Tuesday, December 31, 2013

പാദുകം

ദുർഘടപാതയിൽ സംരക്ഷണമേകാൻ കൂട്ട്കൂടപ്പെട്ടവൻ
കാലാന്തരത്തിൽ മണ്ണുമായുള്ള നിൻറെ ബന്ധമകറ്റുന്നവനായ്
നിൻറെ ദു:ർന്നടപ്പിന്റെയെല്ലാം അഴുക്കുപറ്റുന്നോൻ
അഹങ്കാരത്തിൻ ഭാരം ചുമക്കുന്നോൻ, അന്തസ്സിൻ ആഴമളക്കുന്നോൻ
എങ്കിലും ഞാൻ നിനക്കഹങ്കാരിയും, അശുദ്ധനുമാണെന്നും
ഭ്രഷ്ട് കൽപ്പിച്ചകറ്റി നിർത്തി ആഭിജാത്യം തെളിയിക്കും നീ

Monday, December 30, 2013

പുതിയ പ്രായോഗിക വിപ്ലവ മാതൃകകൾ

പുതിയ പ്രായോഗിക വിപ്ലവ മാതൃകകൾ പ്രതീക്ഷ നൽകുന്നു..
ആശിക്കാം, മനസ്സ് പകർന്നു കൊടുക്കും പുൻപ്
ഇതും കാണും, നാളുകളായ് മനസ്സിലേന്തിയ ചെങ്കൊടി

Sunday, December 29, 2013

ഋതു പരിണാമം

ശിശിരത്തിനൊടുവിൽ
തളിർ കിളിർത്തു
വസന്തത്തെ വരവേൽക്കാൻ
മനം തുടിച്ചപ്പോളാണ്
കൂട് തേടി വന്ന രണ്ട് ദേശാടന പക്ഷികൾ 
കൗതുകമുണർത്തിയത്..
വസന്തത്തിൽ ഇലകളും പൂക്കളും
വിരിയിച്ചു  ഹർഷ പുളകിതമാക്കി ..
ഗ്രീഷ്മത്തിൻ ചൂടേറ്റു
തനുവും വേരുകളും വിണ്ടുകീറുമ്പോളും,
വർഷത്തിൽ കുളിരായ് പെയ്തിറങ്ങുന്ന
മഴയുടെ സ്വപ്നം നൽകി ..
ചെറുമഴയായ് കുളിരണിയിച്ചും
മേമാരിയായ് ആപാദചൂടം നനയിച്ചും
കൊടുംകാറ്റായും ഇടിമിന്നലായും
ഭീതി പരത്തിയും വർഷം പെയ്തു ..
സമൃദ്ധമായ ഇലകൾക്കുള്ളിൽ
അവർ സുരക്ഷിതത്വം അറിഞ്ഞു..
ശരത്കാലത്തിൻ തത്ത്വം
ഇലകൾ പൊഴിച്ചു..
ആകാശത്തിൻ നീലിമ കണ്ടപ്പോൾ,
തീർഥാടനത്തിനിറങ്ങിയ ആണ്‍കിളി ,
അസ്വസ്ഥ മാനസം കാണാതെ പോയി..
വിരഹത്തിൻ വേദന മായ്ച്ചുകളയാൻ
വിമോചനം സ്വപ്നം കണ്ടു..
സ്നേഹോഷ്‌മള സാന്ത്വനവുമായ്
ആണ്‍കിളി പറന്നു വന്നു പരിഭവം കളഞ്ഞു..
ഇളം തെന്നലായ് ഹേമന്തം വിരുന്നു വന്നു
കുളിർ പുതപ്പിച്ചു, മോഹങ്ങൾ നൽകി..
പങ്കിടലിൽ അലിഞ്ഞൊന്നായ്‌ സകലതും..
ഋതുക്കൾ ചലിച്ചുകൊണ്ടേ ഇരുന്നു..

ആരാണു നീ

ചലനം ബന്ധിപ്പിക്കപ്പെട്ടപ്പോൾ, എഴുത്താണി കൈയിലേന്തി
കണ്ണും മനസ്സും തുറന്നുവച്ചു കണ്ടൂ ലോകം, ജീവിതവും
സൃഷ്ടിച്ചു സാഹചര്യങ്ങൾ, ചിന്തകൾ, ആശയങ്ങൾ, കഥാപാത്രങ്ങൾ..
അവയാലൊരു കവചം തീർത്തു, പൊലിപ്പിച്ചു വ്യക്തിത്വം
ആസ്വദിച്ചു ആരാധനാഭാവങ്ങൾ, അഭിനന്ദനങ്ങൾ
കൂടിന്നു പുറത്തിറങ്ങാൻ ധൈര്യമില്ലിനിയും
സൃഷ്ടിക്കപെട്ടവയെല്ലാം ചുറ്റും നിന്ന് പരിഹസിക്കുമ്പോൾ
കണ്ണാടിയിൽ നോക്കിയൊന്നു കാർക്കിച്ചു തുപ്പാം

Monday, December 23, 2013

അലച്ചിൽ

സങ്കൽപ്പങ്ങൾ നിറം ചാർത്തിയ ആശയക്കൂടിലും
സ്ഫടികച്ചുമരുകൾതൻ പിന്നാമ്പുറങ്ങളിലും
നൈരാശ്യ മാനസം ഉഴലുന്നു, പാതകൾ മാറ്റിച്ചവിട്ടി
ആശയസമ്പുഷ്ടമാ സ്വപ്ന ലോകത്തിനായ്

Sunday, December 22, 2013

തമാശ !!!

ഈ വർഷം ഏറ്റവും അവസാനം കേട്ട തമാശ ആയതുകൊണ്ടാകണം, ശരിക്കും ചിരിച്ചു. സർവ്വഗുണനിലയൻ , സർവ്വ പ്രശ്നപരിഹാരി , രക്ഷകൻ, മാസ്സ് പുള്ളർ , യുവരാജാവ് തിരുമനസ്സ് തിരുവായ് തുറന്നു ഒരു വെടിയങ്ങു ( ബോഫോർസ് പോലത്തെ പൊട്ടാത്തതാണോ ആവൊ ;) ) പൊട്ടിച്ചു. രാജ്യം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം അഴിമതി ആണത്രെ ( കയ്യടിക്കു ..കയ്യടിക്കു..ഒരു വലിയ വെളിപാട് അല്ലേ ). അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന സംഘടന ( അയ്യോ..അല്ല.. രാജ കുടുംബം!! ) ആണ് തങ്ങളുടേത് എന്ന് ( ദേ ചിരിക്കുന്നു..ചിരിക്കരുത് പ്ലീസ്..ദേ പിന്നെയും ചിരിക്കുന്നു .. )

ഇത് കേട്ടിരുന്ന ഒരു പ്രജയുടെ അറിവില്ലായ്മ :
ഇവനൊക്കെ എന്താ ധരിച്ചു വച്ചിരിക്കുന്നത്.. ഞങ്ങൾ എല്ലാം നിങ്ങൾ പറയുന്നത് പോലെ കഴുതകൾ ആണെന്നോ.. നല്ല ചൂലടി കൊണ്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റു ഓരോ വങ്കത്തങ്ങൾ അങ്ങ് എഴുന്നള്ളിക്കും.. ചൂലെടുത്ത് അടിച്ചു ഓടിക്കും പറഞ്ഞേക്കാം..

Wednesday, December 18, 2013

ഇഷ്ടം

സുഗന്ധം പരത്തുന്ന, മാർദ്ദവം പകരുന്ന പനിനീർപ്പൂവിനെക്കാളും എനിക്കിഷ്ടം പരുപരുത്ത നെൽക്കതിരുകളെയാണ്.

സത്യം

നേരും നെറിവും ആപേക്ഷികമാവുമ്പോൾ
സത്യമെന്നതു മിഥ്യയും, ഒരു കണ്‍കെട്ടു വിദ്യയും ആണ്.

Sunday, November 17, 2013

ചില പിറന്നാൾ ചിന്തകൾ

ഈ പിറന്നാളിന് എനിക്ക് ഒരുപാടു ആശംസകൾ കിട്ടി.മുഖ പുസ്തകത്തിൽ കുറച്ചു നാൾ സജീവം ആയതിന്റെ ആണ്. എങ്കിലും ഈ സ്നേഹത്തിൽ ഞാൻ കുറച്ചു അഹങ്കരിക്കാതിരിക്കുന്നില്ല. പലരുടെയും ഇതുപോലുള്ള പ്രധാനപ്പെട്ട ദിവസങ്ങൾ പലതും ഞാൻ ശ്രദ്ധിക്കാറില്ല, ആശംസകൾ അറിയിക്കാറില്ല എന്ന ജാള്യത മറച്ചു വയ്ക്കാനും കഴിയുന്നില്ല.

ഈയൊരവസരത്തിൽ, ഓർമ്മയിൽ ആദ്യമായി ആഘോഷിക്കപ്പെട്ട പിറന്നാളിനെ കുറിച്ച് ഓർക്കാതിരിക്കാൻ കഴിയില്ല. അന്ന് ഞാന്‍ ആലുവായില്‍Union Christian College ല്‍ ബിരുദത്തിനു പഠിക്കുന്നു. അതുവരെ പിറന്നാള്‍ ആഘോഷിച്ചിട്ടില്ലാത്ത എനിക്കുവേണ്ടി എന്റെ ക്ലാസ്സിലെ ആണ്‍കുട്ടികള്‍ മുന്നിട്ടിറങ്ങി ഒരു പിറന്നാള്‍ ആഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിക്കുന്നു. അത് അവര്‍ എല്ലാവരും ആയി ചര്‍ച്ച ചെയ്തുതീര്‍പാക്കുന്നു.. അങ്ങിനെ നവംബര്‍ പതിനാറാം തിയതി ബോട്ടണി വിഭാഗം മുഴുവനും അലങ്കരിച്ച്, വലിയ ഒരു കേക്ക് വാങ്ങി , എന്നെ ഒരു തൊപ്പിയൊക്കെ വച്ചു അലങ്കരിച്ച് , department head വന്നു കേക്ക് മുറിച്ചു, അത് എല്ലാവര്‍ക്കും വിതരണം ചെയ്തു.. എന്നെ തൊപ്പിവയ്പിച്ചു തന്നെ അവര്‍ Zoology department ല്‍ കൊണ്ടു പോയി .. എല്ലാവര്‍ക്കും അതിശയവും , തമാശയും... കുറച്ചു കോമാളിത്തരം ആയിരുന്നെങ്കിലും മറക്കാന്‍ പറ്റാത്ത, ആഘോഷിച്ച എന്റെ ആദ്യത്തെ പിറന്നാള്‍ ആയിരുന്നു അത്.... അന്നെനിക്ക് വേറൊരു രീതിയിലും പ്രിയപെട്ടതാണ് .. നാട്ടിലെ ക്ഷേത്രത്തില്‍ അരങ്ങേറിയ നാടകത്തിൽ ഒരു ചെറു വേഷവും ചെയ്യാൻ കഴിഞ്ഞു. ആ വേഷം സാമാന്ന്യം ഭേദപ്പെട്ട പ്രശംസ പിടിച്ചുപറ്റി  എന്ന്  തെറ്റിദ്ധരിച്ച്  കുറച്ചു നാളത്തേയ്ക്ക് അതിന്റെ ഗര്‍വ്വ് എന്റെ നടത്തത്തിലും , ഭാവത്തിലും ഉണ്ടായിരുന്നത് കാലം മായ്ച്ചു കളഞ്ഞു .. 

Sunday, October 27, 2013

വേഷപ്പകർച്ച

നിഷാദ ചിഹ്നങ്ങളഴിച്ചു മാറ്റി
അജ്ഞാത വാസത്തിനിറങ്ങി തരിച്ചു
യാത്രയിലാർജ്ജിച്ച തന്ത്രങ്ങളുമായ്
വേഷപ്പകർച്ചയ്ക്ക് കോപ്പുകൂട്ടി
കുന്തിച്ചിരുന്നങ്ങു ആലോചിച്ചു
ആലോചിച്ചിരുന്നങ്ങു ഉറങ്ങിപ്പോയി
സ്വപ്നത്തിലങ്ങിനെ നീരാടുമ്പോൾ
ഹമ്പടാ, വരുന്നു ആശയങ്ങൾ
ഇക്കിളി ചിന്തകൾ മൂടി വെച്ച്
തത്വചിന്തയിൽ തന്നെ പയറ്റിടെണം
മൂടണം ചുറ്റിലും വല്മീകം കൊണ്ട്
കാണണം ചുറ്റിലും, തന്നെയോഴിച്ചു
വചനത്തിനൊത്തൊരു നാമമാക്കി
പ്രഘോഷണ വർഷമാരംഭിച്ചു
മറന്നില്ല, വല്മീകത്തിനുള്ളിലായ്
സഞ്ചാരയോഗ്ഗ്യമൊരു തുരങ്കം തീർക്കാൻ 

Monday, October 14, 2013

കടങ്കഥ;)

കിട്ടണമെന്ന് എല്ലാവർക്കും ആഗ്രഹവും, പലർക്കും കിട്ടാത്തതും.
കിട്ടുന്നവർക്ക് അഹങ്കാരവും , കിട്ടാത്തവർക്ക് കുശുമ്പും
കിട്ടുന്നവർ ആദ്യം വാഴ്ത്തുന്നതും, പിന്നീട് ചിലർ തിരുത്തുന്നതും
കിട്ടുന്നവരിൽ ചിലർ ആദ്യം ഭ്രമിക്കുന്നതും, പിന്നീട് പരിഭ്രമിക്കുന്നതും
കൊതിപ്പിക്കുന്നതും, നിരാശപ്പെടുത്തുന്നതും
ആദ്യം സുഖിപ്പിക്കുന്നതും, പിന്നീട് കരയിപ്പിക്കുന്നതും
ശാശ്വതമാണെന്നാ വെപ്പ്, എന്നാൽ കണ്ടെത്താൻ വിഷമം

Sunday, October 13, 2013

നിഷേധ വോട്ട്

ജനാധിപത്യത്തിൽ  തെരങ്ങേടുക്കുന്നതോടൊപ്പം തിരസ്കരിക്കാനും ഉള്ള അവകാശവും വരുന്നു.  മോശമായത്തിൽ നിന്നും, നല്ലത് തെരഞ്ഞെടുക്കേണ്ട ഗതികേടോ, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ആണ് ജനങ്ങൾക്ക്‌ കഴിഞ്ഞിരുന്നത്. എന്നാൽ ഇത് ഇത് പ്രവർത്തികമാകുന്നതോടെ ജനാധിപത്യത്തിൻറെ ഒരു വളർച്ച ആയിട്ട് തന്നെ ഇതിനെ കാണണം.

Thursday, October 3, 2013

ഞാൻ കണ്ട ഗാന്ധി

ഓർമ്മകളിൽ കാണാം, പാഠപുസ്തകത്തിൽ പഠിച്ചൊരത്ഭുതത്തെ 
അർദ്ധ നഗ്നനാം ഫക്കീറിൻ ശാന്തവദനം, സ്നേഹം, ത്യാഗം 
ആത്മബലംകൊണ്ട് സാമ്രാജ്യം തകർത്തൊരാ തേജോഗുണത്തെ 
രാമരാജ്യം തേടി ഗ്രാമഗ്രാമാന്തരങ്ങൾ താണ്ടിയ സത്യാന്വേഷിയെ 
കൊടിനിറം അധികാര ചിഹ്നമായ് മാറിയപ്പോൾ
മൂകമായ് പ്രതിഷേധിച്ച സത്യവിശ്വാസിയെ 
വെട്ടിമുറിച്ചപ്പോൾ, വിശ്വാസപ്രമാണികൾ ഉടുമുണ്ട്മാറ്റി 
അടയാളം നോക്കി കുലവും വംശവും 
സംരക്ഷിച്ചും, സംഹരിച്ചും കൂത്താടിയപ്പോൾ 
രാമനാമം ജപിച്ചോടി നടന്നൊരു വിശ്വാസിയെ  
വിശ്വാസം തന്നെ തോക്കിൻ കുഴലായ് കവർന്നൊരാ മഹാത്മാവിനെ 
ഒടുവിലൊരു നാണയ തുട്ടായ്, വീഥിയായ്, 
പ്രതിമയായ്, പദ്ധതിയായ്, 
എല്ലാത്തിനും മൂകസാക്ഷിയാകാനായ് 
തളച്ചിട്ട ചിത്രമായ്‌ കാണുന്നു ഞാൻ. 
കണ്ടു, ആ നാമം ഗർവ്വിന്നടയാളമായ് അവതരിച്ചതും  
പുതിയ ജനാധിപത്യ രാജവംശമായ് പരിണമിച്ചതും 
ഓർമ്മിക്കപ്പെടാനായൊരുദിനവും, അടയാളങ്ങളുമില്ലായിരുന്നെങ്കിൽ 
ഞങ്ങളെന്നേ  മറന്നു പോയേനെ അങ്ങയെ  

Sunday, September 29, 2013

ദുർഗ്ഗ

ദുശാസ്സന കേസരികൾ മുടിക്കുത്തും, മടിക്കുത്തും അഴിക്കുമ്പോൾ
രോദനങ്ങളിൽ പോലും അവതരിക്കാത്ത
അവതാര "പുരുഷന്മാർ" ഇല്ലാത്തപ്പോൾ
ചെറുത്തുനിൽപ്പെൻ മാനവും ജീവനും കവരുമ്പോൾ
സർവ്വം സഹയായ്, ഇഷ്ട വരദായിനിയായ്
ശുഭ്രകപോതം പറത്തിക്കളിക്കുവാൻ
മൂഡയല്ല, അബലയല്ലിന്നു  ഞാൻ
കണ്ണിൽ തീജ്ജ്വാല പടർത്തിയും
രൗദ്രഭാവത്തിൽ ആക്രോശിച്ചും
കാട്ടാള വർഗ്ഗമെ, കൊയ്തെടുത്തു ഹാരമണിയും ഞാൻ
ചിന്നിച്ചിതറിയ ചുടുചോരകൊണ്ട് തിലകം വരയ്ക്കും
അഴിച്ചമുടിക്കെട്ട് കുട്ടുകയില്ല ഞാൻ
നിൻറെ വംശമവസാനിക്കുംവരെ 

Tuesday, September 24, 2013

ഉണരൂ

അടുത്തിരിക്കും കുഞ്ഞിൻ കരച്ചിൽ കേട്ടുരുകണം മനം
തനിക്കു പിറക്കാതെ പോയ താനാണെന്നോർക്കണം
കണ്ണീർ തുടച്ചു, പിഴുതെറിയണം കരാളഹസ്തം
ഒഴുക്കണം ആ പിശാചിൻ രക്തം ഓവു ചാലിൽ

Monday, September 23, 2013

നീയും ഞാനും

നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
അമ്മതൻ ഉദരത്തിൽ സ്വസ്തം കിടന്നതും 

പേറ്റുനോവിൻ പാരമ്മ്യത്തിലുദ്ദീപ്ത 
ശംഖൊലിപോലെൻ കരച്ചിൽ ശ്രവിച്ചതും
കണ്ണേറു കൊള്ളാതിരിക്കാൻ കവിളിൽ
കണ്മഷി തേച്ചു പിടിപ്പിച്ചപ്പോളും
ഒപ്പത്തിനൊപ്പം കുട്ടിക്കളികളിൽ മത്സരിച്ചപ്പോളും 

നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
വേർതിരിച്ചെന്നെ കെട്ടിയിടാനുള്ള
അടയാളങ്ങൾ നിരന്നതും ഭീതി പരത്തിയും,
താക്കീത് നൽകിയും നീയും ഞാനും കൂടിയെന്നെ 

വേറിട്ടതാക്കിയില്ലേ
 --------------------------------------------------------------
ചലനത്തിൽ, ഭാവത്തിൽ, ശബ്ദത്തിൽ, വേഷത്തിൽ 

ചങ്ങലക്കൂട്ടങ്ങൾ പൂമാലയാക്കി നാം
തങ്ങളിൽ തങ്ങളിൽ മാത്സര്യം നിറച്ചപ്പോൾ
നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
വിവടുകൾ ചികഞ്ഞുള്ള കഴുകൻ കണ്ണുകളും
മാർദ്ദവം തിരഞ്ഞുള്ള കൈത്തലങ്ങളും
ശൃംഗാരം നുകരുവാൻ മധുവചനങ്ങളും 

പിന്തുടർന്നപ്പോളെല്ലാം
നിന്നിലില്ലേ ഞാൻ, നീ എന്നിലില്ലേ
പല്ലും നഖവും അളന്നു നോക്കി 

അന്തസ്സിനൊത്ത പൊന്നും പണവും 
കൂട്ടി തൂക്കി വിറ്റപ്പോളും
പുഞ്ചിരി തൂകിയെന്നെ എതിരേറ്റപ്പോളും
ചലനങ്ങൾക്ക് കൂച്ചുവിലങ്ങിട്ട കണ്ണുകളിൽ 

നിന്റെയുമില്ലേ കൂട്ടുനിൽക്കാൻ
ചുറ്റുവട്ടത്തെല്ലാം മധു നുകരുവാൻ
വണ്ടുകൾ തമ്മിൽ മത്സരിച്ചപ്പോളും
കൂട്ടിന്നിരിക്കാനും, കൂട്ടികൊടുക്കാനും നീയുമില്ലേ 

എനിക്ക് പെണ്‍കുഞ്ഞായ് നീ പിറന്നപ്പോളും 
നിന്നിലടയാളങ്ങൾ നിറച്ചു, ഭീതി പരത്തി നിന്നെ, 
ഞാനായ് വളർത്തിയില്ലേ
എന്നെയും നിന്നെയും ചെന്നായ്ക്കൂട്ടങ്ങൾ 

