Tuesday, December 16, 2014

കള്ളന് കള്ള് വാറ്റും
കാക്കിയും ഖദറും കൂടി
കഞ്ഞിയും കുടിലും
ചോദിക്കുന്നഹങ്കാരികളെ
കൈകാര്യം ചെയ്യാൻ കാട് കയറി..
കുഞ്ഞാടുകൾ
നിറം കാണിച്ചും കുറിതൊട്ടും
ഭാവമേതെന്നറിയിക്കാതെ
കലമ്പിക്കൊണ്ടിരുന്നു..
കാടിളക്കി കൊലവിളി നടത്തവേ,
അശരീരി മുഴങ്ങി കേട്ടു!
"കുബേരന് കള്ളക്കണക്കോതുന്ന,
കള്ളന് കള്ള് വാറ്റുന്ന കാക്കി,
കാണുന്നു കേൾക്കുന്നു നിൻറെ
കള്ളക്കളികളെല്ലാം"
കലിയിളകി, വെറിപൂണ്ട ചെങ്കോൽ,
ഞെളിഞ്ഞിരുന്നൊരു ഇണ്ടാസിറക്കി
"കാണരുത്, കേൾക്കരുത്‌
കണ്ടാൽ പറയരുത്
ഇത് നാട് ഭരിപ്പോൻറെ
നീതിശാസ്ത്രം"
വ്യവസ്ഥിതിയെ സംരക്ഷിക്കാൻ,
കോലം കെട്ടിയ കാലത്തിനു മുന്നിൽ
കുലംകുത്തികൾ കുന്തിച്ചിരുന്നു
ഉളുപ്പില്ലാതെ ചർച്ച ചെയതു..
കഴുതയപ്പോളും
കരഞ്ഞ് കൊണ്ട് കീ ജെയ് വിളിച്ചു



Monday, December 8, 2014

അജ്ഞത നിറഞ്ഞൊരന്തപ്പുരത്തിൽ
അഹങ്കരിച്ചു വാണിടുവാനെന്തു സുഖം

Sunday, November 23, 2014

കണ്ണീരോടെയിന്നെൻ പെട്ടികെട്ടുമ്പോൾ
സ്മൃതിമണ്ഡലത്തിലോടിയെത്തുന്ന
ബാല്യത്തിലകലും ട്രങ്ക്പെട്ടി നോക്കി
കൊതിച്ച കണ്ണീരുമിതു തന്നെയോ ?

Wednesday, November 19, 2014

തെളിഞ്ഞ ആകാശത്തിൽ വെളിച്ചത്തിന് ശക്തി കുറഞ്ഞു താഴേക്ക്‌ പതിക്കുന്ന സൂര്യനെ കണ്ടുകൊണ്ടാണ് ഞാനിന്നു തീരത്തിലേക്ക് ചെന്നത്. മുഖാമുഖം ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ, അവിടെനിന്നോ കടന്നു വന്ന മേഘക്കൂട്ടങ്ങൾക്കിടയിലേക്ക് ആ മുഖം ഊളിയിട്ടതോ, മേഘക്കൂട്ടം മറച്ചതോ. അരിച്ചിറങ്ങുന്ന ഓരോ പ്രകാശകണത്തിനും ഒരുപാടു തിളക്കമായിരുന്നു. പഴുതിലൂടെ അരിച്ചിറങ്ങുന്ന പ്രകാശം നോക്കി ഞാൻ നിന്നു. റഫീഖ് അഹമ്മദിൻറെ വരികളിലൂടെ ഞാൻ ആ വെളിച്ചത്തെ എന്നിൽ പിടിച്ചു നിർത്തൻ ശ്രമിച്ചു.. "മരണമെത്തുന്ന നേരത്ത് നീയെൻറെയരികിൽ ഇത്തിരി നേരം ഇരിക്കണേ..."  കടലിന്റെ നിറം നീലയിൽ നിന്നും പച്ചയിലെക്കും പിന്നെ കറുപ്പിലേക്കും സംക്രമിച്ചു. ഒരു തണുത്ത നിശ്വാസമായി കുളിർകാറ്റ് ആശ്വസിപ്പിക്കാനെത്തി. അപ്പോളേക്കും ചുറ്റും ഇരുൾ വ്യാപിച്ചിരുന്നു.

Friday, November 14, 2014

പുലരിയിലെൻ കപോലത്തെ
തഴുകിയൊരിളം ചൂടായിരുന്നു നീ
ജ്വലിച്ചു പൊന്തി പകർന്നു തപനം
ഇന്നെനിലേക്ക് നീളുന്നൊരീ
കരം കവർന്നടുത്തുവന്നൊരാ
തുടുത്ത കവിൾ തലോടിടട്ടെ ഞാൻ



Saturday, November 8, 2014

അങ്ങകലെ,
പ്രണയപീയൂഷവുമായ്
നിന്നധരങ്ങളെന്നെ
മാടി വിളിക്കുമ്പോൾ
കാത്തിരിപ്പിൻറെ
ഓരോ നിമിഷങ്ങൾക്കും
യുഗാന്തരങ്ങളോളം ദൈർഘ്യം..
പറന്നു വന്നു,
നിൻ ചൊടികളിലൊളിപ്പിച്ചിരിക്കുന്ന
രാഗതന്ത്രികൾ മീട്ടി
അനുരാഗ സംഗീതം
ശ്രവിക്കുവാൻ മോഹം..
മൃദു ചുംബനങ്ങളാൽ
നിൻ മൃദുല വികാരങ്ങൾ
തഴുകിയുണർത്തുമ്പോൾ,
അറിയാതെ പൊഴിക്കും
തേൻ കണങ്ങളൊക്കെയും
അമൃതായ് നുകരുവാൻ മോഹം..
അതിവേഗം പടരുമാ
രതിലോല വല്ലിയിൽ
ചുറ്റി പടർന്ന് മത്സരിക്കുവാൻ,
ചുറ്റിപുണരുമാ ആവേശ മൂർച്ചയിൽ
അലിഞ്ഞൊന്നാകുവാൻ ,
പിന്നെ, അയഞ്ഞു, തളർന്ന്
അയവിറക്കും മേനിയിൽ
അനുരാഗ ചിത്രം വരയ്ക്കുവാൻ മോഹം..

Sunday, November 2, 2014

ചുംബിക്കാനോടിക്കൂടും ചുണ്ടുകളെ,
ചുമ്മാ ചുറ്റുമൊന്നു നോക്കിയാലും
ചുംബിക്കാൻ തുടിക്കും ചുണ്ടുകൾ
തുടിച്ചാലും അനീതിയെ പ്രതിരോധിക്കാൻ
ചുംബനത്തിൻ ചൂടിനാൽ തിളയ്ക്കും രക്തം
തണുത്തുറഞ്ഞു കിടക്കുന്നല്ലോ പലതിലും 

Sunday, October 26, 2014

ഒസ്യത്ത്

വറുതി തന്നൊരാ അരവയർ നിറയ്ക്കുവാൻ
നെറിവുകേടിൻ അപ്പവുമായ് വന്നവർ,
കരിയേയും കൂസാത്ത കൗമാര പ്രായത്തിൽ
കാടിളക്കി ഓടിക്കളിക്കുമ്പോൾ,
കരിമ്പനകൾക്കിടയിൽ ഒളിച്ചിരുന്നെന്നുടെ
കന്യകാത്വം കവർന്നെടുത്തവർ,
കപടമോഹങ്ങൾ വിളമ്പി തന്നിക്കിളി കൂട്ടിയവർ,
അരവയർ നിറവായറാക്കി ഓടിയോളിച്ചവർ,
ഇവർക്കെല്ലാമായി ഞാനൊരു ഒസ്യത്തെഴുതുന്നു
എന്റെതല്ലാത്ത ഭൂമിയിൽ, പൊളിഞ്ഞ കൂരയിൽ,
മലിനമായൊരീഗർഭപാത്രത്തിൽ
പിറന്നൊരെൻ കുഞ്ഞിന്നവകാശം!
ചിരിക്കുമീ പ്രഭാതത്തിലെൻ
ചാരത്തു വന്ന അഭൗമ സൗന്ദര്യമേ,
ശാന്ത സ്നേഹ സാന്നിദ്ധ്യമേ,
നിറപുഞ്ചിരിയാൽ ചൊരിയുന്നു കാരുണ്യം..
ചിറകനക്കത്താൽ തഴുകുന്നു മന്ദമാരുതൻ.
സ്നേഹത്തിൻ തൂവൽ സ്പർശമേ,
പറക്കുനിൻ ചിറകിലേറ്റി
അങ്ങകലെ ആകാശ നീലിമയിൽ

Friday, October 24, 2014

നീ വരേണ്ടത്
രാവിന്നന്ത്യയാമത്തിലാകണം..
സ്വച്ഛമായുറങ്ങുകയാവും ഞാൻ
അപ്പോൾ നിന്നോട് വാദപ്രതിവാദത്തിന്
ഞാൻ മുതിരില്ല
അന്ത്യാഭിലാഷം ചോദിക്കാനുണർത്തരുത്
ഉണർന്നാൽ, നിൻറെ കർമ്മം മുടങ്ങും
നിനക്കൊരിക്കലും
സാധിച്ചു തരാൻ കഴിയാത്തഭിലാഷമെ
ഞാൻ ചോദിക്കൂ
എന്തെന്നാൽ,
എനിക്ക് ജീവിച്ച് മതിയായിട്ടില്ല

Wednesday, October 22, 2014

സായൂജ്യം

തണുത്ത വെള്ളം ദേഹത്ത് വീണപ്പോൾ ശ്രീ ആകെയൊന്നു തുടിച്ചു. ഈറനണിഞ്ഞു കണ്ണാടിക്കു മുന്നിൽ നിൽക്കുമ്പോൾ കവിളിലെ ചുവപ്പ് കണ്ട് അവളൊന്നു നാണിച്ചു. പുതുമണമുള്ള പുളിയിലകര ചേലയെടുത്ത് ചുറ്റി. മുടിയുടെ നനവ്‌ ബ്ലൗസിന്റെ പിൻഭാഗത്ത് നനവ്‌ പടർത്തി. ഇരുവശത്ത്നിന്നും കുറച്ചു മുടിപകുത്തെടുത്ത് പിന്നിക്കെട്ടി. കുങ്കുമ ചെപ്പ് തുറന്നു നെറ്റിയിൽ കുറി വരച്ചു. ഗുരുവായൂരപ്പനെ പ്രാർത്ഥിച്ച്, പൂമുഖത്തേക്ക്‌ നടന്നു.

