Thursday, December 24, 2015

സംസ്ഥാനത്ത് ഭൂമി വില്പന കുത്തനെ കുറഞ്ഞു എന്ന് വാർത്ത !!

ഈ വാർത്ത വായിച്ചാൽ തോന്നും, ഇത് വളർച്ചാ മുരടിപ്പും സാധാരണക്കാരനെയും, കർഷകരെയും എല്ലാം ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ആണെന്ന്. ഭൂ മാഫിയയും, വസ്തു കച്ചവട ദല്ലാൾമാരും കൂടി കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ അഞ്ച് മുതൽ പത്ത് മടങ്ങ്‌ വരെയാണ് ഭൂമിയുടെ വില ഉയർത്തിയത്‌ എന്ന വാർത്ത പരാമർശിക്കാൻ വിസ്മരിക്കുന്ന ഈ വേവലാതി ആർക്ക് വേണ്ടിയാണ്? സാധാരണക്കാരനും ഇടത്തരക്കാരനും ഒരു തുണ്ട് ഭൂമി വാങ്ങി ഒരു കൂര വയ്ക്കാൻ ജീവിതകാലം മുഴുവൻ പണിയെടുക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൻറെയൊ, വ്യവസായ വത്ക്കരണത്തിൻറെ അടിസ്ഥാനത്തിലോ ഒന്നുമല്ല റിയൽ എസ്റ്റേറ്റ്‌ മാഫിയ ഭൂമിയുടെ വില കുത്തനെ ഉയർത്തിയത്‌. കള്ളപ്പണം ഈ മേഖലയിലേക്ക് ഒഴുകുകയായിരുന്നു. കോടികളുടെ സ്റ്റാമ്പ്‌ ഡ്യൂട്ടി വെട്ടിപ്പാണ് നടക്കുന്നത്. ഇതിന് ഏതെങ്കിലും വിധത്തിൽ നിയന്ത്രണം വരേണ്ടത് അത്യാവശ്യം തന്നെ ആയിരുന്നു. കൂടുതൽ നിയന്ത്രണങ്ങളോടെ ഭൂമി വാങ്ങലും വില്പനയും സാധാരണക്കാരന് പ്രാപ്യമാകുന്ന രീതിയിലേക്ക് ആകേണ്ടിയിരിക്കുന്നു.

http://www.mathrubhumi.com/money/personal-finance/real-estate/real-estate-kerala-dip-malayalam-news-1.753854
അഞ്ചാം വയസ്സിൽ കരഞ്ഞുകൊണ്ടു സ്കൂളിൽ പോയപ്പോൾ, തലയിൽ കയ്യോടി കരച്ചിൽ മാറ്റിയ ചേട്ടനെ പോലെ ആകാനായിരുന്നു മോഹം..
പത്താം വയസ്സിൽ ഓട്ടത്തിൽ തോറ്റപ്പോൾ, ഒന്നാമനായ പതിനാലു വയസ്സുകാരൻ ആകാനായി മോഹം..
പതിനാലാം വയസ്സിൽ മീശ മുളച്ചപ്പോൾ, കട്ടിയുള്ള മീശക്കാരൻ ആകാനായി മോഹം..
ഇരുപത്തിനാലാം വയസ്സിൽ ജോലി ആയപ്പോൾ, വളർന്നു വലുതായി പെണ്ണു കെട്ടാനായി മോഹം..
മുപ്പതു കടന്ന് ഉത്തരവാദിത്തം മുതുകിലായപ്പോൾ, താങ്ങൊന്നു കിട്ടാനായി മോഹം..
മുപ്പത്തഞ്ചിൽ നര കയറാൻ തുടങ്ങിയപ്പോൾ, ചുറുചുറുക്കിൽ പ്രായം മറക്കാനായി ശ്രമം..
നാൽപ്പതിലൂടെ പാതിയും പിന്നിട്ടപ്പോൾ, ഉള്ളതിൽ പാതി കളഞ്ഞ്‌ പിന്തിരിഞ്ഞോടാൻ കൊതിയായി..
:)
അപ്പോൾ ഈ അസഹിഷ്ണുത അസഹിഷ്ണുത എന്ന് പറയുന്നത് നമ്മുടെ നാട്ടിൽ മാത്രം കാണുന്ന ഒന്നല്ലല്ലേ. അങ്ങ് അമേരിക്കയിലും ഉണ്ടെന്നേയ്..നമ്മള് കരുതിയത്‌ ഈ സായിപ്പന്മാരെല്ലാം ഭയങ്കര സഹിഷ്ണുത ഉള്ളവരാണെന്നാ
http://www.mathrubhumi.com/news/world/donald-trump-malayalam-news-1.721647

Sunday, December 6, 2015

തത്വദർശനങ്ങൾ വർണ്ണങ്ങളായി പരിണമിക്കപ്പെട്ടപ്പോൾ
ആശയങ്ങൾ വർണ്ണങ്ങളിലൊതുങ്ങാതെ എതിർത്തുനിന്നു.
കൊടികളിൽ പൊതിഞ്ഞ ആശയങ്ങൾ
അധികാരത്തിൻ പടികൾ ചവിട്ടിക്കയറി,
ചായം പൂശിയ വികല ദർശനങ്ങൾ വില്പനയ്ക്ക് വെച്ചു.
തത്വ ദർശനങ്ങൾ, വർണ്ണ രാഹിത്യത്തിൻ മോക്ഷപ്രാപ്തിക്കായ്‌
അവതാര സ്പർശനത്തിനായ് കാത്തിരുന്നു

Tuesday, November 24, 2015

പട്ടാഭിഷേകം കഴിഞ്ഞപ്പോൾ നല്കപ്പെട്ട
കറുത്ത തുണിയാലവർ മനസ്സ് കെട്ടി..
നല്ല ദിനങ്ങലിലൊന്നിൽ,
ചോരയിറ്റു വീഴുന്ന പച്ചമാംസത്തിനു
കാവലിരുന്നനുചരർ  ഉറക്കെ ചിരിച്ചു,
ഉറക്കം വരാത്ത രാത്രികളിൽ
ശ്മശാനത്തിലേക്ക് നടന്നു,
ആത്മാക്കളുടെ പൊട്ടിക്കരച്ചിൽ
കേട്ടവർ സ്വസ്ഥമായുറങ്ങി..
നിശ്ശബ്ദ വാചാലതയാൽ
രാജാവശ്വമേധം നടത്തി..
സ്മൃതികളിലൊളിപ്പിച്ച പൈതൃകം
പിടി കൊടുക്കാതെ തെന്നിക്കളിച്ചു

Saturday, October 17, 2015

പിഞ്ചു കുഞ്ഞിനാൽ പോലും ത്രസിക്കുന്ന ലിംഗങ്ങളുടെ കണക്കെടുത്ത് നിർവ്വികാരരായി രാഷ്ട്രീയം പറയുന്ന നിൻറെയൊക്കെ മുഖത്ത് കാർക്കിച്ചു തുപ്പുന്നു !!!!

Monday, October 5, 2015

കേരളത്തിലെ പൊതു പ്രവർത്തകരും, രാഷ്ട്രീയക്കാരും, കലാകാരന്മാരും, സാഹിത്യകാരന്മാരും എല്ലാം ജാതി വിളിച്ചു പറഞ്ഞ് അവരവരുടെ "സ്ഥാനം" ഉറപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇനി പറയാൻ മടിയുള്ളവർ ഉണ്ടെങ്കിൽ, ആ കൃത്യം നിർവ്വഹിക്കാൻ മഹത്തായ "മാധ്യമ ധർമ്മം" പാലിക്കുന്ന "investigative journalism" ഉണ്ട്. "നമ്മടെ ആളാണ്" എന്നറിയുമ്പോൾ ഉള്ള ആ ഒരു "ഉൾപ്പുളകം" ഉണ്ടല്ലോ, അതാ ഞങ്ങൾ മലയാളികൾക്ക് ഇപ്പോൾ ഏറ്റവും നല്ല ലഹരി.
നവോത്ഥാനം ഉഴുതു മറിച്ചൊരു കേരള മനസ്സിൽ
അടരറ്റു കിടന്നിരുന്ന ജാതി വിഷവിത്തുക്കൾ 
വിദ്വേഷ മഴ കാത്തു കിടന്നിരുന്നു, തളിർക്കാൻ 
വിഷ ശിഖിരത്തിനായ് കാത്തിരുന്നു, പടർന്നു പന്തലിക്കാൻ.
ചരിത്രം വർത്തമാനത്തിലേക്ക്‌ നടന്നു നീങ്ങിയപ്പോൾ,
ഇരുട്ടറയിൽ അടയ്ക്കപ്പെട്ട ഗുരുചരന്മാർക്ക് ശ്വാസം മുട്ടുന്നു.
ഉഴുതുമറിച്ചിവിടെ നന്മ വിത്തുകൾ വിതറാൻ 
ഇനിയൊരു കാഹള ഭേരി മുഴങ്ങുവതെവിടെ ?


Sunday, October 4, 2015

ഒരിടത്തൊരിടത്ത് ഒരു കൊച്ചു ദേശം. അവിടെ മുൻപ് കുടുംബ രാജഭരണവും, പിന്നീട് പ്രജാരാജ ഭരണവും നിലവിൽ വന്നു. പ്രജാരാജഭരണ കാലത്ത്, ഒരു പുതിയ ആചാരം തുടങ്ങി വെച്ചു. വർഷത്തിൽ ഒരിക്കൽ, പത്തായത്തിലെ ധാന്യങ്ങളും, പഴങ്ങളും, പച്ചക്കറികളും ഉപയോഗിച്ചുള്ള ഒരു സമൂഹ സദ്യ. പിരിഞ്ഞു പോകുമ്പോൾ, കൂട്ടത്തിൽ കേമന്മാർക്ക് രാജാവിൻറെയും പരിവാരങ്ങളുടെയും വകയെന്ന വ്യാജേന സമ്മാനപ്പൊതികൾ നൽകി വന്നു. കാലക്രമത്തിൽ, പന്തിയിൽ പക്ഷഭേദവും, അടുപ്പക്കാർക്കുള്ള പൊതികൾക്ക് കനം കൂടി വരികയും ചെയ്തു. അവകാശ സംരക്ഷകരായി കേമന്മാർ തങ്ങളുടെ കൂടെ ഉള്ളവർക്ക് വേണ്ടി വില പേശൽ തുടങ്ങി. അങ്ങിനെ വിലപേശി വാങ്ങുന്ന ഒരു പങ്ക് കൂടെ ഉള്ളവർക്ക് കൊടുത്ത്, പ്രധാന പങ്ക് അടിച്ചു മാറ്റി കേമന്മാരെല്ലാം തടിച്ചു കൊഴുക്കാൻ തുടങ്ങി. കൊഴുത്തവർ പിന്നെ മറ്റുള്ളവർക്ക് കൊടുക്കുന്ന പൊതികളിലും വിഭവങ്ങളിലും ശ്രദ്ധ വയ്ക്കാനും, വില പേശാനും തുടങ്ങി. കൊതിച്ചത് കിട്ടാതെ വരുമ്പോൾ " ഇവിടെ ഒന്നും കിട്ടിയില്ല" എന്നു വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു.
ലോക സംസ്കൃതിയിലെ പല നല്ല വശങ്ങളും ഉൾക്കൊണ്ടുകൊണ്ടാണ്, ഇന്ത്യയിൽ എല്ലാത്തരം ആളുകളെയും ഉൾക്കൊള്ളാൻ പാകത്തിനുള്ള സംസ്കാരം രൂപം കൊണ്ടത്‌. ഭാരത സംകാരവും ഹൈന്ദവ സംകാരവും കൂട്ടി കുഴച്ച്, അതിൻറെ അട്ടിപ്പേര് തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന്, ഹൈന്ദവതയെ രാഷ്ട്രീയ/ സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ എന്നും ശ്രമിച്ചിട്ടുണ്ട്. ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ശാസ്ത്രം വളരാത്ത കാലത്ത് ദൈവ ഭയം എന്ന മാന്ത്രിക ചരടിനാൽ തളച്ചിടുകയായിരുന്നു. ശാസ്ത്രം വളർന്നപ്പോൾ, അവയ്ക്കെല്ലാം ശാസ്ത്രീയ അടിത്തറ സ്ഥാപിച്ചെടുക്കാനുള്ള സംഘടിതമായ ശ്രമങ്ങൾ നടന്നു എന്ന് കാണാം. അതിന്, വിദേശ സർവ്വകലാശാലയുടെ ഗവേഷണ ഫലങ്ങൾ കെട്ടി എഴുന്നള്ളിക്കപ്പെട്ടു.
സാമൂഹിക, സാമുദായിക ചുറ്റുപാടുകൾ കാരണം പുരോഹിത വർഗ്ഗം ശീലിച്ചു വന്ന പലതും കുലീനവും, ആഡ്ഡ്യത്വവും ആക്കി അവതരിക്കപ്പെട്ടു. അങ്ങിനെ അവതരിപ്പിക്കപ്പെട്ടതാണ് സസ്യാഹാര രീതിയും, ഋതുമതി ആകുന്ന സ്ത്രീയെ അകറ്റി നിർത്തുന്ന രീതിയും എല്ലാം. എതോരധ:സ്ഥിതനിലും "ആഡ്ഡ്യൻ" ആകാനുള്ള ഒരു തൊര ഉള്ളതിനാൽ, ഇതര വിഭാഗങ്ങളും അവയെല്ലാം അംഗീകരിക്കുകയും, പറ്റുന്നത് പോലെ പിന്തുടരാൻ ശ്രമിക്കുകയും ചെയ്തു. മനുഷ്യൻ ഭക്ഷണം തിരഞ്ഞെടുത്തിട്ടുള്ളത് ലഭ്യതയും, അവ കഴിക്കാനുള്ള മാനസിക താത്പര്യവും, രുചിയും അനുസരിച്ചാണ്. അത് എന്ത് തന്നെ ആയാലും അവ  കഴിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യവും, അവകാശവും ഏതൊരാൾക്കും ഉണ്ട്.

Friday, October 2, 2015

രാജ്യത്തെ എല്ലാ മെഡിക്കൽ വിദ്യഭ്യാസ പ്രവേശനങ്ങളും ദേശീയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം ആക്കാനുള്ള മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തീരുമാനം, മെഡിക്കൽ വിദ്യഭ്യാസ രംഗത്തുള്ള മൂല്യ തകർച്ച തടയുവാൻ ഒരു പരിധിവരെ സഹായിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല. സ്വാശ്രയം, ന്യൂന പക്ഷം തുടങ്ങി പലവിധ ന്യായങ്ങൾ പറഞ്ഞ്, മടിയുടെ കനം നോക്കി മാത്രം തോന്നിയ രീതിയിൽ എല്ലാം പ്രവേശനം കൊടുക്കുകയും, സ്വാധീനങ്ങൾ ഉപയോഗിച്ച് സൗകര്യങ്ങളിലും, പരീക്ഷകളിൽ പോലും ക്രമക്കേടുകൾ കാണിച്ച് പടച്ച് വിടുന്ന പുതു തലമുറ ഡോക്ടർമാരിലെ നെല്ലും പതിരും തിരിച്ചറിയാൻ കഴിയാതെ ജനം വഞ്ചിക്കപ്പെടുകയാണ്.

Wednesday, September 23, 2015

ഭരണ കൂടത്തെയും, വ്യവസ്ഥാപിത സമര രീതികളെയും, സമരത്തിൻറെ കുത്തക അവകാശികളെയും, ചുംബിക്കാൻ ആവേശം കൊള്ളുന്ന യുവത്വത്തെയും മൂന്നാറിലെ പെണ്ണുങ്ങളും , മാമാങ്കലത്തെ കുട്ടികളും നാണിപ്പിക്കുന്നു എങ്കിൽ, അതാണ്‌ ഈ വിഭാഗങ്ങൾക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ഷോക്ക്‌ ട്രീറ്റ്മെൻറ്. അതിലെ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്ന സങ്കുചിത താത്പര്യങ്ങൾ ഒരിക്കലും ആശാസ്യം അല്ല. 

Tuesday, September 22, 2015

ഒരു കൊച്ചി പാട്ട്

ഞങ്ങ ഭരിക്കും നാട്ടിൽ,
ഞങ്ങ മുടിക്കും നാട്ടിൽ
ഞങ്ങടെ കൂട്ടർ കക്കും
അത്, ഞങ്ങടെ കൂട്ടർ പൊക്കും
പിന്നത് ഞങ്ങടെ കൂട്ടർ മുക്കും!
അതിൽ നിങ്ങ വന്നിടങ്കോലിട്ടാൽ
ഞങ്ങടെ കൂട്ടർ നോക്കും
"പൊടിപോലുമില്ല കണ്ടു പിടിക്കാൻ"
എന്നൊരു തീർപ്പാക്കി തള്ളും.
കൂട്ടത്തിൽ കുനിഷ്ടന്മാർ
പൊടി തട്ടി കൂട്ടി കുന്നാക്കിയാൽ,
കുഞ്ചിക്ക് പിടിച്ച് കൂട്ടിലൊതുക്കും,
പിന്നത് ഞങ്ങ തന്നെ നിരത്തും!