നക്കിത്തുടച്ചപ്പോളും, കടിച്ചു കീറിയപ്പോളും 
നിസ്സംഗരായ് നോക്കിനെടുവീർപ്പിടുമ്പോളും 
ഓർക്കുന്നുവോ, ഞാൻ നിന്നിലുണ്ട്, നീയെന്നിലും

Friday, September 13, 2013

കാത്തിരിപ്പ്

ദംഷ്ട്രകൾ നിന്നെ കടിച്ചു കീറിയപ്പോൾ
ആവേശം തിരതള്ളി ചവച്ചു തുപ്പിയപ്പോൾ
കൂർത്ത നഖങ്ങൾ ഭ്രാന്തമായ്
നിന്നവയവങ്ങൾ വരഞ്ഞു കീറിയപ്പോൾ
രോദനം എനിക്ക് സംഗീതമായപ്പോൾ
ഓർത്തുവോ കാത്തിരിക്കും നിയതിയെ
കറുത്ത തുണിയെൻ പേടിച്ചരണ്ട മുഖം മറയ്ക്കും
മറയ്ക്കുമോ എന്നാത്മാവിൻ കറുത്ത ശീലങ്ങളെ
തൂങ്ങിയാടും കുരുക്കിലെൻ കഴുത്തമരുമ്പോൾ
ഓർക്കുവതെന്തു ഞാൻ
നിൻ ദയനീയ നേത്രങ്ങളെയോ
അതോ എൻ രതി വൈകൃതങ്ങളെയോ

Sunday, September 8, 2013

ചുമട്


കഴിഞ്ഞ പത്ത് വർഷം ഒരു നിർഗ്ഗുണ ബുദ്ധിമാനെ ചുമന്നു. ഇനി കൈയിൽ പാൽക്കുപ്പിയുമായ് നടക്കുന്ന ഒരു അല്പബുദ്ധിയെ ചുമക്കേണ്ടി വരുമോ ? നമ്മൾ കഴുതകൾ, ചുമട് ഏതെന്നു നോക്കാതെ ചുമക്കാൻ വിധിക്കപ്പെട്ടവർ. എന്നാലും ഇടയ്ക്കൊന്നു നടുനിവർത്തുന്നതു നന്നായിരിക്കും 

Thursday, September 5, 2013

തൃഷ്ണ

നിന്നിലലിഞ്ഞിരുന്ന ഞാൻ
അഹങ്കാരത്തിൻ ആധിപത്യം സ്ഥാപിച്ചു
അമിത തൃഷ്ണയാൽ ഉപരിതലത്തിൽ വന്നപ്പോൾ
ശാപത്തിൻ സൂര്യതാപത്താൽ ബാഷ്പമായുയർന്നു
ഉയരങ്ങളിൽ വച്ച് മലനിരകൾ എന്നെ
പച്ചപ്പ്‌ കാണിച്ചു മോഹിപ്പിച്ചു മാടി വിളിച്ചു
കാറ്റുവന്നെന്നെ കൂട്ടിക്കൊണ്ടു പോയി
തണുത്തുറഞ്ഞു മഞ്ഞായ്‌ തപം ചെയ്തു
യാഥാർത്ഥ്യം ഭൗമതാപമായ്
അലിയിച്ചിറക്കിയപ്പോൾ
മുറുകെ പിടിക്കാൻ ശക്തമായ കൈത്തലങ്ങൾ
മലനിരകൾക്കില്ലായിരുന്നു
രൂപംപോലുമില്ലാത്ത എന്റെ കൈകൾ
നടത്തിയ ശ്രമങ്ങളും പാഴായപ്പോൾ
മോഹങ്ങളെല്ലാം വൃഥാവിലായി
ഒലിച്ചിറങ്ങി, അനുഭവത്തിൻ അഴുക്കുകൾ ഏറ്റുവാങ്ങാൻ
കളങ്കവുമായി ഒഴുകുന്ന എന്നിൽ മുങ്ങി
പാപികൾ ആത്മശുദ്ധി വരുത്തി
എല്ലാമേറ്റുവാങ്ങി വരുന്നു
ഒന്നാണ് നീയും ഞാനും എന്ന് കാതിലോതുവാൻ
വീണ്ടും അഹങ്കാര തൃഷ്ണകളെന്നെ
ആകാശത്തിലേക്കുയുർത്തും വരെ
നിന്നിൽ തന്നെ അലിയാൻ

Tuesday, September 3, 2013

സോഷ്യല്‍ മീഡിയകളിലെ സാഹിത്യ വളര്‍ച്ച

ഭാഷ ഉണ്ടായ കാലങ്ങൾക്ക് മുൻപ് തന്നെ മനുഷ്യൻറെ ആശയ വിനിമയത്തിൽ സർഗ്ഗസൃഷ്ടികൾ ഇടം നേടിയിരുന്നു. അതിനെ പ്രാകൃത രൂപത്തിൽ ഉള്ള സൃഷ്ടികൾ ആയിട്ടു പിന്നീട് വിവക്ഷിക്കപ്പെട്ടു. വാമൊഴികളിലൂടെ അവ സംവേദനം ചെയ്യപ്പെടുകയായിരുന്നു. പിന്നീട് ലിഖിതഭാഷ ഉണ്ടായപ്പോൾ പകർത്തിവയ്ക്കപ്പെടുന്ന സൃഷ്ടികൾ ഉണ്ടാവുകയുണ്ടായി. ശിലായുഗത്തിൽ നിന്നും ലോഹയുഗത്തിലൂടെ ആധുനിക യുകത്തിൽ എത്തിപ്പെട്ടപ്പോൾ കാലങ്ങൾക്കനുസരിച്ചുള്ള മാധ്യമങ്ങൾ ഉപയോഗിക്കപ്പെട്ടു. ആധുനീക യുഗത്തിന്റെ സാങ്കേതിക വളർച്ച പേപ്പർ താളുകളിൽ നിന്നും അക്ഷരങ്ങളെയും പുതു മാധ്യമത്തിലേക്കു കൊണ്ട് വന്നു. ഇവിടെ എല്ലായിടത്തും സർഗ്ഗവാസനകൾ രൂപപ്പെടുന്നത് സൃഷ്ടികർത്താവിന്റെ മനസ്സിൽ ആണ്. അത് പകർത്തപ്പെടുന്ന മാധ്യമം അനുസരിച്ച് വലുതും ചെറുതും ആയി കാണാൻ കഴിയില്ല എന്ന് സാരം.

ഇവിടെയാണ്‌ സൈബർ സാഹിത്യം  ഒരു രണ്ടാം കിട സാഹിത്യ ശാഖ എന്ന മോശം എന്ന് പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ രംഗപ്രവേശനം ചെയ്യുന്നത്. സാഹിത്യം കുറച്ചു പേർക്ക് മാത്രം എഴുതാനുള്ളതും ബഹുഭൂരിപക്ഷവും വായിക്കാനുള്ളതും എന്ന ഒരു അലിഘിത രീതി നിലനിന്നിരുന്ന ഒരു കാലം. പുസ്തകങ്ങളെ മാത്രം ആശ്രയിച്ചു വായനയും രചകളും വളർന്നു . എന്തെങ്കിലുമൊക്കെ എഴുതാൻ കഴിയുന്നവനൊന്നും അത് വെളിച്ചം കാണിക്കാനുള്ള അവസരമോ, ആത്മവിശ്വാസമോ ഇല്ലാതെ ഒതുക്കിവയ്ക്കപ്പെട്ടിരുന്ന ഒത്തിരി സർഗ്ഗസൃഷ്ടികൾ, സൈബർ ലോകത്തിൽ അവയുടെ ഇടം കണ്ടെത്താൻ ശ്രമിച്ചു. അവയിൽ പലതും നല്ല രീതിയിൽ വായിക്കപ്പെട്ടു. വായനാ ശീലം മനസ്സിൽ ഉള്ളവരെല്ലാം പുതിയ രീതികൾ പരീക്ഷിക്കാൻ തുടങ്ങി. നല്ലതും ചീത്തയും ആയി ഒരുപാടു രചനകൾ ദിനം പ്രതി അനുവാചക ഹൃദയങ്ങളിലേക്ക് ഒഴുകി. വായനാ ശീലം പുതിയ മാർഗ്ഗതിലൂടെ പ്രചരിക്കപ്പെട്ടു തുടങ്ങി. പഴയതും പുതിയതും ആയ രചനകൾ , മഹാൻ മാരുടെ രചനകൾ പോലും സൈബർ സാഹിത്യ ശാഖയിലൂടെ പ്രചരിപ്പിക്കപ്പെട്ടു. പഴമയെ അംഗീകരിച്ചുകൊണ്ട് തന്നെ പുതുമയെ വരവേൽക്കാൻ ഉള്ള സഹിഷ്ണുത ഉണ്ടെങ്കിൽ ഒന്നും വെവ്വേറെ തരം തിരിക്കേണ്ടതില്ല

Friday, August 30, 2013

അവർ

നിർവ്വികാര - മൂക സാക്ഷികളെ,
വലിച്ചുകീറപ്പെട്ടെൻ മാനം കാക്കാന്നൊരുമുഴം തുണി തരൂ
-------------------------------------------------
ഞാനൊരു കവിയാണ്‌ നിൻറെയീ വിലാപം
ഹൃദയഭേദകമായ ഒരു കാവ്യമാക്കുന്ന തിരക്കിലാണ് ഞാൻ
ആ ചിത്രകാരൻറെ കയ്യിലുള്ള ക്യാൻവാസ് വാങ്ങൂ
-------------------------------------------------
ഈ ക്യാൻവാസോ? ഇത് നിന്റെ ഭാവങ്ങളും, അഴിഞ്ഞ മുടിക്കെട്ടും,
തുറിച്ച അവയവങ്ങളും പകർത്താനുള്ളതാണ്
നിനക്ക് വസ്ത്രം തരാൻ ഇവിടുത്തെ സാംസ്കാരിക നായകർ തയ്യാറാവും
-------------------------------------------------
ഇത് സാംസ്കാരിക അധപ്പതനം ആണ്
ഉപഭോഗ സംസ്കാരത്തിന്റെ ഇരയാണ് നീ
നിന്റെ ഈ അവസ്ഥയ്ക്ക് കാരണമായ
വ്യവസ്ഥിതിക്കെതിരെ തൂലിക പടവാളാക്കും ഞാൻ
നിനക്ക് വസ്ത്രം തന്നു നിന്റെ മാനം കാക്കേണ്ടത്‌ ഭരണകൂടമാണ്‌
-------------------------------------------------
ഹേ ...ഭരണകൂടമേ ...
-------------------------------------------------
നിന്നെ മാനഭംഗപ്പെടുത്തിയവരെ പിടിക്കാൻ
എന്റെ പടയാളികൾ നാലുപാടും പോയിരിക്കുന്നു
പടയാളികളില്ലാതെ എനിക്കൊന്നും ചെയ്യാനാകില്ല
നിന്റെ സംരക്ഷണത്തിനായുള്ള നിയമമുണ്ടിവിടെ
-------------------------------------------------
തുലാസ്സിലാടുന്ന നീതി !!
തലനാരിഴ കീറി പരിശോധിക്കും വയസ്സും, രീതികളും
കണ്ണുകെട്ടി , കാലം പോകുന്നതറിയാതെ വിധിക്കും
എനിക്കെന്റെ നാണം മറയ്ക്കാൻ ആ കറുത്ത തുണിപോലും തരില്ല
-------------------------------------------------
കൂട്ടുകാരേ , പടം പിടിച്ചത് മതിയാക്കി
നിങ്ങളുടെ കയ്യെങ്കിലും ഒരു മറയായ്‌പ്പിടിച്ചെൻ മാനം രക്ഷിക്കൂ

Friday, August 23, 2013

തറവാട്ടുമഹിമ

കൂട്ടിയും കുറച്ചും കണക്ക് പെരുക്കി വീമ്പിളക്കി കാരണവർ
അരയിൽ താക്കോൽക്കൂട്ടവുമയി ചിറ്റമ്മ
അനുസരണാ ശീലമുള്ള ഒരുപറ്റം മാമന്മാർ
കൂട്ടുകുടുംബ വ്യവസ്ഥിതിയെങ്കിലും
അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്, ഭാഗപത്രത്തിൽ
എങ്കിലുമുണ്ട് മുറുമുറുപ്പുകൾ പലതും
പാരമ്പര്യത്തിൻ കളവു പറഞൊതുക്കുന്നു പലതും
പറ്റാത്തവയെ ഇനം, കുലം തിരിച്ചു പങ്കിടുന്നു

കലഹം മൂത്ത് പോയൊരു രക്തം,
രക്തം ചീറ്റി, രക്തത്താൽ നിലനിൽക്കുന്നൊരു ശത്രു
അതിരിൽനിന്നും മണ്ണും കല്ലും വാരിക്കൂട്ടി വേലിയിളക്കും
ഇടയ്ക്കിടയ്ക്ക്തോണ്ടുന്നു, വെടിപൊട്ടിക്കുന്നു
കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു, കൊന്നു രസിക്കുന്നു
പ്രതിഷേധത്തിൻ പ്രതിധ്വനിയാലെ
വീടിൻ മോന്തായം ഞെട്ടിപ്പോട്ടുന്നു
വിക്കിവിറച്ചമ്മാവൻ നൽകും താക്കീതിൽ
പേടിചെല്ലാരും പൊട്ടിച്ചിരിക്കുന്നു
സൗമ്യരാണ് ഞങ്ങൾ, പേരുകേട്ട സമാധാന പ്രിയർ
കയ്യെടുത്തുയർത്താൻ വേണം നൂറനുവാദം
നോക്കണം മഹിമയും, ഭാവിയും, മറ്റു ബന്ധങ്ങളും
തറവാടിൻ മഹിമ പെരപ്പുറത്ത്‌ തൂക്കി
നാണം കെട്ട് ജീവിക്കുന്നു  ഞങ്ങൾ





Thursday, August 22, 2013

ശ്രീനാരായണ ഗുരു ജയന്തി

ദുരുപയോഗം ചെയ്യപ്പെടുന്ന, അല്ലെങ്കിൽ മഹത്വം മനസ്സിലാക്കാതെ പോകുന്ന മറ്റൊരു മഹാന്റെ പിറന്നാൾ. അദ്ദേഹത്തിന്റെ ശരിയായ കുലവും വർണ്ണവും പ്രവൃത്തികളിലും വചനങ്ങളിലും ഉണ്ടെന്നത് തിരിച്ചറിയാതെ പോകുന്നു. വിശാലതയെ സങ്കുചിതമാക്കുന്ന പിന്മുറക്കാർ.

Wednesday, August 21, 2013

ഇതൊരു മാലി കല്യാണം

ഇന്ന് ജെല്ലെയുടെ വിവാഹം ആണ്. നിങ്ങൾ ആലോചികുന്നുണ്ടാകും ഇതെന്തു പേരെന്ന്. എന്നാൽ ജലീൽ എന്നാണ് ശരിയായ പേര്. ഇതേതു സ്ഥലത്താണ് ജലീലിനെ ജെല്ലെ എന്ന് വിളിക്കുന്നത്‌ എന്നും സംശയം വന്നില്ലേ? ഇതാണ് മാലിദ്വീപ്, ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖയ്ക്ക് സമീപം പൊട്ടുപോലെ ചിതറിക്കിടക്കുന്ന ആയിരത്തിൽപ്പരം തുരുത്തുകൾ. പച്ചയും നീലയും ഇടകലർന്ന കടൽ അതിരുകൾ ആയ ചെറു ദ്വീപുകൾ. തലസ്ഥാനമായ മാലിയിൽ നിന്നും ഒരു മണിക്കൂർ ബോട്ട് മാർഗ്ഗം യാത്ര ചെയ്താൽ നമ്മുടെ കഥാനായകന്റെ ദ്വീപായ ഹിമ്മാഫുഷിയിൽ എത്താം. ഇത് ജെല്ലെയുടെ മൂന്നാമത്തെ വിവാഹം ആണ്. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ തുടങ്ങിയ ജൈത്രയാത്രയാണ്. പ്രണയങ്ങൾ എല്ലാം പൊട്ടിമുളയ്ക്കുന്ന ആഘോഷ വേളയായ വലിയ പെരുന്നാൾ ആഘോഷങ്ങൾ ആണ് എപ്പോളും ജെല്ലെയ്ക്കും ജീവിത പങ്കാളിയെ കൊടുത്തിട്ടുള്ളത്. ആദ്യം അടിപതറിയത്‌ ഫാത്തുന്റെ മുന്നിൽ ആണ്. ആഘോഷ വേളകളിൽ കൂട്ടത്തിൽ നൃത്തം വച്ചതാണ് തുടക്കം. അത് വളർന്നു വിവാഹത്തിലേക്കും, നൃത്തച്ചുവടുകൾ പിഴച്ചപ്പോൾ വിവാഹ മോചനത്തിലും എത്തിയവസാനിച്ചു.
അടുത്ത വലിയ പെരുന്നാളിന് ആന്തുവുമായി പ്രണയത്തിലാകാൻ കാരണം ഒരു പിടിവലിയാണ്. ആഘോഷങ്ങളുടെ ഭാഗമായുള്ള തെങ്ങിൻ മുകളിൽ നിധികെട്ടുന്ന ആഘോഷത്തിനിടയിൽ ജെല്ലെയും കഴിവ് തെളിയിക്കാൻ മുന്നിട്ടിറങ്ങി. സുഹൃത്തുക്കളുടെ ചുമലിലൂടെ നടന്നു ചെന്ന് തെങ്ങിലേക്കു ചാടിക്കയറിയ ജെല്ലെയെ പിടിച്ചു വലിച്ചു താഴെ ഇടാൻ കൂട്ടം കൂടി നിന്നിയുന്ന ശിരോമണികളിൽ കേമിയായിരുന്നു ആന്തു . ആന്തു കയറിപ്പിടിച്ചു വലിച്ചത് ജെല്ലെയുടെ ബർമൂടയിലും. വലിച്ച വലിയിൽ ബർമൂട ആന്തുവിന്റെ കയ്യിലിരുന്നെങ്കിലും ജെല്ലെയുടെ കുതിപ്പ് തടയാൻ അതൊരു കാരണമേ ആയിരുന്നില്ല. ജെല്ലെ തന്നെ ആ വർഷം നിധി കെട്ടി, താമസ്സിയാതെ ആന്തുവിനെയും.
അടുത്ത വർഷത്തെ വലിയ പെരുന്നാളിന് നിധി കെട്ടൽ ആഘോഷത്തിനിടയിൽ ആന്തു നല്ലെയെ പിടിച്ചു താഴെയിട്ടപ്പോൾ, അത് ജെല്ലെയോടുള്ള വിടപറയൽ ആയിരുന്നു. എന്നാൽ ജെല്ലെക്കു തോൽക്കാൻ മനസ്സില്ലായിരുന്നു. അവൻ ആ വർഷം തന്നെ നിധിയഴിക്കാൻ കയറി വിജയി ആയി. നിധിയഴിക്കാൻ അവനോടു പറഞ്ഞത് ജെമി ആണ്. ജമി അവനെ കുളിപ്പിചോരുക്കാൻ നിയോഗിക്കപ്പെട്ട പെണ്‍പടയുടെ നേതൃത്ത്വം ഏറ്റെടുത്തപ്പോൾ അത് പുതിയ ഒരു ജീവിതത്തിന്റെ തുടക്കം ആയിരുന്നു. നല്ലെയെ കൈവിട്ടതിനു ശേഷം നല്ലൊരു കൂട്ട് തേടി അലയുകയായിരുന്നു ജെമി.
നേരം സന്ധ്യയാകുന്നു. പല നീളത്തിൽ മുടി വളർത്തിയ ജെല്ലെയുടെ സുഹൃത്തുക്കൾ ഒരു വണ്ടിയിൽ അലങ്കാരങ്ങൾക്കുള്ള സാമഗ്രികളുമായി പാഞ്ഞു വരുന്നു. ഏതാനും നിമിഷങ്ങൾക്കകം ആ വഴിയിൽ പച്ചയോലകൊണ്ട് അതിരു നിശ്ചയിക്കുന്ന ഒരു പന്തൽ ഒരുങ്ങുന്നു, പുഷ്പ ചെടികൾ സ്ഥാനം പിടിക്കുന്നു, വർണ്ണ പ്രകാശം പരക്കുന്നു. സമയം ആയി വരുന്നു. മങ്ങിയ വെളിച്ചത്തിൽ ഭക്ഷണ സാമഗ്രികളും ശീതള പാനീയങ്ങളും നിരന്നു. നാടൻ ശീലുകളുടെ അകമ്പടിയോടെ, പാരമ്പര്യ സംഗീത വാദ്യങ്ങളുടെ മേളക്കൊഴുപ്പോടെ ജെല്ലെയെയും ജമിയെയും എഴുന്നള്ളിച്ചു കൊണ്ട് വന്നു. കൊട്ടും സ്യൂട്ടും ധരിച്ച ജെല്ലെയും, മാലാഖയെപ്പോലെ വെള്ള ഗൗണ്‍ ധരിച്ച ജെമിയും നിറപുഞ്ചിരിയോടെ അഥിതികളിൽ നിന്നും ആശംസകൾ ഏറ്റു വാങ്ങാൻ നിന്നു.
കൂട്ടത്തിൽ പമ്മിയും പരുങ്ങിയും ഞാനും സഹ അദ്ധ്യാപകരും നിന്നു. ഭക്ഷണത്തിൽ ആയിരുന്നു ഞങ്ങളുടെ താൽപ്പര്യം. ആശംസ അറിയിക്കാതെ ഭക്ഷണം കഴിക്കുന്നത്‌ മര്യാദ അല്ലാത്തത് കൊണ്ട്, ആ നിരയിൽ നിന്നു. ഹസ്തദാനത്തോടൊപ്പം പകുതി ഇംഗ്ലീഷിലും പകുതി ദിവേഹിയിലും ആയി ആശംസകൾ പകർന്നു. പിന്നിൽ നിന്നിരുന്ന വികൃതി കുട്ടികൾ മണ്ണെടുത്ത്‌ പത്രോസ് സാറിന്റെ കാലുറയുടെ കീശയിൽ തിരുകിയത് കൂട്ടച്ചിരിക്കു കാരണമായി. ഞങ്ങൾ എല്ലാവരും അടുത്ത ഊഴം ആർക്കാകും എന്ന് ഉറപ്പില്ലാതെ വിഷമിക്കുമ്പോളും, ചിരിക്കാതിരുന്നില്ല. മനസ്സിൽ നല്ല നാടൻ തെറി പറഞ്ഞിട്ട് പത്രോസ് സാർ തിരിഞ്ഞു നിന്നു പുഞ്ചിരിച്ചു. ഒരു കൊഞ്ഞനം കാട്ടി അവർ ആ ലീല അവസാനിപ്പിച്ചു. കൂട്ടത്തിൽ ഏറ്റവും പേടി സാജു സാറിനാ. സാജു സാറിന് ക്ലാസ്സ്‌ എന്നാൽ ഒരു യുദ്ധം ആണ്. വിയർത്തു കുളിച്ചിട്ടാണ് പുറത്തിറങ്ങുക. ചോക്ക് കൊണ്ട് ഏറു കിട്ടല്ലേ എന്ന പ്രാർത്ഥനയോടെ ആണ് ക്ലാസ്സിൽ കയറുക. പ്രാർത്ഥന ആരു കേൾക്കാൻ. ത്രേസ്യാമ്മ ടീച്ചർ ആണ് നാണിച്ചു പോയത് ഒരിക്കൽ. മുറി ഇംഗ്ലീഷിൽ ഒരുവൻ ടീച്ചറെ അങ്ങ് വർണ്ണിച്ചു പോലും!! കൂട്ടച്ചിരിക്കിടയിൽ ഒരു കണക്കിന് ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നു. അപ്പോൾ ഈ ഞാൻ എങ്ങിനെ എന്നല്ലേ സംശയം? എന്റെ കയ്യിൽ ഒരു വിദ്യയുണ്ട്. കുറച്ചങ്ങു സഹിക്കും. സഹി കെട്ടാൽ കൈ പിടിച്ചു ഞെരിക്കും, പാട് വരാത്ത വിധം മാത്രം..
ഭക്ഷണം നിരത്തിയ മേശയ്ക്കു ചുറ്റും ആൾക്കാർ തിരക്ക് കൂട്ടിത്തുടങ്ങി. പല രൂപത്തിൽ ഉള്ള പൊരിച്ച പലഹാരങ്ങൾ, ചോറ് വിഭവങ്ങൾ പലതരം, നൂഡിൽസ് വിഭവങ്ങൾ, മത്സ്യം, കോഴി, മധുരം ഉള്ളവ പലതരം, വിവിധ വർണ്ണങ്ങളിൽ ശീതള പാനീയങ്ങൾ. വിഭവങ്ങളിൽ എല്ലാത്തിലും പ്രധാന ചേരുവ മത്സ്യം തന്നെ. കഴിക്കാൻ പറ്റുന്നതും, അല്ലാത്തതും ആയ എല്ലാം പ്ലേറ്റിൽ നിറച്ചു. രുചിയുള്ളത് നോക്കി ആദ്യം കഴിച്ചു തുടങ്ങി. ഛർദ്ദിക്കും എന്ന അവസ്ഥ വന്നപ്പോൾ നിർത്തി. സൽക്കാരം കഴിഞ്ഞ് വധൂ വരന്മാർക്കു ഒന്നുകൂടി ആശംസകൾ നേർന്നു കൊണ്ട് മുറിയിലേക്ക് നടന്നു, പരദൂഷണം പറഞ്ഞു തിന്നത് ദഹിപ്പിക്കാൻ.
തിരക്കൊഴിഞ്ഞപ്പോൾ ജെല്ലെയും ജെമിയും കിന്നാരം പറഞ്ഞു തുടങ്ങി. ആഘോഷം കഴിഞ്ഞു ആദ്യം ജെമിക്കു വേണ്ടത് ജെല്ലെയുടെ മോട്ടോർ സൈക്കിളിന്റെ പുറകിൽ ഞെളിഞ്ഞിരുന്നു ഒരു "റൈഡ്നു" പോകണം എന്നായിരുന്നു. ആ കൊച്ചുതുരുത്തിൽ അവർ സ്വപ്‌നങ്ങൾ നെയ്തു തുടങ്ങി.