പടിഞ്ഞാറ് സൂര്യൻ ചരിഞ്ഞിറങ്ങുന്ന ചുവപ്പ് അവളുടെ കവിൾ കൂടുതൽ ചുവന്നതാക്കി. തിളങ്ങുന്ന കൃഷ്ണമണികളിൽ ചുവന്ന വെളിച്ചം ഒളിച്ചിരുന്നു. ഒരു മൂളിപ്പാട്ടിനാൽ മുറ്റത്തെ തുളസിക്ക് വെള്ളം ഒഴിച്ച്, ഒരു തുളസിക്കതിർ നുള്ളിയെടുത്തവൾ മുടിയിൽ വെച്ചു.

കർക്കിടക മേഘങ്ങൾ കൂട്ടംകൂടി കഥപറയാൻ തുടങ്ങി. കൂട്ടത്തിലൊരു കുസൃതിക്കാരൻ കഥകേൾക്കാൻ തിരക്ക് കൂട്ടിയപ്പോൾ, കരുതിവച്ച നീർക്കുടം തുളുമ്പി. മഴത്തുള്ളികൾ ദേഹത്ത് പതിച്ചനേരം, കണ്ണുകളടച്ച്‌ ശ്രീ കൈകളുയർത്തി, ചിന്നംപിന്നം പെയ്യുന്ന മഴയോട് കിന്നാരം പറഞ്ഞു ചിരിച്ചു. മഴമേഘ കൂട്ടം കൂടെ ചിരിച്ചു. ശ്രീ ഓടിപ്പോയി കോലായിൽ ഇരുന്നു. മഴത്തുള്ളികൾ അവളുടെ കാലുകളെ ചുമ്പിക്കാൻ തിരക്ക് കൂട്ടി. തണുത്ത ഓരോ ചുംബനവും അവളെ പുളകിതയാക്കി. വരാൻ പോകുന്ന സുവർണ്ണ നിമിഷത്തെക്കുറിച്ചോർത്തു അവളുടെ കണ്ണുകൾ കൂടുതൽ തിളങ്ങി, കവിളുകൾ തുടുത്തു, ചുണ്ടുകൾ വിടർന്നു.

പുളിയില കരമുണ്ടിൻ താഴെ കണ്ട നഖം വൃത്തിയായി വെട്ടിയൊതുക്കിയിട്ടുള്ള കാലുകൾ കണ്ണുകളെ അതിശയിപ്പിച്ചു അറിയാതെ എഴുന്നേൽപ്പിച്ചു. ശ്രീ എന്നുള്ള സ്നേഹപൂർവ്വമായ വിളികേട്ട് പാദങ്ങളിൽ നിന്നും മുഖം മുകളിലേക്ക് ഉയർന്നു അവൾ ഒരു മയികലോകത്ത് എത്തിയപോലെ എഴുന്നേറ്റു..ശ്രീ എന്ന് ഒരിക്കൽ കൂടി പതിഞ്ഞ സ്വരത്തിൽ വിളിച്ചിട്ട് അവൻ, അവളുടെ വലതു കൈയ്യിൽ മെല്ലെ പിടിച്ചു. ആ സ്പർശനത്തിൽ അവൾ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തെല്ലാമോ അനുഭൂതികൾ ഒരുമിച്ചു അനുഭവിച്ചു. എൻറെ കണ്ണാ എന്ന് പറഞ്ഞു അവൾ അവൻറെ കൈയ്യിൽ മുറുകെ പിടിച്ചു. അവൻ അവളുടെ തോളുകളിൽ പിടിച്ച് ആ കണ്ണുകളിലേക്ക് കുറെ നേരം നോക്കി നിന്നു. നെറുകയിൽ ഒരു നേർത്ത ചുമ്പനം കൊടുത്തിട്ട്, അവളോടൊപ്പം കോലായിയിൽ ഇരുന്നു. മഴ ശാന്തമായ് പെയ്തുകൊണ്ടിരുന്നു..അവൾ അവൻറെ മടിയിൽ തലവെച്ച് കിടന്നു. അവളുടെ മുടിയുടെ ഗന്ധം നുകർന്ന്, തലോടി അവൻ സംസാരിച്ചു കൊണ്ടിരുന്നു. മധുരമായ ആ സംസാരം അമൃത് പോലെ അവൾ നുകർന്നു. ഓരോ നുള്ളും ഒരുപാടു ആസ്വദിച്ച് രുചിച്ചിറക്കി. അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..പാട്ടുപെട്ടി പാടിക്കൊണ്ടേ ഇരുന്നു..
ഉണ്ണികൃഷ്ണന്റെ മോഹന രൂപം ഉള്ളിൽ കാണേണമെപ്പോളും..
ഉള്ളിന്റെ ഉള്ളിൽ  വാഴും കണ്ണന്റെ സുന്ദര സ്വരം കേൾക്കേണം..


Tuesday, October 14, 2014

അറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും
പുറംകണ്ണടച്ചകക്കണ്ണാലയറിയുന്നു
നിൻ നിറസാന്നിദ്ധ്യം
സുഗന്ധിപ്പൂക്കളെ വെല്ലും
ഗന്ധത്താൽ ഭ്രമിക്കുന്നു നാസികാഗ്രം
മൗനം, നിശ്ചലമടുത്തിരിക്കുമ്പോൾ
പകരുന്നു തപനം ചുറ്റിലും
അറിയുന്നു ചലനവേഗങ്ങൾ
കാറ്റായെന്നെ തലോടുമ്പോൾ
മൗനമായ്  പറയുന്നതൊക്കെയും
മനതാരിൽ തേന്മഴയായ് പെയ്യുന്ന-
തറിയുന്നു പ്രണയമേ,
നിനക്കെന്നെയറിയില്ലയെങ്കിലും

Tuesday, October 7, 2014

തൊപ്പി

തട്ടിയെടുത്തെന്റെ
തൊപ്പിയൊരുപറ്റം
കശ്മലന്മാരവർ,
അഭിനവ തൊപ്പി വെച്ചെന്നെ
വിൽപ്പനച്ചരക്കാക്കുന്നു.
ഉരുവിടുന്നൊരു
തത്ത്വമതെന്തെന്നറിഞ്ഞിടാതെ.
കള്ളുമണത്താലും,
കട്ട് മുടിച്ചാലുമില്ലൊട്ടു നാണം;
നാറുന്ന കരങ്ങൾക്ക്
കക്കൂസിൻ നാറ്റമകറ്റാനാശങ്ക.
അറിയില്ലവർക്കെന്നെ,
യെനിക്കവരെയും..

Wednesday, September 24, 2014

ഇരുണ്ട ഭൂതകാലത്തിൽ
തിരിച്ചറിവായിരുന്നു വെളിച്ചം.
വെള്ള വെളിച്ചം, മഴവില്ലായി
തെളിഞ്ഞുകണ്ടപ്പോളും
പ്രതീക്ഷകളായിരുന്നു..
ഇഴപിരിഞ്ഞവ മഞ്ഞയും പച്ചയും
കാവിയും ചുവപ്പും, അങ്ങിനെ പലതും,
പിന്നെ  ഇരുളുമായ് പരിണമിച്ചു..
ഇരുൾവീണ വഴികളിൽ
നരകേറിയ സ്വപ്‌നങ്ങൾ
കാലച്ചക്ക്രത്തെ തടുക്കുവാൻ
വ്യർത്ഥമായ് മോഹിച്ചു.. 

Tuesday, September 23, 2014

അർക്കാ, എന്തേ നീയൊന്നു നിൽക്കാത്തെ?
എൻ പ്രാണസഖിയോട് സല്ലപിക്കുന്നതിൽ
നാണമായിട്ടോ, അതോ കോപം വന്നിട്ടോ
നിൻ കവിൾത്തടം ചുവന്നത് ?
അസൂയ പൂണ്ടിട്ടോ
ഇരുൾ പരത്തി ഓടിമറഞ്ഞത്‌?  

വാടാമല്ലി മലരേ
നിന്നെ തഴുകാൻ നേരം,
മുനയുള്ള ദളങ്ങൾ
നൊമ്പരം തരുന്നല്ലോ.. 