Monday, September 21, 2015

ഞാനൊരു ശ്രീ നാരായണീയൻ

കേരളം കണ്ടത്തിൽ വെച്ച് ഏറ്റവും മഹത്തരം ആയ സാമൂഹ്യ പരിഷ്കരണം ആണ് ശ്രീ നാരായണ ഗുരു മുന്നോട്ട് വെച്ച ആശയം എന്ന് ഞാൻ വിശ്വസിക്കുന്നു. അന്നത്തെ സാമൂഹിക - സാംസ്കാരിക - സാമുദായിക - സാംസ്‌കാരിക അന്തരീക്ഷത്തിൽ അത്രയും ശക്തമായ ഒരു ആശയം മുന്നോട്ട് വെക്കാനും, അതിൻറെ സാക്ഷാത്കാരത്തിന് വേണ്ടി സമൂഹത്തിൻറെ വിവിധ തുറയിൽ ഉള്ളവരുടെ പിന്തുണ ഉറപ്പ് വരുത്താൻ കഴിഞ്ഞതും  അദ്ദേഹത്തിൻറെയും, ആശയത്തിന്റെയും വിശാലതയും ശുദ്ധിയും കൊണ്ടാണ്.
ശ്രീ നാരായണ ഗുരു മുന്നോട്ട് വെച്ചത് സാമുദായിക സമത്വത്തിലൂടെ ഉള്ള സാമൂഹ്യ നീതി ആണ്. അതിനെ കീഴാള സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമം ആയി ചുരുക്കി കണ്ടത്തിൽ നിന്നും തുടങ്ങുന്നു ആ മുന്നേറ്റത്തിന്റെ സാമുദായിക കേന്ദ്രീകരണം. മലയാള മനസ്സിൻറെ ആഴത്തിൽ വേരൂന്നിയിട്ടുള്ള ഫ്യൂഡൽ ചിന്തകൾ, കീഴാളരിൽ നിന്നും ഒരു പറ്റം മേലാളർ വളർന്ന് വരാനും, ശ്രീ നാരായണ പ്രസ്ഥാനം കൂടുതൽ സാമുദായിക കേന്ദ്രീകൃതം ആക്കുകയും ചെയ്തു. ഇതിനിടയിൽ വളർന്ന് വന്ന കമ്മ്യൂണിസ്റ്റ് ആശയം, കേരളത്തിൽ ശ്രീ നാരായണ ആശയത്തോട് ചേർന്ന് നിൽക്കുന്ന നിലപാടുകളും, പ്രവർത്തനങ്ങളും നടത്തിയത് കൊണ്ട്, ശ്രീ നാരായണ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്ന നല്ലൊരു ശതമാനം ജനങ്ങൾ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരായി, അതിൻറെ ഭാഗമാവുകയായിരുന്നു.
ഒരു പരിധിവരെ, സാമുദായിക നീതി വെച്ച് പുലർത്താൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു എങ്കിലും, കാലക്രമത്തിൽ ആ കൂട്ടം ഇളക്കം തട്ടാത്ത ഒരു വോട്ട് ബാങ്ക് ആണെന്ന ധാരണ പരക്കുകയും, അധികാരത്തിൻറെ അപ്പം നുണയാൻ പുതിയ മേച്ചിൽ പുറങ്ങൾ തേടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ, പ്രത്യേകിച്ച് സി.പി.എം, ചലിക്കാൻ തുടങ്ങിയപ്പോൾ, മലയാളി മനസ്സിൽ ആഴ്ന്നിറങ്ങിയിട്ടുള്ള സാമുദായിക ചിന്തകൾ മനസ്സിലാക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു എന്ന് പറയാം. കക്ഷത്തിലിരിക്കുന്നത് പോകില്ല എന്ന മൂഡധാരണയിൽ, ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കാൻ നടത്തിയ ശ്രമങ്ങൾ രണ്ടും നഷ്ടപ്പെടുന്നതിലേക്ക് ചെന്നെത്തി എന്ന് മനസ്സിലാക്കാൻ, എല്ലാത്തിലും എന്നത് പോലെ കാലം കുറച്ചെടുത്തു പാർട്ടിക്ക്.
ശ്രീ നാരായണ പ്രസ്ഥാനത്തെ സ്ഥാപന വാത്കരിച്ചത്തിലൂടെ, മൂലധന കേന്ദ്രീകരണവും, അധികാരത്തിൻറെ പങ്ക് പറ്റിയുള്ള സൗകര്യങ്ങൾ കൈക്കലാക്കലും ആരംഭിച്ചു. വെള്ളാപ്പള്ളി നടേശൻ നേതൃത്വം ഏറ്റെടുത്തതോടെ, അത്തരം നേട്ടങ്ങൾ എല്ലാം സമുദായത്തിൻറെ മൊത്തത്തിലുള്ള ഉന്നമനത്തിന് വേണ്ടിയുള്ളതാണ് എന്ന് ഭൂരിഭാഗത്തെയും  തെറ്റിദ്ധരിപ്പിക്കാൻ കഴിയുകയും, സാമുദായികമായ കേന്ദ്രീകരണം കേഡർ പാർട്ടികളെ വെല്ലുന്ന തരത്തിൽ വളരുകയും ചെയ്തു എന്ന് കാണാം. ഇതെല്ലാം കാണാനും, പ്രതിരോധിക്കാനും കഴിയാത്ത വിധം, പ്രവർത്തന രീതിയിൽ, ആശയങ്ങളിൽ പാപ്പരത്തം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്ക് സംഭവിച്ച് കഴിഞ്ഞിരുന്നു.
മറ്റു സമുദായങ്ങളുടെ പേരിൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തങ്ങളും, സംഘ പരിവാർ ശക്തികളുടെ കുടില രാഷ്ട്രീയ തന്ത്രങ്ങളും ഇത്തരം കേന്ദ്രീകരണത്തിന് ആക്കം കൂട്ടി. മുസ്ലീം ലീഗ് നേതൃത്വത്തിന്, ആ സമുദായത്തിൻറെ ( സമുദായത്തിൻറെ തലപ്പത്തിരിക്കുന്നവരുടെ മാത്രം ) താത്പര്യം അല്ലാതെ വേറെ എന്തെങ്കിലും സാമൂഹ്യ കാഴ്ചപ്പാടുകൾ ഉള്ളതായി ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. ക്രിസ്ത്യൻ സമുദായം ഉൾപ്പെടുന്ന മലയോര കർഷകരുടെ ( ലത്തീൻ സമുദായം ഇതിൽ തഴയപ്പെടുന്നുണ്ട് എന്ന് കാണാം ) പ്രശ്നങ്ങൾ അല്ലാതെ, വേറെ എന്തെങ്കിലും കാര്യങ്ങളിൽ കേരള കോണ്‍ഗ്രസ്സുകളും ഇടപെടുന്നതായി കാണാൻ കഴിയില്ല. ഇത്തരം രാഷ്ട്രീയ പാർട്ടികളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്നതിലൂടെ കോണ്‍ഗ്രസ്സും, ഇടയ്ക്കെല്ലാം അതിനെല്ലാം ശ്രമിച്ചതിലൂടെ ഇടത് പക്ഷവും ഇത്തരം കേന്ദ്രീകരണത്തിനു അവസരം കൊടുത്ത് എന്ന് പറയാം.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ പോലും ജാതി തിരിച്ചുള്ള കണക്കെടുപ്പുകളും, പങ്ക് വെയ്ക്കലുകളും വന്നതും, മാധ്യമങ്ങൾ തുറന്ന സാമുദായിക ചർച്ചകൾ ആരംഭിച്ചതും എല്ലാം ഇത്തരം നീക്കങ്ങൾക്ക്‌ ആക്കം കൂട്ടി എന്നതിൽ സംശയം ഇല്ല. ഇത്തരം നീക്കങ്ങളെ എതിർക്കുന്നതോടൊപ്പം, എല്ലാ മേഖലയിൽ ഉള്ളവരും ഒരു പുനർ ചിന്തനം നടത്തുന്നത് നന്നായിരിക്കും. അതുപോലെ, ശ്രീ നാരായണ ഗുരുവിൻറെ ആശയങ്ങളെ കൂട്ട് പിടിച്ച്, അത് ഒരു സമുദായത്തിൻറെ ഉന്നമനത്തിന് മാത്രം ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത്, അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി ആയിരിക്കും. അത് ഹിറ്റ്ലർ അഹിംസയെ കുറിച്ച് സംസാരിക്കുന്നതു പോലെയും, മഹാത്മാ ഗാന്ധിയുടെ പേരിൽ കൊള്ള സംഘം നടത്തുന്നത് പോലെയും അപഹാസ്യമായിരിക്കും. ഒരു സാമുദായിക കേന്ദ്രീകരണം/ ശാക്തീകരണം ആവശ്യമാണെങ്കിൽ, ദയവ് ചെയ്ത് ശ്രീ നാരായണ ഗുരുവിനെ അതിൽ നിന്നും സ്വതന്ത്രൻ ആക്കിയാലും.

Saturday, September 19, 2015

കൈക്കൂലി ചങ്ങലകൾ

നമ്മൾ എല്ലാവരും അറിയാതെയും അറിഞ്ഞും ഈ ചങ്ങലയുടെ ഭാഗമാവുന്നുണ്ട്. അധിക സേവനത്തിന് , അല്ലെങ്കിൽ ശരിയായ സേവനത്തിന്, അല്ലെങ്കിൽ ചട്ടം മറികടന്നുള്ള സേവനത്തിന് എല്ലാം കൊടുക്കുന്ന ഓരോ നാണയവും കൈക്കൂലി ആണ് എന്ന് നമ്മളിൽ എത്രപേർ മനസ്സിലാക്കുന്നുണ്ട്? വീട്ടിൽ ഫ്യൂസ് കെട്ടാൻ വരുന്ന ലൈൻമാന് കൊടുക്കുന്ന അൻപത് രൂപ മുതൽ, സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കും, നേഴ്സിനും, കമ്പോണ്ടർക്കും കൊടുക്കുന്നതും, സ്ഥലം അളവിന് വരുന്ന വില്ലേജ് ഓഫീസർക്ക് കൊടുക്കുന്നതും എല്ലാം കൈക്കൂലി ആണെന്ന് മനസ്സിലാക്കാതെ ആണ് നമ്മൾ ചെയ്യുന്നത്. ഒരു സേവനത്തിന്, മറിച്ചൊരു കൈമടക്ക്‌ എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. അങ്ങിനെ ചെയ്തില്ലെങ്കിൽ അതൊരു പാതകം ആണ്, അല്ലെങ്കിൽ പിശുക്ക് ആയി കരുതും എന്ന ചിന്താഗതി വെച്ച് പുലർത്തുന്നവരാണ് നമ്മൾ.  ഈ മാനസികാവസ്ഥ പല നീതി നിഷേധങ്ങൾക്ക് മുൻപിലും കണ്ണടയ്ക്കാനും, വലിയ അഴിമതികളോട് സന്ധി ചെയ്യാനും നമ്മുടെ മനസ്സിനെ പാകപ്പെടുത്തിയിരിക്കുന്നു. ഈ പൊതു ധാരണ, ഉദ്യോഗസ്ഥ തലത്തിലും, ഭരണ തലത്തിലും, ഇപ്പോളിതാ അവസാനം നീതിന്ന്യായ വ്യവസ്ഥയിലും വ്യാപിച്ചിരിക്കുന്നു എന്നത് ലജ്ജാകരം ആണ്. അങ്ങിനെ, നമ്മുടെ നീതിന്ന്യായ വ്യവസ്ഥ തന്നെ കൈക്കൂലിയെ "ചോദിച്ചു വാങ്ങിക്കുന്നത് മാത്രം" എന്ന തലക്കെട്ടിൽ ചുരുക്കി കെട്ടുന്ന തരത്തിൽ ഉള്ള വിധി പ്രസ്താവങ്ങൾ നടത്തുന്നു.നാം ഉൾപ്പെടുന്ന സമൂഹം കൊടുക്കുന്ന നികുതിപ്പണം കൊണ്ടും, നമ്മുടെ നാടിൻറെ വിഭവങ്ങൾ കൊണ്ടും ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന ഉദ്യോഗസ്ഥരിൽ നിന്നും, ഭരണ കർത്താക്കളിൽ നിന്നും ശരിയായ സേവനം കിട്ടേണ്ടത് നമ്മുടെ അവകാശം ആണെന്ന ബോധം വന്നാൽ മാത്രമേ ഇത് മാറുകയൊള്ളൂ.



ശ്രീമാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണി സർക്കാരിന്, കെടുകാര്യസ്ഥതയ്ക്കും, സങ്കുചിത താൽപര്യങ്ങൾക്കും ഒരു പൊൻതൂവൽ കൂടി !! ഫയർ ഫോഴ്സ് മേധാവി സ്ഥാനത്ത് നിന്നും ജേക്കബ് തോമസ്സിനെ നീക്കം ചെയ്തതിനെ ന്യായീകരിക്കുന്ന ഭരണ നേതൃത്വം മുന്നോട്ട് വെക്കുന്ന നിയമ നടത്തിപ്പിലെ പ്രായോഗിക വശം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന നിയമം തെറ്റിക്കൽ, എന്നതിലെ ഗുരുതരാവസ്ഥ മനസ്സിലാക്കാൻ ഉള്ള വിവേകം രാഷ്ട്രീയ നേതൃത്വത്തിന് ഇല്ല എന്നതിൽ നമ്മുടെ നാട്ടിലെ രീതി അനുസരിച്ച് കുറ്റം പറയാൻ കഴിയില്ല. എന്നാൽ, ഉദ്യോഗസ്ഥൻ സർക്കാർ നയങ്ങൾ നടപ്പാക്കാനും, ഭരണ നിർവ്വഹണത്തിനും ഉള്ള ഉപകരണം മാത്രം ആണെന്ന വിധമുള്ള നല്ല കൊമ്പുള്ള സിവിൽ സർവീസുകാരും, മാധ്യമ പ്രവർത്തകരും പറയുന്നത് കേട്ടപ്പോൾ സ്ഥിതി ദയനീയം എന്ന് പറയാതെ വയ്യ. നിയമ വശങ്ങൾ നോക്കി, നടപ്പിലാക്കി ഭരണ നിർവ്വഹണത്തിൽ പങ്കാളികൾ ആവുക എന്നതാണ് ഉദ്യോഗസ്ഥൻറെ കർത്തവ്യം.

സുരക്ഷിതത്വം, ഏറ്റവും അവഗണിക്കുന്ന ഒരു സമൂഹം ആണ് കേരളീയർ എന്ന് പറയേണ്ടി വരും. അപകടങ്ങൾ ഉണ്ടാകില്ല, അല്ലെങ്കിൽ വല്ലപ്പോളും മാത്രം ഉണ്ടാകുന്ന ഒന്നാണ് എന്ന കാഴ്ചപ്പാടോടെ ആണ് പല സുരക്ഷ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി, ഇഷ്ടമുള്ള പോലെ കാര്യങ്ങൾ ചെയ്യാനും, ജീവിക്കാനും നമ്മൾ തയ്യാറാവുന്നത്. ഈ നിഷേധ ഭാവം ഹെൽമെറ്റ്‌, സീറ്റ്‌ ബെൽറ്റ്‌, തുടങ്ങി പൊതു സ്ഥലത്തും, കെട്ടിടങ്ങളിലും പുലർത്തേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തുന്ന കാര്യത്തിൽ മലയാളി മനസ്സ് ഒറ്റക്കെട്ടാണ്. അവയെല്ലാം നടപ്പാക്കാതിരിക്കാനുള്ള കുറുക്കു വഴികളോ, പ്രായോഗിക വശങ്ങളോ കണ്ടെത്തി അങ്ങിനെ ഉള്ള എല്ലാ നീക്കങ്ങളെയും എതിർത്ത് തോൽപ്പിക്കാൻ നമുക്ക് എന്നും കഴിഞ്ഞിട്ടുണ്ട്.