Tuesday, August 20, 2013

ഇന്നത്തെ ചിന്ത

 അശക്തരേയും ആലംബഹീനരെയും  തൊൽപ്പിക്കുന്നതിലും, വഞ്ചിക്കുന്നതിലും ആനന്ദിക്കുന്നവൻ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ്.

Monday, August 19, 2013

നഷ്ടം

കയ്യക്ഷരം തെളിഞ്ഞിട്ടില്ലിനിയുമെങ്കിലും
കുത്തികുറിക്കാതിരിക്കാനാവുന്നില്ലെനിക്കിന്നു
അച്ഛനെ സ്വപ്നം കണ്ടു കണ്ടെന്നുടെ
കണ്ണും കരളും നിറഞ്ഞു തുളുമ്പുന്നു
ആനക്കളികൾ തൻ കേമത്തം ഓതുന്ന
ഇക്കിളി കൂട്ടലിൽ പൊട്ടിച്ചിരിക്കുന്ന
വമ്പൻ കഥകളിൽ നായകരാകുന്ന
കളിക്കൂട്ടുകാരും പകരുന്നു മോഹങ്ങൾ
അമ്മയോടാരാഞ്ഞാൽ കണ്ണീരു കാണണം
അമ്മതൻ മാർഗ്ഗത്തിൽ എണ്ണം തികഞ്ഞുള്ള
മഞ്ചാടിചെപ്പും നിറയുന്നില്ലിനിയും
അപ്പൂപ്പനുമമ്മൂമ്മയ്ക്കും വാക്കുകളന്ന്യമായ്
ദൃഷ്ടി തിരിക്കും ഉമ്മറപ്പടിയിൽ വെച്ചോരു ചിത്രത്തിൽ
ഇനിയും ദിനങ്ങളൊത്തിരിയേറിടാതെ
ഓടിവന്നെന്നെ കെട്ടിപ്പിടിച്ചുമ്മ വെച്ചിടേണം
----------------------------------------------------------------
ആറ്റു നോറ്റുണ്ടായ ആരോമൽ പൈതലെ
ആവേശത്തോടെ യാത്രയയച്ചവർ നാം
മാതൃരാജ്ജ്യം പെറ്റമ്മയെക്കാൾ വലുതെന്നോതിയ
പുണ്ണ്യജന്മം കൊടുത്ത മഹാത്മക്കളായി നാം
തെക്കേ മുറ്റത്ത്‌ ചിതയോരുക്കാൻപോലും
ഒരിറ്റു മാംസംബാക്കിവെച്ചില്ലല്ലോ ദൈവമേ  
-----------------------------------------------------------------
അന്ന്യരായിരുന്നു നാം, പിന്നെയെല്ലാമായ് 
താലിച്ചരടിൻ ബലത്തിലൊന്നു മാത്രം 
തമ്മിൽ കഴിഞ്ഞ എണ്ണം പറഞ്ഞ ദിനങ്ങളിൽ 
സമ്മാനമായ്‌ തന്നു ഉണ്ണിക്കിടാവിനെ 
ഉണ്ണിതൻ ചോദ്യത്തിനുത്തരം മുട്ടിഞാൻ 
മഞ്ചാടി ചെപ്പിൽ പ്രതീക്ഷ നൽകി 
വരും വരുമെന്ന് തന്നത്താൻ ഓതി ഞാൻ 
എനിക്ക് കൂട്ടായ് നിർത്തിടുന്നു
സഹതാപ കണ്ണുകളിൽ രാഗം തെളിയുമ്പോൾ
ആട്ടിയോടിച്ചും, ഓടിയകന്നും രക്ഷിച്ചു പോരുന്നു
നിശതൻ ഇരുട്ടിൽ പതിയിരിക്കുന്നൊരു
കറുത്ത കൈകളോർത്തു ഞെട്ടിയുണരുമ്പോൾ
ധൈര്യം പകരുന്നതുണ്ണിതൻ സാമീപ്പ്യം
ഉണ്ണി വളർന്നു ബോധം തിരിയും വരെ
പ്രതീക്ഷയൊന്നുതാൻ ജീവിതം തള്ളുവാൻ 

Friday, August 16, 2013

അമൃതും കാളകൂടവും

പ്രമോദം മഥിച്ചാൽ അമൃത് കിട്ടും
വിഷാദം മഥിച്ചാൽ കാളകൂടവും 

Wednesday, August 14, 2013

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം ആവേശമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് ആവേശമാകുമ്പോൾ , നമ്മെ ചൂഷണം ചെയ്യുന്ന പ്രാദേശിക ഭരണ മേലാളന്മാർക്ക് ജയ് വിളിക്കുന്നത്‌ പോലെ തോന്നി തുടങ്ങിയിരിക്കുന്നു. വികസനത്തിൻറെ കുമിളകൾ ആവേശം ആകുന്നില്ല. കഴിവുകെട്ടവന്റെ സംയമനത്തെ നാണക്കേടായി കാണാനേ കഴിയുന്നുള്ളൂ. അഭിമാനം തോന്നാൻ അധികമൊന്നും ഇല്ല. എങ്കിലും ഞാൻ സ്മരിക്കുന്നു, ഈ ദിനം ആഘോഷിക്കാൻ അവസരം തന്ന അനേകം മഹാന്മാരെയും സാധാരണക്കാരെയും. വന്ദേ മാതരം !!

വിശ്വാസം

തുലാസ്സിൽ തുളസ്സിയില വച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു
കാറ്റുവന്നെൻ വിശ്വാസത്തെ തോൽപ്പിച്ചട്ടഹസിച്ചു 

Tuesday, August 13, 2013

ദേശാടനം

 വിരസമായ ചുറ്റുപാടുകളിൽ നിന്നും ഒരു മോചനം, നാടുകൾ കാണുക, പലതരം സംസ്കൃതികൾ മനസിലാക്കുക, ജീവിതങ്ങൾ കാണുക - ഇതെല്ലാം ആണ് കുഞ്ഞൻ തത്തയെ ഒരു ദേശാടനത്തെ കുറിച്ച് ചിന്തിപ്പിച്ചത്. കാലം കുറെ ആയി ഈ ഒരു മരത്തിൽ തന്നെ കഴിച്ചുകൂട്ടുന്നു. വർഷംതോറും കൂട് പുതുക്കിയും, മുറതെറ്റാതെ വരുന്ന കാറ്റും മഴയും വെയിലും മാറിമാറി അനുഭവിച്ചു ഒരു മടുപ്പനുഭവപ്പെട്ടു. ഒരു മാറ്റം ചിലപ്പോൾ ജീവിതത്തിനു കുറച്ചുകൂടി ആസ്വാദനം തരും.
അങ്ങിനെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എവിടെയെല്ലാം പോകുമെന്ന് നിശ്ചയിക്കാൻ കഴിഞ്ഞില്ല. എത്രദൂരം പറക്കാൻ കഴിയുമെന്നറിയില്ല. ചിറകിനു ശക്തിയുണ്ടോ? മാറ്റങ്ങളെ താങ്ങാൻ മനസ്സിനും ശരീരത്തിനും ശരീരത്തിനും കഴിയുമോ? തിരിച്ചു വരുമ്പോൾ ഈ മരവും കൂടും ഇവിടെത്തന്നെ ഉണ്ടാകുമോ? ഒന്നും നിശ്ചയമില്ല. എല്ലാം നിശ്ചയം വേണമെന്ന് എന്തിനാ ഇത്ര വാശി. ഒരുങ്ങുക തന്നെ. പറന്നു പരിശീലനം തുടങ്ങി. ദേശങ്ങളെക്കുറിച്ചും ഭാഷാവ്യതിയാനങ്ങളെക്കുറിച്ചും പഠിച്ചു. ശബ്ദവും സംസാര രീതിയും പാകപ്പെടുത്തി.
യാത്ര തുടങ്ങി. കുറെ പറന്നു ഇതുവരെ കാണാത്ത ഒരു മരം കണ്ടപ്പോൾ, അതിൻ കൊമ്പിലിരുന്നു. പുതിയ തരം കാഴ്ചകൾ കണ്ടു. അവിടെ ഒരു കൂട് കൂട്ടി. ആ ദേശത്തിന് പറ്റിയ ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. ആ സംസാരം കേൾക്കാൻ കുറച്ചു പേർ കൂടി. അവരിൽ ചിലർ തിരിച്ചും അതേ രീതിയിൽ സംസാരിക്കാൻ ശ്രമിച്ചു. ചിലർ കേൾവിക്കാർ മാത്രം ആയി. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആൾക്കാർ ഓരോന്നായി പിരിഞ്ഞു പോയി തുടങ്ങി. കേൾവിക്കാർ ഉറങ്ങി തുടങ്ങി. കുറച്ചു നാൾ കൂടി അവിടെ കഴിച്ചു കൂട്ടി. കൂട്ടത്തിൽ, തുടർന്നുള്ള യാത്രയ്ക്കുള്ള ധാന്ന്യങ്ങൾ ശേഖിച്ചു. വിവിധ തരം ധാന്ന്യങ്ങൾ. പിന്നെ ആ കൂടു വിട്ടു പറന്നു.
അലസമായി കുറെ പറന്നു കഴിഞ്ഞപ്പോൾ എവിടെയെങ്കിലും ഒന്ന് വിശ്രമിക്കണം എന്ന് തോന്നി. പറ്റിയ ഒരു മരം അന്വേഷിച്ചു അലഞ്ഞു. ആദ്യം കൂട് കൂട്ടിയ മരം ഇഷ്ടപെടാതെ വീണ്ടും പറന്നു നടന്നു. അങ്ങിനെ ഒരു കാട്ടിലെത്തി. കൂട് കൂട്ടാതെ പറന്നു നടന്നു എല്ലാം കണ്ടു ആനന്ദിച്ചു. പലതരം ജീവികൾ. കുഞ്ഞൻ തത്തയ്ക്ക് അതെല്ലാം അത്ഭുതം ആയിരുന്നു. അവൻ ഇത് വരെ കാണാത്ത ഒരു ലോകം. എങ്കിലും ആരോടും ഒന്നും സംസാരിക്കാതെ, ഇടയ്ക്ക് ആത്മഗതം പറഞ്ഞു ദിനങ്ങൾ നീക്കി.
കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ഒരു മയിൽ വന്നു കുശലം പറഞ്ഞു. കുറച്ചു കഥകൾ പറഞ്ഞു കൊടുത്തു. കവിതകൾ ചൊല്ലിക്കൊടുത്തു. എല്ലാം താൽപ്പര്യപൂർവ്വം കേട്ടിരുന്നു. ഇടയ്ക്ക് എന്തൊക്കെയോ പറയാൻ തുടങ്ങി. ഒരു ദിവസം മയിൽ ആ കാട്ടിൽ തന്നെ ഉള്ള വേറൊരു ദിക്കിലേക്ക് കൊണ്ട് പോയി. അതൊരു പുതിയ അനുഭവം ആയിരുന്നു. ഒരു രാത്രിയിൽ ആണ് അവരവിടെ എത്തിപ്പെട്ടത്. ഒരു മരക്കൊമ്പിൽ ഇരുന്നു വിശ്രമിക്കാൻ പറഞ്ഞിട്ട് മയിൽ തിരിച്ചു പോയി. ആ രാത്രി കുഞ്ഞൻ തത്ത ഉറങ്ങിയില്ല. ആകെ ബഹളം. കഥ പറച്ചിലുകൾ, ചർച്ചകൾ, കവിതകൾ, പൊട്ടിച്ചിരികൾ, കരച്ചിലുകൾ, തേങ്ങലുകൾ. കൂട്ടത്തിൽ ചില ശബ്ദങ്ങൾ  കുഞ്ഞൻ തത്ത ശ്രദ്ധിച്ചു. വേറിട്ട ശബ്ദങ്ങൾ. അങ്ങിനെ ഇരുന്നു ഉറങ്ങി പോയി. നേരം വെളുത്തു. കുഞ്ഞൻ തത്തയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവനു ചുറ്റും കുറെ പക്ഷികൾ. വർണ്ണ ചിറകുള്ളവ, പാടുന്നവ, കഥപറയുന്നവ, കളിചിരി നടത്തുന്നവ. അവനു ആ ദേശം ഇഷ്ടപ്പെട്ടു. അവൻ സംസാരിച്ചു തുടങ്ങി. അത് കേൾക്കാൻ കിളികൾ വട്ടം കൂടി. അവൻ ഇടയ്ക്ക് മൂളി. അവരതിനു താളം പിടിച്ചു. അവനും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിച്ചു. അവർ പാടുന്നത് കേട്ടു. ചിലതിനെല്ലാം താളം പിടിച്ചു. ഇടയ്ക്ക്, ശേഖരിച്ചു വച്ചിരുന്ന ധാന്ന്യങ്ങൾ പാകം ചെയ്തു കൂടെയുള്ളവർക്ക് വിളമ്പി. ചിലതെല്ലാം അവർക്കിഷ്ടപ്പെട്ടു. ആ സൗഹൃതങ്ങൾ അവൻ ആസ്വദിച്ച് തുടങ്ങി. മടുപ്പുളവാകും വരെ അവിടെ തുടരാൻ തീരുമാനിച്ചു.



Sunday, August 11, 2013

ഇങ്ക്വിലാബ് സിന്ദാബാദ് !!

ഭീരുത്വമുള്ളോരു ഭരണകൂടമേ
നിന്നെ നാണിപ്പിക്കാനായ് വരുന്നുണ്ട് ചുണകുട്ടികൾ
അക്കങ്ങൾ തന്നുടെ കൂട്ടി കുറക്കലിൽ
കുതിര കച്ചവടത്തിൻ വഞ്ചന ശാസ്ത്രത്തിൽ
സ്വസ്ഥമാക്കിയ നിൻ സിംഹാസനം
മറിച്ചിടാനാണെങ്കിൽ അതിന്റെ നീതിശാസ്ത്രം
നീ തന്നെ ഞങ്ങൾക്ക് കാണിച്ചു തന്നിട്ടില്ലേ
പച്ചയും കാക്കിയും പിന്നെ കുറെ ശിങ്കിടികളും തീർക്കും
ആലിൻ തണലിൽ വിശ്രമിക്കാമെന്ന മൂഡമോഹം
ചരിത്രം അറിയാതെ ചിന്തിച്ചു വശായെങ്കിൽ
മറിച്ചു നോക്കു ലോക ചരിത്രത്താളുകൾ
പാതകൾ ബന്ധിച്ചും ഭോജനശാലകൾ പൂട്ടിച്ചും
കാട്ടികൂട്ടുന്ന കോമാളിത്തരങ്ങൾ
ആരാണ് വരുന്നതെന്നറിയാതെ, ചിരിക്കുന്നു ഞാൻ
മദ്യവും കോഴിബിരിയാണിയുമല്ല
ഞങ്ങളുടെ കുട്ടികൾതൻ ആവേശ പ്രേരകം
പേടിപ്പിച്ചാലോടുന്നൊരു പന്നിക്കൂട്ടമല്ലതു
മാളികമുകളിൽ കിടക്കുന്നവരല്ലവർ
വിശപ്പവർക്കു അനുഭവമാണ്‌, ആവേശമാണ്
ഇങ്ക്വിലാബിൻ മന്ത്രം ഒന്നുമാത്രം മതി
കോട്ടകൊത്തളങ്ങൾ തകർത്തെറിയുവാൻ
ചോരയോഴുക്കാൻ വരുന്നവരല്ലവർ
ചോരകണ്ട് പേടിക്കുന്നവരുമല്ല
അവരിലൊരാളുടെ ചോര പൊടിഞ്ഞാൽ
പടരുമാ ചോര നാടൊട്ടുക്കും,
അതിലൊലിച്ചുപോകും ആടിയുലയുന്ന നിൻ സിംഹാസനവും

Thursday, August 8, 2013

കളങ്കം (ചെറുകഥ)

എന്തൊരു മാറ്റമാണ് അവന്റെ രൂപത്തിലും, ഭാവത്തിലും കാലം വരുത്തിയിരിക്കുന്നത് ! വിധി ആശകളിൽ നടത്തിയ കടന്നാക്രമണം ഇത്രയും ക്രൂരമാകരുതായിരുന്നു..

ക്യാൻവാസിൽ പകർത്തിയ പ്രകൃതിയുടെ പ്രശാന്തതയും , ആധുനീകതയുടെ കരാള ഹസ്തങ്ങളാൽ വരിഞ്ഞു മുറുക്കപ്പെട്ട മലയാണ്മയും , സംസ്കാരം എന്ന പാഞ്ചാലിയുടെ വസ്ത്രാക്ഷേപം നടത്തുന്ന നാകരിക ദുശാസ്സനനും , തെരുവ് തെണ്ടിയുടെ ദൈന്ന്യവും , കൊലചെയ്യപ്പെടുന്ന അച്ഛനെ രക്ഷിക്കാൻ കൊലയാളിയുടെ കാൽക്കൽ വീണു കേഴുന്ന പിഞ്ചു ബാലനും..അങ്ങിനെ ഹൃദയസ്പൃക്കായ ചിത്രങ്ങൾ കണ്ടു നീങ്ങുമ്പോൾ ആണ് ഒരു ചിത്രത്തിൽ ദൃഷ്ടി പതിഞ്ഞത്. മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ , ചാണകം മെഴുകിയ തിണ്ണയിൽ കമിഴ്ന്നു കിടന്നു എഴുതുന്ന ഒരു കുട്ടിയുടെ ചിത്രം. ആ ചിത്രം തന്നെ ചൂഴ്ന്നു നിന്നുരുന്ന ഭൂതകാലം തൻറെ വേഷങ്ങളെ വലിച്ചു കീറി പുറത്തു കൊണ്ട് വന്നു.