Wednesday, September 17, 2014

വിടപറയലിന്റെ
ഓരോ ആലിംഗനത്തിലും
പറയാതെ പറഞ്ഞ 
ആയിരം നൊമ്പരങ്ങളുണ്ട്,
തമസ്സിലൊതുക്കിയ
രഹസ്യത്തിൻ മധുരമുണ്ട്..   
പട്ടിൽ പൊതിഞ്ഞു നൽകുന്ന
ഓരോ സത്യത്തിനും 
നൂറു മുനകളുണ്ട്,
അസത്യത്തിൻറെ കാപട്യമുണ്ട്..
മലർക്കെ വിരിഞ്ഞ
ഓരോ ചിരിയിലും
നൈമിഷിക ഊഷ്മളതയുണ്ട്,
ചതിയുടെ കണ്ണിറുക്കലുണ്ട്..

Wednesday, September 3, 2014

കാറ്റേ, ആഞ്ഞു വീശിയെന്നെ തീയാക്കിടല്ലേ
വീശുക മെല്ലെ, നിലനിർത്തിടാൻ മാത്രം
കാറേ, പെയ്തൊഴിഞ്ഞെന്നെ കരിയാക്കിടല്ലേ
തൂളുക മെല്ലെയെന്നുള്ളം തണുപ്പിക്കുവാൻ മാത്രം


ആശരണന്റെ നേരെയോങ്ങുന്ന വാളാണ്, തിളയ്ക്കുന്ന സമരാവേശം മുഴുവനും

Saturday, August 16, 2014

ശലഭം പൂവിനോട്..

നിൻ ചൊടികളിൽ ഒളിപ്പിച്ചിരിക്കുന്നത്
മധുവോ അതോ അമൃതോ ?
മൃദു ചുമ്പനത്താൽ തൊട്ടുണർത്തട്ടെ ?
ആ ദലപുടങ്ങളെ ?
വിടരും മൊട്ടിൽ വിറയൽ പകർന്നത്‌
നിൻ വികാര തീവ്രതയോ ?
അനർഗ്ഗളം ചുരത്തുമാ ലവണപീയൂഷം
ആവോളം ഞാൻ നുകർന്നിടട്ടെ..
ചിങ്ങം വന്നതറിഞ്ഞിട്ടും
ചിണുങ്ങി നിൽക്കുവതെന്തു നീ
ചെണ്ടുമല്ലീ ?
തളരാതെ വാടാതെ
കളം നിറയ്ക്കാൻ
നീയല്ലാതാരു ഭൂവിൽ ?
-------------------------------------------
തുമ്പുപോലുമില്ല തുമ്പയുടെ
മുക്കിലുമില്ലാ മുക്കുറ്റി
കണികാണാനില്ല കാക്കപ്പൂ
നാട്ടുവഴിയിൽ, തളർവാതം
പിടിച്ചു കിടപ്പൂ കുറുന്തോട്ടി..
കൂട്ടില്ല, പാട്ടില്ല
ആർപ്പുവിളിയില്ലാ-
പൊന്നോണ മുറ്റത്ത്
തനിച്ചിരിക്കാൻ
ഞാനില്ല കൂട്ടരെ..



Friday, August 15, 2014

പതാക

കാവിക്കും പച്ചയ്ക്കുമിടയിൽ
വെളുപ്പ്‌ കാത്തുസൂക്ഷിക്കാൻ
അനന്തമായ ചെറുത്ത് നിൽപ്പുമായ്
ചക്ക്രം ഞെങ്ങി ഞെരുങ്ങി തുടരുന്നു
സാന്നിദ്ധ്യമറിയിക്കാൻ പാടുപെടുന്നു
വർണ്ണങ്ങളൊട്ടനവധി പിന്നാമ്പുറത്ത് 

Wednesday, August 13, 2014

നിങ്ങളിൽ ഒരു മത വർഗ്ഗീയ വാദി ഉണ്ടെങ്കിൽ, ഒരു ഉപമത വാദിയും, ജാതി വാദിയും,  ഉപജാതി വാദിയും, കുടുംബ മഹിമവാദിയും ഉണ്ട്. നിങ്ങൾ ഏതു കൂട്ടത്തിൽ നിൽക്കുന്നുവോ, അതിനനുസരിച്ച് അവയോരോന്നും പുറത്തു വരും

Saturday, August 9, 2014

ചുവന്ന നിഴലുകൾ

വിശുദ്ധ സന്ദേശം
ദാഹം ശമിപ്പിച്ച
ചുട്ടുപഴുത്തമണ്ണ്
വീണ്ടും നനവുണങ്ങി 
തെളിനീർ കൊതിക്കുന്നു..
കരിമ്പടത്തിനുള്ളിൽ
ഉഷ്ണം പൊട്ടിത്തെറിക്കുന്നു..
ചുടുചോര നാവിൽ
മന്ത്രാക്ഷരം ഗർജ്ജിക്കുന്നു
പരിചകളാകുന്നു
പൈതലിൻ  ദേഹവും..
മറുപുറം,
ഗർവ്വിൻ പ്രതിരൂപമത്രെ !
അരുത്, മോഹിക്കയരുത്
നേരും നെറിവും..
യുദ്ധക്കളത്തിൽ
കുഞ്ഞായാലും ശത്രുതന്നെ!
മുകളിൽ,
ഇടംകൈയ്യിൽ വെള്ളരി പ്രാവും
വലംകൈയ്യിൽ ഖഡ്ഗവും പേറി
കറുത്ത കുപ്പായമണിഞ്ഞ
വെളുത്ത സഖ്യം കാവലിരിക്കുന്നു..
ചുവന്ന കണ്ണുകൾ ചുഴറ്റി
നിഷ്പക്ഷ നയതന്ത്രം പയറ്റി
പറന്നിറങ്ങുന്നു ഖനികൾ തേടി..
നട്ടുവളർത്തുന്നു വിഷവിത്തുകൾ..
രണം പകർന്നു ദാഹമകറ്റി,
തലയറ്റ കബന്ധങ്ങൾ
വളമേകി വളർത്തിയ
കനികൾ തിന്നു കൊഴുക്കുന്നു..


Wednesday, August 6, 2014

പുഴു തിന്നു തീർക്കുന്ന
ഇലയുടെ ഹരിതാഭയിൽ
പൂവും ശലഭവും പ്രണയിച്ചു..
നശിച്ചിടുമ്പൊളും,പടുത്തൊരന്നജം
പകർന്നു കൊടുത്തൊരാ തരളമേനിയിൽ
തന്നന്തകൻതൻ പിന്മുറക്കാരൻ
മേയുന്നതോർത്തവൻ
ഞെട്ടറ്റുവീണു മൃത്യു വരിച്ചു

Monday, August 4, 2014

നമുക്ക് ദിനങ്ങൾ
മുറികൾ പകുത്തെടുത്ത്
നിശ്ശബ്ദരായ് പൊക്കാം..
നിശയിൽ,
ഒരേമുറിയിൽ മനമടച്ച്
മുഖപുസ്തകത്തിൽ
മനംതുറന്നു സംവദിക്കാം..
തളച്ചിട്ടൊരെൻ
എഴുത്താണി
തിരിച്ചു തരൂ
മങ്ങിയകാഴ്ചയിൽ
തപ്പിത്തടഞ്ഞു
നടക്കാൻ. 

Thursday, July 31, 2014

"വിദ്യ" പഠിച്ച പുങ്കവൻ
വിദ്യാഭ്യാസത്തെ
വിലയിട്ടു വ്യഭിചരിക്കുന്നു !! 

Wednesday, July 30, 2014

സഖീ, നീ തന്നെയെല്ലാം

സന്ധ്യേ, നിൻ മനോഹാരിത 
എൻസഖിതൻ
കവിൾത്തടത്തിൻ
ശോണിമയാലോ?
കാറ്റേ, നിൻ ചന്ദന ഗന്ധം
എൻ പ്രിയസഖിയുടെ
പൂമേനി തഴുകിയതിനാലോ ?
കുയിലേ, നിൻ കളകൂജനം
കടം കൊണ്ടതെൻ
തോഴിയിൽ നിന്നോ?
മഴയേ, നിൻ കുളിരാർന്ന സ്പർശനം
എൻസഖി പ്രണയമായ്
പെയ്തിറങ്ങുവതിനാലോ?
സഖീ, നീ തന്നെയെല്ലാം..

Saturday, July 26, 2014

നിതാന്തൻ

കർമ്മമേ, സ്വന്തമാക്കൂ
നീയെൻറെ കാലങ്ങളൊക്കെയും..
എന്നും ചരിക്കുന്ന, തളരാത്ത
യന്ത്രമായുരുട്ടുക..
നീക്കി വെയ്ക്കേണ്ടൊരു 
മാത്ര പോലും..
ചിന്തിക്കേണ്ടെനിക്കൊരു
നേരമെന്നുടെ ചേതന..
നിദ്രവേണ്ടെനിക്ക്
ദു:സ്വപ്‌നങ്ങൾ കാണുവാൻ..
കർമ്മമേ, സ്വന്തമാക്കൂ

നീയെൻറെ കാലങ്ങളൊക്കെയും.
  

