും  
 എന്തെൻ കാതുകൾ കേൾക്കാത്തെ?

എന്തെൻ ചർമ്മം നോവാത്തെ ?
ആളിപ്പടരും  തീയിൻ നടുവിലും
ചൂഴ്ന്നിറങ്ങും വെടിയുണ്ടയിലും
ആഴ്ന്നിറങ്ങും വാൾത്തലപ്പിലും
ചവിട്ടി മെതിക്കും ബൂട്ടിന്നടിയിലും
എന്തെൻ ചർമ്മം നോവാത്തെ ?

എന്തെൻ ചിന്തകളുണരാത്തെ ?
ഇന്ദ്രിയങ്ങളടച്ചു ഞാനുറങ്ങുകയാണ്
നിറങ്ങൾ തിരിച്ച് വിശകലനം ചെയ്യുകയാണ്
എന്റെയീ ശീതീകരിച്ച മുറിയിലിരുന്നു
ഏടുകൾ മറിച്ച് ചരിത്രം വിളമ്പാം ഞാൻ
ഞാനൊരു നിഷ്പക്ഷനാണ്,  തികച്ചും നിഷ്പക്ഷൻ!







Friday, July 11, 2014

ശാന്തിയുടെയും, സമാധാനത്തിന്റെയും ദൂദിൽ അസഹിഷ്ണുതയുടെ വിഷം കലർത്തി വംശഹത്യ നടത്തി നിങ്ങൾ സ്ഥാപിക്കുന്ന ദൈവ ദേശത്തിന്നധിപൻ ഏത് ചെകുത്താനാകും?
ഒരു സാഹിത്യകാരൻ തന്നിലേക്ക് ചുരുങ്ങുന്നതാണോ, അതോ സമൂഹത്തിലേക്ക് വലുതാകുന്നതാണോ സാഹിത്യത്തിനും, സാഹിത്യകാരനും നല്ലത്? സമൂഹവുമായി സംവദിക്കാൻ കഴിയത്തക്ക വിധത്തിൽ എത്ര രചനകൾ ഉണ്ടാകുന്നുണ്ട്?

Thursday, July 10, 2014

നിനക്കായ്‌

അർക്കൻ ചരിഞ്ഞിറങ്ങും സായംസന്ധ്യയിൽ
എന്നാരാമത്തിൽ പൂ നുള്ളാൻ വന്ന ഗോപികേ
ചെന്താമര തോൽക്കും നിന്നധരം പൊഴിയും
തേൻകണം നുകരാൻ വണ്ടായിടട്ടെ ഞാൻ?
കാർക്കൂന്തലിൻ പിടിവിടാതിരിക്കാൻ
തെച്ചികൾ തമ്മിൽ മത്സരിക്കുന്നല്ലോ
നിന്റെ ഗന്ധവും പേറി പറക്കും
കാറ്റിന്നുപൊലുമഹങ്കാരം !
കളിച്ചു ചിരിച്ചു നിന്റെ വരവറിയിക്കും
കൊലുസിനെ പുൽകാൻ
മണ്‍തരികൾ തിരക്ക് കൂട്ടുന്നു.
കടക്കണ്ണാലൊരു നോട്ടം കൊതിച്ച്
ഞാനിവിടെയൊളിച്ചിരിക്കുന്നു

Monday, July 7, 2014

പൂച്ചപോയി പുലി രാജാവായി വന്ന ഒരു മിഥ്യാ അഭിമാനം പക്ഷേ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കില്ലല്ലോ. കോരന് എന്നും കഞ്ഞി കുമ്പിളിൽ തന്നെ എന്നാണോ? അതോ ഇതെല്ലാം incredible indiaയിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമോ? വിഭവങ്ങൾ ഉണ്ടായിട്ടും ലഭ്യത ഇല്ലാത്ത; ധനം ഉണ്ടായിട്ടും ദാരിദ്ര്യമുള്ള; വിദ്യഭ്യാസമുണ്ടായിട്ടും വിവേകമില്ലാത്ത രാജ്യം ചിലപ്പോൾ നമ്മുടെ ഈ incredible india തന്നെ ആയിരിക്കും. അർപ്പണ ബോധമില്ലാത്ത ഒരുപറ്റം രാഷ്ട്രീയ കോമരങ്ങളും, ഉദ്യോഗ പ്രഭുക്കന്മാരും നാട് വാഴുമ്പോൾ പൊതുജനം വയറ്റത്തടിച്ചു പാട്ട്പാടി തന്നെ ജീവിക്കണം എന്നാണോ?

Sunday, July 6, 2014

കാറ്റിനെന്ത് സുഗന്ധം, കുളിര്..
കാഴ്ചയ്ക്കെന്ത് തെളിമ..
ശബ്ദത്തിനെന്ത് സൗകുമാര്യം..
ഞാനീമഴയത്തൊന്നു കുളിക്കട്ടെ..

Saturday, July 5, 2014

മഴമേഘക്കീറുകൾക്കിടയിലൂടെ കാണാം
പ്രത്യാശയുടെ അരണ്ട വെളിച്ചം
കനത്തു നിൽക്കുന്നതെന്തേ?
പെയ്തോഴിയരുതോ ?
തണുക്കട്ടെ മനം, തെളിയട്ടെ മാനം ..

Friday, July 4, 2014

കടം തരുമോ കുറച്ച് നിർവ്വികാരത ?
വേദനകൾ ഇല്ലാതെ, സ്വസ്ഥമായുറങ്ങാൻ !!
ജയിക്ക നീ ഗർവ്വിനാൽ
തകർന്നടിഞ്ഞില്ലാതാകാതിരിക്കാൻ
പൊഴിക്കാം, ഞാനൊരശ്രുകണം