തന്റെ തോളിൽ വന്നു പതിച്ച മുരടിച്ച കൈത്തലമാണ് തന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്. ക്രൂരമായ യാഥാർത്ഥ്യങ്ങൾ !! തിരിഞ്ഞു നോക്കിയപ്പോൾ കണ്ട പ്രാകൃത രൂപം തെല്ലോന്നമ്പരപ്പിച്ചു. വലിയ ചുവന്ന കണ്ണുകളും, നീട്ടി വളർത്തി ഒതുക്കില്ലാതെ കിടക്കുന്ന തലമുടിയും, ദീക്ഷയും , ഇറക്കമുള്ള കൈത്തറി ജൂബ്ബയിൽ ഒളിച്ചു വച്ചിരിക്കുന്ന മെലിഞ്ഞു നീണ്ട രൂപം. തന്റെ ആകൃതിയിൽ തൃപ്തനല്ല എന്നാ ഭാവത്തിൽ കിടക്കുന്ന തുണി സഞ്ചി തോളിൽ കിടന്നു ശ്വാസം മുട്ടുന്നു. 

ആരാണിയാൾ ? തന്റെ കുലീനമായ വേഷം കണ്ടിട്ടും, ഇത്ര ധൈര്യമായി തന്റെ തോളിൽ കൈവെച്ച ഇവൻ ആരാണ് ? ബീഡിക്കറ വീണു മഞ്ഞളിച്ച പല്ലുകാട്ടി അവൻ അത്ഭുതവും സന്തോഷവും പ്രകടിപ്പിച്ചപ്പോളും തന്റെ അന്ധാളിപ്പ് മാറിയിരുന്നില്ല 

"എടാ സനാതനാ...നിനക്കെന്നെ മനസ്സിലായില്ലേ ? ഇത് ഞാനാടാ മനോഹരൻ ". ആ വാക്കുകൾക്കു ശബ്ദം കുറവായിരുന്നെങ്കിലും , ഒരു ഇടിമുഴക്കമായിട്ടാണ് തന്റെ കാതിൽ പതിച്ചത്. മനോഹരൻ !!! അവന്റെ നോട്ടം തന്നെ വിവസ്ത്രനാക്കി , മുഷിഞ്ഞു കോളർ കീറിയ ഷർട്ടും , ചെളിപുരണ്ട ഒറ്റമുണ്ടും ഉടുപ്പിച്ചു.. 

ഒരു ദീർഘ നിശ്വാസത്തോടെ മനോഹരൻ പറഞ്ഞു തുടങ്ങിയപ്പോൾ, പകച്ചു നിൽക്കുകയായിരുന്നു . തന്റെ ഭാവങ്ങളോ , ഭാവപ്പകർച്ചയോ മനോഹരൻ ശ്രദ്ധിച്ചില്ല . താൻ ശ്രദ്ധിക്കുന്നുണ്ടോ എന്നു പോലും നോക്കാതെ അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുകയായിരുന്നു.

അടുക്കും ചിട്ടയുമില്ലാത്ത  വിവരണങ്ങളിൽ നിന്നും ഇത്രമാത്രം മനസ്സിലായി : അച്ഛൻ ഗൾഫിൽ വച്ച് ഒരു ചതിയിൽ പെട്ട് ജയിലിൽ ആയി. തളർന്നു കിടക്കുന്ന അമ്മയ്ക്ക് മരുന്ന് വാങ്ങാൻ വേണ്ടിയാണു അവനിപ്പോൾ വരയ്ക്കുന്നത്. വിൽക്കാതെ മാറ്റി വച്ചിരുന്ന ചിത്രമാണ്‌ ഇപ്പോൾ വിൽക്കാൻ വച്ചിരിക്കുന്നത്. താൻ നോക്കി നിന്നിരുന്ന ചിത്രത്തെ കുറിച്ചാണ് അവൻ പറയുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ ഒരു മിന്നൽ പിണർ തലച്ചോറിലുടെ കടന്നു പോയി. ചിത്രത്തിന്റെ താഴെ മൂലയിൽ  ഒഴുക്കനായി മനോഹരൻ എന്നെഴുതിയിരിക്കുന്നത് അവ്യക്തമായി മനസ്സിലേക്ക് തെളിഞ്ഞു വന്നു.
ആ ചിത്രത്തിൽ ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ല. മനോഹരന്റെ മുഖത്ത് നോക്കാൻ ഭയം തോന്നി. താൻ പിടിക്കപ്പെട്ടിരിക്കുന്നു!!

മനോഹരൻ പറഞ്ഞു തീർന്നപ്പോൾ അത്യാവശ്യം ഉപചാര വാക്കുകൾ പറഞ്ഞു ഓടി പോരുകയായിരുന്നു . അവൻറെ ദുരവസ്ഥയിൽ വാക്കുകളാൽ പോലും സഹതപിച്ചോ എന്ന് സംശയം ആണ്. വളരെ നാളുകൾക്ക് ശേഷം കണ്ട തൻറെ സതീർത്ധ്യനെ ഒന്ന് ആശ്വസിപ്പിച്ചോ താൻ? പരാക്രമത്തിൽ ഓടി മറയാനുള്ള ബദ്ധപ്പാട് ആയിരുന്നു.
"ലൈറ്റ് അണചോട്ടെ?" സൂര്യയുടെ ചോദ്യം ചിന്തകളെ ഇടമുറിച്ചു.
 " മണി പതിനൊന്ന് ആയി" എന്നുകൂടി പറഞ്ഞപ്പോൾ അറിയാതെ പറഞ്ഞു പോയി "അണച്ചോളു". സൂര്യ മുറിയിൽ വന്നതോ, കിടന്നതോ ഞാൻ  അറിഞ്ഞിരുന്നില്ല. എൻറെ ചിന്തകളെ മുറിച്ചതിൽ ഒരു സോറി പറഞ്ഞെന്നു തോന്നുന്നു. ഞങ്ങളുടെ സന്തുലിത ജീവിതത്തിൽ എന്നും ഔപചാരികതകൾ ആയിരുന്നല്ലോ. പൊതുമരാമത്ത്  വകുപ്പിൽ ചീഫ് എഞ്ചിനീയർ ആയ തന്നെ സൂര്യയിലൂടെ വിലക്കെടുക്കുകയായിരുന്നല്ലോ കോണ്‍ട്രാക്ടർ പരമേശ്വരൻ. ആദ്യമൊക്കെ പരസ്പരം അറിയാനും മാറാനും ശ്രമിച്ചു. മാറ്റങ്ങൾക്കു വിധേയമാകാത്ത സ്ഥായീഭാവം ജീവിതത്തെ പിടിച്ചു ഉലച്ചു തുടങ്ങിയപ്പോൾ അവരവരുടെ ധ്രുവങ്ങളിലേക്കു ഒതുങ്ങി കൂടുകയായിരുന്നു. വനിതാ സംഘടനകളും, പുഷ്പ പ്രദർശനവും, ക്ലബ്ബും ഒക്കെ ആയി സൂര്യ കഴിച്ചു കൂട്ടിയപ്പോൾ, തനിക്കാശ്രയം തൊഴിലും, വല്ലപ്പോളും വീണു കിട്ടാറുള്ള ഒഴിവു വേളകളിലെ പ്രദർശനങ്ങളും , സിനിമയും ഒക്കെ ആയിരുന്നു. ഈ സന്തുലിത ജീവിതത്തിലേക്ക് ഒരു കുട്ടി ജനിക്കാതിരുന്നത് ആശ്വാസം എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്.
ശയന മുറിയിലെ മനോഹരമായ വാൾക്ലോക്ക് ചിലച്ചു കൊണ്ട് ഓർമ്മിപ്പിച്ചു " ടൈം ഈസ് ടുവൽവ്". ചെരിഞ്ഞു നോക്കിയപ്പോൾ സൂര്യ നല്ല ഉറക്കത്തിൽ ആണ്. ഉറക്കത്തിൽ പോലുമുള്ള അവളുടെ പ്രൗഡിയും, ഗർവ്വും അയാളിൽ അപകർഷതാ ബോധം വളർത്തി. ഈ അപകർഷതാ ബോധം ആണ് തന്റെ ജീവിതം കൈപ്പിടിയിൽ നിന്നും പോകാൻ കാരണം എന്ന് പലപ്പോളും ഓർത്തിട്ടുണ്ട് . അതിനെല്ലാം കാരണങ്ങൾ ജീവിത സാഹചര്യങ്ങളിൽ കണ്ടെത്തി നിർദോഷിയാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ഫ്രിഡ്ജിൽനിന്നും ഒരു ഗ്ലാസ്‌ വെള്ളമെടുത്തു കുടിച്ചിട്ട് അയാൾ പോർട്ടിക്കോവിലേക്ക് നടന്നു. തെളിഞ്ഞ ആകാശം. നിലാവെളിച്ചത്തിൽ കായലിലെ കുഞ്ഞോളങ്ങൾ മിന്നി തിളങ്ങി. മനസ്സിന് ഒരു കുളിർമ തോന്നി. സൂര്യക്ക് നിർബന്ധമായിരുന്നു ഈ ഫ്ലാറ്റ് തന്നെ വാങ്ങണം എന്ന്. പോർട്ടിക്കോവിൽ നിന്നാൽ സൂര്യാസ്തമയം കാണാം. അതിനാണോ ഇത് തന്നെ വാങ്ങണം എന്ന് വാശി പിടിച്ചത് എന്ന് സംശയം ആണ്. നഗരം ഉറക്കച്ചടവിൽ കൊട്ടുവായിട്ടത് പോലെ ഒരു ഇളം തെന്നൽ അയാളുടെ മുഖത്ത് തലോടി.
അയാളുടെ ചിന്തകൾ വീണ്ടും മനോഹരൻ കവർന്നെടുത്തു. ഹൈ സ്കൂൾ പഠന കാലത്തെ സഹപാഠി. മനോഹരന് എന്നും സുഗന്ധമായിരുന്നു. അഴകുള്ള വേഷങ്ങൾ മാത്രം ധരിക്കുന്ന അവനോടു അടുക്കാൻ തെല്ലു വൈമനസ്സ്യം ഉണ്ടായിരുന്നു. ഞങൾ കുറച്ചു പേർ പൊക്കത്തിൽ ക്ലാസ്സിൽ മുൻപന്തിയിൽ ആയിരുന്നത് കൊണ്ട്, തുടക്കം മുതലേ പിൻബെഞ്ചിലേക്ക് തള്ളപ്പെട്ടു. പഴയ കഞ്ഞി വെള്ളത്തിന്റെ മണവും, പടർന്ന സൂപ്പർവൈറ്റും, വിയർപ്പിന്റെ നാറ്റവും ഉള്ള തൻറെ കുപ്പായത്തിലേക്ക് അവനിലെ സുഗന്ധം പടർന്നപ്പോൾ അറിയാതെ ഒരു സുഖം തോന്നിയിരുന്നു. മനോഹരൻ പഠനത്തിൽ മോശമായിരുന്നു. പഠനകാര്യങ്ങളിൽ ഞാനായി അവൻറെ സഹായി. നല്ല കയ്യക്ഷരം ഉള്ള അവൻ തന്നെ നന്നായി എഴുതാൻ പഠിപ്പിച്ചു, വരയ്ക്കാൻ പഠിപ്പിച്ചു. മറ്റാരെക്കൊണ്ടും തൊടീക്കാത്ത വിലപിടിപ്പുള്ള ഇൻസ്ട്രുമെന്റ് ബോക്സ്‌ തൊടാൻ അനുവദിച്ചു. അവന്റെ അച്ഛൻ ഗൾഫിൽ നിന്നും കൊണ്ട് വന്നു കൊടുത്തതാണ്. ജ്യാമിതീയ ഉപകരണങ്ങളും, പേനയും, വിവിധതരം പെൻസിലുകളും, ചായക്കൂട്ടുകളും,സുഗന്ധം ഉള്ള റബ്ബറും എല്ലാം ഉള്ള ബോക്സ്‌. സ്വന്തമായി ഇതൊന്നും ഇല്ലാത്ത തനിക്കു അത് വലിയ ആശ്വാസം ആയിരുന്നു. അങ്ങിനെയുള്ള ഒന്നിലധികം പെട്ടികൾ അവന്റെ കൈവശം ഉണ്ടായിരുന്നു.
പത്താംതരം മോഡൽ പരീക്ഷ നടക്കുന്നു. പരീക്ഷ കഴിഞ്ഞു പുറത്തു കടന്നു അടുത്ത ദിവസത്തേക്കുള്ള പരീക്ഷയ്ക്കുള്ള പേപ്പർ വാങ്ങാൻ കടയിൽ കയറി. പേപ്പർ വാങ്ങി തിരിച്ചു നടന്നപ്പോൾ പിന്നിൽ നിന്നും കടക്കാരന്റെ വിളി. "മോനെ, മോന്റെ ബോക്സ്‌ ". കയ്യിലേക്കെടുത്തു നീട്ടിയ ബോക്സ്‌, വേഗം വാങ്ങി പുസ്തകങ്ങൾ പൊതിയുന്ന പ്ലാസ്റ്റിക്‌ കവറിൽ പൂഴ്ത്തി.
പരീക്ഷയെല്ലാം കഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു പിരിയുന്ന ദിവസം, അവന്റെ പുതിയ ഒരു ബോക്സ്‌ കളഞ്ഞു പോയെന്നു മനോഹരൻ വളരെ ലാഘവത്തോടെ പറഞ്ഞപ്പോൾ തന്റെ ഹൃദയമിടിപ്പ്‌ പെട്ടെന്ന് കൂടിയിരുന്നു. ആ ബോക്സ്‌ വച്ച് വരച്ചു, വരച്ചു ഞാൻ ഒരുപാടു വളർന്നു. പിന്നീട് ആരും കാണാതെ അത് ഉപേക്ഷിച്ചു, തന്റെ പഴയകാല ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിന്റെ കൂട്ടത്തിൽ .



Sunday, August 4, 2013

ആരുനീ?

ആരുനീയിന്നെയെൻ ലോകത്തിലേക്ക്‌ കടന്നുവരാൻ?
നിൻറെ പരാക്രമങ്ങൾ സഹിക്കവയ്യാതെ
 പുതു ലോകം തീർത്ത് സ്വസ്ഥമായി കഴിയുകയാണ് ഞാൻ
----------------------------------------------------------------
എന്നെയറിയില്ലേ നീ,
എൻറെ വാരിയെല്ലലോ നീയെന്ന സത്യം
ആദ്യ പാപത്തിനെന്നെ പ്രേരിപ്പിച്ചവൾ നീ
കൗമാരത്തിൽ കടക്കണ്ണാലും,
യൗവ്വനത്തിൽ സ്പർശനത്താലും മോഹിപ്പിച്ചവൾ
പിന്നീടെന്റെ നട്ടെല്ലൂരി വാങ്ങിയെന്നെ നയിച്ചതും,
അമ്മയായും, പിന്നീടമ്മായിയമ്മയായും
പരിവർത്തനം ചെയ്തവളും നീതന്നെ
എൻറെ പെണ്‍കുഞ്ഞിനെ എനിക്കും മറ്റുള്ളവർക്കും
പങ്കുവെച്ചവളും നീയല്ലേ
നിൻറെ കടക്കണ്ണാൽ അരഞ്ഞാണത്തിൽ കെട്ടിയിട്ടു
വലിക്കുന്നില്ലേ നാടുവാഴികളെ, തന്ത്രികളെ
എങ്കിലും നീയില്ലാതെ എനിക്കൊരു ലോകമില്ല
നീയാണെന്നുമെൻ ബലഹീനത
നിൻ സൗരഭ്യത്തിൽ മറക്കാത്ത ദുർഗന്ധമില്ല
നിൻ  സ്പർശനത്തിൽ ഉലയാത്ത വികാരമില്ല
നിൻ സ്നേഹത്തിൽ മറക്കാത്ത സ്നേഹമില്ല
എങ്കിലും നമ്മളന്ന്യോന്ന്യം അറിയാതെ പോകുന്നു

കോമരങ്ങൾ

 വരൂ കൂട്ടരേ, നമുക്കൊരു യാത്ര പോകാം
എൻറെ നാട്ടിലൂടെ, കാണാം ഉറഞ്ഞു തുള്ളും കൂട്ടരെ
കനിവിനായ് കേഴും ഏഴതൻ മുന്നിൽ
നിധികാക്കും ഭൂതമായ് പത്മനാഭ ദാസരെ കാണാം
കാണുന്നില്ലേ അപ്പുറം മാറി പുതു രാജകൊട്ടാരത്തിൽ
ലളിത വത്രം ധരിച്ചു നമ്മെ ധൂർത്തടിക്കുന്ന രാജാക്കന്മാരെ
തൊഴാം, മദ്യം വിഷമാണെന്ന് പറഞ്ഞ ദൈവത്തെ
കയറാം അപ്പുറം മാറിയുള്ള
പുതുയുഗപ്രഭാവന്റെ മദ്യ ഷാപ്പിലും
തൊട്ടപ്പുറം കാണുന്നവർ കുറച്ചു മുന്തിയവരാണ്,
വായ തുറന്നില്ലെങ്കിൽ
പിന്നെയും നീങ്ങാം ഭരണം തിരിക്കും അച്ചുതണ്ടിലേക്ക്
ആൾക്കൂട്ടത്തിലാണെങ്കിലും
കാണില്ല കൂടെ നിൽക്കുന്നവനെ
തൊട്ടപ്പുറമുണ്ടൊരു കേസരി, ചാണക്ക്യൻ
സത്യം പറയും അശ്ലീലത്തിൽ
ദാ അവിടെയാണ് സാമ്പത്തിക സിരാകേന്ദ്രം
അറിയില്ല ആരെയും, അവനവനെ തന്നെയും
സാംസ്കാരിക കേന്ദ്രത്തിലെ കണക്കിലുമുണ്ട്
കേമൻ കള്ളുകുടിയന്മാർ വിലസും ദേശവും
നാട്ടിൽ തന്നെ വേറൊരു നാടുണ്ടാക്കി
വാഴുന്ന ദേശത്തെ പച്ചപ്പും കാണാം
കിഴക്ക്മാറി കുറച്ചു പേരുണ്ട്, നോക്കേണ്ട,
കള്ളുകുടിക്കുന്നമ്മമാർ പെറ്റ കുഞ്ഞുങ്ങൾതൻ ചിതയെരിഞ്ഞടങ്ങിയിട്ടില്ലിനിയും
അങ്ങ് വടക്ക് മാറിക്കാണാം, ധീരൻമാരവർ
കൊല്ലാനും കൊല്ലിക്കാനും മടിയില്ലാത്തവർ
ദേശഭേദമില്ലാതെ കാണാം
കാമം തുറിക്കും കഴുകൻ കണ്ണുകൾ
കാണേണ്ടത് പലതും കാണിച്ചില്ലിനിയും
കണ്ടോളു നിന്നകക്കണ്ണിലൂടെയെല്ലാം






Saturday, August 3, 2013

രചനയും രചയിതാവും

രചനകളെ വ്യക്തി വൽക്കരിക്കുന്നതു ശരിയാണോ? ഓരോ രചനയിലും, രചയിതാവ് ഉണ്ടാകുമെങ്കിലും, അതിനെക്കാൾ കൂടുതൽ മറ്റുള്ളവരും ഉണ്ടാകില്ലേ? അങ്ങിനെ വരുമ്പോൾ വ്യക്തി വൽക്കരിച്ചു വിവക്ഷിക്കുന്നത് രചനയുടെ സാദ്ധ്യത ചുരുക്കി വ്യക്തിയിലേക്ക് ആക്കില്ലേ ? അത് രചനയോട് ചെയ്യുന്ന നീതികേടാകില്ലേ ?


Tuesday, July 30, 2013

പൂങ്കാവനം

അവൾ ഒരു പൂവിനെ കൊതിച്ചു - കണികണ്ടുണരാനും, സുഗന്ധം ശ്വസിച്ചു ജീവിക്കാനും, വിഷമങ്ങളും സന്തോഷങ്ങളും പങ്കിടാനും. സ്നേഹമൂട്ടി വളർത്താനും.അറിയില്ലായിരുന്നു ഏത് സുഗന്ധമാണ്, വർണ്ണമാണ് നല്ലത് എന്ന്. അതിനായ് അവളൊരു കൊച്ചു പൂങ്കാവനം ഉണ്ടാക്കി. പലതരം ചെടികൾ ശേഖരിച്ചു, ചിലതെല്ലാം പരിചയക്കാർ കൊടുത്തു. സത്യത്തിൻ തെളിനീർ തളിച്ച്നട്ടുവളർത്തി അവയെല്ലാം. അവളറിയാതെ പലതും മുളച്ചു പൊന്തി.ചിലത് മെല്ലെ തളിർത്തു, മറ്റു ചിലവ പെട്ടെന്ന് പൂത്തു. ഏതാനും ചിലവ കനി തന്നു. കാലാന്തരത്തിൽ ചിലവ വാടിപ്പോയി, ചിലവ കരിഞ്ഞു പോയി. നഷ്ടമായവ, വിഷമങ്ങൾ അവശേഷിപ്പിച്ചു മനസ്സിൽ നിലനിൽക്കുന്നു. വർണ്ണങ്ങളും സൗരഭ്യവും  കണ്ണിനും കരളിനും ആനന്ദം നൽകി.പൂവുകളും, ഇലകളും, കനികളും പിഴുതു അവൾ പൂക്കളം തീർക്കുന്നു.