Thursday, July 24, 2014

വ്യതിചലനം

നരച്ചഭിത്തിയാൽ
തളർന്നു നിൽക്കുമാ
ഗ്രന്ഥശാലയിലേക്കുള്ള
വീഥിയിന്നും ദുർഘടം തന്നെ..
വഴിമുടക്കിയാ
മൂവാണ്ടൻ കൊമ്പിലെ
തുടുത്ത മാമ്പഴം..
വികൃതിയൊരുത്തി
കല്ലെടുത്തൊരേറെറിഞ്ഞു..
കണ്ടു നിന്നവരൊക്കെയു-
മതെറിഞ്ഞുടച്ചു..
കടന്നലും വണ്ടും
മണംപിടിച്ചടുത്തു കൂടി
മൂളി മത്സരമായി..ഞെട്ടറ്റു വീണ മാമ്പഴത്തി-
ന്നവകാശികളേറെയായി..
കശപിശകൂടി
കോലാഹലമായി..
പഴുത്തു തുടുത്തതിന്നകം
പുഴുത്തരിക്കാൻ തുടങ്ങി..
നിയമപാലകർ കേസെടുത്തു
പക്ഷമില്ലാത്ത വിധിയെഴുതി..
"വഴിതെറ്റിക്കും" ഗ്രന്ഥശാല
പൊളിച്ചു മാറ്റുകതന്നെ!!
പൊടിപിടിച്ച സങ്കൽപ്പങ്ങൾ
തേങ്ങലോടെ എരിഞ്ഞടങ്ങി..




Tuesday, July 22, 2014

മറുപുറം

പറയാതെ തിരയാതെ
സ്വന്തമായവർ..
അറിഞ്ഞും പറഞ്ഞും
വിശാലമനസ്കരായ്..
അറിഞ്ഞതൊക്കെയും
നെരിപ്പോട് തീർത്തപ്പോളും,
ചിരിച്ചു ശാന്തമനസ്കരായ്..
ഓർമ്മതൻ ചുടു നിശ്വാസത്തിൽ,
കനലെരിഞ്ഞതും, തണുത്തതും
മറുപുറമറിഞ്ഞതില്ലൊട്ടുമെ..
കൂർത്ത സങ്കൽപ്പങ്ങൾ  കെട്ടഴിച്ചിട്ടു,
പുഴുത്ത വ്രണത്തിലെന്നറിയാതെ..
അറിഞ്ഞതൊക്കെയും
മതിലുകൾ തീർക്കുമ്പോളും
പറയാതെ അറിയാതെ
 "എല്ലാമറിഞ്ഞവർ" !!




Monday, July 21, 2014

ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ

ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..
പിന്നാമ്പുറത്തെ കൂടാരത്തി-
ലഴിച്ചുവെച്ചിട്ടുണ്ടെൻ വേഷങ്ങൾ.
സ്വപ്നം കണ്ടാദർശങ്ങൾ
വിഷക്കൂണ് കൂട്ടിയപ്പോൾ,
വ്യതിരക്തതയുടെ തുലാസ് വാങ്ങി,
വിലയിട്ടു തൂക്കിവിറ്റ മസ്തിഷ്കം
ചില്ലുക്കൂട്ടിലടക്കി വെച്ചിട്ടുണ്ടവിടെ..
ജന്മബന്ധങ്ങൾ തീച്ചൂളയായപ്പോൾ,
ആത്മസത്തയുടെ ശൈത്യങ്ങൾ
തേടിയലഞ്ഞു വലഞ്ഞ ദേഹം,
വെടിയാതെ കൂട്ടിയ രക്ത ബന്ധം
കൊക്കിലൊതുക്കി കാകൻ പറന്നുപോയ്‌..
ഇന്നെൻ മുഖം തെളിഞ്ഞാലും
വാടിയാലുമൊന്നുപോൽ
തുറിച്ച് നോക്കും സുഷിരങ്ങൾ
ഭയമല്ലാതെന്ത് ഭാവം പകർന്നിടും?
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ,
മസ്തിഷ്കമില്ലാത്ത, ബന്ധങ്ങളില്ലാത്ത
വികാരങ്ങളില്ലാത്ത ദേഹിയായ്
ഇനി ഞാനൊന്ന് വിശ്രമിക്കട്ടെ..

Sunday, July 20, 2014

കർക്കിടകം


അന്ന്,
വറുതിയുടെ കറുത്ത രാവുകളിൽ

ചിങ്ങത്തിന്റെ സമൃദ്ധിക്കു താഴെ
മുഷിഞ്ഞ തോർത്തുടുത്ത്‌

തല കുനിച്ചിരുന്നു കഞ്ഞി കുടിച്ചിരുന്ന
അധസ്ഥിതൻ !
ഇന്ന്,
സമൃദ്ധിയുടെ ദുർമ്മേദസ്സുരുക്കാൻ
ഔഷധക്കഞ്ഞി കുടിച്ച്
കാവിയുടുത്ത്‌, ചീർത്ത കുമ്പ തിരുമ്മി
രാമായണം ജപിക്കും ആഡ്യൻ!!
 

Saturday, July 19, 2014

ജാതി

അദ്വൈതം ജനിച്ച, ആദിശങ്കരൻ ജനിച്ച, ശ്രീനാരായണ ഗുരുവും, ചെട്ടമ്പി സ്വാമികളും ജനിച്ച നാട്ടിൽ, സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഒത്തിരി ഉണ്ടായ ഈ നാട്ടിൽ, ഇന്നും ജാതിയും, ഉപജാതിയും മനുഷ്യ മനസ്സിൽ ആഴത്തിൽ അഭിമാനവും അപമാനവും ആയി പതിഞ്ഞ് കിടക്കുന്നതെന്ത്കൊണ്ട് ? പേരിനു  മുന്നിലും പിന്നിലും വെയ്ക്കുന്ന ജാതിപ്പേര് തന്നെ ഇതിന്റെ അടിസ്ഥാനത്തിൽ അല്ലേ ? ഇതിൽ നിന്നും വ്യതിചലിച്ച് നടക്കാൻ എത്രപേർ ആർജ്ജവം കാണിക്കുന്നുണ്ട് ?

നിധി

ഒളിഞ്ഞിരുന്നെവിടെയോ
അറിഞ്ഞിരുന്നോ നിന്നവകാശിയെ?
അറിഞ്ഞില്ല ഞാനുമേതുമേ
തെളിഞ്ഞെൻ മുന്നിലെത്തും വരെ!



Thursday, July 17, 2014

മാലിദ്വീപ്

സ്വപ്ന സഞ്ചാരിണീ പഞ്ചവർണ്ണക്കിളീ
പോരുന്നോ നീയെന്റെ നാടുകാണാൻ..
അതിഥിയാണിവിടെയെങ്കിലും
പോറ്റുന്നോരീയിടവുമെൻ നാടുതന്നെ..
മലയില്ല മഞ്ഞില്ല പുഴയില്ല കാടില്ലയെങ്കിലും 
കാണുകിൽ നീയിതു സ്വർഗ്ഗമെന്നോതിടും..
തെളിഞ്ഞ നീലാകാശത്തിൽ
ശുഭ്രനക്ഷത്രങ്ങളാൽ മാലതീർത്തപോൽ
ശാന്തമാം സാഗരത്തിൽ
പടർന്നു കിടക്കുന്നതെൻ ദേശം..
താഴ്ന്ന് പറന്നീടുകിൽ കാണാം,
തെളിഞ്ഞു വരുന്നൊരാ മായാ പ്രപഞ്ചത്തെ..
പച്ചയും നീലയും കറുപ്പും കലർന്ന ചിറകുകൾ
നീട്ടി പരത്തി കിടക്കും മയിലെന്നു കരുതി
എന്തിന് നിൻ ചിറകുകൾ നാണിച്ചു നിൽക്കണം..
മയിലല്ല, ചിറകല്ല, മായാ സാഗരത്തിൻ
അഭൗമ സൗന്ദര്യ സ്വാഗതമാണത്..
അരികത്തു ചെന്നീടുകിൽ കാണാം 
കുഞ്ഞോളങ്ങൾ, ഓടിവന്നുമ്മതന്നു,
പഞ്ചാര മണലുകൾ കട്ടുനക്കിയോടും കുറുമ്പന്മാർ..
അക്കര ദേശത്തെ സങ്കൽപ്പങ്ങളൊന്നുമേ
സ്വപ്നമല്ലെന്നു കണ്ടറിഞ്ഞീടാം..
ഊഴ്ന്നിറങ്ങാം, അഗാധതയിലേക്ക്‌
അത്ഭുതം കൂറും കാഴ്ചകൾ കണ്ടിടാം..
മത്സ്യ കന്ന്യകമാർ വാണിടും
സ്വപ്ന ലോകം കണ്ടാൽ മതിവരില്ലെന്നുമേ..
കൂടുണ്ട്‌ നിനക്കന്തിയുറങ്ങുവാൻ
കുടിലെന്നു തോന്നുകിലും കൊട്ടാരമാണവ..
പോരുമോ നീയെന്റെ നാടുകാണാൻ..