ഓണാഘോഷത്തിന്, റോഡിൽ വെള്ളം ചീറ്റിച്ച്‌, മദിച്ചുല്ലസിക്കാൻ ഫയർ ഫോഴ്സ് വാഹനം വിട്ട് കൊടുക്കാൻ വുപ്പുള്ള നാട്ടിൽ, ആയിരങ്ങൾ താമസിക്കുന്ന കെട്ടിടനിർമ്മാണത്തിൽ വെച്ച് പുലർത്തേണ്ട സുരക്ഷാ മനദണ്ഡങ്ങൾ പാലിക്കേണ്ടതില്ല എന്ന "പ്രായോഗിക" ന്യായം വിജയിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനൊള്ളൂ. രാഷ്ട്രീയ നേതൃത്വത്തിന് ഓശാന പാടാനറിയാത്ത, ഒരു സർക്കാരുദ്യോഗസ്ഥനും പ്രായോഗിക വാദിയല്ല എന്നും അറിഞ്ഞിരിക്കുക

Sunday, August 23, 2015

ശുചിത്വമില്ലാത്ത ആരോഗ്യരംഗം

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓപറേഷൻ തീയറ്ററിൽ ഓണ സദ്യ വിളമ്പിയത് ആരോഗ്യ രംഗത്തെ അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏറ്റവും അവസാനം ശ്രദ്ധിക്കപ്പെട്ടത് മാത്രം ആകാം. ഇത് ഒരു ഒറ്റപ്പെട്ട സംഭവം ആയിട്ട് കാണുന്നതിനു പകരം, ആരോഗ്യ രംഗത്ത് ഇപ്പോൾ നിലവില ഉള്ള അനാരോഗ്യ പ്രവണതകൾ പരിഹരിക്കാനുള്ള ശ്രമത്തിനുള്ള ഒരു മുന്നറിയിപ്പായി കാണേണ്ടിയിരിക്കുന്നു. ഇതിനു മുൻപും ഓണ സദ്യയും, ബിരിയാണിയും, ലഡ്ഡുവും, ജിലേബിയും എല്ലാം ഇതുപോലെ പല ഓപറേഷൻ തീയറ്ററുകളിലും വിതരണം ചെയ്തുകാണും. ഇത് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ ഹൈ ടെക് ഹോസ്പിറ്റൽ വരെ എല്ലായിടത്തും കാണാൻ കഴിയും. രോഗികളുടെ വിധേയത്വം കൊണ്ടും, അധികൃതരുടെ അനാസ്ഥ കൊണ്ടും, ആശുപത്രി നടത്തിപ്പുകാരുടെ അറിവില്ലായ്മ കൊണ്ടും, ഡോക്ടർമാരുടെ ഉത്തരവാദിത്തമില്ലായ്മ കൊണ്ടും പലതും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതാണ്. ഇത് ഓപ്പറേഷൻ തീയറ്ററുകൾ ഭക്ഷണപ്പുരകൾ ആക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. യോജിച്ച രീതിയിൽ ഉള്ള സൗകര്യങ്ങൾ ഉണ്ടോ, അവ വേണ്ടരീതിയിൽ തന്നെ ആണോ ഉപയോഗിക്കുന്നത്, അങ്ങിനെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുള്ള പരിശോധനകൾ നടക്കുന്നുണ്ടോ എന്നെല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു.
ആരോഗ്യ രംഗത്ത് പിന്തുടരേണ്ട ശുചിത്വ നിയമങ്ങളെക്കുറിച്ച് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശരിയായ രീതിയിൽ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങളും, പരിശീലനങ്ങളും കൊടുക്കേണ്ടതും അവ പിന്തുടരുന്നുണ്ടോ എന്ന് ആശുപത്രി അധികൃതരും, ഡോക്ടർമാരും, സർക്കാർ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതും ചെയ്യേണ്ടതാണ് . ഈ രംഗത്തുള്ള ബോധവൽക്കരണം, പൊതുജനങ്ങൾക്കു, അവർക്ക് അവകാശപ്പെട്ട മെച്ചപ്പെട്ട സേവനം ചോദിച്ച് വാങ്ങിക്കാൻ ഉതകുന്ന വിധവും ആകണം. 

 

Wednesday, August 19, 2015

എന്തുകൊണ്ട് പൊതുമേഖല ?

അലഹബാദ് ഹൈ കോടതിയുടെ ഒരു വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഇങ്ങനെ ഒരു കുറിപ്പിന് മുതിരുന്നത്. സുപ്രധാന വിധിയിലൂടെ ഉത്തർപ്രദേശിൽ, സർക്കാർ ജോലിക്കാരും, രാഷ്ട്രീയക്കാരും, നിയമ പലകരും ഉൾപ്പെടെ സർക്കാർ ശമ്പളമോ, ആനുകൂല്യങ്ങളോ പറ്റുന്ന എല്ലാവരും അവരുടെ കുട്ടികളെ സർക്കാർ സ്കൂളുകളിൽ അയക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒറ്റയടിക്ക് അപ്രായോഗികം എന്ന് തോന്നാവുന്ന ഒരു വിധി ആണ് ഇതെങ്കിലും, ആ വിധിയുടെ അന്തസത്ത വായിച്ചെടുത്ത്, അതിനനുസരിച്ച് സർക്കാർ സംവിധാനങ്ങളും, ഉദ്യോഗസ്ഥരും, പൊതുജനങ്ങളും പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

സാമൂഹിക, സാമ്പത്തിക വളർച്ചയുടെ ഭാഗമായി, സർക്കാർ സ്കൂളുകളിലും, ആശുപത്രികളിലും എത്തുന്നതിൽ ഭൂരിപക്ഷവും സമൂഹത്തിൻറെ താഴെ തട്ടിൽ ഉള്ളവരും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ആയി മാറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിത, തൊഴിൽ സാഹചര്യങ്ങൾ അനുഭവിക്കുന്നവർ തങ്ങളുടെ കുട്ടികൾ നല്ല നിലവാരത്തിൽ ഉള്ള വിദ്യഭ്യാസം,  നല്ല സാഹചര്യത്തിൽ ലഭിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ്. ഇത് തന്നെ ആണ്, ആശുപത്രികളുടെ കാര്യത്തിലും. സർക്കാർ സ്കൂളുകളിലെയും, ആശുപത്രികളിലെയും നിലവാരം സ്വകാര്യ രംഗത്തെ നിലവാരവുമായി ശരിയായ താരതമ്യം പലപ്പോളും നടക്കുന്നില്ല എങ്കിലും, സർക്കാർ സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള തൃപ്തി ഇല്ലായ്മയും, വിശ്വാസമില്ലായ്മയും ശരിയായ അർത്ഥത്തിൽ പരിഗണിക്കുന്നില്ല എന്ന് പറയാതെ വയ്യ.

സ്വകാര്യ മേഖലയിലേക്ക് ജനം പോകുന്നത്, പണം ഉള്ളതുകൊണ്ട് മാത്രം അല്ല. സർക്കാർ സംവിധാനത്തിന് മെച്ചപ്പെട്ട നിലവാരം നിലനിർത്താൻ കഴിയാത്തത് കൊണ്ട് കൂടിയാണ്. സ്വകാര്യ മേഖലയുടെ അനിയന്ത്രിതമായ ചൂഷണത്തിലൂടെ ജനം പാപ്പരാകുമ്പോളും, പൊതുമേഖലയ സംരക്ഷിക്കാനുള്ള ഒരു ശ്രമവും നടക്കുന്നില്ല എന്നത് ഖേദകരം ആണ്. സ്വകാര്യ മേഖലയിൽ മുടക്കുന്ന പണത്തിൻറെ പകുതി ഗുണഭോക്താക്കളിൽ നിന്നും തന്നെ ഈടാക്കി , പൊതുമേഖലയുടെ നിലവാരം ഉയർത്താൻ ഉപയോഗിച്ചാൽ അത് മതിയാകും ഇന്നത്തെ ഈ ശോചനീയാവസ്ഥ മാറ്റാൻ . ഇത് സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യ വികസനം മുതൽ,  ശുചിത്വം, സേവനത്തിൻറെ ഗുണ നിലവാരം, കസ്റ്റമർ കെയർ , പ്രൊഫഷണലിസം തുടങ്ങി എല്ലാ രംഗത്തും വേണം.

പൊതു മേഖലയുടെ നിലവാരം ഉയർത്താനുള്ള ശ്രമം സർക്കാരിൻറെ ഭാഗത്ത് നിന്നും, ജീവനക്കാരുടെ ഭാഗത്ത് നിന്നും, സർക്കാർ ശമ്പളം പറ്റുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെങ്കിൽ, അവിടുത്തെ സേവനം തന്നെ ആണ് അവർക്കും കിട്ടുക എന്ന നില വരണം. അങ്ങിനെ വന്നാൽ പൊതുമേഖല എല്ലാവരാലും അവഗണിക്കപ്പെട്ടു കിടക്കുന്ന പട്ടിണി പാവങ്ങൾക്ക് മാത്രം ഉള്ള നിലവാരം ഇല്ലാത്ത ഒരിടം ആയി മാറില്ല. നിലവാരം ഉള്ള സേവനം മിതമായ ചിലവിലും, പാവപ്പെട്ടവർക്ക് സൗജന്യമായും ഏർപ്പെടുത്തേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. 

Sunday, August 16, 2015

ഉണ്ട് എന്ന് നമ്മൾ വിശ്വസിക്കുന്നതും,ഇല്ല എന്ന് വിമതർ/ നിരാശർ വാദിക്കുന്നതും, ഉണ്ടെന്ന ഭാവത്തിൽ ഭരണകൂടം നിഷേധിക്കുന്നതും ആയ എന്തോ ഒന്നാണ് ജനാധിപത്യത്തിൽ സ്വാതന്ത്ര്യം !!

ദൈവമാക്കാം !!

 നന്മതൻ മരം നട്ട മഹാരഥന്മാരെയെല്ലാം ദൈവമാക്കി,
പടർന്ന് പന്തലിച്ച മരത്തിനു കീഴെ കുടിയിരുത്താം.
ചില്ലകൾ തോറും കൊടിതോരണങ്ങൾ ഞാട്ടി അലങ്കരിക്കാം,
ഇരുളിൽ, ഊഞ്ഞാൽ കെട്ടിയാടി തലമണ്ടയ്ക്ക് ചവിട്ടാം.
ചർവ്വണം ചെയ്ത തത്വ സംഹിതകൾക്ക് മുകളിലടയിരിക്കാം,
അടയാളങ്ങൾ തെളിച്ച് കാട്ടി, എതിരാളികളെ പുലഭ്യം പറയാം.



വർത്തമാനകാലത്തിൽ ഗാന്ധിയെയും, ശ്രീ നാരായണ ഗുരുവിനെയും, കാൾ മാർക്സിനെയും എല്ലാം  ദൈവമായും, അവരുടെ ആദർശങ്ങളെ മതമായും പ്രഖ്യാപിക്കുന്നതാണ് എളുപ്പം. കഴുത്തിൽ കെട്ടി തൂക്കി, അടയാളങ്ങൾ കാണിച്ച് നടന്നാൽ മതിയല്ലോ, അവയുടെ സാക്ഷാത്കാരം അസാദ്ധ്യമായി അംഗീകരിക്കപ്പെട്ടോളും !

Friday, August 14, 2015

നട്ടു നനച്ച് താലോലിച്ചു വളർത്തി,
വഴി തെറ്റി വളർന്ന തളിരുകളെല്ലാമിറുക്കി,
ചങ്ങലകൾ കെട്ടി തളച്ചിടുമ്പോൾ,
തഴച്ചു വളരാൻ കൊതിച്ച ജൈവാഗ്രങ്ങൾ
മൂത്ത് മുരടിച്ച വളർച്ചയുടെ നോവുമായ്
വിമോചന സ്വപ്‌നങ്ങൾ നെയ്യുമെന്നോർക്കുക !!

Tuesday, August 4, 2015

ഭേദഗതി പിൻവലിച്ച് പാച്ചുവും ഗോപാലനും തെറ്റ് തിരുത്തി എന്ന് പറയുന്നത്, കളവ് കണ്ടുപിടിച്ചപ്പോൾ, കട്ട മുതൽ തിരിച്ച് കൊടുത്ത് കള്ളൻ നിരപരാധിയായി മാറുന്നത് പോലെ ആണ്. 
എനിക്കെൻറെ ഭൂമിയും വനവും നിഷേധിച്ച നിങ്ങൾ
വളച്ചുകെട്ടും മേലാളന്മാർക്കോശാന പാടുമ്പോൾ
ഓർക്കുക, കുടിലിന്നുള്ളിൽ പുകയും തീക്കനൽ
ആളിക്കത്തും ഒരുനാൾ, അന്നത് ചുട്ടെരിക്കും ചട്ടങ്ങൾ !!
ഭൂനിയമ ഭേദഗതി ആർക്കുവേണ്ടി?
1960ലെ ഭൂവിനിയോഗ നിയമ (ലാന്‍ഡ് അസൈന്‍മെന്റ് ആക്ട്)ലെ ചട്ടങ്ങളിൽ ഒരു അസാധാരണ വിഞാപനത്തിലൂടെ ഇറക്കേണ്ടത്തിന്റെ ആവശ്യകത എന്തായിരുന്നു? 1971 വരെയുള്ള കൈയേറ്റങ്ങള്‍ക്ക് മാത്രം പട്ടയം നല്‍കാന്‍ വ്യവസ്ഥയുള്ള നിലവിലെ ചട്ടം മാറ്റി 2005 വരെയുള്ള കയ്യേറ്റങ്ങൾക്ക് പട്ടയം നൽകാനുള്ള രഹസ്യനീക്കം ഭരണ തലത്തിൽ സ്വാധീനം ഉള്ള ഭൂ-റിസോര്‍ട്ട് മാഫിയകളും, അവരുടെ പങ്ക് പറ്റുന്ന രാഷ്ട്രീയ നേതൃത്വവും ചേർന്നുള്ള ഒത്തുകളിയാകാനാണ് സാദ്ധ്യത. ഭൂമിക്കു വേണ്ടി നില്പ് സമരം നടത്തിയ ആദിവാസികളെ പറ്റിച്ചു ആദ്യം ഇരുത്തുകയും, പിന്നെ കിടത്തുകയും ചെയ്തതും ഈ അവിശുദ്ധ കൂട്ടുകെട്ടല്ലേ ?

Thursday, July 30, 2015

ഓരോ ജീവനും വിലപ്പെട്ടതാണ് എന്ന അടിക്കുറിപ്പോടെ തന്നെ, 1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രതി യാക്കൂബ് മേമൻറെ വധശിക്ഷ നടപ്പിലാക്കിയതിനെ അനുകൂലിക്കേണ്ടിയിരിക്കുന്നു. ഈ വധ ശിക്ഷയെ എതിർക്കുന്നവർ തടസ വാദങ്ങൾ മുന്നോട്ട് വെച്ചപ്പോൾ, ആ സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട 257 പേരുടെ ജീവന് വില കൽപ്പിച്ചിരുന്നൊ എന്ന് സംശയം ആണ്. സുതാര്യമായ നിയമ നടപടിയിലൂടെ നടപ്പാക്കിയ ശിക്ഷാ വിധി ഇത്രമാത്രം വിവാദങ്ങൾക്ക് ഉപയോഗിച്ചതിന് പിന്നിൽ ഉള്ള രാഷ്ട്രീയവും, അരാഷ്ട്രീയവും അംഗീകരിക്കാൻ സാധിക്കുന്നതല്ല.  

Tuesday, June 30, 2015

നിരാശാ ജനകമായ വിധിയെഴുത്തിലൂടെ അരുവിക്കര പറയാൻ ശ്രമിക്കുന്നതെന്താണ്? ശക്തമായ രാഷ്ട്രീയ മനസ്സുള്ള കേരളത്തിൽ, ഒരു പരമ്പരാകത യു.ഡി.എഫ്. മണ്ഡലം പിടിച്ചെടുക്കൽ എളുപ്പമല്ല എങ്കിലും, കേരള മനസാക്ഷി മൊത്തം സർക്കാരിൻറെ മുഖത്ത് ഒരു അടി കൊടുക്കാനുള്ള അവസരം ആയി ഈ തിരഞ്ഞെടുപ്പ് മാറും എന്ന് ആഗ്രഹിച്ചിരുന്നു. ബി.ജെ.പി.യുടെ സാന്നിദ്ധ്യം കേരളത്തിലെ പൊതു രാഷ്ട്രീയത്തിന് ഗുണമാണോ ദോഷമാണോ ചെയ്യുന്നത് ? ശക്തമായ സർക്കാർ വിരുദ്ധ സാഹചര്യങ്ങൾ ഉണ്ടായിട്ടും, അഴിമതിക്കും ദുഷ്ഭരണത്തിനുമുള്ള അംഗീകാരം എന്ന രീതിയിൽ ഈ തിരഞ്ഞെടുപ്പ് ഫലം മാറ്റപ്പെട്ടത് നല്ല സൂചന അല്ല. ബി.ജെ.പി.യുടെ സാന്നിദ്ധ്യം മൂലം ഉണ്ടാകുന്ന ന്യൂന പക്ഷ വോട്ടുകളുടെ ഏകീകരണം, കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സമവാക്യങ്ങൾ അനുസരിച്ച് യു.ഡി.എഫ്.നു അനുകൂലമെ ആകൂ. സർക്കാരിനെതിരെയുള്ള വിധിയെഴുത്തിൽ വോട്ടുകൾ ഭിന്നിച്ച് പോയത്, സർക്കാരിനുള്ള അംഗീകാരം ആയി മാറ്റപ്പെട്ടു എന്നത് ഖേദകരമാണ്. ശക്തമായ പ്രതിപക്ഷം എന്ന രീതിയിൽ ഇടത്പക്ഷം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് വേണം കരുതാൻ. ഇടത് പക്ഷത്തിൻറെ കക്ഷത്തിലിരിക്കുന്നത് പോയാലും, ഉത്തരത്തിലിരിക്കുന്നത്‌ കിട്ടുമെന്ന വ്യാമോഹം കലർന്ന നയം രണ്ടും നഷ്ടമാക്കാനെ ഇടയാക്കുന്നൊള്ളൂ. തിരഞ്ഞെടുപ്പ് വരെ കുറ്റം ചാർത്തലും, തിരഞ്ഞെടുപ്പടുക്കുമ്പോൾ കൊട്ടിയെഴുന്നള്ളിക്കലും എല്ലാം യു.ഡി.എഫ്. അണികൾ സ്വീകരിക്കുന്നത് പോലെ ഇടതുപക്ഷ അനുഭാവികൾ സ്വീകരിക്കില്ല എന്നതും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഏത് ചട്ടക്കൂടിന് പുറത്തും, പൊതുജന സ്വീകാര്യത തന്നെ ആണ്, ജനാധിപത്യത്തിൽ വിജയം കാണുക എന്നതും തിരിച്ചറിയുക.