Sunday, July 28, 2013

കുമിള

ഏകാന്തധ്യാനത്തിൽ മയങ്ങുമ്പോൾ മുഖത്ത് പതിച്ച  ഒരു നീർക്കണം അവനെ തൊട്ടുണർത്തി. കണ്ണുനീരോ, മഞ്ഞു തുള്ളിയോ എന്ന് അത്ഭുതം കൂറി, കൈവെള്ളയിൽ എടുത്തു താലോലിച്ചു. സ്നേഹവും മോഹങ്ങളും ചാലിച്ചപ്പോൾ അത് കുമിളകളായി രൂപാന്തരപ്പെട്ടു - വർണ്ണരഹിതമായ അനേകം കുമിളകൾ. അവയ്ക്കിടയിൽ അവനവന്റെ ഏകാന്തത മറന്നു. അവയെ സ്വസ്ഥമായ്, സൂക്ഷ്മമായ്‌ , ചാഞ്ഞും ചെരിഞ്ഞും നിരീക്ഷിച്ചു. വർണ്ണങ്ങൾ, പല വർണ്ണങ്ങൾ കണ്ടവൻ സന്തോഷിച്ചു. കണ്ണുകൾക്ക്‌ കൂടുതൽ ആനന്ദം നൽകുന്നവയെ കൂടുതൽ താലോലിച്ചു. അവയിൽ ചിലതിൽ അവന്റെ പ്രതിബിംബം കണ്ടു. വെളിച്ചത്തിനനുസരിച്ചു പല വർണ്ണങ്ങൾ കണ്ടു. എപ്പോളൊക്കെയോ ഇരുട്ട് മൂടി കാഴ്ച മങ്ങിച്ചപ്പോൾ, സംശയിച്ചു വർണ്ണങ്ങൾ മാഞ്ഞുവോ, അതോ കുമിള തന്നെ മാഞ്ഞുവോ..

Saturday, July 27, 2013

പ്രണയം ( ? )

പ്രണയ ബന്ധിതരല്ലോ ഇന്നുനാം..
നിനക്കവനെയും, എനിക്കവളെയും
മറക്കാൻ കഴിയാത്ത അവസ്ഥയിൽ കണ്ടുമുട്ടിയവർ
ദുഃഖങ്ങൾ പങ്കുവച്ചവരെയന്ന്യരാക്കിയവർ

പ്രണയിക്കാം നമുക്ക് മതിമറന്നു,
സ്വകാര്യമായിട്ടാലോചിക്കാം പഴമയും
നമ്മിൽ നന്മകൾ മാത്രം കാണാം നമുക്ക്
കണക്കെഴുതാം, വഞ്ചനകളും തെറ്റുകളും സ്വാഭാവികം.

ഒരിക്കൽ നമ്മൾ തമ്മിൽ തിരിച്ചറിയും വരെ
വിശ്വസിക്കാം, പ്രണയിക്കാം നമുക്ക്
സൗകര്യപൂർവ്വം വിസ്മരിക്കാം പലതും
തികട്ടി വരുന്നവയെ ചവച്ചിറക്കാം

പിന്നീട് നമ്മൾ ജീവിത പങ്കാളിയെ കണ്ടെത്തുമ്പോളും
മറക്കാതെ സൂക്ഷിക്കാം നമുക്കീ പ്രണയം
നല്ല ജീവിത പങ്കാളികളായഭിനയിക്കാം
ഒളിച്ചു വയ്ക്കാം, പ്രകടിപ്പിക്കാം

എന്നെങ്കിലും നമുക്ക് മടുപ്പ് തോന്നുമ്പോളന്ന്യരാകാം
പരസ്പരം മറക്കാൻ പുതുകൂട്ടുതേടാം
എന്നാലും നമുക്ക് ഉത്ഘോഷിക്കാം
പ്രണയമനശ്വരമെന്നുമീ ഭൂവിൽ..

Friday, July 26, 2013

ഇന്നത്തെ പാഠം

പ്രതീക്ഷകൾ നിരാശയും, നേടിയെന്ന തോന്നൽ നഷ്ടബോധവും ഉണ്ടാക്കും
ഇതൊന്നും ഇല്ലാതിരിക്കാനും എളുപ്പമല്ല :)

Thursday, July 25, 2013

അമൃത്

അമൃത് തേടിയലയുന്നു ഞാൻ
സ്വച്ചന്ദ ജീവിതം നയിച്ച്‌ ചിരസന്തോഷി ആകുവാൻ
പറയുന്നുള്ളിലിരുന്നെൻ ഉപബോധം
പിഴുതെറിയു വ്യർഥമോഹങ്ങൾ
ജീവിക്കു, സ്വസ്തിയടയു നീയിന്നിൽ!
ബോധം തെളിഞ്ഞില്ലയിന്നും,
ജീവിക്കുന്നു സ്വപ്ന ലോകത്തിൽ തന്നെ..
 

Monday, July 22, 2013

പുതു പാഠങ്ങൾ

ബോധം തെളിഞ്ഞിട്ടില്ലയെങ്കിലും നിനക്കായ്
ഓതി തന്നിടാം ചില ജീവിത പാഠങ്ങൾ
തോളിനൊപ്പമൊ, മുകളിലോ കൂട്ടുകൂടുക
മേലോട്ട് നോക്കി ചരിക്കേണമെപ്പോളും,
താഴെയുള്ളത് തിരസ്കരിക്കണം,
ചവിട്ടി അരയ്ക്കണം ഉയരങ്ങൾ താണ്ടുവാൻ
ദാരിദ്ര്യത്തിലും അണിഞ്ഞൊരുങ്ങി നടക്കേണം
കുബേരനായാൽ, ദാനം കൊടുക്കുമ്പോൾ നാലാളറിയണം
കയ്യടിക്കാൻ ആൾക്കൂട്ടമില്ലെങ്കിൽ
അനങ്ങരുത് ദുരന്ത മുഖങ്ങളിലും
പഠിപ്പിക്കുന്നുണ്ട് പുതു കലാ-അഭിനയ രീതികൾ
ഒരുക്കിയെടുക്കാം പുതിയ റിയാലിറ്റി ഷോകൾക്കായ്
വിജയങ്ങളിൽ അഹങ്കരിക്കുമ്പോളും
വിനയം "പ്രകടിപ്പിക്കാൻ" മറന്നു പോകരുത്
പരാജയങ്ങളിൽ പക തോന്നിയാലും
"പുഞ്ചിരിച്ചു" വിജയിയെ "അഭിനന്ദിക്കേണം"
വിഷയങ്ങളിൽ ഒന്നാമനാകുമ്പോളും
മറ്റുള്ളവന്റെ കണക്കു പുസ്തകത്തിൽ കണ്ണുണ്ടാകണം
പ്രണയിക്കരുതെന്നു പറയില്ല ഞാനെങ്കിലും
നോക്കണം അന്തസ്സിൽ ഒപ്പത്തിനൊപ്പമോ
കൂട്ടുകളൊക്കെ ആകാം നിനക്കെന്നും
കൂട്ടത്തിൽ ശത്രുവുണ്ടെന്നും കരുതിടെണം
മോനെ നീ വളർന്നു വലുതായി
ലോകം കീഴടക്കുന്നവൻ ആയിടെണം
നിനക്ക് സ്നേഹം നിന്നോട് തന്നെ
മറ്റുള്ളതെല്ലാം അതിനു വേണ്ടിയുള്ളതാകണം



Sunday, July 21, 2013

മഴവില്ല്

വിണ്ണിൽ കണ്ടൊരു മരിവില്ലിന്നെൻ
കണ്ണിമയ്ക്കുള്ളിൽ തിളങ്ങുന്നുവോ ?

അമ്മു

പടിഞ്ഞാറു മലനിരകളിലേക്ക് സൂര്യൻ ചരിഞ്ഞു തുടങ്ങി. മേടമാസത്തിലെ ചൂട് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.

അമ്മു കണ്ണടച്ച് തന്നെ കിടന്നു. പുതപ്പു വലിച്ചു തലവഴി പുതച്ചു. അവൾക്കു തണുക്കുന്നുണ്ട്. എന്തൊക്കെയോ സ്വപ്‌നങ്ങൾ, തേനീച്ച കൂട് കൂട്ടിയത് പോലെ. അനക്കിയാൽ എല്ലാം കൂടി മൂളി അസ്വസ്ഥത ഉണ്ടാക്കും. ഉറക്കം കണ്ണുകളെ വീണ്ടും തലോടി. ഇപ്പോൾ അമ്മുവിനു കാണാം. പച്ച പാവാടയും വെള്ള ഷർട്ടും ധരിച്ചു പുസ്തകക്കെട്ടും എളിയിൽ വച്ച് ഒറ്റയ്ക്ക് നടന്നു പോകുന്ന ആ കൊച്ചു കുട്ടിയെ. അമ്മു വീണ്ടും സൂക്ഷ്മമായി നോക്കി. കുട്ടി വലുതാകുന്നു, ദാവണി ചുറ്റുന്നു. തീവണ്ടി മൂളി പായുന്നു. ഇപ്പോൾ അവൾക്കു ചുറ്റും  കുറെ പേർ. എല്ലാവരും ചിരിക്കുന്നു. കളിക്കുന്നു. കൊഞ്ചി കുഴയുന്നു. അമ്മു ഇപ്പോൾ ചിരിക്കുന്നുണ്ടോ? ഉണ്ട്. ആരൊക്കെയോ അവളെ എടുത്തു പോക്കുന്നു. ഒരു കണ്ണാടിയുടെ മുന്നിലുടെ കടന്നു പോയപ്പോൾ, ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ചുണ്ടിൽ ചായം ഉണ്ടല്ലോ. ദാവണി അല്ലല്ലോ, ജീൻസും ടീ ഷർട്ടും !!  തൻറെ അരികിൽ നിഴലായി നിൽക്കുന്ന അവനാരാണ് ? ഇല്ല, അവനെ തൊടാൻ കഴിയുന്നില്ല. എവിടെയോ കണ്ടു മറന്ന മുഖം. ഇതവനല്ലേ? അതെ അവൻ തന്നെ. കൈ എത്തിച്ചു നോക്കി. അവനും കൈനീട്ടുന്നുണ്ടല്ലോ. കൈകൾ തൊട്ടുവോ? അറിയില്ല. അയ്യോ, ആ കൈകൾ അകന്നു പോകുന്നല്ലോ. കൈകൾ എത്ര നീട്ടിയിട്ടും എത്തുന്നില്ലല്ലോ. അവൻ മാഞ്ഞു പോകുന്നതെന്താണ് ? കാല് ചലിപ്പിക്കാൻ നോക്കി. ഇല്ല അനങ്ങുന്നില്ല. ആഞ്ഞു വലിച്ചു മുന്നിലേക്കെടുത്ത് വച്ചു . അയ്യോ, എങ്ങോട്ടാണ് ഇത്ര താഴ്ചയിലേക്ക് പോകുന്നത്?
"അയ്യോ, ആരെങ്കിലും എന്നെ ഒന്നു പിടിക്കു...അമ്മേ" അമ്മ മാറി നിന്ന് ഉച്ചത്തിൽ കരയുകയാണല്ലോ
" അച്ഛാ"...അയ്യോ, അച്ഛനെ കാണുന്നില്ലല്ലോ..
"ഏട്ടാ..എന്നെ രക്ഷിക്കു" ഏട്ടൻ എന്താ എന്നെ രക്ഷിക്കാത്തത് ..ഏട്ടൻ ഇതൊന്നും കാണുന്നില്ലേ? അമ്മയുടെ കരച്ചിൽ  കാണുന്നില്ലേ?
"അയ്യോ ... ആരെങ്കിലും എന്നെ ഒന്ന് രക്ഷിക്കു.."..ഹോ..ആശ്വാസം.. ഒരു പിടുത്തം കിട്ടി..മെലിഞ്ഞു, തളർന്ന ഒരു വള്ളി..അമ്മു അതിൽ മുറുകെ പിടിച്ചു 
"മോളെ അമ്മൂ" അമ്മു ഞെട്ടി ഉണർന്നു.. അപ്പൂപ്പൻ അരികിൽ ഇരിക്കുന്നു, ആ ശുഷ്ക്കിച്ച കയ്യിൽ അമ്മു മുറുകെ പിടിച്ചിരിക്കുകയാണ്..
"നീയല്ലേ പറഞ്ഞത് അപ്പൂപ്പൻ താടി പിടിക്കാൻ പോകണം എന്ന്?", ശോഷിച്ച ശരീരം നേരെ നിർത്താൻ പാടുപെട്ടുകൊണ്ട്‌ അപ്പൂപ്പൻ ചോദിച്ചു.
ഉറക്കച്ചടവോടെ അമ്മു എഴുന്നേറ്റു ഇരുന്നു. എന്നാലും, അപ്പൂപ്പൻ താടിയെന്നു കേട്ടപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങി.
" ഞാനൊന്നു മയങ്ങി പോയി, നേരം പോയതറിഞ്ഞില്ല. സാരമില്ല, ഇരുട്ടാൻ ഇനിയും വൈകും. മോള് വേഗം വാ.. "
അമ്മു അപ്പൂപ്പന്റെ കൈ മുറുകെ പിടിച്ചു..
" മോള് ആ ടോർച്ചു കൂടി എടുത്തോ. അപ്പൂപ്പന് കുറച്ചു മുറുക്കാനും."
അമ്മു ഓടിപോയി അതെല്ലാം എടുത്തുകൊണ്ടു വന്നു..
അവർ മെല്ലെ പുറത്തേക്കിറങ്ങി.
" മോൾക്ക് ഓർമ്മയുണ്ടോ എവിടെയാ അപ്പൂപ്പൻ താടി ഉണ്ടാവുക എന്ന് ? "
" ഉഊം.. ഓർമ്മയുണ്ട്" അമ്മുവിന്റെ മറുപടി കിട്ടിയെങ്കിലും, അപ്പൂപ്പൻ പറഞ്ഞു.
"സർപ്പക്കാവിനപ്പുറം കാണും. സന്ധ്യയ്ക്ക് മുൻപ് അവിടെനിന്നും പോരണം"
അമ്മു അപ്പൂപ്പൻറെ വലതു കൈ മുറുകെ പിടിച്ചു തന്നെ നടന്നു.
ഒരു വാര അകലെയുള്ള കുന്നിറങ്ങി ചെന്നാൽ സർപ്പക്കാവാണ്.
" മോള് കുട്ടിയായിരുന്നപ്പോൾ, അപ്പൂപ്പൻ തോളിൽ വച്ച് കൊണ്ടുപോകുമായിരുന്നു. മോൾക്ക്‌ ഒരുപാടു ഇഷ്ടമായിരുന്നു അപ്പൂപ്പൻ താടി. കുന്നിക്കുരുവും .."
" ഉഊം " അമ്മു മൂളി.
നടന്നു നടന്നു അവർ കുന്നിൻ മുകളിൽ എത്തി. അപ്പൂപ്പൻ കിതപ്പ് മാറ്റാൻ ഒന്നിരുന്നു. എന്നിട്ട് മുറുക്കാൻ എടുത്തു വയിലിട്ടു. അമ്മു അപ്പൂപ്പനോടു ചേർന്ന് നിന്നു.
"ആ വഴിയാണ് മോൾ സ്കൂളിൽ പോയിരുന്നത്" കുന്നിനു തെക്കുവശത്ത് കൂടി വളഞ്ഞു തിരിഞ്ഞു കിടക്കുന്ന വഴി ചൂണ്ടി കാണിച്ചിട്ട് അപ്പൂപ്പൻ പറഞ്ഞു.
"വൈകിക്കേണ്ട നമുക്ക് ഇരുട്ടുന്നതിനു മുൻപ് തിരിച്ചു പോരണം" അപ്പൂപ്പൻ എഴുന്നേറ്റു.. അമ്മു അപ്പൂപ്പനെ താങ്ങി. മെല്ലെ നടന്നു അവർ സർപ്പക്കാവെത്തി. അമ്മു അപ്പൂപ്പൻറെ കരം മുറുകെ പിടിച്ചു..
" അമ്മുവിന് പേടിയാകുന്നു.."
" പേടിക്കേണ്ട മോളെ, ഒന്നു പ്രാർത്ഥിച്ചോളു"
" പ്രാർത്ഥിക്കുന്നത് എങ്ങിനെയെന്ന് ഞാൻ മറന്നു പോയി അപ്പൂപ്പാ"
" സാരമില്ല, അപ്പൂപ്പൻ പ്രാർത്ഥിക്കാം .. മോള് അപ്പൂപ്പൻറെ കൈ പിടിച്ചു നിന്നോളു" അപ്പൂപ്പൻ മനസ്സുരുകി പ്രാർത്ഥിച്ചു ..
" എനിക്ക് പേടിയാകുന്നപ്പൂപ്പാ, നമുക്ക് പോകാം"
" പേടിക്കേണ്ട മോളെ ഞാനില്ലേ കൂടെ.. അപ്പൂപ്പൻ താടി പിടിക്കേണ്ടേ ?"
" വേണ്ട.. എനിക്കമ്മയെ കാണണം..നമുക്കു പോകാം. എനിക്ക് പേടിയാകുന്നു "
" ശരി നമുക്ക് പോകാം.. നടക്കു " അമ്മു വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങി.
" മോളെ പതിയെ. അപ്പൂപ്പനും വരുന്നു" അമ്മു കൈ വിട്ടുകൊണ്ട് ഓടി....ആരോ പിന്നാലെ വരുന്നതു പോലെ..ഓടി ഓടി കിതച്ചു..വേഗം ഓടി വീട്ടിൽ കയറി..അമ്മു തൻറെ പഴയ പെട്ടി തുറന്നു..അതിലെ ദാവണി എടുത്തു ചുറ്റി..ദാവണിക്കു താഴെ വച്ചിരുന്ന ഒരു ചെപ്പ് അമ്മു കണ്ടു.. അതെടുത്തു തുറന്നു..കുന്നിക്കുരു മുഴുവനും താഴെ വീണു..അപ്പൂപ്പൻ പുറകിൽ നിന്നു ചിരിക്കുന്നു..അമ്മുവും ചിരിച്ചു..
" മോളെ... സന്ധ്യ ആയി...എഴുന്നേൽക്കു" തലവഴി മൂടിയ പുതപ്പു മാറ്റി അമ്മ തട്ടി വിളിച്ചു.." എന്തൊരു ഉറക്കമാണിത് .. പനി കുറവുണ്ടോ.? നന്നായി വിയർത്തിട്ടുണ്ടല്ലോ "
അമ്മു കണ്ണു തുറന്നു..." അപ്പൂപ്പൻ .. " അമ്മു ചുറ്റും കണ്ണോടിച്ചു..
" അപ്പൂപ്പനോ? .. മോള് സ്വപ്നം കണ്ടോ ? നല്ല പനിയുണ്ടായിരുന്നില്ലേ .. അതിൻറെയാകും...എന്നാലും പത്തു വർഷം മുൻപ് മരിച്ചു പോയ അപ്പൂപ്പനെ തന്നെ കണ്ടല്ലോ.." അമ്മ ചിരിച്ചു..സ്നേഹത്തോടെ തലോടി..
അമ്മു ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു...




Friday, July 19, 2013

സംസ്കരണം - അസംസ്കരണം

പുരാണം എഴുതുന്നുവോ നിങ്ങൾ? ശ്രദ്ധിക്കുക !
കറുപ്പിനെ മേഘവർണ്ണമാക്കി സംസ്കരിക്കണം !

അന്ന്യവർഗ്ഗതെ മാർജ്ജാരര കുലമാക്കണം !
കടലു കടന്നുള്ളവനെ രക്ഷസാനാക്കണം !
വർഗ്ഗം തിരിച്ചു രതിയെ കാമവും, രാസലീലയുമാക്കണം !
ഗർഭത്തിനെ കുലം നോക്കി പിഴച്ചതും ദിവ്യവുമാക്കണം !
യുദ്ധത്തെ ധർമ്മയുദ്ധവും ആക്രമണവും ആക്കിത്തിരിക്കണം !
വഞ്ചനയ്ക്ക് കാരണം ശാപമാകണം !