Wednesday, July 16, 2014

(ദുർ)ഗന്ധം

മകരമാസത്തിലെ ഒരു തണുത്ത പുലരിയിൽ ബാത്ത് ടബ്ബിൽ വെള്ളത്തിൽ കിടന്നുകൊണ്ട് ശിവൻ പറഞ്ഞു കൊണ്ടിരുന്നു, "എനിക്ക് ചൂടെടുക്കുന്നു"!! സിരകളിലൂടെ ഉടലാകെ പടർന്ന് ശിരസ്സിൽ കത്തിക്കാളുന്ന ചൂട്!!
ഗൗരി, ചൂടാക്കിയ വെള്ളത്തിൽ അവനെ കുളിപ്പിച്ച് തുവർത്തി കിടപ്പുമുറിയിൽ കൊണ്ട് വന്നിരുത്തി മുടി ചീകി ഒതുക്കിയപ്പോൾ അടർന്നു വീണ കണ്ണീർ അവൻറെ തോളിൽ പതിച്ചപ്പോൾ അവൻ വീണ്ടും കരയാൻ തുടങ്ങി - "എനിക്ക് ചൂടെടുക്കുന്നു"
കീറിയ കളസവുമിട്ട് ചുട്ടുപൊള്ളുന്ന മണ്ണിൽ, പാടത്ത് ഓടിക്കളിച്ച കൗമാരം ശിവൻറെ ഓർമ്മയിൽ നിന്നും അടർന്നു വീണിരിക്കുന്നു. കാലിൽ പൊള്ളച്ച് ചെല്ലുമ്പോൾ കയ്യിൽ കിട്ടിയത് കൊണ്ട് ഒരടി തന്ന് ശകാരിച്ച് മരുന്ന് വെച്ച് കെട്ടിതന്നിരുന്ന അമ്മ.വെയിലേറ്റു തളർന്ന ഉടലിൽ ചാലുകീറി ഒഴുകിയ വിയർപ്പെല്ലാം തലയിൽ കെട്ടിയ തോർത്തഴിച്ചു തുടച്ച്, കൂലിയും വാങ്ങി കുടിലിലേക്ക് നടക്കുമ്പോൾ, പാടത്തെ കള്ളുഷാപ്പിൽ നിന്നും ഒരു കുടം കള്ളും മോന്തി, പെട്ടിക്കടയിൽ നിന്നും പൊതിഞ്ഞ് വാങ്ങിക്കൊണ്ട് വരാറുള്ള  പഴംപൊരിയിൽ പൊതിഞ്ഞ അച്ഛന്റെ സ്നേഹം. അവയെല്ലാം വിസ്മൃതിയുടെ കാണാക്കയത്തിൽ ആഴ്ന്നു പോയി.
പൊടിമീശ മുളച്ച നാളുകളിൽ ഗൗരിയുടെ കണ്മഷിയാൽ മീശ തെളിയിക്കാൻ ശ്രമിച്ച് ഇളിഭ്യനായതും, കോവിലിലെ പൂരത്തിന് ചെവിയിലോതിയ കിന്നാരവും, വിറച്ച് വിറച്ച് അവൾക്ക് നൽകിയ ആദ്യ ചുമ്പനവും, തകർത്ത് പെയ്ത ഒരു ഇടവപ്പാതിയിൽ കവർന്നെടുത്ത അവളുടെ പ്രണയാവേശവും, എല്ലാം അവൻ മറന്നിരിക്കുന്നു.
വിപ്ലവാവേശം തലയിൽ കയറിയ യൗവ്വനത്തിൽ താണ്ടിയ ചുട്ടു പൊള്ളുന്ന പാതകളും, വിയർപ്പ് നാറിയ കുപ്പായവും, ബീഡിയും കള്ളും കലർന്ന ദുർഗന്ധത്തോടെയുള്ള സംഭാഷണങ്ങളും ആദർശങ്ങൾ പൊള്ളയായപ്പോൾ അവനുപേക്ഷിച്ചു. പാതുകം മാറ്റി, വേഷം മാറ്റി, ചിന്തകൾ മാറ്റി നടന്നപ്പോൾ കടൽ കടന്ന് സൗഭാഗ്യത്തെ എത്തിപ്പിടിച്ചു.
അന്ന്യമാക്കപ്പെട്ട മണ്ണിൽ കാലൂന്നാൻ ശ്രമിച്ചപ്പോൾ, അപരിചിതത്ത്വം വേരുകൾ പിഴുതെറിഞ്ഞ് ആട്ടിയോടിച്ചു. ശീതീകരിച്ച ജീവിതയാത്രയിൽ ചൂട് അവന് അസഹ്യമായി തുടങ്ങി. ആൾക്കൂട്ടത്തിന്റെ വിയർപ്പിൻറെ മണം, കള്ളിന്റെ മണം, സിഗരറ്റിന്റെ മണം എല്ലാം മനംപുരുട്ടൽ ഉണ്ടാക്കി. സുഗന്ധലേപനങ്ങൾ അവനിലെ ദുർഗന്ധം അകറ്റുവാൻ പര്യാപ്തമല്ലാതായി. കാലക്രമത്തിൽ അവൻറെ മണം അവനിൽ അറപ്പുളവാക്കി. ദുർഗന്ധം നാസികയിലൂടെ ശിരസ്സ്‌ തുളച്ച് കയറി ഉഷ്ണമായി പരിണമിച്ചു. മണമകറ്റാൻ, ചൂടകറ്റാൻ അവൻ കുളിച്ചുകൊണ്ടേ ഇരുന്നു.  

Sunday, July 13, 2014

നിഷ്പക്ഷൻ

എന്തെൻ കണ്ണുകൾ കാണാത്തെ?


രക്തം ചീന്തും തെമ്മാടികളുടെ പേക്കൂത്തുകളും

വരണ്ട  തൊണ്ടയിലൊലിച്ചിറങ്ങും രക്തക്കറയും
കളിചിരി മറാത്ത ബാല്യം കരിഞ്ഞുറങ്ങുന്നതും
പോന്നോമനതൻ കൈത്തലം ഗ്രസിക്കാനുതറും കരവും
അങ്ങകലെ തനിച്ചിരിക്കും കണ്ണിൻ തുറിച്ചു നോട്ടവും
 എന്തെൻ കണ്ണുകൾ കാണാത്തെ?

എന്തെൻ കാതുകൾ കേൾക്കാത്തെ?
ആക്ക്രോശത്താൽ ചീറിയടുക്കും വേട്ടപ്പട്ടിതൻ ഹുങ്കാരവും
അശരണൻറെ ചെറുത്ത്നിൽപ്പിൻ ശക്തിയില്ലായ്മയും
ജീവന് വേണ്ടി കേഴും കുഞ്ഞിൻ ദീന വിലാപവും
അടിവയറിൽ ചവിട്ടേറ്റമ്മയുടെ ശാപവചനങ്ങളും
സർവ്വം തകർക്കും വെടിയൊച്ചകളും  
 എന്തെൻ കാതുകൾ കേൾക്കാത്തെ?

എന്തെൻ ചർമ്മം നോവാത്തെ ?
ആളിപ്പടരും  തീയിൻ നടുവിലും
ചൂഴ്ന്നിറങ്ങും വെടിയുണ്ടയിലും
ആഴ്ന്നിറങ്ങും വാൾത്തലപ്പിലും
ചവിട്ടി മെതിക്കും ബൂട്ടിന്നടിയിലും
എന്തെൻ ചർമ്മം നോവാത്തെ ?

എന്തെൻ ചിന്തകളുണരാത്തെ ?
ഇന്ദ്രിയങ്ങളടച്ചു ഞാനുറങ്ങുകയാണ്
നിറങ്ങൾ തിരിച്ച് വിശകലനം ചെയ്യുകയാണ്
എന്റെയീ ശീതീകരിച്ച മുറിയിലിരുന്നു
ഏടുകൾ മറിച്ച് ചരിത്രം വിളമ്പാം ഞാൻ
ഞാനൊരു നിഷ്പക്ഷനാണ്,  തികച്ചും നിഷ്പക്ഷൻ!







Friday, July 11, 2014

ശാന്തിയുടെയും, സമാധാനത്തിന്റെയും ദൂദിൽ അസഹിഷ്ണുതയുടെ വിഷം കലർത്തി വംശഹത്യ നടത്തി നിങ്ങൾ സ്ഥാപിക്കുന്ന ദൈവ ദേശത്തിന്നധിപൻ ഏത് ചെകുത്താനാകും?
ഒരു സാഹിത്യകാരൻ തന്നിലേക്ക് ചുരുങ്ങുന്നതാണോ, അതോ സമൂഹത്തിലേക്ക് വലുതാകുന്നതാണോ സാഹിത്യത്തിനും, സാഹിത്യകാരനും നല്ലത്? സമൂഹവുമായി സംവദിക്കാൻ കഴിയത്തക്ക വിധത്തിൽ എത്ര രചനകൾ ഉണ്ടാകുന്നുണ്ട്?