Monday, June 29, 2015

കേരളാ പോലീസിന് മാലിദ്വീപ് പോലീസിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു. നിയമലംഘനം റിപ്പോർട്ട് ചെയ്‌താൽ അന്വേഷിക്കുകയാണ് നിയമപാലകരുടെ ഉത്തരവാദിത്തം. അല്ലാതെ ആരോപിക്കുന്നവൻ തെളിയിക്കണം എന്ന് പറഞ്ഞ്, കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്? ബാർ കോഴ കേസിൽ മാണിയെ കുറ്റവിമുക്തനാക്കുന്നത്, തൊടുന്യായത്തിൻറെ അടിസ്ഥാനത്തിൽ മാത്രം ആണ്. സാഹചര്യ തെളിവുകൾ ഉള്ള കേസുകളിൽ, കൂടുതൽ തെളിവുകൾ സമ്പാദിച്ച് കുറ്റവാളിക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കേണ്ട പോലീസ്, ഉള്ള തെളിവുകൾ പോലും പരിഗണിക്കാതെ കേസിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമം ആണ് വിജിലൻസിൻറെ ഉന്നതങ്ങളിൽ നിന്നും ഉണ്ടായത്. കോഴ കൊടുത്തിട്ടില്ല എന്ന് പറയാതെ, കൊടുത്തതിന് തെളിവില്ല എന്ന് പറഞ്ഞ് മാണിയെ രക്ഷിക്കാനുള്ള ശ്രമം ഭരണ നേതൃത്ത്വത്തിനും, പോലീസിനും നേരെ വിരൽ ചൂണ്ടുന്നു. കേരള ജനതയുടെ മനസ്സിലുള്ള അഴിമതിയുടെ അളവ് കോൽ ഉയർത്തി, അഴിമതികളെ നിസ്സാരവൽക്കരിക്കാൻ പഠിപ്പിച്ചു എന്നതാകും ഈ സർക്കാരിനെ കുറിച്ച് കേരള ചരിത്രം കുറിക്കാൻ പോകുന്നത്.


Sunday, June 28, 2015

പെരുന്നയിലകത്ത് കയറാൻ കൊതിക്കുന്ന മനുഷ്യൻ
പേരാമ്പ്രയിൽ വേലിക്ക് പുറത്തിരുന്നപമാനം പേറുന്നു
എന്നിവിടെയിനിയൊരടയാളമില്ലാത്തൊരു മനുഷ്യൻ,
അപമാന-അഭിമാന ഭാരമില്ലാതെ ജനിക്കേണ്ടു?

Wednesday, June 24, 2015

കലയും രാഷ്ട്രീയവും

ഒരു കലാകാരനോ, സാഹിത്യകാരനോ രാഷ്ട്രീയം പറയുകയോ, രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയോ ചെയ്താൽ രാഷ്ട്രീയ പാർട്ടികളും സമൂഹവും ഇപ്പോൾ ചെയ്യുന്നത് പോലെ നെറ്റി ചുളിക്കേണ്ടതുണ്ടോ ? സമൂഹത്തിലെ ഓരോരുത്തർക്കും അവരവരുടെ രാഷ്ട്രീയ നിലപാടുകൾ വെച്ചുപുലർത്താനും, പ്രകടിപ്പിക്കാനും ഉള്ള അവകാശം ഉള്ളപ്പോൾ, കലാകാരൻ മാത്രം എന്തിന് അതിൽ നിന്നും വ്യത്യസ്തൻ ആകണം?

രാഷ്ട്രീയം എല്ലാവർക്കും ഉണ്ട്, എന്നാൽ അത് കക്ഷിരാഷ്ട്രീയം ആകുന്നിടത്താണ് അസ്വീകാര്യത. കുറച്ച് കൂടി ഔദാര്യം കൊടുത്താൽ,രാഷ്ട്രീയ നിലപാടുകൾ ഉണ്ടാകാമെങ്കിലും, അത് പറയാതിരിക്കുകയാണ് നല്ലത് എന്ന ചിന്ത എന്തുകൊണ്ട് നമ്മൾ വെച്ച് പുലർത്തണം? കേരള സമൂഹം അത്രമാത്രം സങ്കുചിതമായി കക്ഷി രാഷ്ട്രീയം ചിന്തിക്കുന്നത് കൊണ്ടാണോ ? അതോ, രാഷ്ട്രീയം എന്നത് വേറെ ഒരു മേഘലയാണ്‌ അതിലേക്ക് മറ്റ് മേഘലയിൽ ഉള്ളവർ വന്ന് ശ്രദ്ധ നേടുന്നത് രാഷ്ട്രീയം മാത്രം തൊഴിലാക്കി നടക്കുന്നവർ ഇഷ്ടപ്പെടുന്നില്ല എന്നത് കൊണ്ട് അവർ തന്നെ അവരെ അകറ്റി നിർത്തുന്നതൊ ?

നല്ല സാമൂഹ്യ ചിന്തകളിൽ നിന്നാണ് പലരിലും കലയും സാഹിത്യവും വളരുന്നത്‌. ഇന്നത്തെ പല കലാകാരന്മാരും സാഹിത്യകാരന്മാരും പ്രശസ്തരാകുന്നതിനു മുൻപ് വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ പ്രകടിപ്പിച്ചിരുന്നവർ ആകണം, ഇപ്പോളും ആകും. പ്രശസ്തരായത് കൊണ്ട് മാത്രം, എന്തിന് അവരുടെ രാഷ്ട്രീയ ചിന്തകൾക്കും, പ്രവർത്തനങ്ങൾക്കും അദൃശ്യ വരമ്പുകൾ തീർക്കണം?

കലകാരാൻ രാഷ്ട്രീയ നിലപാടെടുക്കുന്നതിനെ എതിർത്തു കൊണ്ട് ഒരു കലാകാരനായ രാഷ്ട്രീയക്കാരന്റെ നിലപാടിങ്ങനെ " കലാകാരൻ സമൂഹത്തിൻറെ പൊതു സ്വത്താണ്. അവർ കക്ഷി രാഷ്ട്രീയം പറഞ്ഞാൽ, ആ കക്ഷിയിൽ ഉള്ളവർ മാത്രം അവരുടെ കല ആസ്വദിക്കും എന്ന് തീരുമാനിച്ചാൽ എങ്ങിനെ ഇരിക്കും?" എന്നാണ് !! മതവും, ജാതിയും പ്രകടിപ്പിക്കുന്നതിൽ ഒരപാകതയും കാണിക്കാത്ത സമൂഹം, രാഷ്ട്രീയം എന്ന് പറയുമ്പോൾ എന്തിന് അസ്വസ്ഥരാകണം ? മതത്തിനും ജാതിക്കും അതീതമായ ഒരു കലാസ്വാദനം സാദ്ധ്യമാണെങ്കിൽ, കക്ഷി രാഷ്ട്രീയത്തിന് അതീതമായി പറ്റില്ല എന്നതിൽ എന്ത് യുക്തിയാണ് ഉള്ളത്? ജാതിയെക്കാളും, മതത്തെക്കാളും ചീഞ്ഞ ദർശനം ആണോ കക്ഷി രാഷ്ട്രീയം ?

Monday, June 22, 2015

ഭാരതീയം

ആവശ്യത്തിനും അനാവശ്യത്തിനും വിവാദങ്ങളിൽ പെട്ട് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാക്കുകൾ ആണ് ഭാരതീയതയും ഹൈന്ദവീകതയും. ഭാരതീയം എന്നാൽ ഹൈന്ദവം ആണെന്ന അബദ്ധ ധാരണയിൽ ആണ്, പല സംരംഭങ്ങളും എതിർക്കപ്പെടുന്നതും, അനുകൂലിക്കപ്പെടുന്നതും. ഭാരതീയമായതിനെ എല്ലാം, ഹൈന്ദവീകതയുമായി കൂട്ടി കുഴച്ച് ഒതുക്കത്തിൽ കിട്ടുന്ന ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ഹൈന്ദവ സംഘടനകളും, അതിന് നേതൃത്വം കൊടുക്കുന്ന സംഘ പരിവാർ ശക്തികളും എന്നും ശ്രമിക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിലൂടെ, മറ്റ് മത വാദികളും, മത നിരപേക്ഷ വാദികളും ഒരു പരിധിവരെ അതിനു സഹായകരമായ നിലപാടുകൾ ആണ് കൈക്കൊള്ളുന്നത് എന്ന് കാണാനും കഴിയും. അങ്ങിനെ മറ്റുള്ളവരുടെ ചിലവിൽ ഭാരതീയതയുടെ മൊത്ത വില്പനക്കാർ സംഘ പരിവാർ ശക്തികൾ ആക്കപ്പെടുന്നു. ഭാരതത്തിലെ സംസ്കാരത്തിന്റെ ഭാഗമായതിനെ അതംഗീകരിച്ച്, എല്ലാവരുടെയും സ്വത്താക്കി മാറ്റാനുള്ള ദേശീയത എല്ലാവരും കാണിക്കേണ്ടതാണ്.

യോഗ ശാരീരികവും, മാനസീകവുമായ ആരോഗ്യത്തിനു നല്ല വ്യായാമ മുറ എന്നതിനപ്പുറം, ആത്മീയതയും കൂടി കൂട്ടി വിൽക്കുന്നവരും, അതിലുള്ള ആത്മീയത എന്ന് പറഞ്ഞാൽ അത് ഹൈന്ദവ ആത്മീയത ആണ് എന്ന് പറഞ്ഞ് എതിർക്കുന്നവരും, ഭാരതീയ സംസ്കാരത്തിൻറെ ഭാഗമായുള്ള ഒരു വ്യായാമ മുറയെ ഹൈന്ദവതയിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്. യോഗയിലെ "ഓം" ഉച്ചാരണവും, സൂര്യ നമസ്കാരവും ആദിമകാലത്തെ രീതികൾ പിന്തുടരുന്നു എന്ന് മാത്രമേ കണക്കാക്കേണ്ടതൊള്ളൂ. "ഓം" ഉച്ചാരണം ശരിയായ ശ്വാസനിയന്ത്രണവും, സൂര്യ നമസ്കാരം ഊർജ്ജ സ്രോതസ്സിനെ വണങ്ങുന്നു, അഭിമുഖീകരിക്കുന്നു എന്ന രീതിയിലും കാണേണ്ടതൊള്ളൂ. ഭാരതത്തിന്‌ കിട്ടിയ ഒരു അന്തർദ്ദേശീയ അംഗീകാരത്തിൻറെ ഉടമസ്ഥാവകാശം ബി.ജെ.പി.ക്കും സംഘപരിവാർ ശക്തികൾക്ക് തീറെഴുതി കൊടുക്കുന്നത് പോലെ പുറം തിരിഞ്ഞ് നിന്ന് എതിർത്തപ്പോൾ, സംഘ പരിവാർ ശക്തികൾ അതിനെ വേണ്ട വിധം വിനിയോഗിച്ചു എന്ന് പറയാം.മറ്റുള്ളവയുടെ കൂട്ടത്തിൽ ഉള്ള ഒരു വ്യായാമ മുറയായ യോഗയ്ക്ക് ആഡ്യപരിവേഷം കൊടുക്കുന്നത്, സസ്യാഹാരം മാംസ്യാഹാരത്തെക്കാൾ ആഡ്യം ആണെന്ന് പറയുന്നതിന് പിന്നിലുള്ള രാഷ്ട്രീയം തന്നെ ആണ്.

ഇതുപോലുള്ള പലതും ഹൈന്ദവം എന്ന് പറഞ്ഞ് മാറ്റി നിർത്തുമ്പോൾ, ഒരു സംസ്കാരത്തിൻറെ ഭാഗമാകാൻ വൈമനസ്യം കാണിക്കുകയും, അതിൻറെ അവകാശം ഏതാനും ചിലർക്കായി തീറെഴുതി കൊടുക്കുകയും ആണ് ചെയ്യുന്നത്. ഭാരത സംസ്കാരം ഹൈന്ദവ സംസ്കാരം ആണെന്ന മൂഡ ധാരണ എല്ലാവരും മാറ്റേണ്ടതാണ്.

Saturday, June 20, 2015

കൊളുത്തരുത് തിരിനാളമൊരിക്കലു-
മതിനകറ്റാനാകില്ല നിന്നിലെ ഇരുണ്ട ഭൂതത്തെ !!
 


Wednesday, June 17, 2015

എല്ലാ ജാതി-മത മേലദ്ധ്യക്ഷന്മാരും, ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ രാജകീയം ആയി വീമ്പിളക്കുന്നവർ ആണ്. അവരുടെ വിടുവായത്തത്തിനെല്ലാം മറുപടി/ നിശബ്ദത  " മത-ജാതി നിരപേക്ഷമായി" പറയുന്ന diplomatic സ്റ്റൈൽ, "കപട മതനിരപേക്ഷ മലയാളി" മാറ്റാത്തിടത്തോളം ഇതിനെ എല്ലാം ചുമന്നു കൊണ്ട് നടക്കാൻ ആൾക്കാരും ഉണ്ടാകും.

കള്ളം പറയുന്ന പരസ്യങ്ങൾ

സമീപകാലത്തെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻടെർഡും ഭക്ഷ്യ സുരക്ഷാ അതോറിറ്റിയും ഗുണനിലവാര നിയന്ത്രണ രംഗത്ത് നടത്താൻ ഉദ്ദേശിക്കുന്ന ഗുണപരമായ മാറ്റങ്ങൾ സർവ്വാത്മനാ സ്വാഗതം ചെയ്യേണ്ടതുണ്ട്.

 തങ്ങളുടെ ഉത്‌പന്നമോ സേവനമോ ആശയമോ കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഉള്ള ഉപാധി ആയിട്ടാണ് പരസ്യം എന്ന ആശയം ഉയർന്ന് വന്നത്. എന്താണോ നൽകുന്നത് അതിൻറെ ഗുണനിലവാരം വ്യക്തമായി മനസ്സിലാകുന്നവിധം ( വേണമെങ്കിൽ ആകർഷണമാം വിധം ) ഉൾപ്പെടുത്താം എന്നല്ലാതെ, ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതോ, തെളിയിച്ചതിന് തെളിവ് ഇല്ലാത്തതോ ഒന്നും തന്നെ പരസ്യത്തിൽ ഉൾപ്പെടുത്താൻ പാടുള്ളതല്ല.

പരസ്യത്തിനു ചിലവാക്കുന്ന ഓരോ രൂപയും ഉത്പന്നത്തിന്റെ/ സേവനത്തിൻറെ വിലയിൽ കൂട്ടിയിട്ടുകൊണ്ടാണ് ഓരോന്നും വിൽക്കപ്പെടുന്നത് എന്നിരിക്കെ നമ്മൾ കണ്ടാലും ഇല്ലെങ്കിലും ആ അധിക ബാദ്ധ്യത ഉപഭോക്താവിൻറെ കീശയിൽ നിന്ന് പോയ്ക്കൊണ്ടേ ഇരിക്കുന്നു. നമ്മൾ വാങ്ങുമ്മ ഓരോ ഉല്പന്നത്തിനും/ സേവനത്തിനും സർക്കാർ ഖജനാവിലേക്ക് നികുതിയും അടക്കുന്നുണ്ട്. ഇതെല്ലാം ഇരിക്കെ, ഈ പരസ്യങ്ങളുടെ മുകളിൽ എന്തെങ്കിലും നിയന്ത്രണം ഗുണനിലവാര നിയന്ത്രണ സ്ഥാപനങ്ങൾ വെച്ചുപുലർത്തുന്നുണ്ടായിരുന്നോ എന്നത് സംശയം ആണ്.