ജൂലൈ 19

ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു
കർക്കിടക വെയിൽ ആലസ്യത്തിൽ ആയതും
അപരിചിതത്ത്വം അന്തരീക്ഷത്തിൻ ഘനം കൂട്ടിയില്ലെന്നതും
നിൻറെ പുഞ്ചിരിയാൽ ശ്രദ്ധിക്കപ്പെട്ട ഇടതു  കവിളിലെ
തടിപ്പുള്ള മറുകെൻ ഹൃദയത്തിൽ മുദ്രണം ചെയ്തതും
ഓർക്കുവാനേറെ ഉണ്ടിന്നീദിനത്തില്
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

കാത്തിരുന്നു ഞാൻ എനിക്കുള്ളതാണെന്നുറപ്പില്ലായിരുന്നെങ്കിലും 
ഒടുക്കം, നിശ്ചയിച്ചപ്പോൾ ശബ്ദവീചികൾ മാനസമറിഞ്ഞതും 
ദിനരാത്രങ്ങൾ ഓർമ്മകൾ നിറച്ചതും, സ്വപ്‌നങ്ങൾ നൽകിയതും
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

ആഗസ്ത് മുപ്പതിന്നു നിന്നെയെൻ കരങ്ങളിലേൽപ്പിച്ചതും
തുമ്പികളെപോലെ നമ്മൾ പാറി നടന്നതും 
കുട്ടിക്കളികളാൽ പൊട്ടിച്ചിരിച്ചതും, ഏങ്ങി കരഞ്ഞതും 
മടിയിൽ കിടന്നു സങ്കടങ്ങൾ പങ്കിട്ടിരുന്നതും 
സ്നേഹം പോരായെന്നു പരിതപിച്ചിരുന്നതും
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

ഒടിവിലെൻ യാത്രാദിനത്തില്, 
സ്നേഹിച്ചു തീരാതുള്ള നിൻ തിരിഞ്ഞു നോട്ടവും 
വിരഹത്തിൻ നാളുകളിലെ തേങ്ങികരച്ചിലുകളും
മാനസം അക്ഷരങ്ങളും, ശബ്ദ വീചികളും ആയതും 
ചുറ്റുവട്ടത്തിൻ അസ്വാരസ്യങ്ങളും, കൂരമ്പുകളും 
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു

വിദ്യതൻ കോവിലിൻ പടിയിറങ്ങിയതും 
ഓടിവന്നെൻ കരം ഗ്രഹിച്ചതും
എണ്ണം തികയാത്ത നാണയത്തുട്ടുകകളാൽ
വണ്ണത്തിൽ തന്നെ സ്നേഹിച്ച നാളുകൾ 
നമ്മുടെ പൊന്നോമനതൻ നാമ്പ് മുളച്ചതും
നിറവയറിനാൽ യാത്ര തിരിച്ചതും  
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

പേറ്റു നോവിൽ നിനക്ക് തുണയാകാൻ കഴിയാതിരുന്നതും 
പൊന്നോമനതൻ  ചിരി കേൾക്കാൻ  കൊതിച്ചതും,
കളി കാണാൻ മോഹിച്ചതും 
കടൽ കടന്നെന്നരികിൽ വരുംവരെ അടക്കിവച്ചതും 
കളിപ്പിച്ചും ചിരിപ്പിച്ചും തലോലിച്ചതും 
പിച്ചവയ്ക്കാൻ കൂട്ടിന്നിരുന്നതും 
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

കണക്കുകൾ കൂട്ടിമുട്ടാതിരുന്നതിനാലോ, 
വിദ്യതൻ ഗുണം കളയാതിരിക്കാനോ 
വിദ്യപകർന്നു നൽകുവാൻ തുടങ്ങിയതും
ചൂടകന്നു കൈമാറപ്പെടുമ്പോൾ 
കുഞ്ഞി കണ്ണിൻ ദയനീയ ഭാവവും 
ഓർക്കുവാനേറെ  ഉണ്ടിന്നീദിനത്തില്  
നമ്മുടെ ഓർമ്മകൾക്കിന്നു ദശകം തികയുന്നു 

കാലമേറെ കഴിഞ്ഞില്ലേ പിന്നെയും
നാടുകളും കൂടുകളും മാറിയില്ലേ നമ്മൾ 
കൂട്ടത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ നമ്മളിൽ തന്നെയും 
മാറ്റങ്ങളൊക്കെയും ജീവിതത്തിന്നു വേണ്ടി 
സ്നേഹത്തിൽ മാറ്റമില്ലാതെ ജീവിച്ചിടാം നമുക്കെന്നും  
















Tuesday, July 16, 2013

സ്വന്തം

അവനു എന്നെ ഒരുപാടു ഇഷ്ടമായിരുന്നു. എന്നെ മാത്രമേ അവനു ഇഷ്ടമുണ്ടായിരുന്നൊള്ളൂ. ദൂരെ ദേശത്ത് നിന്നും എന്നെ തന്നെ തേടിവന്നതാണവൻ. ഞാൻ അവനു വേണ്ടി കാത്തിരിക്കുകയായിരുന്നോ ?
അറിയില്ല, എങ്കിലും ഞാൻ അവനുള്ളതായി. അവനു മാത്രമുള്ളതായി..

അവൻറെ അപരിഷ്കൃത രീതികൾ എന്നെ ആകുലത ആക്കിയെങ്കിലും, അവനിലെ ഗ്രാമീണതയുടെ നൈർമല്ല്യം എന്നെ അവനിലേക്ക്‌ കൂടുതൽ അടുപ്പിച്ചു. ഞാൻ അവൻറെ മുടികൾ ചീകി ഒതുക്കി വെച്ചുകൊടുത്തു. നഖങ്ങൾ വൃത്തിയാക്കി കൊടുത്തു. അവനു ചേർന്ന വസ്ത്രങ്ങൾ നെയ്തു.
അവനെ ഞാൻ എന്റേതാക്കി, എന്റേത് മാത്രമാക്കി..

എൻറെ മടിയിൽ കിടന്നു അവൻറെ അനാഥത്വം പറഞ്ഞു ഒരു കുട്ടിയെ പോലെ കരഞ്ഞു. തലയിൽ തലോടി എൻറെ സ്നേഹം ഞാൻ പകർന്നു നൽകി. ഞാനുണ്ട് , ഞാനുണ്ട് എന്നോതി അവനെ സനാഥനാക്കി.

എന്റെ ലോകം അവൻ നിറമുള്ളതാക്കി. അതിൽ സ്വപ്‌നങ്ങൾ വാരി വിതറി. ആ സ്വപ്നലോകത്തിൽ ഞങ്ങൾ ഒരുമിച്ചു പാറിപ്പറന്നു നടന്നു. എന്നും അവനെന്നെ ചേർത്ത് പിടിക്കുമായിരുന്നു. ആ ചൂട്, സുരക്ഷിതത്വം, ആ കായബലം എല്ലാം ഞാൻ മതിവരുവോളം ആസ്വദിച്ചു. അവയെ എന്റെ സ്വകാര്യ അഹങ്കാരങ്ങൾ ആയി സൂക്ഷിച്ചു വച്ചു.

ഒരിക്കൽ, അറിയാതെ തട്ടിയ നഖത്തിന്റെ മൂർച്ച , വൃത്തിയില്ലായ്മ പറഞ്ഞു നിരുപ്രദ്രവമാക്കി. എൻറെ ചിറകുകളിൽ അവൻ കലാവിരുത് നടത്തി. അവയെ ചെറുതായി വെട്ടി ഒതുക്കി പുതു വർണ്ണങ്ങൾ നൽകി. എൻറെ ശബ്ദം അവനു ഇഷ്ടപ്പെടുന്ന രീതിയിലേക്ക് താളഭേദം വരുത്തി. എൻറെ ചിന്തകൾക്ക് അവൻ പുതു ഭാവം നൽകി.

ആൾക്കൂട്ടത്തിൽ അവനെന്നെ തനിച്ചാക്കി. മറ്റുള്ളവരുടെ കാഴ്ചകൾക്ക് അതിർവരമ്പുകൾ തീർത്തു. ചുറ്റും കണ്ട വർണ്ണങ്ങൾ എനിക്കാസ്വദിക്കാൻ കഴിയാതായി. എനിക്ക് എൻറെ ശബ്ദം അന്ന്യമയ്. ചിറകുകൾ ചേർത്ത് വച്ചുകെട്ടി അവൻ എന്നെയും ചുമന്നു നടന്നു. അവനെനിക്ക് പുതു ആഭരണങ്ങൾ വാങ്ങി അണിയിച്ചു. ഒരു തടിച്ച വള വാങ്ങി കൈയിൽഅണിയിച്ചു.

അവൻറെ മുടികൾ വീണ്ടും നീണ്ടു വൃത്തിയില്ലാതെ വളരാൻ തുടങ്ങി. നഖങ്ങൾക്ക് മൂർച്ച കൂടി. സംസാരം അസംസ്കൃതമായി. എൻറെ വളയിൽ, പുതു വളയങ്ങൾ ചേർത്തുകൊണ്ടേ ഇരുന്നു. ആ ശ്രിംഖലയുടെ അറ്റം അവൻ അവന്റെ കാലിലണിഞ്ഞു. ഞങ്ങൾ അതിളക്കി നാദം ജനിപ്പിച്ചു. അവനു ആ നാദവും അസഹ്യമായി. ചെവികൾ പൊത്തിപ്പിടിച്ച് അവൻ കരയാൻ തുടങ്ങി. അവൻറെ അനാഥത്വത്തെ ഓർത്ത് കരഞ്ഞു കൊണ്ടേ ഇരുന്നു. കണ്ണീരു വറ്റിയപ്പോൾ ചോര  വാർന്നു. ആ കണ്ണീരിലും ചോരയിലും ഞാൻ ഒലിച്ചു പോകുന്നതവൻ അറിഞ്ഞില്ല. എല്ലാം അറിയുന്ന ലോകത്തിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞങ്ങൾ. ഇന്നും ഈ കുഴിമാടത്തിലും അവനെന്നെ ചേർത്ത് പിടിച്ചിരിക്കുന്നു.. അവനെന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. എനിക്കവനെയും.

Wednesday, July 10, 2013

കവിതാ കളരി

അവൻ  അത്യാവശ്യം മാത്രം ഫേസ്ബുക്ക്‌ പ്രവർത്തനവുമായി മുന്നോട്ടു പോവുകയായിരുന്നു. അങ്ങിനെ ഇരിക്കലെ ഒരു ലിങ്കിൽ കുറെ കവിതകൾ കാണാൻ ഇടയായി. അയ്യോ, ഇതെല്ലം എങ്ങിനെ എഴുതുന്നു എന്ന് ആശ്ചര്യപ്പെട്ടു നടക്കുകയായിരുന്നു. അവനും  ഒരു കവി ആകണം എന്ന മോഹം മനസ്സിൽ ഉദിച്ചു. എന്നാൽ ആ സാഹസം കാണിക്കാൻ ഉള്ള ചങ്കുറപ്പ് ഇല്ല. അവൻറെ  ഈ ആഗ്രഹം അവൻ ഒരു അഭ്യുദയകാംഷിയോടു പറഞ്ഞു. അദ്ദേഹം തല ചൊറിഞ്ഞു. "എളുപ്പമല്ല" എന്നായിരുന്നു ആദ്യത്തെ മറുപടി.
അവൻ  പിന്നെയും വാശിപിടിച്ചപ്പോൾ, ഒന്ന് കൂടി ആലോചിച്ചിട്ട് പറഞ്ഞു. "നീ ഒരു ന്യൂ ജനറേഷൻ കവി അകൂ"
അവൻ തല്പ്പര്യതോടെ ചോദിച്ചു " അതെന്തു കവിയാണ്‌ ന്യൂ ജനറേഷൻ കവി"?  " അതൊക്കെയുണ്ട്‌, ഞാൻ പറയുന്നത് ശരിക്കും ശ്രദ്ധിക്കണം" അഭ്യുദയകാംഷി വലിയ ഒരു വിദ്യ പഠിപ്പിക്കുന്ന ഗർവ്വോടെ പറഞ്ഞു.
" ശ്രദ്ധിക്കാം.. എന്ത് വേണമെങ്കിലും ചെയ്യാം. എന്തായാലും വേണ്ടിയില്ല എനിക്ക് കവിയാകണം !!!" അതായിരുന്നു മറുപടി.
"ശരി .. നീ എന്തെങ്കിലും ഒരു വാചകം പറയു" വിദ്യാരംഭം !!!
അവൻ  ഒന്ന് തപ്പി. കവിയാകാൻ ഏതെങ്കിലും വാചകം മതിയോ എന്നായി അവൻറെ  ചിന്ത. എന്തായാലും വേണ്ടിയില്ല, തപ്പിത്തടഞ്ഞു ഒരു വാചകം പറഞ്ഞു. അവൻറെ സാഹിത്യ വാസന മുഴുവനും വെളിവാക്കുന്ന വാചകം!!
" എന്നെ പ്രണയിച്ചു, വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല"
അദ്ദേഹം ഞെട്ടി. സഹതാപ പൂർവ്വം അവൻറെ മുഖത്തേക്ക് നോക്കി കുറച്ചു നേരം നിന്നു. തല ആട്ടി " ഇത് നടപ്പില്ല" എന്ന ഭാവത്തിൽ.
അവൻ  മുഖത്ത് ദയനീയ ഭാവം വരുത്തി, എന്നിട്ട് കുറച്ചു കരയുന്ന ഭാവത്തിൽ വീണ്ടും പറഞ്ഞു " എനിക്ക് കവിയാകണം"
അവനെ ഒരുപാടു ഇഷ്ടമുള്ള അദ്ദേഹം തൻറെ മാന്ത്രിക വിദ്യ കയ്യിലെടുത്തു. അവനോടു ആ വാചകം ഒന്ന് കൂടി പറയാൻ പറഞ്ഞു. അവൻ  ഉറപ്പിച്ചു തന്നെ പറഞ്ഞു  " എന്നെ പ്രണയിച്ചു, വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല".
അഭ്യുദയകാംഷി ആ വാചകം കുറിച്ചെടുത്തു . എന്നിട്ട് അവനെ  എഴുത്തിനിരുത്തുന്ന ഒരു കുട്ടിയെപോലെ അരികത്തു ഇരുത്തി. എന്നിട്ട് പറഞ്ഞു "ഇതിലെ വാക്കുകൾ ഒന്ന് സ്ഥാനം തെറ്റിച്ച് എഴുതു "
അവൻ  ശ്രമം ആരംഭിച്ചു. വഞ്ചകിയെ മനസ്സിൽ വിചാരിച്ചു അവൻ  പിരിക്കാൻ തുടങ്ങി.
1."  പ്രണയിച്ചു, എന്നെ വഞ്ചിച്ചു പോയ അവൾ ഒരിക്കലും രക്ഷപ്പെടില്ല"
2. "  അവൾ ഒരിക്കലും രക്ഷപ്പെടില്ല, എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയതിനാൽ"
3. "രക്ഷപെടില്ലോരിക്കലും, എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ"
അവൻറെ  ഉത്സാഹം ഒന്നു നിയന്ത്രിച്ചിട്ടു പറഞ്ഞു. " ഇനി അവസാനം എഴുതിയത് രണ്ടു വരിയിലായിട്ടു എഴുതു "
അവൻ നല്ല ഉത്സാഹത്തിൽ ആണ്. ഇത്ര എളുപ്പം ആകുമെന്ന് കരുതിയില്ല.
" രക്ഷപെടില്ലോരിക്കലും
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ"
അവനെ തോളത്ത് തട്ടിയിട്ടു അദ്ദേഹം പറഞ്ഞു" ഇനി ആദ്യത്തെയും രണ്ടാമത്തെയും വരികളിൽ അവസാനം കുറെ കുത്തുകൾ ഇടുക. ഒട്ടും താമസ്സിച്ചില്ല അവൻ.
" രക്ഷപെടില്ലോരിക്കലും............
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ.........."
" അയ്യോ , അത്രയും വേണ്ട. അത് ആർഭാടം ആകും. രണ്ടോ മൂന്നോ മതി"
അവൻ കുത്തുകൾ വെട്ടിച്ചുരുക്കി.
" രക്ഷപെടില്ലോരിക്കലും..
 എന്നെ പ്രണയിച്ചു വഞ്ചിച്ചു പോയവൾ.."
" ഭേഷ്. ഇനി ഇതിനൊരു പേരിടണം. അത് ഈ വരികളിൽ നിന്ന് തന്നെ തിരഞ്ഞെടുക്കാം"
ഒട്ടും താമസ്സിച്ചില്ല, പേരിടാൻ അവൻ ബഹു കേമനാണ്. " വഞ്ചകി"
അദ്ദേഹം ഞെട്ടാതിരുന്നില്ല. എങ്കിലും വിഷമിപ്പിക്കേണ്ട എന്ന് കരുതി അംഗീകരിച്ചു. എന്നിട്ട് പ്രഖ്യാപിച്ചു  " നീ ഇപ്പോൾ ഒരു കവിയായിരിക്കുന്നു!!".
" ഇത്ര പെട്ടെന്നൊ ?" അവനു സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി.
" അതെ, തുടർന്നും എഴുതുക" എന്നിട്ട് അദ്ദേഹം രക്ഷപെട്ടു, മറ്റുള്ളവർ അനുഭവിക്കട്ടെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്.

സാഹിത്യവും ഞാനും

സാഹിത്യവും ഞാനും തമ്മിലുള്ള മൽപ്പിടുത്തം ചെറുപ്പത്തിലേ തുടങ്ങിയതാ. ബോധമനസ്സ് എന്തൊക്കെയോ എപ്പോളും കുത്തിക്കുറിക്കുമായിരുന്നു. അബോധ മനസ്സ് എപ്പോളും ഒളിപ്പിച്ചു വയ്ക്കുകയും. പലതും ആരെയും കാണിച്ചിരുന്നില്ല. ആദ്യ നാളത്തേതു കുറെ പുഴയിൽ ഒഴുകി പോയി.

അങ്ങിനെ ഇരിക്കലെ ആണ് ബ്ലോഗ്‌ എന്ന സംഭവം അറിയുന്നത്. അങ്ങിനെ അതിൽ ചില കസർത്തുകൾ എല്ലാം നടത്തി. എന്നാൽ പ്രതികരണം ശുഷ്ക്കം ആയിരുന്നത് കൊണ്ട് അതിലും താൽപ്പര്യം കുറഞ്ഞു. പിന്നീടു ഫേസ്ബുക്കിന്റെ കാലമായി. എന്നിട്ടും അതിനു ഇങ്ങനെ ഒരു സാദ്ധ്യത ഉണ്ടെന്നു തിരിച്ചറിഞ്ഞിരുന്നില്ല. വല്ലപ്പോളും വരുന്ന തത്ത്വ ചിന്തകളും, ചില ഷെയറിംഗ്, പിന്നെ കുറച്ചു ഫോട്ടോസും. ഇതായിരുന്നു എന്റെ ഫേസ്ബുക്ക്‌ ലോകം. "നീർമിഴിപീലികൾ " ആണ് ഉള്ളിൽ കിടന്നിരുന്ന വാസന വീണ്ടും ഉണർത്തിയത്. അങ്ങിനെ ചിലത് എഴുതി തുടങ്ങി. ചിലതിനു കുറച്ചു നല്ല പ്രോത്സാഹനം കിട്ടിയപ്പോൾ അത് കൂടുതൽ നന്നാക്കാനുള്ള പ്രയത്നം ആയി. അങ്ങിനെ ഞാൻ എപ്പോളും എന്തെങ്കിലും എഴുതുന്ന ആളായി മാറി.

ഒരു രാത്രി

ഇന്നലെ എൻറെ രാത്രികൂട്ടുകാരി എന്നോട് കുറച്ചു പിണക്കത്തിൽ ആയിരുന്നു.ഒരു അകൽച്ച. പതിവ് പോലെ, കുളിയും, ജപവും, ഉണ്ണലും ഒക്കെ കഴിഞ്ഞു ഫേസ്ബുക്ക്‌ കളിക്കു ഇരുന്നു.. എല്ലാവരും ഉറക്കമായി..ഇട്ട ഏറ്റവും പുതിയ പോസ്റ്റ്‌നു ഇനിയാരും ലൈകും കമന്റും അടിക്കാൻ പോകുന്നില്ല..ആ നിർവൃതിക്കുള്ള സാദ്ധ്യതയും അവസാനിച്ചു. ടി.വി.യിൽ മുഖ്യമന്ത്രി കള്ളം ചെയ്തോ ഇല്ലയോ എന്നുള്ള ചർച്ച ചൂട് പിടിക്കുന്നു. മടുപ്പുളവാക്കുന്ന ചർച്ചകൾ. അങ്ങിനെ, പകുതിയാക്കി വച്ചിരുന്ന ഒരു കവിതയിൽ കയറി പിടിച്ചു. ഞെക്കിയും പിഴിഞ്ഞും ഒരുകണക്കിന് പോസ്റ്റ്‌ ചെയ്യാൻ പരുവത്തിൽ ആക്കി വച്ചു. പോസ്റ്റ്‌ ചെയ്യാൻ ഉള്ള സ്റ്റോക്ക്‌ കുറഞ്ഞു വരുന്നു. അത് എപ്പോളും നികത്തികൊണ്ടിരിക്കണം. അല്ലെങ്കിൽ സമാധാനം കിട്ടില്ല. ആശ്വാസം ഇനി ഒന്ന് രണ്ടു ദിവസം പിടിച്ചു നിൽക്കാനുള്ളതായി!!എന്നിട്ടും കൂട്ടുകരി പിണങ്ങി തന്നെ. ഇനിയെന്താ ചെയ്യാ? വിഡ്ഢി പെട്ടി തന്നെ ശരണം. പുസ്തകങ്ങൾ - അയ്യോ..അത് ആൾക്കാരെ കാണിക്കാൻ വേണ്ടി വാങ്ങി വെച്ചിരിക്കുന്നതാ, വായിക്കാനുള്ളതല്ല. അങ്ങിനെ കൂട്ടുകാരിയെ പ്രതീക്ഷിച്ചു ബെഡിലേക്ക് ചരിഞ്ഞു. ലൈറ്റ് ഓഫ്‌ ചെയ്യാനൊന്നും മെനക്കെട്ടില്ല. ചർച്ചകൾ പൊടി പൊടിക്കുന്നു. പെണ്‍വിഷയം ആണ്. ഒരു അശ്ലീല ചിത്രം കാണുന്ന സുഖം കേൾക്കുമ്പോൾ. എപ്പോളോ കൂട്ടുകാരി വന്നു മെല്ലെ പുണർന്നു. ഇടയ്ക്ക് പിണങ്ങി മാറിക്കിടന്നു. ചർച്ചകൾ തകർത്തു നടക്കുന്നു. എപ്പോളോ തപ്പി തടഞ്ഞു റിമോട്ട് കയ്യിലാക്കി അതവസാനിപ്പിച്ചു. ലൈറ്റ് ഓഫ്‌ ചെയ്യേണമെങ്കിൽ ബെഡിൽ നിന്നും എഴുന്നേൽക്കണം. അങ്ങിനെ ഇപ്പോൾ ലൈറ്റ് ഓഫ്‌ ആകേണ്ട എന്ന് തീരുമാനിച്ചു. അങ്ങിനെ പുണർന്നും പിണങ്ങിയും നേരം വെളിപ്പിച്ചു. അലാറം സമയത്ത് തട്ടി വിളിച്ചു. അവൻറെ കൈ അടക്കി വെച്ച് തിരിഞ്ഞു കിടന്നു. എന്നാൽ കൂട്ടുകാരി ചതിച്ചില്ല. അവൾക്കറിയാം എഴുന്നേൽക്കണം, ഓഫീസിൽ പോകണം എന്നൊക്കെ. അതുകൊണ്ട് അധികം വൈകുന്നതിനു മുൻപ് അവൾ എഴുന്നേറ്റു പോയി, രാത്രി വരാം എന്ന വാക്ക് തന്നിട്ട്. പിന്നെ എഴുന്നേറ്റു കാര്യങ്ങൾ എല്ലാം കഴിച്ചു, ഭക്ഷണം ഉണ്ടാക്കി, പ്രാതൽ  കഴിച്ചു ഓഫീസിലേക്ക്. ദിനത്തിലെ കടമകളിലേക്ക്.