Thursday, July 10, 2014

നിനക്കായ്‌

അർക്കൻ ചരിഞ്ഞിറങ്ങും സായംസന്ധ്യയിൽ
എന്നാരാമത്തിൽ പൂ നുള്ളാൻ വന്ന ഗോപികേ
ചെന്താമര തോൽക്കും നിന്നധരം പൊഴിയും
തേൻകണം നുകരാൻ വണ്ടായിടട്ടെ ഞാൻ?
കാർക്കൂന്തലിൻ പിടിവിടാതിരിക്കാൻ
തെച്ചികൾ തമ്മിൽ മത്സരിക്കുന്നല്ലോ
നിന്റെ ഗന്ധവും പേറി പറക്കും
കാറ്റിന്നുപൊലുമഹങ്കാരം !
കളിച്ചു ചിരിച്ചു നിന്റെ വരവറിയിക്കും
കൊലുസിനെ പുൽകാൻ
മണ്‍തരികൾ തിരക്ക് കൂട്ടുന്നു.
കടക്കണ്ണാലൊരു നോട്ടം കൊതിച്ച്
ഞാനിവിടെയൊളിച്ചിരിക്കുന്നു

Monday, July 7, 2014

പൂച്ചപോയി പുലി രാജാവായി വന്ന ഒരു മിഥ്യാ അഭിമാനം പക്ഷേ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കില്ലല്ലോ. കോരന് എന്നും കഞ്ഞി കുമ്പിളിൽ തന്നെ എന്നാണോ? അതോ ഇതെല്ലാം incredible indiaയിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമോ? വിഭവങ്ങൾ ഉണ്ടായിട്ടും ലഭ്യത ഇല്ലാത്ത; ധനം ഉണ്ടായിട്ടും ദാരിദ്ര്യമുള്ള; വിദ്യഭ്യാസമുണ്ടായിട്ടും വിവേകമില്ലാത്ത രാജ്യം ചിലപ്പോൾ നമ്മുടെ ഈ incredible india തന്നെ ആയിരിക്കും. അർപ്പണ ബോധമില്ലാത്ത ഒരുപറ്റം രാഷ്ട്രീയ കോമരങ്ങളും, ഉദ്യോഗ പ്രഭുക്കന്മാരും നാട് വാഴുമ്പോൾ പൊതുജനം വയറ്റത്തടിച്ചു പാട്ട്പാടി തന്നെ ജീവിക്കണം എന്നാണോ?

Sunday, July 6, 2014

കാറ്റിനെന്ത് സുഗന്ധം, കുളിര്..
കാഴ്ചയ്ക്കെന്ത് തെളിമ..
ശബ്ദത്തിനെന്ത് സൗകുമാര്യം..
ഞാനീമഴയത്തൊന്നു കുളിക്കട്ടെ..

Saturday, July 5, 2014

മഴമേഘക്കീറുകൾക്കിടയിലൂടെ കാണാം
പ്രത്യാശയുടെ അരണ്ട വെളിച്ചം
കനത്തു നിൽക്കുന്നതെന്തേ?
പെയ്തോഴിയരുതോ ?
തണുക്കട്ടെ മനം, തെളിയട്ടെ മാനം ..

Friday, July 4, 2014

കടം തരുമോ കുറച്ച് നിർവ്വികാരത ?
വേദനകൾ ഇല്ലാതെ, സ്വസ്ഥമായുറങ്ങാൻ !!
ജയിക്ക നീ ഗർവ്വിനാൽ
തകർന്നടിഞ്ഞില്ലാതാകാതിരിക്കാൻ
പൊഴിക്കാം, ഞാനൊരശ്രുകണം 

Tuesday, June 10, 2014

പ്രിയേ വരൂ

പ്രിയേ വരൂ,
തനിച്ചിരുന്നു നമുക്ക് കുറച്ചു സംസാരിക്കാം..
ചന്ദനം മണക്കുന്ന നിന്റെ നെറ്റിത്തടത്തിൽ
അലസമായി വാർന്നുകിടക്കുന്ന കാർക്കൂന്തൽ
മന്ദമാരുതനാലെൻ മുഖത്ത് പതിക്കട്ടെ..
അസ്തമയ സൂര്യന്റെ ചുവപ്പ് നിന്റെ കവിളിൽ തെളിയട്ടെ
ഇരുൾ മൂടുമ്പോൾ,
നിന്റെ കണ്ണിന്റെ തിളക്കം നമുക്ക് വെളിച്ചം പകരും
കാറ്റിൻ തണുപ്പിൽ നിൻ ചുടുനിശ്വാസം പുതപ്പാകും  
ഒരു കരസ്പർശനത്താൽ നിനക്ക് സാന്ത്വനമേകാൻ കഴിയട്ടെ..
വാക്കുകൾ മൃദുലവും ശ്രവണ മധുരവും ആകട്ടെ
നിശ്ശബ്ദതപോലും വാചാലമാകട്ടെ നമുക്കിടയിൽ
പറയാതെ, കേൾക്കാതെയും  സംവദിക്കാം നമുക്ക്
നിന്റെ ഹൃത്തിൻ താളം തൊട്ടറിയാൻ കഴിയും വിധം
എന്റെ പഞ്ചേന്ദ്രിയങ്ങളും നിന്നെ ആവഹിക്കട്ടെ..
വരൂ പ്രിയേ, നമുക്ക് നമ്മളിൽ താതാത്മ്യം പ്രാപിക്കാം..


Friday, May 30, 2014

പ്രണയം

പ്രണയം ഒരു ഇളംതെന്നലായ്
മെല്ലെ തഴുകി കടന്നു വന്നപ്പോൾ
കൊരിത്തരിച്ചവർ മുറുകെ കെട്ടിപ്പിടിച്ചു..
പ്രണയം ഒരു വസന്തമായ്‌ പടർന്നപ്പോൾ 
വർണ്ണങ്ങളുടെ അഭൗമ ലോകത്തിലവർ നീരാടി..
പ്രണയം തുലാവർഷമായ് പെയ്തിറങ്ങിയപ്പോൾ
ആവേശത്താൽ വാരിപ്പുണർന്നു ചൂടുപകർന്നു..
ചൂട് തീയായാളിപ്പടർന്നപ്പോൾ പ്രണയം ചുവന്നു..
ആ ചുവപ്പാലവരെ വെള്ളപുതച്ച് കിടത്തി
മോക്ഷം കിട്ടാൻ കാവിയുടുത്ത്‌ കാശിക്ക് പോയി..

Monday, May 26, 2014

പ്രതീക്ഷ

പ്രധാനമന്ത്രി ആയിട്ട് ഇതിന് മുൻപും ഇഷ്ടമുള്ളവരും, അല്ലാത്തവരും വന്നിട്ടുണ്ടെങ്കിലും, ഇത്തവണത്തേതു പോലെ ഒരു ആവേശമോ, പ്രതീക്ഷയോ, അഭിമാനമോ പകർന്ന് തന്നിട്ടുണ്ടോ എന്ന് സംശയം ആണ്. പല പേരിലും മുദ്രകുത്തപ്പെട്ടിട്ടുള്ള നരേന്ദ്ര മോഡി എന്ന വ്യക്തി ആ സ്ഥാനത്തേക്ക് കടന്നു വരുമ്പോൾ, പറഞ്ഞു കേട്ട കാര്യങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിൽ കാണാൻ കഴിയുന്നു. കണ്ടുമടുത്ത സമവാക്യങ്ങൾ പലതും മാറ്റപ്പെടുന്നു. ഭാരതീയൻ എന്ന അഭിമാനം വളർത്തുന്നതിൽ ശക്തമായ നേതൃത്ത്വം പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഇന്ന് നരേന്ദ്ര മോഡിക്ക് അതിനു കഴിയുന്നു എങ്കിൽ, അദ്ദേഹത്തെ ബഹുമാനിക്കാതിരിക്കാൻ കാരണങ്ങൾ കാണുന്നില്ല.സാർക് രാജ്യത്തലവന്മാരെ എല്ലാവരെയും ക്ഷണിച്ചു വരുത്തുന്നതോടെ, മേഘലയിൽ ഒരു സഹവർത്തിത്വത്തിൽ അധിഷ്ടിതമായ വളർച്ചയും , സ്ഥിരതയും ഉണ്ടാക്കുന്നതിൽ ഭാരതത്തിന്‌ നേതൃത്ത്വം കൊടുക്കാൻ കഴിയും എന്ന ഒരു സൂചന കൊടുക്കാൻ കഴിയുന്നുണ്ട്. അടിസ്ഥാന പ്രശ്നങ്ങളിൽ അധിഷ്ടിതമായ ഒരു നല്ല ഭരണം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനും കൂട്ടർക്കും കഴിയട്ടെ എന്ന് ആശംസിക്കാം. മുൻധാരണകൾ മാറ്റി വച്ച് അതിനു പിന്തുണ നൽകാൻ നമുക്കും തയ്യാറാകാം.