നമ്മുടെ ഓരോ നിമിഷവും ഒന്നല്ലെങ്കിൽ മറ്റൊരു പരസ്യത്തിലൂടെ നമ്മൾ വഞ്ചിക്കപ്പെടുകയാണ് എന്ന ദയനീയ സത്യം നമ്മൾ മനസ്സിലാക്കുന്നുണ്ടോ? ഭക്ഷണ സാധനങ്ങൾ തുടങ്ങി, വാഹനങ്ങൾ, സ്വർണ്ണം , ഇൻഷുറൻസ്, പേസ്റ്റ്, സോപ്പ്, ബ്രഷ്, എന്തിന് കക്കൂസ് കഴുകുന്ന പാനീയത്തിന് പോലും നേരും നെറിവും ഇല്ലാത്ത പരസ്യങ്ങൾ നമ്മളുടെ ഓരോ തീരുമാനത്തെയും സ്വാധീനിക്കുന്നു. സ്വർണ്ണത്തിൻറെ പരിശുദ്ധി 916 ആണെന്നിരിക്കെ, ഓരോ ജ്വല്ലറിയും തങ്ങളുടെ സ്വർണ്ണം മാത്രമാണ് പരിശുദ്ധം എന്നതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? ആരും ശുദ്ധമായത് തരുന്നില്ല എന്നത് തന്നെ അല്ലെ? എനർജി ബൂസ്റ്ററുകൾ, ആരോഗ്യത്തിന് ഹാനികരം അല്ലാതെ അത് ചെയ്യുന്നു എന്നതിന് എന്ത് ശാസ്ത്രീയ തെളിവുകൾ ആണുള്ളത് ? ഭക്ഷണ സാധനങ്ങളുടെ ലേബലിൽ ഉപഭോക്താവിന് മനസ്സിലാകുന്ന രീതിയിൽ എന്തെല്ലാം വിവരങ്ങൾ കൊടുക്കുന്നുണ്ട്? ഇൻഷുറൻസ് പരസ്യങ്ങൾക്ക് പിന്നാലെ കൊടുക്കുന്ന ആർക്കും മനസ്സിലാകാത്ത വാചകങ്ങൾ പരസ്യത്തിൽ പറഞ്ഞതെല്ലാം സത്യമല്ല എന്നെങ്കിലും പറയുന്നുണ്ട്.

പരസ്യത്തിൽ അഭിനയിക്കുന്നവർക്കും അവർ പറയുന്നതിൻറെ ഉത്തരവാദിത്തവും ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ, പരസ്യത്തിനു ചിലവാക്കുന്ന ഓരോ രൂപയും ഉത്പന്നത്തിന്റെ/ സേവനത്തിൻറെ വിലയിൽ കൂട്ടിയിട്ടുകൊണ്ടാണ് ഓരോന്നും വിൽക്കപ്പെടുന്നത്. അങ്ങിനെ ആകുമ്പോൾ അവർക്ക് കിട്ടുന്ന ഓരോ രൂപയും നമ്മൾ കൊടുക്കുന്നു എന്നർത്ഥം. അവർ വിൽക്കുന്നത് ഉല്പന്നത്തോടൊപ്പം, അവരുടെ പൊതു സ്വീകാര്യതയും കൂടി ആണ്.

വിപണിയിൽ എത്തിക്കുന്ന ഓരോ ഉല്പന്നത്തിനും ഗുണനിലവാരം ഉറപ്പ് വരുത്താനും, പരസ്യത്തിലൂടെ സത്യമായ വിവരങ്ങൾ മാത്രം നൽകാനും ഉത്തരവാദിത്തം നിർമ്മാതാവിനും,   ശക്തമായ ഗുണനിലവാര പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സർക്കാർ സംവിധാനങ്ങൾക്കും ഉണ്ട്

Tuesday, June 16, 2015

അരുവിക്കര തിരഞ്ഞെടുപ്പ് ഫലം ഭരണത്തിലോ, കേരള രാഷ്ട്രീയത്തിലോ, അരുവിക്കരയിൽ തന്നെയോ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല എങ്കിലും, ഒരു തിരഞ്ഞെടുപ്പ് മാമാങ്കം കൂടി തകർത്ത് അരങ്ങേറുകയാണ്. ഏത് അരാഷ്ട്രീയ വാദിയും കക്ഷിരാഷ്ട്രീയം പറയുന്ന ഈയൊരു മുഹൂർത്തത്തിൽ, പക്ഷം ചേരാതെ ഒരു വിലയിരുത്തൽ മലയാളിക്ക് പറ്റുമോ എന്നത് സംശയം ആണ്. അത് ഇതിലും കാണുന്നു എങ്കിൽ, അത് ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരൻ ആയതുകൊണ്ട് മാത്രം ആകും എന്ന് പറഞ്ഞുകൊള്ളട്ടെ.

സർക്കാരിൻറെ കാലാവധി തീരാൻ ഒരു വർഷം മാത്രമേ ഒള്ളൂ എങ്കിലും, ഭരണപരമായ "സ്തംഭനം" ഒഴിവാക്കാൻ വേണ്ടി ഇങ്ങനെ ഒരെണ്ണം നടത്തിയേ അടങ്ങൂ. ഇത് അങ്ങ് കഴിയാൻ വേണ്ടി കാത്തിരിക്കുകയാണ്, ഈ "സ്തംഭനം" മാറ്റി ഒന്ന് ഇളക്കാൻ. കേരളത്തെ മൊത്തത്തിൽ ബാധിക്കുന്ന വിഷയങ്ങൾ തീരുമാനിക്കേണ്ട നിയമ സഭാ സമ്മേളനം വെട്ടിച്ചുരുക്കി, ഗോദയിലേക്കിറങ്ങാൻ ഭരണപക്ഷവും പ്രതിപക്ഷവ്വും ഒറ്റക്കെട്ട്!  നിയമസഭയിൽ ഇരുന്നാൽ ചോദ്യങ്ങൾ , ഉത്തരങ്ങൾ, പിടിവലി, കടി, പീഡനം അങ്ങിനെ എന്തെല്ലാം കാര്യങ്ങൾ നോക്കണം. അപ്പോൾ ഭേദം അരുവിക്കരയിലെ കാറ്റ് തന്നെ നല്ലത്.

രാഷ്ട്രീയത്തിൽ ഇറങ്ങാൻ പാരമ്പര്യമാണോ, പ്രവർത്തി പരിജയമാണോ, കഴിവാണോ, പ്രയമാണോ പരിഗണിക്കേണ്ടത് എന്നുള്ള ചോദ്യങ്ങൾക്കെല്ലാം അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്ന പതിവ് ശൈലിയിൽ മറുപടി കൊടുത്ത് ഭരണപക്ഷം അടവ് പയറ്റുമ്പോൾ, അഴിമതിയിലും കെടുകാര്യസ്ഥതയിലും ചരിത്രം സൃഷ്ടിച്ച ഈ സർക്കാരിന് വേണ്ടി വോട്ട് ചോദിയ്ക്കാൻ ഒരു ഉളുപ്പും ഇല്ലാതെ തീപ്പൊരി പ്രസംഗവുമായി അല്പസംസാരി, ആദർശധീരൻ എ.കെ.ആന്റണി തന്നെ ആദ്യം ഇറങ്ങി, എവിടെ എങ്കിലും കുറച്ചെങ്കിലും നാണം ബാക്കി ഉണ്ടായിരുന്ന കോണ്‍ഗ്രസ്സ്കാർക്ക് കൂടി നാണം ഇല്ലാതാക്കി, തകർത്താടാൻ ആവേശം പകർന്നു. ദോശയ്ക്ക് ചമ്മന്തി എന്ന പോലെ ഉമ്മൻ-ചെന്നിത്തല സംഘം കള്ളന്മാരെ എല്ലാവരെയും പരിശുദ്ധൻമാരാക്കി രംഗം കൊഴുപ്പിച്ചു. എവിടെയെല്ലാമോ പൊട്ടിക്കാൻ വെച്ചിരുന്ന ബോംബ്‌ നനഞ്ഞ് ചീറ്റിക്കാൻ പോലുമാകാതെ പി.സി.അണ്ണൻ എന്തോപോയ അണ്ണാനെ പോലെ ഇരിക്കുന്നു.

കഴിഞ്ഞ നാല് വർഷം ഭരണം ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നത് പോലെ തന്നെ പ്രസക്തം ആണ്, പ്രതിപക്ഷം ഉണ്ടായിരുന്നോ എന്ന ചോദ്യവും. തലനാരിഴയുടെ ഭൂരിപക്ഷവും ആയി കയറിയ ഭരണത്തെ, ഇത്രയധികം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ട് പോലും ഒന്ന് ശരിക്കും പിടിച്ച് കുലുക്കാൻ പോലും ആകാതെ നിർജ്ജീവം ആയിരുന്നില്ലേ പ്രതിപക്ഷം? സ്വന്തം തട്ടകത്തിലെ കേമന്മാരെ ഒതുക്കാൻ ഉള്ള ബദ്ധപ്പാടിൽ പലവിഷയങ്ങളിലും കാര്യക്ഷമമായി ഇടപെടാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. പാർട്ടിയുടെയും, അഞ്ച് വർഷം കഴിഞ്ഞ് കനിഞ്ഞ്‌ കിട്ടുന്ന അധികാരത്തിന്റെയും നിയന്ത്രണം കൈപ്പിടിയിൽ ഒതുക്കാൻ ഉള്ള കുതികാൽ വെട്ടലും, പിടിച്ചടക്കലും ആയിരുന്നു പ്രധാനമായും നടക്കുന്നത്. ജനകീയ നേതാക്കളെ കാര്യക്ഷമമായ് ഉൾകൊള്ളാൻ ശ്രമിക്കുന്നതിനു പകരം, അണികൾ ചോരുന്നതറിയാതെ, പാർട്ടിയുടെ ചട്ടക്കൂട് എന്ന ഉമ്മാച്ചി കാണിച്ച് കൂച്ച് വിലങ്ങിട്ട് നിർത്തുന്ന നേതാവിനെ തന്നെ വേണം ഇന്നും തിരഞ്ഞെടുപ്പിനെ നേരിടാൻ എന്നത് പാപ്പരത്തം ആണ്. ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥിയെ നിർത്തി "മതനിരപേക്ഷത" പയറ്റുന്ന ഈ പ്രായോഗിക രാഷ്ട്രീയം ഇടത്പക്ഷ രാഷ്ട്രീയത്തിന് ചേർന്നത്‌ തന്നെ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

ഭാരതീയ ജനതാ പാർട്ടിയാണോ അതോ രാജഗോപാൽ ആണോ മത്സരിക്കുന്നത് എന്ന് ചോദിച്ചാൽ രാജഗോപാൽ എന്ന വ്യക്തിയാണ് എന്ന് തന്നെ ആണ് ഇത്തവണത്തെ ഉത്തരം. പാർട്ടിയുടെ പിന്തുണ ഇല്ലാതെ മത്സരിച്ചിരുന്നു എങ്കിൽ പണ്ടേ ജയിക്കുമായിരുന്ന അദ്ദേഹത്തെ ഇനിയും ഒരു പരീക്ഷണത്തിന് നിർത്തണമായിരുന്നോ? കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡിക്ക് വേണ്ടി വോട്ട് ചോദിച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളത് എന്നതുകൊണ്ട്‌, വലിയ അത്ഭുതങ്ങൾ ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല.

എണ്ണം പറഞ്ഞ് ഊറ്റം കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാരും ജാതി നേതാക്കളും ഒരു പരിധിയിൽ അധികം പരിഗണിക്കപ്പെടുമ്പോൾ, ഒളിഞ്ഞും തെളിഞ്ഞും മനസ്സിൽ ജാതിയും, മതവും. കക്ഷി രാഷ്ട്രീയവും സൂക്ഷിക്കുന്ന ഒരു സമൂഹം കാര്യക്ഷമമായി അവരുടെ അവകാശം എത്രമാത്രം വിനിയോഗിക്കും എന്ന്  അറിയില്ല.

ഈ മഹാമേള കഴിഞ്ഞാൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വരികയായി. എല്ലാം കൊണ്ടും കോള് തന്നെ സമ്മതിദായകാ!!! ആഞ്ഞ് തന്നെ കുത്തണം ഓരോ കുത്തും !!!

Monday, June 1, 2015

രാജ്യത്തിൻറെ പല ഭാഗങ്ങളിലും അത്യുഷ്ണം കാരണം മനുഷ്യൻ വെന്ത് മരിക്കുന്നു. ഇങ്ങനെ ഒരു സാഹചര്യത്തെ disaster management ലെവലിൽ സർക്കാർ സംവിധാനം കണ്ടിരുന്നെങ്കിൽ ഇത്രമാത്രം മരണങ്ങൾ സംഭവിക്കില്ല എന്നത് ഒരു യാഥാർത്ഥ്യം ആണ്. ഒരു സ്വാഭാവിക പ്രകൃതി വൈപരീത്യം എന്ന രീതിയിൽ കണ്ട്, അലസമട്ടിൽ മാത്രമാണ് ഇങ്ങനെ ഒരു സാഹചര്യത്തെ കൈകാര്യം ചെയ്തത് എന്നത് ദിവസം പ്രതി വരുന്ന മരണ വിവര കണക്കുകൾ സക്ഷിപ്പെടുത്തുന്നു.
ഇങ്ങനെ ഒരു സാഹചര്യം എല്ലാ വർഷവും നേരിടുന്ന രാജ്യങ്ങൾ, ഉദാഹരണത്തിന് ഗൾഫ് നാടുകൾ, കൈക്കൊള്ളുന്ന മുൻകരുതലുകളും , ജോലി സ്ഥലത്തെ സമയ ക്രമങ്ങളും, നിയമങ്ങളും കണ്ട് മനസ്സിലാക്കാൻ എങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ഈ ദുരന്തം ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമായിരുന്നു. സർക്കാർ സംവിധാനങ്ങൾ ഇടപെടേണ്ട അവസരങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തി, ആവശ്യമായ സംമൂഹിക സുരക്ഷിത മാർഗ്ഗങ്ങൾ പ്രാവർത്തികമാക്കിയാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിയൂ.
അന്നന്നത്തെ അന്നത്തിന് വേണ്ടി ജോലിക്ക് പോകുന്നവൻ, അന്നം തേടിയിറങ്ങുന്നവൻ വരണ്ട തൊണ്ടയുമായി പിടഞ്ഞു മരിക്കുന്ന ഇന്ത്യയും INCREDIBLE INDIA തന്നെ ആണ്. ലോകം മുഴുവൻ നടന്ന് രാജ്യത്തിൻറെ മുന്നേറ്റവും, അഭിമാനവും ഘോര ഘോരം പ്രഘോഷിക്കുന്നവർ ഒന്ന് മനസ്സിലാക്കുന്നത് നല്ലതാണ് - മനുഷ്യ ജീവന് വില കൊടുക്കാതെയുള്ള ഒരു മുന്നേറ്റങ്ങളും മുന്നേറ്റങ്ങൾ ആകില്ല.

Monday, May 25, 2015

എവിടെയാണർത്ഥം പിരിക്കേണ്ടതെന്നറിയിക്കാതെ
സത്യം വരികൾക്കുള്ളിലൊളിച്ചിരുന്നു.
അർത്ഥമില്ലാത്താശ്ചര്യവർഷങ്ങളിലോ?
അപൂർണ്ണമായറിയലിൻ അർദ്ധവിരാമങ്ങളിലോ?
മൗനത്തിനും വാചാലതയ്ക്കും ഇടയ്ക്കുള്ള
നിർവ്വികാര രേഖാഖണ്‌ഡങ്ങളിലോ?
എവിടെയോ, സത്യം വരികൾക്കുള്ളിലൊളിച്ചിരുന്നു.

Tuesday, May 19, 2015

ഈ ഇരുണ്ട തടവറയിൽ
ഒരിറ്റു വെളിച്ചവും, ഒരു കണ്ണാടിയും തരുമോ ?
എനിക്ക് ഞാനെങ്കിലും കൂട്ടാകുമല്ലോ !!
ഈ പ്രതലങ്ങൾ കുറച്ച് മിനുസപ്പെടുത്തുമോ
പ്രതിധ്വനിയെങ്കിലുമെന്നോട് സംവദിക്കട്ടെ !!

Thursday, April 23, 2015

ഈയടുത്ത കാലത്ത് S.S .L .C ഫലത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന  അഭൂതമായ വളർച്ച സംശയങ്ങൾക്കൊപ്പം, ആശങ്കയും ഉണ്ടാക്കുന്ന ഒന്നാണ്. കുട്ടികളുടെ പഠന മികവ് കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വർദ്ധിച്ചിട്ടുണ്ട് എന്ന വസ്തുതയും, പരീക്ഷകൾ കുട്ടികളെ തോൽപ്പിച്ചു തള്ളാനുള്ള മാർഗ്ഗം അല്ല എന്നീ വാദഗതികൾ നിലനിൽക്കുമ്പോൾ തന്നെ, പഠന നിലവാരം ഇല്ലാത്ത കുട്ടികൾ ഉപരി പഠനത്തിനു പോകുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും, സാമ്പത്തിക ബാദ്ധ്യതകളും വിസ്മരിക്കാൻ പാടുള്ളതല്ല. ഇത് വിദ്യാഭ്യാസ നിലവാരം കുറയ്ക്കാനും, അത് വഴി സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുകയും ചെയ്യും എന്ന കാര്യത്തിൽ സംശയം ഇല്ല. S.S .L .C ഫലത്തിൽ പുതിയ strategy കൊണ്ടുവന്നതിനു പിന്നിൽ ഉള്ള കച്ചവട താൽപര്യങ്ങൾ ആണ് അതിനെക്കാൾ ഞെട്ടിപ്പിക്കേണ്ടത്. സങ്കുചിത താൽപ്പര്യങ്ങളും, സാമ്പത്തിക ലാഭവും നോക്കി കയ്യും കണക്കുമില്ലാതെ അനുവദിച്ച പ്ലസ്‌ ടു ബാച്ചുകളും അതുവഴിയുള്ള അഴിമതിയും ഇതുമായി കൂട്ടി വായിക്കേണ്ടതാണ്. പാസ്സാകുന്ന എല്ലാവർക്കും അഡ്മിഷൻ കൊടുത്തൽ തന്നെ സീറ്റുകൾ ബാക്കിയുള്ളപ്പോൾ, ഇനി കുട്ടികളെ തോൽപ്പിച്ചാൽ എന്താകും എന്ന ചിന്തയും ഇതിനു പിന്നിൽ ഉണ്ടാകാം. ഇനി പ്ലസ്‌ ടു ഫലത്തിൽ കൂടി ഈ strategy കൊണ്ട് വന്നാൽ വലയും വിരിച്ചിരിക്കുന്ന സ്വാശ്രയ പ്രൊഫഷണൽ കോളേജുകൾക്ക് അതിൻറെ ഫലവും കിട്ടും. ലോണ്‍ എടുത്തും മറ്റും രക്ഷാകർത്താക്കൾ കുട്ടികളെ പഠിപ്പിച്ചു കൊണ്ടേ ഇരിക്കും. പത്താം തരം പാസാകുന്ന കുട്ടി വൈറ്റ് കോളർ ജോലി തിരക്കി നടക്കുമ്പോൾ, കടം വീട്ടാൻ രക്ഷകർത്താക്കൾ നെട്ടോട്ടം ഓടും. അപ്പോളും അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ വന്ന് അന്തസ്സായി ജോലി ചെയ്ത് സമ്പാദിക്കുന്നുണ്ടാകും !