വേഷങ്ങൾ

ഉണ്ടോ നിങ്ങൾ തൻ ശേഖരത്തിൽ
ഒത്തു വരുന്നൊരു വേഷം തന്നീടുവാൻ
നിങ്ങൾക്ക് ചേരുന്നതെൻ ശേഖരത്തിലുണ്ടാകാം


കൗമാരത്തിൽ അണിഞ്ഞൊരു "ഗുരുത്തം കെട്ടവനാകാം"
ആസ്വാദകർക്കിഷ്ടമാകില്ലെങ്കിലും കെട്ടിയാടുവാനുത്തമം


യൗവ്വനം തന്നൊരു "നിഷേധി"യുണ്ടെൻ കയ്യിൽ
തലയിൽ കെട്ടി നടക്കാൻ കെങ്കേമം


വിവാഹ പ്രായത്തിലണിയാൻ  "നല്ല പയ്യനു"ണ്ടെൻ കയ്യിൽ
കളം മാറ്റി ചവിട്ടുവാൻ എളുപ്പമാണ്


എന്നും ഗുണം ചെയ്യും "സത്യസന്ധനു"ണ്ടോ കയ്യിൽ ?
നല്ല പരിശീലനം വേണം ഫലിപ്പിച്ചീടുവാൻ എന്ന് കേട്ടിട്ടുണ്ട്


"കർമ്മശേഷി"യുണ്ടെൻ കയ്യിൽ
കലക്കും  തൊഴിലിലും ജീവിതത്തിലും !


"സ്നേഹനിധി"യുണ്ടോ കയ്യിൽ,
സ്നേഹിച്ചിടാതെ, സ്നേഹിക്കാത്തവരെയും
സ്നേഹിക്കുന്നവരെയും "സ്നേഹിക്കുവാൻ"?

"ആത്മയോഗി" വേണമെനിക്ക്, സ്വയം സന്തോഷിക്കുവാനും
ദുഃഖങ്ങളിൽ പോലും പുഞ്ചിരി തൂകുവാനും


"അഹങ്കാരി"യും "ധിക്കാരി"യും ഗുണം ചെയ്യില്ലെങ്കിലും
അറിയാതെ തന്നെ ആടേണ്ടി വരും, കരുതിക്കൊള്ളൂ !


കൂട്ടി വയ്ക്കാം, പങ്കിടാം
പിന്നെ തങ്ങളിൽ തങ്ങളിൽ അലിച്ചു  ചേർക്കാം
കൂടെ കൊണ്ടുപോകാം
സ്വത്വത്തിനൊപ്പം അലിഞ്ഞു ചേർന്നില്ലാതാകാൻ
ശേഷിക്കുന്നത് ശിലാഫലകത്തിൽ പകർത്തിടാനും !




Saturday, July 6, 2013

ജനാധിപത്യം

രാജ്യം അടുത്ത തെരഞ്ഞെടുപ്പിന്റെ സന്നാഹങ്ങൾ തുടങ്ങി കഴിഞ്ഞു. ഇത്തരുണത്തിൽ നമ്മുടെ ജനാധിപത്യം ഒന്ന് ചർച്ച ചെയ്യപ്പെടുന്നത് നന്നായിരിക്കും. ഒരു പരിഷ്കരണത്തിന്റെ ഭാഗമായി, പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിദ്ദേശം നൽകി കഴിഞ്ഞു - രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങളിൽ മാർഗ്ഗ നിർദ്ദേശം കൊണ്ടുവരണമെന്ന്. പ്രകടന പത്രിക ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു ജാലവിദ്യ ആണ് ഇപ്പോൾ. എന്നാൽ അത് ഓരോ പാർട്ടിയും ജനങ്ങൾക്ക്‌ കൊടുക്കുന്ന ഉറപ്പാണ്‌. അങ്ങിനെ കൊടുക്കുന്ന ഉറപ്പുകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ സംവിധാനം വേണം. ഒരു ഉപഭോക്താവിന് കിട്ടുന്ന ഒരു ഉറപ്പാണ്‌ അത്. അത് നിയമപരമായി രാഷ്ട്രീയ പാർട്ടികളുടെ ബാദ്ധ്യത ആകണം. ഓരോ പ്രകടന പത്രികയും ഒരു വാഗ്ദാനം എന്ന രീതിയിൽ നിയമപരമായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇതോടൊപ്പം ആലോചിക്കേണ്ട വേറൊരു കാര്യം തെരങ്ങേടുക്കുന്നതോടൊപ്പം തിരസ്കരിക്കാനും ഉള്ള അവകാശം വേണം എന്നതാണ്. മോശമായത്തിൽ നിന്നും, നല്ലത് തെരഞ്ഞെടുക്കേണ്ട ഗതികേടോ, അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ആണ് ഇപ്പോൾ ചെയ്യാൻ കഴിയുന്നത്‌. ഇവരിൽ ആരെയും വേണ്ട എന്ന് പറയാനുള്ള അവകാശവും വേണം. ഇത് അനിശ്ചിതാവസ്ഥ സൃഷ്ടിക്കാതെയും നോക്കണം. പ്രജകളിൽ ഒരാളെ തെരഞ്ഞെടുത്തു രാജാവാക്കുന്നതാണ് ഇപ്പോളത്തെ ജനാധിപത്യം.

ഉണ്ണി

എന്നുള്ളിലൊരുണ്ണി ഉറങ്ങുന്നുണ്ടെപ്പോളും
അമ്പിളി മാമനെ മോഹിക്കുന്നൊരുണ്ണി
ഇമ്പത്തിൽ താരാട്ടു കൊതിക്കുന്നൊരുണ്ണി
ഉച്ചത്തിൽ ശബ്ദിച്ചാൽ കരയുന്നൊരുണ്ണി
ഋതുക്കൾ മാറുന്നതറിയാത്തൊരുണ്ണി
ഏട്ടൻ കൂട്ടിന്നുണ്ടെന്നഹങ്കരിക്കുന്നൊരുണ്ണി
ഓടാൻ ശ്രമിക്കുമ്പോൾ വീഴുന്നൊരുണ്ണി
അമ്മിഞ്ഞ പാലിൻ മണമുള്ളോരുണ്ണി

കള്ളം പറയുന്നത് പാപമായൊരുണ്ണി
"കോക്കാച്ചി"യെക്കണ്ട്‌ പേടിക്കൊന്നുരുണ്ണി
കള്ളമില്ലാതെ ചിരിക്കുന്നൊരുണ്ണി
കാളകൂടവും അമൃതാക്കുന്നൊരുണ്ണി
ഉണ്ണിയെ താരാട്ടു പാടിയുറക്കി ഞാൻ
ഇമ്മിണി വലിയൊരു വേഷം കെട്ടി
ഉണ്ണീ നീയെന്നും ഉറങ്ങി കിടക്കല്ലേ
ഇടയ്ക്കുണർന്നെൻ സ്വത്വത്തെ വീണ്ടെടുതാലും 

Friday, July 5, 2013

ദാഹം

 എന്തേ ഈ മഴ എന്നിൽ മാത്രം പതിക്കാത്തെ ?
ഉറവ വറ്റി, കരളു തപിച്ചു കാത്തിരിക്കയാണ്‌ ഞാൻ
അരയാലിലയിലെ നീർകണം എന്നെ കൊതിപ്പിക്കുന്നു
ഒരു മന്ദമാരുതൻ വന്നതെൻമേലെ ആപതിപ്പിച്ചിരുന്നെങ്കിൽ..

Wednesday, July 3, 2013

പിറവി

കവി  ബോധി വൃക്ഷത്തിൻ ശിഖിരത്തിൽ ഇരുന്നു
മധുചഷകം നുകർന്ന് സ്വപ്നം കണ്ടു..
മിന്നൽ കാട്ടിയ വഴിയിലുടെ കാർമേഘങ്ങൾ ദൂതുമായി പോയി..
പ്രണയ സുരഭില ലോകം തീർത്തങ്ങിനെ
നിർവൃതി പൂണ്ടു രമിച്ചിരുന്നു ..
മഴവെള്ള പാച്ചിലിൽ നാടും നഗരവും ഒലിച്ചിറങ്ങി..
വേരുകൾ അറ്റുപോകുന്നതറിയാതെ , കാവ്യദളങ്ങൾ പിറവി കൊണ്ടു..
ദൂരെ തെരുവിൽ,
തളർന്നുറങ്ങും പ്രണയത്തിൻ ബാക്കിപത്രത്തെ  ഒത്തുക്കി കിടത്തി,
പ്രണയിനി അവൾ ഞെങ്ങിയും ഞെരുങ്ങിയും രതിപകർന്നു..
ഉന്മാത നൃത്തത്തിലും ജാരൻ പിഞ്ചുമേനിയെ ഒളിഞ്ഞു നോക്കി.
എച്ചിൽ തൊട്ടിലിൽ പിഞ്ചുബാലൻ നായയുമായി മത്സരിച്ചു..
താഴെ, ധ്യാന നിമാഗ്നനായ് സിദ്ദാർഥൻ പൊരുളിനായ് ഉഴറി..
അന്തപ്പുരങ്ങളിൽ യശോധരമാർ ചൂടിനായ് പരതി..
പാപത്തിൻ കറ ഏറ്റുവാങ്ങി
മഹാകാവ്യങ്ങളും തത്ത്വ സംഹിതകളും  പിറവി കൊണ്ടു..

Monday, July 1, 2013

പ്രണയം

ജീവിതപാതയിൽ ഞാനൊരു മാങ്ങ കണ്ടു
അതിൻറെ പച്ചപ്പ് എന്നെ മാടിവിളിച്ചു
അതിൻറെ പുളിയോർത്തു ഞാൻ മടിച്ചു നിന്നു
പച്ച മാറി മഞ്ഞ തെളിഞ്ഞപ്പോൾ
അതെന്നെ മോഹിപ്പിച്ചു
എങ്കിലും ഞാനതിൻ രുചിയെ സംശയിച്ചു
മാങ്ങ വളർന്ന് ആകാര സൌഷ്ടവവും സുന്ദരവുമായി
അതിൻറെ മുഖം  ചുവന്നു തുടുത്തു
മധുരിക്കും അതിനെ കൈക്കലാക്കാൻ മോഹമായ്
പറിചെടുത്താൽ ജീവസ്സറ്റു പോകും
കയ്യെത്തും ദൂരത്തു നിന്ന്  ഇപ്പോളും അതെന്നെ കൊതിപ്പിക്കുന്നു

Tuesday, June 25, 2013

പ്രണയം

കോവിലിൽ നെയ്ത്തിരിയുടെ അരണ്ട വെളിച്ചത്തിൽ ആണ് അവൻ  ആദ്യം അവളെ കണ്ടത്. അന്നവളുടെ മുഖത്തിന്റെ കാന്തിയും , പട്ടു പാവാടയുടെ വർണ്ണ പൊലിമയും ആയിരുന്നു അവനിഷ്ടം .
കാലം കടന്നുപോയി, അവർ അക്ഷരങ്ങളെ സ്നേഹിച്ചു തുടങ്ങി, ശബ്ദത്തെ സ്നേഹിച്ചു തുടങ്ങി, കാഴ്ചയെ സ്നേഹിച്ചു തുടങ്ങി. കാണാതെയും, സംസാരിക്കാതെയും ദിനങ്ങൾ നീക്കുന്നതസാധ്യമായി. അരണ്ട വെളിച്ചത്തിൽ അവർ ഇക്കിളികൂട്ടി തുടങ്ങി.
കാലം വീണ്ടും കടന്നു പോയി. അവനവളെ, നിഴൽ വീഴാത്ത വെള്ള വെളിച്ചത്തിൽ കാണുന്നതായി ഇഷ്ടം. പട്ടുപാവടയെക്കാൾ അവനിഷ്ടം  അവളുടെ മേനിയഴകായി . ആ മേനിയെ തഴുകി  അവനവളുടെ ഹൃദയം കടിച്ചെടുത്തു.അങ്ങിനെ അവനവളെ ഹൃദയം ഇല്ലാത്തവൾ ആക്കി. ഹൃദയമില്ലാതെ അവളെങ്ങിനെ ജീവിക്കും? അതുകൊണ്ട് അവൾ വേറെ ഒരു ഹൃദയത്തിൽ കുടിയേറി. പറിച്ചെടുക്കാൻ പുതു ഹൃദയം തേടി അവനലഞ്ഞു. 

Sunday, June 23, 2013

അടയാളങ്ങൾ

പെറ്റു വീഴുമ്പോളെ  അടയാളങ്ങൾ തിരയുന്നു
ആണോ, പെണ്ണോ..കെട്ടുന്നു അതിർ വരമ്പുകൾ
നാമം ചൊല്ലുമ്പോൾ ഓർക്കണം മതത്തിനു ചെര്ന്നതോ എന്ന്
അങ്ങിനെ ഞങ്ങൾ അബ്ദുള്ളയും , പത്രോസും, രാമനുമായി

വിദ്യാലയത്തിൽ ചെല്ലുമ്പോൾ ചൊല്ലണം ജാതിയും ഉപജാതിയും
മുന്നോക്കം-പിന്നാക്കം ന്ശ്ചയിച്ചു അവകാശങ്ങൾ അടയാളപ്പെടുത്തുന്നു
കൗമാരത്തിൽ..
മുറിച്ചു മാറ്റിയും, കുറുകെ കെട്ടിയും, തളിച്ചും  അടയാളങ്ങൾ ഉറപ്പിക്കുന്നു
അങ്ങിനെ ഞങ്ങൾ ഇടത്തും , വലത്തും മുണ്ടുടുത്തും
ദൈവങ്ങളെ കഴുത്തിൽ തൂക്കിയും, മുടിയും മുഖവും മറച്ചും
കുങ്കുമം തൊട്ടും  തെളിയിച്ചു പോന്നു
ഞങ്ങളാരെന്നും നിങ്ങളാരെന്നും

അടയാളങ്ങൾ , അവ നേടിത്തന്നു, നിഷേധിച്ചു അവകാശങ്ങൾ
കൊഴുത്തു വീർപ്പിച്ചു , പട്ടിണിക്കിട്ടു
അവ നേടിത്തന്നു അഭിമാനവും, അപമാനവും
എങ്കിലും ഞങ്ങൾ വളർന്നു ..

വളർന്നു വന്നപ്പോൾ, പുതു അടയാളങ്ങൾ ചാർത്തി ഞങ്ങൾ
പേരിനു പിന്നിൽ ചേർത്ത് പറഞ്ഞു
ഞങൾ നിങ്ങളിൽ നിന്നും ഉയരത്തിൽ ആണെന്ന്
ബഹുമാനിച്ചു, മുകളിലെ അടയാളങ്ങളെ
അങ്ങിനെ ഞങ്ങൾ മേൽപ്പോട്ടു നോക്കികളുടെ പിന്മുറക്കാർ ആയി
ചങ്ങലയിൽ മുകളിരിക്കുന്നവർ കീഴോട്ടു നോക്കി ഇളിച്ചു കട്ടി..

മുതു മുത്തച്ചന്മാർ കുഴിയിലും , പഞ്ച ഭൂതങ്ങളിലും
മുൻ അടയാളങ്ങൾ തേടി കുഴഞ്ഞു..
ചിലർ ഇതെല്ലാം കണ്ടു ഊറി ഊറി ചിരിച്ചു..

Saturday, June 22, 2013

മതവിശ്വാസവും ദൈവവിശ്വാസവും

 മതങ്ങൾ ഉള്ളിടത്തോളം കാലം അവരവരുടെ മതാചാരങ്ങളിൽ ആനന്ദം കണ്ടെത്തുക സ്വാഭാവീകം മാത്രം ആണ് . എന്നാൽ, ബഹുമത വിശ്വാസമുള്ള സമൂഹത്തിൽ  ഉറച്ച ഒരു മത വിശ്വാസിക്ക് നല്ലൊരു ദൈവ വിശ്വാസി ആകാനോ, ഉറച്ച ഒരു ദൈവ വിശ്വാസിക്ക് നല്ലൊരു മത വിശ്വാസി ആകാനോ കഴിയില്ല..

Friday, June 21, 2013

തലമുറ

ഉമ്മറപ്പടിയിൽ പത്രവും വായിച്ച് , മുത്തച്ഛൻ തനിക്കുള്ള ചായക്കായ്‌ കാത്തിരുന്നു . തലേന്നത്തെ ഭക്ഷണത്തിൻറെയും, മദ്യത്തിന്റെയും ദുർമ്മേദസ്സ് ഉരുക്കിക്കളയാൻ മകൻ ഓട്ട പ്രതക്ഷിണം നടത്താൻ പോയിട്ട് വരണം ചായ കിട്ടാൻ, അവനു കൊടുക്കുന്നത്തിന്റെ കൂടെ. പുറത്തു നല്ല തണുപ്പാണ്‌. എങ്കിലും അകത്തിരിക്കാൻ വയ്യ. " ദോരി മോൻ" കണ്ണിനും കാതിനും അസ്വസ്ഥത ഉണ്ടാക്കുന്നു. അടുക്കളയിൽ മരുമകളും പേരമകളും മത്സരിച്ചു ഫോട്ടോ പിടിക്കുന്നു. ഫേസ് ബുക്കിൽ ഇടാനത്രെ . അമ്മയിന്നു പപ്പടം കച്ചുന്നതിന്റെ മെനു ആണ് ഇടുന്നത്. ഇന്നലത്തെ ഉണ്ണിയപ്പത്തിനു പതിനഞ്ചു ലൈകും , മൂന്ന് കമൻറുമേ കിട്ടിയുള്ളൂ. പേരമകൾ ഇന്ന് പുതിയ പോളിഷ് ഇട്ടു നഖം "പോസ്റ്റ്‌" ചെയ്യുന്നു.. "അവൻ സൊറ പറഞ്ഞു നിൽക്കുകയായിരിക്കും. കുറച്ചു ചായ കിട്ടുമോ, ?" മുത്തച്ഛൻ അക്ഷമനായി എഴുന്നേറ്റു അടുക്കളയിലെത്തി. " തൽക്കാലം ഇത് കഴിക്കു" എന്ന് പറഞ്ഞു മരുമകൾ ഒരു പപ്പടം നീട്ടി. മുത്തച്ഛൻ അത് വാങ്ങി, പുറത്തുപോയി ആരുമറിയാതെ ഞെരിച്ചു കളഞ്ഞു.

Wednesday, June 19, 2013

താന്തോന്നികൾ

 രംഗം പ്രൈമറി സ്കൂൾ ആണ്. എല്ലായിടത്തും ഉള്ളതുപോലെ അവിടെയും ഒരുപറ്റം "താന്തോന്നികൾ" ഉണ്ടായിരുന്നു. ആരാണിവർ  എന്നല്ലേ?  വിശേഷണങ്ങളിൽ ഒതുങ്ങാത്തത് കൊണ്ട് ചെയ്യുന്നില്ല !!!
വിശേഷണം എന്തായാലും, എന്തിനും പോന്ന ഒരുകൂട്ടം കുട്ടികൾ ആയിരുന്നു അവർ. നിയതമായ രൂപമോ ഭാവമോ ഇല്ലായിരുന്നെങ്കിലും, അവരെല്ലാവരും ഏറെക്കുറെ ഒരുപോലെ ആയിരുന്നു. അവർ എല്ലാവരും കൂടി ഒരു ജോലി ഏറ്റെടുത്തു, അല്ലെങ്കിൽ അത് അവരിൽ വന്നു   ചേർന്നു എന്ന് പറയുന്നതാകും സത്യം. സ്കൂളിൽ അന്ന് ഉച്ചയ്ക്ക് ഭക്ഷണം ഗോതമ്പ് നുറിക്കിന്റെയോ , കംബത്തിന്റെയോ ഉപ്പുമാവായിരുന്നു. അതിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു കൊടുക്കുക !!! മറ്റുള്ളവർക്ക് കിട്ടുന്നതിലും കൂടുതൽ ഉപ്പുമാവ് കിട്ടും, അത് കൈകാര്യം ചെയ്യുന്നതിന്റെ നേതൃത്തം , ഒരുക്കങ്ങൾ നടത്താൻ ഇടയ്ക്കിടയ്ക്ക് ക്ലാസ്സിൽ നിന്നും രക്ഷ !!!

അങ്ങിനെ അവർ ഉച്ച ഭക്ഷണം വയറു നിറച്ചു കഴിച്ചു. പ്രതാലോ, അത്താഴമോ ഇല്ലാത്ത ദിവസങ്ങളിലും അവർക്ക് അത് ഒരു വലിയ ആശ്രയം ആയി. ഇടയ്ക്ക് പൊതിഞ്ഞു വീട്ടിൽ കൊണ്ട് പോയി മറ്റുള്ളവരും ഒത്തു കഴിച്ചു. ഉപ്പുമാവ് മാറി കഞ്ഞിയും പയറും വന്നപ്പോളും അവരുടെ "അധികാരം" നിലനിന്നു...അങ്ങിനെ ചെറു കൈകൾ കൊണ്ട് ചെമ്പ് ചുമന്നും, ചിരട്ട കയറ്റിയ ഭാരവണ്ടി വലിച്ചും, ചൂടുള്ള ഉപ്പുമാവിന്റെ പാത്രം ചുമന്നും അവർ വയറു നിറച്ചു..
ഇത് കൂടാതെ അദ്ധ്വാനം ഉള്ള, മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലികൾ  എല്ലാം അവർക്ക് തന്നെ നറുക്ക് വീണുകൊണ്ടിരുന്നു. അതിലെല്ലാം ഒരു "അർഹത " അവർ ആസ്വദിച്ചു. ഇതിൽ ചായ വാങ്ങി കൊടുക്കുക, അത്യാവശ്യം സാധനങ്ങൾ വാങ്ങിക്കൊടുക്കുക, കലോൽസവങ്ങൾക്ക്  ചുമടെടുക്കുക തുടങ്ങിയവ പെടും.