Saturday, May 17, 2014

ഡൽഹി

ഗോപ്യമായതെന്തോ ആകർഷണമാക്കി
മാടിവിളിച്ചെന്നെ രാവിന്നന്ത്യയാമത്തിൽ
ദൂഷ്യ വചനങ്ങൾ കേട്ടറിഞെങ്കിലും
പിന്തിരിയാൻ മടിച്ചു കാമാർത്തമാനസം..
വന്നണഞ്ഞു ശങ്കിച്ചു നിന്നെന്നിൽ
നിൻ ബലിഷ്ട കരം ഗ്രസിച്ചപ്പോൾ
ഭയചകിതനായ് കൈകുടയാൻ ശ്രമിച്ചുവോ?
അരണ്ട വെളിച്ചത്തിൽ കണ്ടില്ല
നിൻ സുന്ദര(?) വദനവും ആകാരസൗഷ്ടവവും
മടിച്ചുനിൻ പുറകെ നടന്നപ്പോൾ
ശമിച്ചിരുന്നു ആ രാവിൻ പ്രലോഭനം..
മനം കവരും നിൻ കുലീന രൂപം കണ്ടുണർന്നപ്പോൾ
മറന്നു രാവിൻ ഭീതിത ഭാവങ്ങൾ..
ക്ഷീണിതനെങ്കിലും, രമിച്ചു മതിവരുവോളം
 മറച്ചുവെച്ചനിൻ മറുപുറം കാണുംവരെ..
കൂലിപറ്റി തിരിഞ്ഞു നടക്കും നിന്നിൽ
ദർശിക്കുന്നതെന്ത് ഭാവം, രൂപം ?
നീയായിരുന്നോ, കുഞ്ഞിൻ വായിൽ മുലതിരുകി
പാതയോരത്ത് വെയിലേറ്റു കിടന്നിരുന്നത്?
ഇന്ത്യാ ഗേറ്റിനു ചുറ്റും ക്യാമറ കണ്ണുകൾ ഒപ്പാൻമടിച്ച,
വിശന്നുറങ്ങും കുഞ്ഞ് നിന്നുടേതോ?
താമരയമ്പലം കാണാൻ  നിരക്കും ജനം കാണാതെ
ചോക്ലേറ്റിൻ എച്ചിൽ തിന്ന് കൊതിമാറ്റുന്നതും,
പച്ച കാത്ത് കിടക്കുന്ന വണ്ടിയിൽ
വൃത്തിയില്ലാതെ കൈ നീട്ടുന്നതും
നിന്റെ പൊന്നോമനകളോ ?
കടും നിറത്തിൽ ചുരിദാർ ചുറ്റി,
കണ്ണെഴുതി പൊട്ട് തൊട്ട് വളയണിഞ്ഞ്
നീട്ടിയ കരത്തിൽ പേടിച്ച് വെച്ച്തന്ന
പത്ത് രൂപ നിനക്കുള്ളതായിരുന്നോ?
ഒരു പുറം കുലീനയും, മറുപുറം ദരിദ്രയും
രാവിൽ ആകർഷണവും, പകലിൽ ഭീതിയും
പരത്തി ജീവിക്കും പാവം ഹിജഡയല്ലേ നീ ?

Friday, May 16, 2014

പുതിയ പ്രതീക്ഷ

പ്രതീക്ഷിച്ചതിൽ നിന്നും, ഒരുപക്ഷേ ആഗ്രഹിച്ചതിൽ നിന്നും വ്യത്യസ്തമല്ല തിരഞ്ഞെടുപ്പ് ഫലം. പത്തു വർഷം ഉറങ്ങിയ നേതൃത്വത്തിനും, വാഗ്ദാനം ആകുമെന്ന് പറഞ്ഞിരുന്ന പുതിയ ബ്രാൻഡ്‌ ചോക്ലേറ്റനും  അർഹിക്കുന്ന അടി തന്നെ ജനം കൊടുത്തു.  പുത്തൻ ചൂലുകൾ കൊണ്ട് മെല്ലെ അടിച്ചാൽ വൃത്തിയാകില്ല എന്ന് ജനം മനസ്സിലാക്കി. അവിടെയും ഇവിടെയും ചിന്നി ചിതറിക്കിടക്കുന്ന മൂന്നാം മുന്നണിയുടെ കെട്ടുറപ്പിൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടായിരുന്നു എങ്കിൽ, അത് അതിൽ ചിലർക്ക് മാത്രം ആണ്.സമാന്ന്യം ഭേദപ്പെട്ട ഒരു പ്രതീക്ഷ ജനം അർപ്പിച്ചിരിക്കുന്നത് നരേന്ദ്ര മോഡി എന്ന ശക്തനായ നേതാവിൽ ആണ്. അദ്ദേഹത്തിന് അത് നിറവേറ്റാൻ കഴിയട്ടെ . ഇടതു പക്ഷം ഇനിയും അവരുടെ ശരിയായ സ്ഥാനം കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. ആശയം, പ്രവൃത്തിയിലെക്കും, ജീവിതത്തിലേക്കും, സംസാര രീതിയിലേക്കും മാറിയാൽ മാത്രം നിലനിൽക്കാവുന്ന ഒന്നാണ് അത് എന്ന് ഇനിയെങ്കിലും നേതൃത്വം മനസ്സിലാക്കും എന്ന് വിശ്വസിക്കുന്നു.


Tuesday, May 13, 2014

കുമിള

അല്പായിസ്സുള്ള ജാലമാണതെങ്കിലും 
തുള്ളിയിലോളിപ്പിച്ച പൊരുളാണത്

Tuesday, March 18, 2014

തടവറ

അരിച്ചിറങ്ങുന്ന വെളിച്ചം കാഴ്ച്ചയെ കൂടുതൽ മറയ്ക്കുന്നു.
പരുപരുത്ത ഭിത്തി തലപ്പുകൾക്ക് മൂർച്ച കൂടിയിരിക്കുന്നു.
ആർത്തനാദം പോലും വലിച്ചെടുക്കുന്ന സ്വാംശീകരണം.
ഇടയ്ക്ക് നെടുവീർപ്പുകൾ പോലും പ്രകമ്പനം സൃഷ്ടിക്കുന്നു.
വിസർജ്യത്തിന്റെ ദുർഗന്ധം..

തലകീഴായ് പിടിച്ചിരിക്കുന്ന കൊടിക്ക് പിന്നാലെ അനുയായികൾ തല താഴ്ത്തി നടക്കുന്നു. വായടച്ചാസനത്താൽ വിളികളേറ്റു വിളിക്കുന്നു.
ചുറ്റും തലയറ്റ കബന്ധങ്ങൾ നൃത്തം ചവിട്ടുന്നു. എതിരേ വരുന്ന മഞ്ചത്തിൽ എത്തിച്ചു നോക്കി. ആശയങ്ങളെ തോൽപ്പിച്ച് അച്ഛൻ ചിരിച്ചുറങ്ങുന്നു.
കഴുത്തിലമർന്ന കയറഴിച്ചു മാറ്റിയിട്ടില്ല. ആ കയറിന്നറ്റം കൂട്ടിക്കെട്ടി വണ്ടി കളിച്ചു. വണ്ടിയിൽ കയറുവാനാളുകൾ തിക്കി തിരക്കി. വണ്ടിയുരുണ്ടപ്പോൾ ചക്രമായ് മാറി. തലകറങ്ങുന്നു..

വീഴാതിരിക്കാൻ പാടുപെട്ടു. ചുവടുറപ്പിക്കാൻ വലം കാലെടുത്തു വെച്ചു. അഗാധ ഗർത്തത്തിലേക്കാണല്ലോ വീഴുന്നത്. ചുഴിയിൽ അകപ്പെട്ട് താഴേയ്ക്ക്. ചുവന്ന തിരമാലകൾ കൊടുമുടിയോളം ഉയരത്തിൽ. ചെറുമീനുകൾ വാപിളർന്നു..

കയ്യിൽ കടന്നുപിടിച്ച് രക്ഷിച്ച കൈത്തലം ആരുടേതാണ്? അച്ഛനോ? അല്ല മകനാണല്ലോ. എന്തേ മോനെ നിന്റെ കൈത്തലം പരുപരുത്ത്‌ പോയത്? അമ്മയുടെ കയ്യിലേൽപ്പിച്ചവൻ നടന്നു നീങ്ങിയല്ലോ. കരയുന്ന വായിൽ അമ്മ മുല തിരുകി. നീലച്ച മുലകൾ!! അയ്യോ, അമ്മയല്ല..ദംഷ്ട്രകൾ കാട്ടി ചിരിക്കുന്നു.. കഴുത്തിലമരുന്ന കൈത്തലം..

കുളിപ്പിച്ചണിയിച്ചൊരുക്കുന്നു. ദർഭയും, എള്ളും, പൂവും..കൊള്ളികൾ നിരക്കുന്നു..എരുക്കിൻപൂവിൻ മണം..ചീവീടുകൾ ചിലയ്ക്കുന്നു..കാറ്റത്ത് ചാരം പറക്കുന്നു..

ഭിത്തിക്കപ്പുറം ആൾക്കൂട്ടം മൂക്ക് പൊത്തുന്നു..അളിഞ്ഞ മാംസത്തിനു മീതെ കീടമരിക്കുന്നു..കാലിലണിഞ്ഞ ചങ്ങല ഊർന്നു മാറിക്കിടന്നു..