Monday, April 20, 2015

നിനക്കായുള്ള ഓരോ കാത്തിരിപ്പിനും
ഒരു വ്യാഴവട്ടത്തോളം ദൈർഘ്യമുണ്ട് 
നിൻറെ ഓരോ വരവിനും
നീലക്കുറിഞ്ഞി പൂക്കുന്ന ശോഭയാണ്
നിൻറെ ഓരോ സ്പർശനത്തിനും
ഒരു മഞ്ഞു തുള്ളിയുടെ കുളിർമയുണ്ട് 
എത്രനാളീ തിരിനാളമണയാതിരിക്കും ?
എള്ളെണ്ണ ചിരാതിൽ വറ്റുവോളോ ?
കാറ്റിനെ വെല്ലുവാൻ ശക്തിയറ്റുവോളോ  ?
മാനത്തെ മേഘമിങ്ങെത്തുവോളോ ?

Sunday, April 19, 2015

ഇല്ല,പ്രതീക്ഷയൊട്ടുമെ
ഇക്കൊടി ചുമക്കും
ഗ്രന്ഥപ്രഭുക്കളിൽ..
തണലേകുന്നില്ല
മുദ്രാവാക്യങ്ങൾ പോലും..
കെട്ടിമുറിക്കി പണിയും
കോട്ടയിൽ പ്രജകളില്ലാ
രാജാക്കന്മാർ !
സംരക്ഷകരല്ലിവർ,
സർവ്വവും ചാരമാക്കും
ചാരന്മാരോ പിന്നെ ?

Tuesday, April 7, 2015

തെക്കനും വടക്കനും

അവൾ, തെക്കോട്ട്‌ തിരിഞ്ഞു നിന്ന്
ചെറുപുഞ്ചിരിയാൽ കുശലം പറഞ്ഞു..
അവൻ, വടക്കോട്ട്‌ തിരിഞ്ഞു നിന്ന്
മലർക്കെ ചിരിച്ചു അഭിവാദനം ചെയ്തു..
അവൾ, പുഞ്ചിരിയോടെ തന്നെ തിരിച്ചു നടന്നു
അവൻ, കണ്ണിറുക്കി, വിജയിയെ പോലെയും


Thursday, April 2, 2015

വെളിച്ചം അരിച്ചിറങ്ങാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നൊള്ളൂ. കൂട്ടുകാരൊത്തു ഒരു ഉല്ലാസയാത്രയിൽ ആയിരുന്നു ഞാൻ. കളിച്ചും, ചിരിച്ചും, കഥപറഞ്ഞും സഞ്ചരിച്ചു കൊണ്ടിരിക്കലെ ആണ്, വായിൽ വെള്ളമൂറുന്ന ഒരു മാംസ കഷണം മുന്നിൽ വന്നു പെട്ടത്. ഞങ്ങൾ മൂന്ന്പേർ തമ്മിൽ അതിന് വേണ്ടി ഒരു കൊച്ചു മത്സരം നടന്നു. എല്ലാവരും കുറേശ്ശെ കുറേശ്ശെ കടിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരുമിച്ച് സ്വന്തമാക്കാം എന്ന അത്യാഗ്രഹം കൊണ്ടൊന്നുമായിരുന്നില്ല, അവസാനം അത് മുഴുവനും എൻറെ വായിലാണ് പെട്ടത്. ഭക്ഷണത്തോടൊപ്പം, ഞാൻ കൂട്ടത്തിൽ നിന്നും അകറ്റപ്പെട്ടു. ആ ഭക്ഷണത്തിനുള്ളിലെ കെണി എനിക്ക് മനസ്സിലായത് അപ്പോളാണ്. പെട്ടെന്ന് തന്നെ വെളിച്ചത്തിന് ശക്തി കൂടുകയും, ചൂട് അനുഭവപ്പെടുകയും ചെയ്തു. കണ്ണ് തുളച്ച് കയറുന്ന വെളിച്ചം ! ശ്വാസം കിട്ടാൻ പ്രയാസമനുഭവപ്പെട്ടു തുടങ്ങി. എവിടെയോ ചെന്ന് തലയടിച്ചു വീണു. വേദനകൊണ്ട് ഞാൻ പുളഞ്ഞു. ബോധം മറയുന്നത് പോലെ തോന്നി.കുറച്ച് കഴിഞ്ഞപ്പോൾ എൻറെ ആത്മാവ് എൻറെ ശരീരത്തിൽ നിന്നും വേർപെടുന്നത് ഞാൻ അറിഞ്ഞു.

എൻറെ ശരീരത്തിനൊപ്പം യാത്ര ചെയ്ത്, എന്ത് സംഭവിക്കുന്നു എന്നറിയാൻ ആഗ്രഹമായി. കൂട്ടത്തിലേക്ക് ഞാൻ എടുത്തെറിയപ്പെട്ടു. ആ കൂട്ടത്തോടെ തന്നെ ഞാൻ കൈമാറ്റം ചെയ്യപ്പെട്ടു. കൈകൾ മാറി മാറി ഞാൻ ഇവിടെ എത്തി. എൻറെ ശരീരം വെട്ടിമുറിച്ച്‌, പല ആകൃതിയിൽ ആക്കപ്പെട്ടു. എന്തൊക്കെയോ തേച്ച്പിടിപ്പിച്ച് കുറച്ച് ഭാഗം തിളച്ച എണ്ണയിലേക്കിട്ടു. തിളച്ചു മറിയുന്ന കൂട്ടിലേക്ക് കുറച്ച് ഭാഗം ഇട്ടു. എൻറെ മാംസം വേവുന്ന മണം ഞാൻ അറിഞ്ഞു. വെന്ത കൂട്ട്, പാത്രങ്ങളിൽ പകുത്ത്, നിങ്ങൾ എല്ലാവരും കൂടി രുചിക്കുമ്പോൾ, എൻറെ അച്ഛനെയും, അമ്മയെയും, സഹോദരങ്ങളെയും, കൂട്ടുകാരെയും ഞാൻ ഓർത്ത് പോകുന്നു. ഞാൻ തിരിച്ചെത്തുമെന്ന് കരുതി കാത്തിരിക്കുകയാവുമോ അവരെല്ലാം ? 

Monday, March 23, 2015

തിരികെ നടക്കണമെനിക്ക്
വേഷങ്ങളോരോന്നു ചികഞ്ഞെടുക്കണം 
ജന്മാന്തര ബന്ധങ്ങൾ പേർത്തെടുക്കണം
ജനിമൃതികൾ താണ്ടി,
അടരറ്റ ആത്മാവിൻ ഉറവക കണ്ടെത്തി
ആദി സൂക്ഷ്മാണുവിലേക്കൊതുങ്ങണം

Sunday, March 22, 2015

നിറം

അശ്രുവിന് നിണത്തിൻ നിറമായിരുന്നെങ്കിൽ
നിരർത്ഥകമാകില്ല വേദനകളൊന്നുമേ..
കരയാതെ, ചുടു ചോരയാൽ പകർത്തൂ 
സ്നേഹത്തിൻ ചൂടും, മണവും, നിറവും..


Thursday, March 19, 2015

വാർത്ത‍ :
തിരഞ്ഞെടുപ്പ് ചിലവുകൾ സമർപ്പിക്കാത്തതിന് കേരള കോണ്‍ഗ്രസ്സ് ( എം ) ന് തിരഞ്ഞെടുപ്പ് കമ്മീഷൻറെ കാരണം കാണിക്കൽ നോട്ടീസ്. 2014 മെയ്‌ 16നു നടന്ന തിരഞ്ഞെടുപ്പിൻറെ കണക്കുകൾ ആഗസ്റ്റ്‌ 26നു മുൻപ് സമർപ്പിക്കേണ്ടത്‌ ആയിരുന്നു. ഒക്ടോബർ 26നും 28നും ഇതനുസരിച്ച് വീണ്ടും നോട്ടീസ് അയച്ചിരുന്നു എങ്കിലും ഇതുവരെയും കണക്കുകൾ സമർപ്പിക്കാത്തതിനാൽ വീണ്ടും നോട്ടീസ് അയച്ചിരിക്കുകയാണ്.

മറുപടി :
ബഹുമാനപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ,
താങ്കളുടെ നോട്ടീസുകൾ തുടരെ തുടരെ കിട്ടുന്നുണ്ട്‌ എങ്കിലും അവശ്യപ്പെട്ടത്‌ പ്രകാരം കണക്കുകൾ ബോധ്യപ്പെടുത്താൻ കഴിയാത്തതിൽ ഖേദിക്കുന്നു. ഞങ്ങളുടെ പാർട്ടിയും പ്രിയ നേതാവും ഒട്ടനവധി കണക്ക് കൂട്ടലിൽ തിരക്കിൽ ആയിരുന്നതിനാലും, വാങ്ങിയ കാശ് മുഴുവൻ എണ്ണി തിട്ടപ്പെടുത്താൻ നോട്ടെണ്ണൽ യന്ത്രം ഒഴിവില്ലാത്തതിനാലും, കണക്കെല്ലാം ഒന്ന് കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നു. അതിനിടയിൽ ചില രാഷ്ട്രീയ സദാചാരം ഇല്ലാത്ത കച്ചവടക്കാർ തന്നത് വിളിച്ച് പറഞ്ഞതിനാൽ, അതെല്ലാം എങ്ങിനെയും ഒതുക്കി തീർക്കാനുള്ള തിരക്കിൽ പെട്ട് ഞങ്ങളുടെ നിഷ്കളങ്കനായ നേതാവ് ഉഴലുകയായിരുന്നു. കൂട്ടത്തിൽ കണക്കിലെ ഏറ്റവും വലിയ പാമ്പും കോണിയും കളിയായ ബജറ്റും കളിച്ച് ജയിക്കേണ്ട ബാദ്ധ്യത ഞങ്ങളുടെ നേതാവിൽ തന്നെ ആയി. ആ കണക്കും എല്ലാം കൂടി തലയ്ക്കു വട്ട് പിടിച്ചിരിക്കുമ്പോൾ, ആർക്കും ഒരു ദ്രോഹവും ചെയ്യാതെ ഉള്ള അങ്ങയുടെ ഈ നോട്ടീസുകൾ ചവറ്റ് കുട്ടയിൽ അല്ലാതെ വേറെ എവിടെയാണ് സാർ ഇടുക. കാര്യങ്ങൾ എല്ലാം ഒതുങ്ങി ഇപ്പോൾ കുറച്ച് ആശ്വാസം ആയിട്ടുണ്ട്‌ എങ്കിലും, ഇനിയും പതിയിരിക്കുന്ന കരിങ്കാലികൾ ഇപ്പോളാണ് തലപൊക്കി പ്രശ്നമുണ്ടാക്കുന്നത് എന്ന് നിശ്ചയം ഇല്ല. പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ധാക്കും എന്ന ഭീഷണി ഒന്നും ഇവിടെ വിലപ്പോകില്ല എന്ന് അങ്ങ് മനസ്സിലാക്കണം. തങ്കം പോലത്തെ ഒരു നേതാവിന് ഇനിയും ഒരു പുതിയ പാർട്ടി ഉണ്ടാക്കാനോ, ജയിക്കാനോ, ഭരിക്കാനോ, ഇനി അങ്ങയുടെ ആ കസേരയിൽ കയറി ഇരിക്കാനൊ പോലും അധികം ബുദ്ധിമുട്ടില്ലാത്ത ഒരു ചുറ്റുപാടിൽ, ഇതുപോലുള്ള ഓലപ്പടക്കം ഒന്നും ശരിക്കും പൊട്ടില്ല സാർ. എന്നാലും സാറും ഒരു സാറല്ലെ എന്ന് കരുതി മാത്രം പറയുന്നു, ഞങളുടെ കുറച്ച് ജഗജില്ലി കണക്കപ്പിള്ളമാർ അങ്ങ് ആവശ്യപ്പെട്ട കണക്കുകൾ ശരിയാക്കി തുടങ്ങിയിട്ടുണ്ട്. അത് എത്രയും പെട്ടെന്ന് ഒരു പരുവത്തിൽ ആക്കി അയച്ച് തരുന്നതാണ്. ഇനിയും ഉമ്മാക്കി കാണിക്കാൻ ഈ നോട്ടീസ് ഇങ്ങോട്ട് അയക്കണമെന്നില്ല.

എന്ന്

വിധേയൻ ( ഒപ്പ് )

Tuesday, March 10, 2015

ഹോസ്റ്റൽ കഥകൾ

പ്രാർത്ഥന
---------------
പ്രാർത്ഥനകൾ മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന രീതിയിൽ ദൈവ പ്രീതി വേഗം ധരിച്ചിരുന്നവരുടെ കൂട്ടത്തിൽ ഉള്ള ഒരു സത്യക്രിസ്ത്യാനി ആയിരുന്നു പിള്ള ചേട്ടൻ. പേരും മതവും ഇഴപിരിഞ്ഞു കിടക്കുന്ന നമ്മുടെ നാട്ടിൽ, അങ്ങിനെ ഒരു പേരിൽ ഒരു ക്രിസ്ത്യാനി എങ്ങിനെ വന്നു എന്നത് അറിയില്ല.

പിള്ളച്ചേട്ടന്റെ വീട് ഞങ്ങളുടെ ഹോസ്റ്റലിലെ പതിനഞ്ചാം മുറിയുടെ പുറകിൽ എന്തിനു വന്നു പെട്ടു എന്നും അറിയില്ല. രണ്ടിടത്തേയും അന്തേവാസികളും സഹവർത്തിത്തത്തോടെ ജീവിച്ചു പോന്നിരുന്നു കാണണം. അങ്ങിനെ ഇരിക്കലെ ആണ് പിള്ളച്ചേട്ടന് തലവേദനയായി പതിനഞ്ചിൽ പുതിയ അന്തേവാസികൾ കുടിയേറിപ്പാർത്തത്. തൊട്ടടുത്ത റൂമുകളിൽ നിന്നും പുറത്താക്കപ്പെട്ടവരും, റൂം കിട്ടാത്തവരുമായ മാന്യന്മാർ!!
അത് പിള്ളച്ചേട്ടന്റെ സ്വൈരജീവിതത്തിന് തടസമാകുമെന്ന് സ്വപ്നേപി കരുതി കാണില്ല.

പിള്ളച്ചേട്ടൻ പതിവ് കലാപരിപാടികൾ തുടരവെ, ആദ്യം മാന്യമായിട്ടു ശബ്ദം കുറച്ച് പ്രാർത്ഥിക്കാൻ പറഞ്ഞ് നോക്കി. പിള്ളച്ചേട്ടൻ ക്രിമിനൽ വക്കീൽ ആയതിനാൽ നിയമവശം ശരിക്കും അറിയാവുന്ന ആളാണ്. കിളുന്ത് പിള്ളേരുടെ അഭ്യർത്ഥന ചെവിക്കൊള്ളാതെ പ്രാർത്ഥന തുടർന്ന് പോന്നു. പ്രാർത്ഥനയ്ക്ക് ആള് കൂടിയപ്പോൾ മൈക്ക് വേണമെന്ന് പിള്ളച്ചേട്ടന് അതിമോഹം ജനിച്ചു. കിളുന്തന്മാർ വിട്ടുകൊടുക്കാൻ നിന്നില്ല. ഹോസ്റ്റലിലെ കൂട്ടത്തിൽ കൂടുന്ന തറകളെ എല്ലാം ഒപ്പിച്ച് ഒരു മറു പ്രാർത്ഥന ആരംഭിച്ചു. കൂക്കി വിളിയും, തെറിവിളിയുമായി ആ പ്രാർത്ഥന അങ്ങ് കൊഴുത്തു. കാലക്രമത്തിൽ പിള്ളച്ചേട്ടന്റെ പ്രാർത്ഥനയ്ക്ക് ആള് കുറഞ്ഞ്, ശക്തി ക്ഷയിച്ചു, അവസാനം ഇല്ലാതായി..