ഓരോ വർഷവും കൊഴിയുന്ന കൂട്ടത്തിൽ, അവരുടെ രൂപവും ഭാവവും മാറിവന്നു..പ്രാഥമിക വിദ്യഭ്യാസം കഴിയുന്നതിനു മുൻപ് പലരും കൊഴിഞ്ഞു പോയി.. തോറ്റും , ജയിച്ചും ആരൊക്കെയോ കരകയറി..ചിലർ ജീവിത യാത്രയിൽ കുഴഞ്ഞു വീണു. ചിലർ ജയിച്ചു, ജയിച്ചു പടവുകൾ കയറി. ചിലരെല്ലാം അന്നത്തെ  ഉപ്പുമാവിന്റെ രുചി ഹൃദയത്തിൽ സൂക്ഷിച്ചു, ചിലർ മറന്നു പോയി, ചിലർ ഓർക്കാൻ ഇഷ്ടപെട്ടില്ല, മറ്റുചിലർ മറച്ചു വെച്ചു..

Monday, June 17, 2013

Good and Satisfactory

പത്താം തരത്തിൽ ഇംഗ്ലിഷ് ഭാഷയ്ക്ക്‌ കഷ്ടിച്ച് കടന്നു കൂടിയ എനിക്കറിയില്ലായിരുന്നു goodഉം satisfactory ഉം തമ്മിൽ ഉള്ള വ്യത്യാസം. അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിച്ചില്ല. ഗ്രാമത്തിൽ ഏറ്റവും കൂടുതൽ മാർക്കു വാങ്ങി ജയിച്ചവൻ എന്ന അഹങ്കാരം കുറച്ചൊന്നു തലയ്ക്കു പിടിച്ചിരുന്നു..അതുകൊണ്ട് തന്നെ എന്റെ കൊച്ചു ലോകത്തിൽ ഞാൻ മിടുക്കൻ ആയിരുന്നു..എല്ലാവരും ചെയ്യുന്ന പോലെ, ഞാനും പല കോളേജുകളിലും pre-degree പ്രവേശനത്തിനുള്ള അപേക്ഷകളും കൊടുത്തു കാത്തിരിക്കുന്ന കാലം. ഒഴിവു ദിനങ്ങൾ വെറുതെ കളയാതെ ചെറിയ വരുമാനം കിട്ടുന്ന ജോലികൾ ചെയ്തുകൊണ്ടിരുന്നു ..ആഗ്രഹിച്ചതുപോലെ ഏറ്റവും അടുത്തുള്ള കോളേജിൽ നിന്നു തന്നെ  ഇന്റർവ്യൂ കാർഡ്‌ വന്നു..ഉച്ചവരെ ജോലിയും ചെയ്തു, അമ്മയേയും കൂട്ടി കോളേജിൽ എത്തി.

പേര് വിളിച്ചപ്പോൾ ഭവ്യതയോടെ അകത്തു കടന്നു. മാർക്ക്‌ ലിസ്റ്റും മറ്റും പരിശോധിച്ച് ബോധ്യപ്പെട്ടു. സ്വഭാവ സർട്ടിഫിക്കറ്റ് പരിശോധിച്ചപോൾ ഉദ്യോഗസ്ഥന്റെ നെറ്റി ചുളിഞ്ഞു . സ്കൂളിൽ വല്ല പ്രശ്നവും ഉണ്ടാക്കിയിട്ടുണ്ടോ എന്നൊരു ചോദ്യവും ഉന്നയിച്ച്, പ്രിൻസിപാളിന്റെ മുറിയിലേക്ക് കൊണ്ടുപോയി. അമ്മ ഒന്നുമറിയാതെ പകച്ചു നില്ക്കുന്നു.. എന്നെ ഒരു കുറ്റവാളിയെ എന്നപോലെ വിചാരണ ചെയ്യൽ തുടരുന്നു. എന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ "satisfactory " എന്നാണ് എഴുതിയിരുന്നത്. അതിന്റെ പോരായ്മ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്നാൽ "good " എങ്കിലും ഇല്ലാതെ പ്രവേശനം തരാൻ കഴിയില്ല എന്ന് പ്രധാന അദ്ധ്യാപകൻ പ്രഖ്യാപിച്ചു. എന്ത് ചെയ്യും എന്നറിയാതെ അമ്മയോടൊപ്പം ഞാൻ തിരിച്ചു നടന്നു. അമ്മയെ ആശ്വസിപ്പിച്ചു. നേരെ സ്കൂളിൽ ചെന്ന് , പ്രധാന അദ്ധ്യാപികയെ  കണ്ടു വിവരം ധരിപ്പിച്ചു. വിശദീകരണം കിട്ടി. "good " കൊടുക്കണമെങ്കിൽ distinction ( 80%) കിട്ടണം. 67% മാത്രമുള്ള എനിക്ക് "good " തരാൻ പറ്റില്ല!! ഞാൻ ധർമ്മസങ്കടത്തിൽ ആയി.എന്ത് ചെയ്യണം എന്നറിയില്ല. കുടുംബത്തിന്റെയും എന്റെയും  പ്രതീക്ഷ എല്ലാം തകരുമോ? അവസാനം ഒരുപായം തോന്നി. എന്റെ മലയാളം അദ്ധ്യാപകനും, എന്നെ ഒരുപാടു സ്വധീനിച്ചിട്ടും ഉള്ള പൂയപ്പിള്ളി തങ്കപ്പൻ സാറിനെ പോയി കാണുകതന്നെ . അച്ഛനുമായുള്ള പരിചയം , ഗ്രാമത്തിൽ കൂടുതൽ മാർക്കു വാങ്ങിയതിനു അങ്കണവാടി ഏർപ്പെടുത്തിയ സമ്മാനം സാറിൽ നിന്നും എറ്റുവാങ്ങിയതിന്റെ ആത്മ വിശ്വാസം - അത് തന്നെ തീരുമാനിച്ചു. സാറിനോട് വീട്ടിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ കരഞ്ഞു പോയി. സ്നേഹത്തോടെ എന്നെ ആശ്വസിപ്പിച്ചിട്ട്, കൂടെ വന്നു പ്രധാന അദ്ധ്യാപികയോട്  കാര്യം പറഞ്ഞു മനസ്സിലാക്കി എനിക്ക് "good " വാങ്ങി തന്നു. ഒരു കേസിൽ ജാമ്യം കിട്ടിയത് പോലെ, ഞാൻ അതുമായി കോളേജിൽ എത്തി പ്രവേശനം നേടി!!! എന്റെ ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവത്തിൽ എന്നെ രക്ഷിച്ച തങ്കപ്പൻ സാറിനോടുള്ള എന്റെ കടപ്പാടും , നന്ദിയും ഞാൻ എന്നും മനസ്സിൽ സൂക്ഷിക്കുന്നു...

Sunday, May 26, 2013

ഞാനേകൻ

ജീവിതയാത്രയിൽ ആദ്യഘട്ടത്തിൽ തന്നെ
സോദരർ ഹൃദയം പറിച്ചു നട്ടു
ഭ്രാതൃ സ്നേഹം സ്പർശിച്ചറിയാവുന്നതിലും ദൂരെയാണ്
ബന്ധങ്ങൾതൻ ചരടു വീണതിൻ ശേഷം
താരാട്ടു പാട്ടിൻ ഈണവും അന്ന്യമായ്
അടുക്കുവാൻ ശ്രമിക്കുമ്പോളും അകന്നുമാറുന്ന
ബന്ധുജനങ്ങൾക്ക് അന്ന്യഗ്രഹജീവിയായി
വിജയങ്ങൾ കൊയ്ത വാൾ
അറിയാതെ എന്നുടെ ബന്ധങ്ങളും കൊയ്തെറിഞ്ഞോ?
പുത്രൻ കവിളിൽ ഉമ്മവയ്ക്കുമ്പോളും
ഞാനുണ്ട് കൂടെയെന്നോതി പത്നി തലോടുമ്പോളും
ഞാനേകനാണെന്ന സങ്കടം
പാൽക്കഞ്ഞി കിണ്ണത്തിൽ ഉപ്പു ചേർത്തു
ഞാനേകനാണെന്ന സങ്കടം
പാൽക്കഞ്ഞി കിണ്ണത്തിൽ ഉപ്പു ചേർത്തു

സജീഷ് വി ബാലൻ

Saturday, May 25, 2013

അധിനിവേശം

അവരെൻറെ നാടൻ ഭാഷയെ അധിഷേപിച്ചു പടിയിറക്കിച്ചു,
 "സംസ്കാര " ഭാഷ പഠി പ്പിച്ചു
അവരെൻറെ വേഷങ്ങൾ അഴിച്ചു മാറ്റി ,
പുതു " വേഷങ്ങൾ" തന്നു
അവരെൻറെ നാക്കുകൾ മുറിച്ചെടുത്തവിടെ,
അവരുടെ നാക്കുകൾവച്ചു തുന്നി.
അവരെൻറെ മസ്തിഷ്കം വിലയ്ക്കെടുത്തു,
ചിന്തകളറ്റ, സ്നേഹമില്ലാത്ത, കരയാൻ മറന്നവനായവർ വാർത്തെടുത്തു

Thursday, May 23, 2013

കുഞ്ഞേ, ക്ഷമിക്കൂ!!

വേദനിക്കുന്നമ്മേ, ഉമ്മ വയ്ക്കല്ലേ
ആ മാമൻമാർ ഉമ്മവെച്ചെന്റെ
ദേഹമാസകലം വേദനിക്കുന്നല്ലോ
എന്തിനവരെന്നെ വേദനിപ്പിച്ചമ്മേ?
എന്തിനവരെൻടെ ശരീരം വലിച്ചു കീറി?
ഇന്നെൻ ചേട്ടനോ, അച്ഛനോ
ഉമ്മവയ്ക്കുമ്പോൾ പോലും പേടിയാകുന്നമ്മേ

കുഞ്ഞേ നിൻ മുടികൾ നീണ്ടിട്ടില്ലല്ലോ
നിനക്ക് ഞാൻ നന്നായി കണ്ണെഴുതിയില്ലല്ലോ
നിന്ടെ ശബ്ദം തെളിഞ്ഞില്ലല്ലോ
എന്നിട്ടും നിന്നെ വേടന്മാർ വേട്ടയാടി
നീ വലുതാകുമ്പോൾ,
നിന്ടെ മുടികൾ വെട്ടി ഒതുക്കി വയ്ക്കാം
നിന്നിലെ അടയാളങ്ങൾ എല്ലാം ഒതുക്കി വയ്ക്കാം
ഒതുങ്ങാത്തവയെ മുറിച്ചു മാറ്റാം
ശബ്ദം മാറ്റി സംസാരിക്കുവാൻ ശീലിപ്പിക്കാം
എങ്കിലുമെനിക്കാകില്ല
നിന്നെ പൂർണമായി സംരക്ഷിക്കുവാൻ
ഈ ഭൂമിയിൽ ജന്മം തന്നതിന് ക്ഷമിക്കൂ കുഞ്ഞേ

പൂവും ശലഭവും

പൂവിനു മണമുണ്ട്, സൗന്ദര്യമുണ്ട്‌ , മാർദ്ദവമുണ്ട്
അതിൽ കൊതിയൂറും തേനുണ്ട്
രാഹുവും, കേതുവും നോക്കാതെ പ്രാപിക്കും
ശലഭതിനെന്തു പൂവിൻ ഇങ്കിതം ?
മാർദ്ദവമാം ഇതളുകളിൽ ചവിട്ടിനിന്ന്
ആകുന്നത്ര തേൻ നുകർന്നാസ്വദിക്കും-
ശലഭത്തിനറിയുന്നുവോ പൂവിന്നിഷ്ടവും, അനിഷ്ടവും?
പൂവറിയുന്നുവോ, ആ ശലഭം  എന്തിനു തന്നിലേക്ക് തന്നെ വന്നു എന്നത്?
പ്രപഞ്ചനിയമം പോലെ അതങ്ങിനെ തുടർന്നു പോന്നു...

Saturday, May 18, 2013

ഞാൻ

നാക്കില കീറിൽ കുളിപ്പിച്ചൊരുക്കി
കിടത്തീയൊരെന്നെ കാണുവാൻ ആളൊത്തിരി ഇല്ലല്ലോ..
ചുറ്റുവട്ടത്തുള്ള നാട്ടുകാരും, പിന്നെ കണ്ടാലറിയുന്ന ബന്ധു ജനങ്ങൾ...
ഒരിറ്റു കണ്ണുനീർ വാർക്കുന്നവർ  ആരുമില്ലല്ലോ കൂട്ടത്തിൽ ...

Friday, May 17, 2013

പ്രതീക്ഷ

ഇന്നാമിഴികൾ കാണില്ലെന്നറിഞ്ഞിട്ടും ,
കവാടം അടഞ്ഞു കിടന്നിരുന്നെങ്കിലും,
കിളിവാതിലിലൂടെ ഞാൻ എത്തിനോക്കി..
കാണുമായിരിക്കും  എന്ന പ്രതീക്ഷയിൽ,
കിളിവാതിലിലൂടെ, പലവട്ടം ഞാൻ എത്തിനോക്കി..

Wednesday, May 8, 2013

സംഗമം

1. അവൻ 
ദീപാരാധന കഴിഞ്ഞു. തൊഴാനുള്ള  തിരക്കൊഴിഞ്ഞു  നാലംബലതിനകത്ത്‌  ആൾക്കാർ അനങ്ങിത്തുടങ്ങി. ഗുരുവായൂരപ്പനെ മനം കുളിര്ക്കെ കണ്ടു മതിവരാത്തവർ വീണ്ടും തിക്കിത്തിരക്കി തൊഴുതുകൊണ്ട് നിന്നു . അവധിദിവസം അല്ല. എങ്കിലും നല്ല തിരക്കുണ്ട്‌. കുട്ടികൾ കുന്നിക്കുരു വാരിക്കളിക്കുന്നത്   അവൻ കൗതുകത്തോടെ നോക്കി. അവനും അങ്ങിനെ ചെയ്യാൻ തോന്നി. അവനതിനു തുനിഞ്ഞപ്പോൾ അടുത്ത് നിന്നിരുന്ന മുതിർന്ന ഒരു സ്ത്രീ അവനെ തിരുത്തി. " ഇത് കൊച്ചുകുട്ടികൾ ചെയ്യുന്നതാണ്‌ , കുസൃതി വരാൻ . മോനെന്തിനാ ഈ പ്രായത്തിൽ ഇനി കുസൃതി ..ഹിഹി .." അവനു അത് അറിയാമായിരുന്നെങ്കിലും , അവർ അങ്ങിനെ പറഞ്ഞില്ലായിരുന്നെങ്കിൽ  എന്ന് അവൻ ആഗ്രഹിച്ചു. കയ്യിൽ തൂക്കിയിട്ടിരുന്ന ഇളം പച്ചനിറത്തിലുള്ള കോട്ടൻ ഷർട്ട്‌ തോളിലിട്ടു പതിവ് സ്ഥലമായ ഭഗവതി  കോവിലിനു അടുത്തേക്ക്‌ മെല്ലെ നീങ്ങി.അവിടെ, ആൾക്കൂട്ടത്തിൽ നിന്നും കുറച്ചു മാറി, ഉടുത്തിരുന്ന നേരിയ കറുത്ത കരയുള്ള കോടി മുണ്ട് നേരെയാക്കി ചമ്രം പടിഞ്ഞിരുന്നു. തോളിൽ  കിടന്ന ഷർട്ട്‌ എടുത്തു മടിയിൽ  വച്ചു . കീശയിൽ നിന്നും വിഷ്ണുസഹസ്രനാമം പുറത്തെടുത്തു. തലേദിവസം വായിച്ചു നിർത്തിയ സ്ഥലം മനസ്സിലാക്കാൻ വച്ചിരുന്ന കടലാസ്സു കഷണം എടുത്തു മടിയിൽ വച്ചു. ഒരുവട്ടം ചുറ്റും കണ്ണോടിച്ചിട്ടു അവൻ വായിക്കാൻ തുടങ്ങി.

"  വിഹായസഗതിർ ജ്ജ്യോതി :സുരുചിർ ഹുതഭുഗ്വിഭു :
രവിർ വ്വിരോചന : സൂര്യ :സവിതാ  രവിലോചന : "

മുടങ്ങാതെ  വായിക്കുന്നതാണ്,  എങ്കിലും  അതിലെ മിക്കവാറും പദങ്ങൾ സ്ഫുടമായി  വായിക്കാനോ , അതിന്ടെ പൊരുൾ മനസ്സിലാക്കാനോ അവനിതുവരെ കഴിഞ്ഞിട്ടില്ല. യാന്ത്രികമായി വായിച്ചുപോകുന്നു എന്നുമാത്രം .
 ഇത് വേണു. ഇരുണ്ടു മെലിഞ്ഞ ഒരു രൂപം, വൃത്തിയായി വെട്ടി, ചീകിഒതുക്കിയ മുടിയിൽ നര എത്തിനോക്കിത്തുടങ്ങി , അത്രയ്ക്ക് ആകർഷകമല്ലാത്ത മീശ. രൂപത്തിൽ ഒരു പ്രത്യേകതയും ഒറ്റനോട്ടത്തിൽ ആർക്കും തോന്നില്ല.  ആ നാട്ടിൽ തികച്ചും അന്ന്യൻ. ഔദ്യോഗിക ബദ്ധപ്പാടിൽ നിന്നും ഒരു വിശ്രമം, ഒറ്റപ്പെടലിൽ ഒരു ആശ്രയം - ഇതൊക്കെയാണ് അയാളുടെ  പതിവിനു കാരണം.
 വിഷ്ണുസഹസ്രനാമം വായിക്കുന്നത് മന:ശാന്തിക്ക് വേണ്ടിയാണോ അതോ മന:സുഖത്തിനു വേണ്ടിയാണോ എന്ന് അയാൾക്ക്‌ നിശ്ചയം പോരാ. വയിക്കുനതിനിടയിൽ, പലവട്ടം അവൻ  തല ഉയർത്തി നോക്കുന്നത് കാണാം. ചിലരെ കാണുമ്പോൾ അവൻ വായന നിർത്തിവയ്ക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ, താൻ ശ്രദ്ധിക്കുന്നത് ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെയാണ് അറിയേണ്ടത്. വീണ്ടും  വായന തുടർന്നു. ഏകാഗ്രത കിട്ടുന്നില്ല. എന്തിനോവേണ്ടി  മനസ്സ് അലഞ്ഞുകൊണ്ടിരുന്നു.

അവൻ വീണ്ടും തല ഉയർത്തിനോക്കി. അവനു കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ തന്നെ ശ്രദ്ധിക്കുന്നു!! ആരും നോക്കിപ്പോകുന്ന  സൗന്ദര്യം, കുലീനമായ വസ്ത്രധാരണം, ശാലീന ഭാവം. അവനു അവളിൽനിന്നും കണ്ണെടുക്കാൻ തോന്നിയില്ല. എന്തിനാണ് അവൾ അവനെ നോക്കിയത് എന്ന് അവനു മനസ്സിലായില്ല. എന്തു പ്രത്യേകതയാണ് തനിക്കുള്ളത് ?  എന്താണ്  തന്നിൽ അവൾ കണ്ടെത്താൻ ശ്രമിക്കുന്നത് ? അവനു പിന്നീടു വായിക്കാൻ കഴിഞ്ഞില്ല. ഇടയ്ക്ക് അവൻ പുസ്തകത്തിലേക്ക് കണ്ണോടിച്ചു നോക്കി. ഇല്ല, അക്ഷരങ്ങൾ കാണുന്നില്ല; അവ്യക്തമായ അവളുടെ മുഖം തെളിയുന്നു. അവൾ തന്നെ ഇമവെട്ടാതെ നോക്കികൊണ്ടേ ഇരിക്കുന്നു. അവന്ടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു. അത് അവളിൽ പ്രതിഫലിച്ചു. അവനു സന്തോഷമായി. കണ്ണുകൾ സംസാരിച്ചു തുടങ്ങി. അവൻ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവൾ അതെല്ലാം ക്ഷമയോടെ കേട്ടിരുന്നു. അവനു ധൃതിയായിരുന്നു തന്നെ കുറിച്ച് എല്ലാം പറയാൻ. പറഞ്ഞിട്ട് തീരുന്നില്ലായിരുന്നു. അവൾ ശ്രദ്ധിക്കുന്നത് അവനിൽ ആവേശം നിറച്ചു. പെട്ടെന്ന് അവളുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചു കണ്ടു. അവൾ പെട്ടെന്ന് എഴുന്നേറ്റ് നടന്നു. ഒപ്പം എത്തുന്നതിനും മുൻപേ അവൾ എങ്ങോ അപ്രത്യക്ഷയായി. അവൾ ഇരുന്നിടത്ത് ഒരു തുളസിക്കതിർ ശേഷിച്ചിട്ടാണ് അവൾ പോയത്. അവൻ അതെടുത്തു സൂക്ഷിച്ചു. അവൻ അവളെ വിളിച്ചു..
" തുളസി"

Tuesday, March 26, 2013

 എന്നിലെ , എന്നെയാണ്  എനിക്കേറ്റവും ഇഷ്ടം ..... 
എന്നിൽ ഇല്ലാത്തൊരു എന്നെ , 
കപടതയുടെ മൂടുപടം അണിയിച്ച് 
സുന്ദരം ആക്കാൻ എനിക്കിഷ്ടമില്ല...