അതിന് ശേഷം മാത്രമാണ് സൈക്കിൾ അഗർബത്തിയുടെ പരസ്യം സത്യമാണെന്ന് മനസ്സിലായത് " ദൈവം ഉണ്ട്..ണ്ട്..ണ്ട്.. പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ .. "


 അരക്കുപ്പിയും അഭ്യാസങ്ങളും
-------------------------------------------------
കൂട്ടം കൂടിയാൽ എന്തും ചെയ്യാൻ തോന്നിപ്പിക്കുന്ന ഹോസ്റ്റൽ കാലം. പഠനകാലത്തെ അർമാദിക്കൽ അവസാനിക്കാറായി. ഹോസ്റ്റലും ക്യാമ്പസും വിട്ടു പോകാൻ കാലമടുത്തു വരുന്നു. വേദനകൾ മാറ്റാൻ കൈയ്യിലെ ചില്ലറകൾ തട്ടിക്കൂട്ടി കൂട്ടത്തിൽ പിച്ചകളെല്ലാം കൂടി ഒരു പൈന്റ് ഓ.പി.ആർ. വാങ്ങി. കൂട്ടത്തിൽ മാന്ന്യന്മാർ പിരിവ് താരത്തെ സെക്കൻറ് ഷോ കാണാൻ പോയി.

പണിതീരാതെ കിടക്കുന്ന യുണിവേഴ്സിറ്റി കെട്ടിടത്തിന് മുകളിൽ പൈന്റ്നു ചുറ്റും പത്ത് ഡിസ്പോസബൾ ഗ്ലാസ്സുകൾ നിരന്നു. അളവിൽ കേമൻ വിളമ്പി, ആവശ്യത്തിലധികം വെള്ളവും. ഫിറ്റ്‌ ആയി എന്ന് തോന്നിപ്പിക്കാൻ തെറിപ്പാട്ട് പാടി തുടങ്ങി. പോരാ , പോരാ എന്ന മുറവിളി കൂടിയപ്പോൾ, അളവിൽ കേമൻ തന്നെ അവസാനത്തെ വിദ്യയിറക്കി. ഓ.പി.ആർ.കുപ്പിയുടെ അടപ്പിൽ ഒരു സൊയമ്പൻ ഡ്രൈ !! അടിച്ചവർ അടിച്ചവർ നീട്ടി വലിച്ച് ശ്ര്ർ പറഞ്ഞു രംഗം കൊഴുപ്പിച്ചു. കൂട്ടത്തിലെ ബൂർഷ്വയുടെ കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ് അവസാനത്തെ അത്താഴത്തിലെ അപ്പം പോലെ എല്ലാവരെയും തൃപ്തിപ്പെടുത്തി. കിക്കിറങ്ങാൻ നടക്കണം എന്ന് ആരോ പറഞ്ഞു കേൾക്കേണ്ട താമസം, തെന്നി തെന്നി താഴെയിറങ്ങി. വഴിവക്കിൽ അഴുക്ക് ചാലിൽ കൊതുകുകൾ പ്രണയിക്കുന്നു.

രണ്ട് നിലയുള്ള ഹോസ്റ്റലിനു തൊട്ടു പിന്നിൽ അൾസ കണ്‍സ്ട്രക്ഷൻസ് കെട്ടിപ്പൊക്കുന്ന ഫ്ലാറ്റ് ഞങ്ങളുടെ സ്വകാര്യത കവർന്നെടുക്കുമെന്നു ചർച്ചകൾ കൊഴുത്തു. അപ്പോളതാ കാണുന്നു "അൾസ കണ്‍സ്ട്രക്ഷൻസ്" എന്ന് എഴുതിയ ഒരു പരസ്യ ബോർഡ്. അമർഷം പുകഞ്ഞ് പൊന്തി പുളിച്ച ഏമ്പക്കം ആയി. "പൊക്കെടാ" എന്ന് കേൾക്കേണ്ട താമസം, ബോർഡ് ചാടി തോളത്തിരുന്നു. ഹോയ്..ഹോയ്..പറഞ്ഞ് ബോർഡ്‌ ഹോസ്റ്റലിലേക്ക് എഴുന്നള്ളിക്കെപ്പെട്ടു.

ഗേറ്റ് എത്താറായപ്പോൾ, ദൂരെ കാണാം ആരൊക്കെയോ നടന്നു വരുന്നു. പങ്ക് തരാതെ സെക്കന്റ്‌ ഷോക്ക് പോയ മൂരാച്ചികൾ ആകുമെന്ന് ഒന്നര ആയ ആ സമയത്തും ഏതോ വിരുതൻ ഉറപ്പിച്ചു പറഞ്ഞു. വരുന്നവരുടെ വേഗം കൂടുന്നോ എന്ന് ഏതോ പേടിത്തൊണ്ടൻ ആശങ്കിച്ചതും ടോർച് അടിക്കുന്നതായി തോന്നിയതും ഒരുമിച്ചായിരുന്നു. "പോലീസാണെടാ.." എന്ന് പറഞ്ഞതും ഓരോരുത്തരായി ബോർഡിൻറെ പിടിവിട്ട് ഓടാൻ തുടങ്ങി. കൂട്ടത്തിൽ കുറിയവനും, സൗമ്യനും ആയവൻറെ തോളിൽ മാത്രമായി അവസാനം ബോർഡ്. ഏന്തി വലിഞ്ഞ് ബോർഡ് മറവിൽ ഇട്ടിട്ട്, പോകുന്ന വഴിയുള്ള ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് റൂമിൽ കയറി കതകടച്ചു, കാതോർത്തു..കിതപ്പിന് പോലും പെരുമ്പറ കൊട്ടുന്ന ശബ്ദം!! ഓരോ അനക്കവും ബൂട്ടിന്റെ ആണെന്ന് കരുതി ശ്വാസം പിടിച്ചു കിടന്നു നേരം വെളുപ്പിച്ചു.

പിറ്റേന്ന്, ആദ്യം തപ്പിയത് അടിച്ച് മാറ്റിയ ബോർഡ് ആയിരുന്നു. അതിൻറെ ഭാരം അതിശയിപ്പിക്കുന്നതായിരുന്നു. നാലഞ്ചു പേർക്ക് മാത്രം പോക്കാൻ കഴിയുമായിരുന്ന ആ ബോർഡ് അവസാനം വരെ കൈവിടാതെ എത്തിച്ചവൻ പിന്നീട് "മിസ്റ്റർ ഹോസ്റ്റൽ" ആയി വാഴ്ത്തപ്പെട്ടതും, ആ ബോർഡ് പിന്നീട് ഹോസ്റ്റൽ ബോർഡ് ആയി പരിണമിച്ച് ഇന്നും തല ഉയർത്തിപ്പിടിച്ച്‌ നിൽക്കുന്നു എന്നതും ചരിത്രം. 

Monday, March 2, 2015

വാത്സല്യം

ഇന്നെൻ സ്നേഹ ശാസനകൾ അസഹ്യമാകിലും,
നിനക്ക് ഞാൻ അന്ന്യനാകിലും,
അന്തരാത്മാവിൽ  കാത്തൊരെൻ സ്നേഹ വാത്സല്യങ്ങൾ
എണ്ണമറ്റവ ആകും നിൻ ജീവിതത്തിലൊരിക്കൽ..
 അന്നു നമ്മൾ തൻ ദൂരമളക്കുകിൽ
അറിഞ്ഞിടാം ഞാനാരായിരുന്നെന്നു..
 ഓടിയകലാം എന്നിൽ നിന്ന് വേഗത്തിൽ
ഓടിക്കിതക്കുമ്പോൾ തിരിഞ്ഞു നോക്കീടണം..
അന്നുമെൻ മിഴികൾ പിന്തുടരും നിന്നെ,
നിൻറെ പാതകൾ കല്ലും മുള്ളും കളഞ്ഞു തെളിച്ചിടും







Friday, February 27, 2015

പന്ത്

വസന്തൻ നിഷ്കളങ്കനും, നിരുപദ്രവകാരിയും സർവ്വോപരി നമ്രമുഖനും ആയിരുന്ന കലാലയ ജീവിതം തുടങ്ങിയ പ്രീ ഡിഗ്രീ കാലം. ഈവനിംഗ് ഷിഫ്റ്റ്‌ കഴിഞ്ഞ്, വേഗം വീട്ടിൽ എത്തിപ്പെടാനുള്ള തിടുക്കത്തിൽ കോളേജ് ഗേറ്റ് കടന്നു പുറത്ത് കടന്നതും, അവൻറെ മുന്നിലേക്ക്‌ കഥയിലെ വില്ലൻ ഉരുണ്ട് ഉരുണ്ട് വന്നു.

കോളേജിലെ ഫുട്ബോൾ കമ്പക്കാർ കളിച്ചുകൊണ്ടിരുന്ന പന്ത്, ഗ്രൗണ്ടിനു പുറകിലെ റോഡും കടന്ന്, അവൻറെ അടുത്ത് വരേണ്ട ഒരു കാര്യവും ഇല്ല. അതിലുള്ള ചതി മനസ്സിലാക്കാതെ, പൊതുവെ പരോപകാരി ആയ അവൻ, അത് കളിച്ച് കൊണ്ടിരുന്നവർക്ക് തിരികെ തട്ടിക്കൊടുക്കുവാൻ സ്വാഭാവികമായും ആഗ്രഹിച്ചു.

അവൻറെ ഉദാര മനസ്സിനെ പ്രോത്സാഹിപ്പിക്കാൻ പോരുന്ന കുറച്ചു തരുണീമണികൾ അവിടെ നിന്നിരുന്നത് ആരവമിടുന്ന ഗാലറിയും, അവൻ ഗോളടിക്കാൻ പായുന്ന സ്ട്രൈക്കറുമായി മാറി. സർവ്വ ശക്തിയും എടുത്ത് ആഞ്ഞൊരടി..ഗാലറിയും,  ഗ്രൗണ്ടും, സ്ട്രൈക്കറും സ്തംഭിച്ചു നിന്നു. പന്ത് ചെന്ന് തരുണീ മണികളിൽ ഒരുവളുടെ എവിടെയോ കൊണ്ടു..

ഗാലറിയുടെ ആരവം മാറി പൊട്ടിച്ചിരി ആകുന്നത്‌ അവനറിഞ്ഞു. ആ ശബ്ദം നേർത്ത് ഇല്ലാതാകുന്നതും, കണ്ണിൽ ഇരുട്ട് കയറുന്നതും പോലെ തോന്നി. ഒന്നും കാണാൻ പറ്റുന്നില്ല. അവനെ ദഹിപ്പിക്കാൻ പോരുന്ന ഒരു നോട്ടം മാത്രം അവൻ കണ്ടു. "സോറി" എന്ന് പറഞ്ഞത്, വെള്ളമില്ലാത്ത ടാപ്പ്‌ തുറക്കുമ്പോൾ വരുന്ന കാറ്റ് മാത്രമായി.

രക്ഷകനെ പോലെ അവർക്ക് പോകാനുള്ള ബസ്സ്‌ വന്നത്, രംഗം വേഗം വസന്തന് അനുകൂലമാക്കി. തിരിഞ്ഞ് നോക്കാതെ നേരെ വീട്ടിലേക്ക് വെച്ച് പിടിപ്പിച്ചു.

നടക്കുന്ന വഴിയിലും, അന്ന് രാത്രി മുഴുവനും അതോർത്തു തലപുകഞ്ഞു. എത്ര ആലോചിച്ചിട്ടും, ആ കണ്ണുകളുടെ ഉടമയെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല. മനസ്സിൽ കുറ്റബോധം തിളച്ച് മറിയാൻ തുടങ്ങി. അതിറക്കി വെച്ചില്ലെങ്കിൽ, പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികം ആകുമെന്ന് മോഹൻലാൽ പറഞ്ഞ് തന്നിട്ടുള്ളത് ഓർത്തു. എങ്ങിനെയൊക്കെയോ ആ രൂപം മനസ്സിൽ വരുത്തി. നാളെ ക്ഷമ ചോദിച്ചിട്ട് തന്നെ കാര്യം എന്നുറപ്പിച്ച് കിടന്നു.

അടുത്ത ദിവസം കോളേജിൽ ചെന്ന്, മനസ്സിൽ കരുതിയ രൂപത്തെ തിരയുകയായിരുന്നു ആദ്യത്തെ ഉദ്യമം. കാന്റീൻ, ലൈബ്രറി, വരാന്തകൾ, പ്രണയ മരച്ചുവടുകൾ.. എല്ലായിടത്തും അവൻറെ കണ്ണ് പരതി. കണ്ടില്ല! അവസാനമതാ കോണിപ്പടികൾ ഇറങ്ങി വരുന്നു. മനസ്സിൽ കരുതിയ അതേ രൂപം. യാന്ത്രികത മാറ്റാനുള്ള അവസരം ഇതാ വന്നിരിക്കുന്നു! അവൻ  വിനയത്തോടെ അടുത്ത് ചെന്നു. ഒരു വിറയലും, വിയർക്കലും അനുഭവപ്പെട്ടു എങ്കിലും, ക്ഷമ പറയാതെ പോകുന്ന പ്രശ്നമില്ല!

സമപ്രായക്കാരെ പോലും അപരിചിതരായാൽ, ചേച്ചി, ചേട്ടാ എന്ന് വിളിക്കുന്ന ഒരു നല്ല(?) ശീലം കൂടി അവനുണ്ടായിരുന്നു. മുന്നിൽ നിൽക്കുന്നയാൾ ബഹുമാനിക്കപ്പെടെണ്ടത് തന്നെ. വസന്തൻ  വിനയകുലീനനായി.
"ചേച്ചി.."..ആ വിളി തീരെ പ്രതീക്ഷിച്ചില്ലെങ്കിലും, ആ കുട്ടി അവനെ നോക്കി
" ചേച്ചി...പന്ത്" എന്ന് പറഞ്ഞതും, " എന്ത്... അനാവശ്യം പറയുന്നോ ? " എന്ന് ആക്രോശിച്ച് അവൻറെ സർവ്വ നാഡീ ഞരമ്പുകളും തളർത്തുന്ന ഒരു നോട്ടവും നോക്കി, അവിടമാകെ ഇളക്കി മറിച്ചിട്ട്, "ആൻസി" പാഞ്ഞു പോയി. തലേന്നുണ്ടായ അതേ അനുഭവം. കുറെ നക്ഷത്രങ്ങളെ മാത്രം കാണാം. മനസ്സിലെ കുറ്റബോധം തിളച്ചു, മറിഞ്ഞു, കവിഞ്ഞൊഴുകി..ഒഴുകിക്കൊണ്ടേ ഇരുന്നു..

Wednesday, February 25, 2015

ജൈവ ഘടികാരം

" സമയം ആറ്  മണി ", പട്ടാളം വേലായുധന്റെ ചുമ കേട്ട്, ചന്ദ്രൻ മൊഴിഞ്ഞു.
അത് ഗോവിന്ദന്റെ എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലിരിക്കുന്ന ചായക്കടയിലെ എല്ലാവരും കേട്ടെങ്കിലും, ആരും ഗൗനിച്ചില്ല. അത് ചന്ദ്രനെ തെല്ലൊന്നു മ്ലാനനാക്കാതിരുന്നില്ല. പൊതുവെ ദോഷൈക ദൃക്കായ ചന്ദ്രൻ വിട്ടുകളയാനുള്ള ഭാവമേ ഇല്ലായിരുന്നു.
"ഈ ചൊമ ഒരു അരമണിക്കൂർ വെച്ച് ആയിരുന്നെങ്കിൽ സൗകര്യമായിരുന്നു"
ചന്ദ്രൻ അങ്ങിനെ ആണ്. അയാൾ ഉദ്ദേശിക്കുന്ന വിഷയത്തിലേക്ക് ആൾക്കാരെ ആകർഷിക്കാൻ അസാമാന്യ കഴിവ് കൊണ്ട് അനുഗ്രഹീതമാണ് ആ കൊച്ച് ശരീരത്തിലെ മുഴങ്ങുന്ന ശബ്ദം. അതുകൊണ്ട് തന്നെ ചന്ദ്രൻ ആദ്യം സംസാരിച്ചു തുടങ്ങുമ്പോൾ ആരും അങ്ങിനെ എളുപ്പത്തിൽ പ്രതികരിക്കാറില്ല, ചന്ദ്രനതോട്ടു പ്രതീക്ഷിക്കുന്നും ഇല്ല.അസൂയ, മലയാളിയുടെ നവ സ്വഭാവങ്ങളിൽ ഒന്ന് എന്ന് ചന്ദ്രൻ  മനസ്സിലാക്കി വെച്ചിരിക്കുന്നു.
പാരമ്പര്യ ഗുണം കൊണ്ടോ,  സ്വതസിദ്ധ ശൈലികൊണ്ടോ, ആ തിരുവായിൽ നിന്നും നല്ലതൊന്നും കേൾക്കാനുള്ള ഭാഗ്യം ആ നാട്ടുകാർക്കുണ്ടായിട്ടില്ല. ഇത്തരം ചർച്ചകളാണ് ചന്ദ്രൻ എന്ന വിടുവായാൻ ചന്ദ്രൻറെ അസ്ഥിത്വം തന്നെ.

"അധികം താമസിയാതെ തന്നെ അത് അരമണിക്കൂർ ഇടവിട്ട്‌ ആയിക്കൊള്ളും", ഇതിലെങ്കിലും കുടുങ്ങണേ എന്ന് പ്രാർത്ഥിച്ച്, ചൂണ്ട വീണ്ടുമിട്ടു.
"അത്രയും നാൾ ആളുണ്ടാകുമോ എന്ന് സംശയം ആണ്" കുടുങ്ങി !! പതിവ് പോലെ, പ്രകോപനങ്ങൾക്ക് ആദ്യം വശംവദനായത്, ചായക്കടക്കാരൻ ഗോവിന്ദൻ തന്നെ. ആ അംഗീകാരം ഗോവിന്ദന് തന്നെ ഇരുന്നോട്ടെ എന്ന് മറ്റുള്ളവർ തീരുമാനിച്ചുറച്ച പോലെ തോന്നും തുടർന്നുള്ള ചർച്ചയിലെ പങ്കാളിത്തം കണ്ടാൽ. പതിവ് പോലെ അടുത്ത ഊഴം ചെത്ത്കാരൻ സോമനും, തുടർന്ന് ദിവാകരനും, അതിനെ തുടർന്ന് മറ്റുള്ളവരുടെതും ആയിരിക്കും.

സാധാരണ ഗതിയിൽ വർത്തമാന പത്രത്തിലെ പൈങ്കിളി വാർത്തയാണ് ചന്ദ്രൻ ചർച്ചയ്ക്കെടുത്തു ഇടാറുള്ളത്. പ്രതിപക്ഷത്തിന്റെ അനുഗ്രഹം കൊണ്ട് അന്ന് ഹർത്താൽ ആയിരുന്നു. അതുകൊണ്ട് മാത്രമാണ്, ചന്ദ്രൻ പട്ടാളം വേലായുധന്റെ ചുമതന്നെ വിഷയമാക്കിയത്.

പട്ടാളം വേലായുധന്റെ ചുമയ്ക്ക്‌ പ്രത്യേകതകൾ അനവധി ആണ്. അതിന് കൃത്യമായ ഒരു സമയനിഷ്ടയുണ്ട്, സാമന്ന്യം ഭേദപ്പെട്ട ശബ്ദവും.ആദ്യമാദ്യം ദിവസത്തിൽ രണ്ട് നേരം അധികം കൃത്യനിഷ്ട യില്ലാത്തതായിരുന്നു. പിന്നീടത്‌ മൂന്നായി, ആറായി, പന്ത്രണ്ടായി. ഇങ്ങനെ പെരുക്കപ്പട്ടിക പോലെ ഇരട്ടിക്കാൻ കാലയളവ്‌ കുറച്ച് എടുത്തു കേട്ടോ. ആ കാലയളവിൽ തന്റെ പട്ടാള ചിട്ട കൊണ്ടോ, തൊണ്ടയുടെ കൗശലം കൊണ്ടോ, ചുമയ്ക്ക്‌ ഒരു താളബോധം വരുത്താനും, സമയനിഷ്ട വരുത്താനും  പട്ടാളം വേലായുധന് കഴിഞ്ഞു എന്നത് അംഗീകരിച്ച് കൊടുക്കേണ്ടത് തന്നെ ആണ്.ഇപ്പോളത് ഒരുമണിക്കൂർ ഇടവിട്ട്‌, പതുക്കെ തുടങ്ങി, മെല്ലെ നീണ്ട് ഉച്ചസ്ഥായിൽ എത്തി, തിരിച്ച് ശബ്ദം കുറഞ്ഞ് വരുന്ന പാകത്തിൽ ആയിട്ടുണ്ട്.നാൽപ്പത്തി ഒൻപതാമത്തെ വയസ്സിൽ തുടങ്ങിയ ചുമ, ഇത്തരത്തിൽ വളർത്തിയെടുക്കാൻ പതിനഞ്ച് വർഷം എടുത്തു. ഒരു  നീണ്ട കാലയളവ്‌!

സ്വന്തം പുരയിടത്തിൽ, കഴിഞ്ഞ പത്തൊൻപത് വർഷമായി ഒരു ധിക്കാരിയെ പോലെ കഴിയുകയാണ് വേലായുധൻ. അധികമാരും കടന്ന് ചെല്ലാത്ത തന്റെ സാമ്രാജ്യത്തിൽ തനിക്കാവശ്യമുള്ളതെല്ലാം സ്വന്തമായി ഉണ്ടാക്കി, ഏറെക്കുറെ സ്വയം പര്യാപ്തനായാണ് വേലായുധൻ കഴിയുന്നത്‌.ഒന്നര ഏക്കറോളം വരുന്ന പുരയിടത്തിൽ വിളയിക്കാവുന്നതെല്ലാം വിളയിച്ച്‌ , തനിക്കാവശ്യമുള്ളവ കഴിഞ്ഞ് ബാക്കിയുള്ളവ സമീപത്തുള്ള നഗരത്തിലെ കമ്പോളത്തിൽ കൊണ്ട് പോയി വിറ്റ്, ആവശ്യമുള്ള സാധനങ്ങളും വാങ്ങി തിരിച്ചു വരും. ഈ യാത്രയാണ് വേലായുധനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്.

മഹാനഗരത്തിന് അടുത്ത് കിടക്കുന്ന ഒരു കൊച്ച് ദ്വീപാണ് നമ്മുടെ കഥാപാത്രങ്ങളുടെ ആവാസ കേന്ദ്രം. കോർപറേഷൻ പരിധിയിൽ ആണെങ്കിലും, തൊണ്ണൻ തുരുത്തിലേക്ക് കുടിവെള്ളമോ, വൈദ്യുതിയോ, മറ്റ് പ്രാഥമിക സൗകര്യങ്ങളോ നൽകാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. തുരുത്തിലുള്ള പതിനാല് വീടുകളിൽ ഏറ്റവും വലുതും, ആകെ ഭൂപ്രദേശത്തിന്റെ മൂന്നിലൊന്നും, ജനസംഖ്യയിൽ ഒന്നര ശതമാനവും വേലായുധനു സ്വന്തം.

മറ്റുള്ളവരെല്ലാം വേലായുധന് പൊടി കിറുക്ക് ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും, ആ ആക്ഷേപത്തെ നിരർത്ഥകമാക്കിയും, അർത്ഥവത്താക്കിയും വേലായുധൻ ജീവിച്ചു പോന്നു. വേലായുധന്  ബന്ധങ്ങളില്ല, കടപ്പാടുകളില്ല, വേദനകളില്ല, ആ മുഖത്തിനും ജീവിതത്തിനും എന്നും ധാർഷ്ട്യമാണ്. ആരെയും കൂസതെയും, അശ്രയിക്കാതെയും ഉള്ളൊരു ജീവിതം.

പത്താം തരം കടന്നപ്പോൾ, വർത്തമാനപത്രം വഴിയറിഞ്ഞ മിലിട്ടറി റിക്രൂട്ട്മെന്റ്ന്, അനാഥാലയത്തിലെ അൽഫോണ്‍സാമ്മയുടെ എതിർപ്പ് വകവയ്ക്കാതെ പോവുകയായിരുന്നു.രണ്ടാം ലോകമഹായുദ്ധത്തിന്റെയും, ഇന്ത്യ - പാക്ക്, ഇന്ത്യ-ചൈന യുദ്ധങ്ങളുടെയും ഓർമ്മകളിൽ ആണ് വേലായുധൻ ജീവിക്കുന്നത്.

നാൽപ്പത്തി അഞ്ചാമത്തെ വയസ്സിൽ, പട്ടാളത്തോട് വിടപറഞ്ഞ്, തൊണ്ണൻ തുരുത്തിൽ താമസം തുടങ്ങിയ ആദ്യത്തെ തൊണ്ണൻതുരുത്ത്കാരൻ ആണ് പട്ടാളം വേലായുധൻ എന്ന് തെല്ലൊരു ആരാധനാ ഭാവത്തിൽ ചായക്കടക്കാരൻ ഗോവിന്ദൻ പറയും.പിന്നീട് വന്ന തൊണ്ണൻ തുരുത്തുകാരെല്ലാം അവഗണനയുടെയും, ബന്ധങ്ങളുടെയും ബലിയാടുകൾ ആണെന്നും.

എഴുമണിക്കുള്ള ചുമ കേട്ടപ്പോൾ ആണ് കടയടയ്ക്കാൻ  സമയമായി എന്ന് ഗോവിന്ദന് ബോധ്യമായത്.അപ്പോളേക്കും ചന്ദ്രൻ തുടങ്ങിവെച്ച ചർച്ച, വേലായുധന്റെ ചുമയും കടന്ന് , ദേശീയ അന്തർദേശീയ വിഷയങ്ങളിൽ എത്തിയിരുന്നു.ഗോവിന്ദൻ കടയടച്ചതോടെ എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി.

എഴുമണിയുടെ ചുമയും കഴിഞ്ഞ്, വേലായുധൻ റേഡിയോ ഓണ്‍ ചെയ്തു. ഇനി ഒൻപത് മണിവരെ  റേഡിയോ കേട്ടിരിക്കും. അതാണ്‌ പതിവ്. അൽഫോണ്‍സാമ്മ സ്കൂൾ രജിസ്റ്ററിൽ കുറിച്ച കണക്ക് പ്രകാരം, അറുപത്തിനാല്  വയസ്സായി .  രണ്ടര നാഴിക പുലർച്ചെ എഴുന്നേറ്റ് നടക്കാനിറങ്ങിയാൽ, പുരയിടമെല്ലാം ചുറ്റി വീട്ടിൽ എത്തുമ്പോൾ ആറുമണിക്കുള്ള ചുമയ്ക്കുള്ള സമയമാകും.വീട്ടിലെ ജോലികളെല്ലാം തീർത്ത്, പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ഒൻപത് മണി. അതുകഴിഞ്ഞ്, വർത്തമാന പത്രം ഒന്ന് ഓടിച്ച് നോക്കിയിട്ട് പറമ്പിലേക്ക് വീണ്ടും ഇറങ്ങുകയായി. ആതിനുള്ളിൽ പറമ്പിൽ ചെയ്യേണ്ട ജോലികളുടെ വ്യക്തമായ രൂപം മനസ്സിൽ രൂപപ്പെടുത്തിയിട്ടുണ്ടാകും. തിരികെ വരുന്നത് ഒരുമണിക്കുള്ള ചുമയ്ക്കാണ്. ഉച്ചയൂണും കഴിഞ്ഞ്, വരാന്തയിലിട്ടിരിക്കുന്ന ചാരുകസേരയിൽ നീണ്ടു നിവർന്ന് കിടന്ന് വിശദമായ പത്രം വായനയാണ്. വായിക്കുമ്പോൾ കാഴ്ചയ്ക്ക് മങ്ങൽ അനുഭവപ്പെട്ടപ്പോൾ, നഗരത്തിൽ പോയവഴി ഒരു കണ്ണട വാങ്ങി.സൗജന്യമായി കണ്ണ് ടെസ്റ്റ്‌ ചെയ്ത് കുര്യൻ ഡോക്ടർ കൊടുത്ത കണ്ണടയാണ്‌. കഴിഞ്ഞ മാസം പത്രം വായിക്കാൻ എടുത്തപ്പോൾ, താഴെ വീണ് അതിന്റെ ഒരു കാലൊടിഞ്ഞു. അത് കൂട്ടിക്കെട്ടി വെച്ചിരിക്കുകയാണിപ്പോൾ. അതുകൊണ്ട് ചാരിക്കിടന്നുള്ള വായനയ്ക്ക് കുറച്ച് അസൗകര്യം തോന്നുന്നുണ്ട്.

സാധാരണഗതിയിൽ എന്തിന് കേടുപാട് വന്നാലും, അടുത്ത തവണത്തെ നഗരയാത്രയിൽ അത് പരിഹരിക്കാറുള്ള വേലായുധൻ, എന്തുകൊണ്ടോ കഴിഞ്ഞ രണ്ട് തവണ പോയപ്പോളും ആ കണ്ണട നന്നാക്കാൻ എടുത്തില്ല.

അവസാനം വായിക്കുന്ന മരണം കോളം എത്തുമ്പോളേക്കും മയങ്ങിയിരിക്കും. ആ മയക്കം ഉണരുന്നത് അഞ്ച് മണിയുടെ നീണ്ട ചുമയുമായിട്ടാണ്. ചായയിട്ട് കുടിച്ച്, രാത്രിക്കുള്ള ഭക്ഷണം ശരിയാക്കി, കുളിച്ച്, സന്ധ്യാനാമം ചൊല്ലി കഴിയുമ്പോഴേക്കും മണി ഏഴ് ആയിരിക്കും.

കേരളത്തിൽ വയോജനങ്ങൾ കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതിനെ കുറിച്ച് ഡോക്ടർ രാമചന്ദ്രന്റെ പ്രഭാഷണത്തെ കുറിച്ചാണ് അന്ന് കിടക്കാൻ നേരം വേലായുധൻ ആലോചിച്ചത്. പതിവ് പോലെ ആ പ്രഭാഷണത്തെയും തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കി. ചിന്തകൾ മനസ്സിനെ മഥിച്ചു. അന്ന് വേലായുധൻ വിളക്ക് അണച്ചില്ല. ആദ്യമായി അയാൾ ഇരുട്ടിനെ ഭയപ്പെടാൻ തുടങ്ങി. രാവിൻറെ അന്ത്യയാമത്തിൽ ഏതോ ഒരു കാറ്റ്, ആ നാളവും കെടുത്തി കടന്ന് പോയി. തൊണ്ണൻ തുരുത്തിന്റെ അന്നത്തെ പ്രഭാതത്തെ ഉണർത്താൻ പട്ടാളം വേലായുധൻറെ ചുമ ഉണ്ടായിരുന്നില്ല.

Tuesday, February 24, 2015

ലഹരി

നീ ഭീരുവിനൊരു കവചവും,
ധൈര്യശാലിക്കൊരു ധിക്കാരവും,
അവശന്റെ ശക്തിയും,
ശക്തന്റെ ബലഹീനതയും ആകും..
നീ പണ്ഡിതനെ പാമരനും,
പാമാരനെ പണ്ഡിതനും,
കുചേലനെ കുബേരനും,
കുബേരനെ കുചേലനും ആക്കും.


Saturday, February 14, 2015

തൊട്ടുരുമ്മിയിരിക്കുന്ന മണ്‍തരികളും
അണമുറിയാത്ത സാഗരവും
ചലിക്കുമീ വായുവും നമ്മെ ബന്ധിപ്പിക്കുമ്പോൾ,
കാതങ്ങൾ നമ്മളെ അകറ്റുന്നതെങ്ങിനെ കാതരേ..
നിന്നെയറിയുന്നു  ഞാനവയിലോരോന്നിലും..

Saturday, January 24, 2015

മൊഞ്ചുള്ള നിൻ മിഴിവൊത്ത മൊഴികൾ,
മനസ്സിൽ മുത്ത്‌ വാരിവിതറി ഇക്കിളികൂട്ടുന്നു;
ചന്തമുള്ള കുസൃതി കളിക്കൊഞ്ചലുകൾ,
വാരിയെടുത്തുമ്മ തരാൻ കൊതിപ്പിക്കുന്നു.. 

കേരള രാഷ്ട്രീയം ഒറ്റ നോട്ടത്തിൽ



കള്ളിൽ കുളിച്ചു പാല അച്ചായനും കൂട്ടരും
ഒതുക്കിയെ അടങ്ങൂ എന്ന മട്ടിൽ ബിജുവേട്ടൻ
ഒതുക്കേണ്ടതെല്ലാം ഒതുക്കി രമേശേട്ടൻ 
പ്രത്യേകം തുന്നിച്ചേർത്ത തൊലിക്കട്ടിയുമായി വക്താക്കൾ
കസേരയില്ലെങ്കിൽ കസേരവലിക്കാൻ പിള്ളേച്ചൻ
അരിയെത്രയെന്നു ചോദിച്ചാൽ, പയറഞാഴിയെന്നോതി,
എവിടെയൊക്കെയോ മുളച്ച എന്തിന്റെയൊക്കെയോ
തണലിൽ ഉളിപ്പില്ലാത്ത ചിരിയുമായി ഉമ്മച്ചൻ
കക്ഷത്തിലിരിക്കുന്നത് കളഞ്ഞ്,
ഉത്തരത്തിൽ എത്താനാകാതെ സുധീരണ്ണൻ
കുലംകുത്തികളെ ഒതുക്കാനുള്ള സമ്മേളന മഹാമഹങ്ങൾ
എന്തിനൊക്കെയോ വേണ്ടി എന്തൊക്കെയോ
"ഷിറ്റടിക്കുന്ന" സുരേഷേട്ടൻ
ആർക്ക് കുത്തും അടുത്ത തവണയെന്നോർത്തു കഴുതക്കൂട്ടം