Sunday, March 16, 2014

പിറന്നാൾ ആശംസകൾ

പൗർണ്ണമി ചന്ദ്രിക പാലോളി തൂകും രാവിൽ
പാതി വിടർന്ന പാരിജാതം പോൽ
 കണ്ണുചിമ്മിയ നിൻ വദന കാന്തിയിൽ
ആത്മനിർവ്വൃതിയാലമ്മതൻ നേത്രങ്ങളിൽ 
അശ്രുരേണുക്കൾ തിളങ്ങിടുമ്പോൾ
ആധിയിലപ്പുറം കാത്തിരുന്നച്ഛന്റെ
ആശ്വാസ നിശ്വാസത്തലോടലിൽ
തേങ്ങാൻ മറന്നു നീ പുഞ്ചിരിതൂകിയോ

  

Friday, March 7, 2014

രാജി

ഇറക്കിയില്ലെങ്കിൽ കാണാം..
ഇനിയും ഇറക്കിയില്ലല്ലോ?
നാളെ ഇറക്കിയില്ലെങ്കിൽ കാണാം..
നാളെ ഇറക്കിയില്ലെങ്കിലോ?
അത് നാളെ പറയാം..
ഇന്നിതുവരെ ഇറക്കിയില്ലല്ലോ?
ഇന്നിറക്കിയില്ലെങ്കിൽ രാജി!
ഇതുവരെ ഇറക്കിയില്ലല്ലോ?
ഇന്നെന്തായാലും തീരുമാനമെടുക്കും..
എന്താ തീരുമാനം?
ഇറക്കും എന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട്..
ഇനിയും ഇറക്കിയില്ലല്ലോ നേതാവേ?
എന്തെങ്കിലുമൊന്നു ഒന്ന് ഇറക്കെടെയ്‌..
പറയുന്നത് പോലെ അങ്ങ് വയ്ക്കാൻ
പറ്റുന്നത് വല്ലതും ആണോ ഇത് ?
രാജി, രാജിവെച്ചു..




Wednesday, March 5, 2014

കള്ളം

പകർന്നു കിട്ടിയ ശോഭയാലവൻ
തെളിഞ്ഞു നിന്നു മോഹങ്ങൾ നൽകി..
ഒളിഞ്ഞിരുന്നു വിരഹം നൽകിയതും
തെളിഞ്ഞ കാന്തിയാൽ ദാഹമകറ്റിയതും
കനിഞ്ഞു കിട്ടിയ മായയാലെന്നറിയാതെ
പകർന്നു നൽകിയവൾ പ്രണയ കാമനകൾ..
 തെളിഞ്ഞ് കാണും വദനത്തിൻ കാന്തി
ആഴ്ന്നിറങ്ങും ചെളിയിലാണെന്ന്
മൊഴിഞ്ഞില്ലവളൊരിക്കലും,
അറിഞ്ഞില്ലവനും..

 

നേർവഴി

കഴിവും നന്മയും തിരിനാളമായ് നയിക്കെ
ഇടവഴിയിൽ വെച്ചൊരു വൈദ്യൻ വന്നു..
നിവർന്നു നിൽക്കുന്നൊരു നട്ടെല്ലിലൊരു
ആണിയടിച്ചു ബോധം കെടുത്തി,

പെറുക്കിയെടുത്തു രോഗലക്ഷണങ്ങൾ..
കാണേണ്ടാത്തത് കാണുന്നു
കേൾക്കേണ്ടാത്തത് കേൾക്കുന്നു
പറയേണ്ടാത്തത്‌ പറയുന്നു
ചിന്തിക്കേണ്ടാത്തത് ചിന്തിക്കുന്നു..

എല്ലാം വാരി മുതുകിൽ വെച്ച് കെട്ടിത്തന്നു..
 താങ്ങാൻ പറ്റാത്ത വലിയ ഭാണ്ഡം!
ഓരോന്നായി വഴിയിലുപേക്ഷിച്ച്
ഇന്ദ്രിയ നിയന്ത്രണം നടത്താനുപദേശം..  
നട്ടെല്ല് വളച്ച്, ഭാണ്ഡവുമായി നടന്നു..
നടു നിവർന്നപ്പോൾ വഴി തെറ്റിയിരുന്നു..



Monday, March 3, 2014

പ്രകടന പത്രിക

ഇത് പ്രകടന പത്രികകളുടെ കാലമാണല്ലോ. കണ്ടറിഞ്ഞും, കൊണ്ടറിഞ്ഞും. കേട്ടറിഞ്ഞും രാഷ്ട്രീയ ബുദ്ധിജീവികൾക്ക് അതിബുദ്ധി കാണിക്കാനുള്ള അവസരം. എന്ത് ചെയ്യുന്നു, എന്ത് ചെയ്യാൻ കഴിയുന്നു, എന്താണ് ചെയ്യേണ്ടത് എന്നതിനപ്പുറം എത്ര വോട്ട് നേടാൻ കഴിയും എന്ന ലാക്കോടെ ആണ് ഒട്ടുമിക്കതും പിറന്ന് വീഴുന്നത്. മലയോര കർഷകർ ആണ് വോട്ട് ചെയ്യുന്നത്. അതുകൊണ്ട് പാവം പരിസ്ഥിതി ഒരു വശത്തേക്ക് ഒതുങ്ങി. അഴിമതിക്കെതിരെ ആണ് പൊതുജന വികാരം. അപ്പോൾ അതിനെ പരാമർശിക്കാത്തത് വിലപ്പോകില്ല. അതുകൊണ്ട് അഴിമതിയുടെ തലതൊട്ടപ്പന്മാർ പോലും അഴിമതി തുടച്ചു നീക്കി എന്ന് ഘോര ഘോരം പറഞ്ഞുകൊണ്ടേ ഇരിക്കുന്നു. ഇതിനിടയിൽ ആണ് പല അവിശുദ്ധ കൂട്ടുകെട്ടുകളും വിശുദ്ധമാകുന്നതും നമ്മൾ കാണുന്നത്. തെറ്റുകൾ ഏറ്റുപറയുന്നവരും, തെറ്റ് ചെയ്യാൻ തെരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ കാത്തിരിക്കുന്നവരും നമ്മളെ മോഹിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലം വെറും പ്രകടനങ്ങൾ ആണെന്ന് നമ്മൾ മനസ്സിലാക്കുമ്പോളേയ്ക്കും മൂടും തട്ടി അവർ കടന്നു കളഞ്ഞിട്ടുണ്ടാകും. ജാഗ്രതൈ !!!

Sunday, March 2, 2014

കാപട്യം

ആദ്യം നൽകിയ
പനിനീർ പൂവിൻ തണ്ടിൽ
മുള്ളുകൾ ഇല്ലായിരുന്നു..
പിന്നീട് നൽകിയ പൂവിൻ
മുള്ള്കൊണ്ട്
കരം മുറിഞ്ഞപ്പോൾ
വേദന ചുംബിച്ചെടുത്തു ..
നഖംകൊണ്ട വേദന
പരിഭവമായപ്പോൾ
ഒളിപ്പിച്ചു വച്ച കാപട്യം
സ്നേഹം പകർന്നു..
സൂചിത്തലപ്പ് കൊണ്ടറിയാതെ
വേദനിപ്പിച്ചാഴമളന്നു..
വാക്കിൻ മൂർച്ചയാൽ
കീറിമുറിച്ചപ്പോൾ
പൊടിഞ്ഞ കണ്ണീർ
രൂപം മറച്ചു..
കരുതി വച്ചിരുന്ന കഠാര
ചങ്കിലിറക്കിയപ്പോൾ
വാർന്ന ചോര നക്കിക്കുടിച്ചു..
ചിറിയിൽ ഒലിച്ചിറങ്ങും
ചോരകാട്ടി ചിരിച്ചു വിജയിയായ്..


Saturday, March 1, 2014

✓ / x ?

ശരിയും തെറ്റും തമ്മിലുള്ള മല്ലയുദ്ധത്തിൽ
ശരി ഒത്തിരി ഒടിഞ്ഞ് ചെറിയൊരു തെറ്റായി
തെറ്റ് ഇമ്മിണി നിവർന്ന് വലിയൊരു ശരിയായി !!
മാദ്ധ്യസ്ഥം പറയാൻ ചെന്ന ചോദ്യം
നടുവിനടികിട്ടി ആശ്ചര്യപ്പെട്ടു നിന്നു !!

Saturday, February 22, 2014

ദൈവരൂപം

തീരത്തണഞൊരു കൃഷ്ണശില,
കാറ്റും മഴയും വെയിലുമേറ്റ്
കാലാന്തരത്തിൽ ദൈവരൂപം പൂണ്ടു.
നിശ്ചല, നിർജ്ജീവമാസ്വരൂപത്തിൽ 
ചൈതന്ന്യ സഞ്ചലനമാവേശിച്ചു.
ഭക്തർ, സ്തുതിപാടകർ ചുറ്റും കൂടി
കച്ചവട സാദ്ധ്യത തിട്ടപ്പെടുത്തി.
ഉദിച്ചുയർന്നു ആശ്രമ സഞ്ചയം,
പടർന്നു പന്തലിച്ചു കീർത്തിയെങ്ങും,
കൊഴുത്തു സാമ്രാജ്യം,
വളർന്നു അഭിനവ പ്രബോധകർ.
കെട്ടിയെഴുന്നെള്ളിച്ചു,
പുഷ്പ വർഷം, ധാര, ഭജനം..
സ്വരൂപം വെടിഞ്ഞു മോക്ഷപ്രാപ്തിക്കായ്‌ 
കൊതിക്കുമാത്മാവ് ശിലയിൽ തളച്ചിടപ്പെട്ടു.





Sunday, January 26, 2014

നിസംഗത

ഉറങ്ങാം നമുക്ക്..
കണ്ണും, കാതും, മനസ്സുമടച്ചുറങ്ങാം..
പൈതലിൻ രോദനം കേൾക്കാതിരിക്കാം..
കുഞ്ഞുമക്കൾ  മദ്യം രുചിച്ച് 
കുഴഞ്ഞു വീഴുന്നതും;
പുകച്ചുരുളിലമർന്നു കൗമാരം
വ്യർഥസങ്കല്പങ്ങൾ കാമിക്കുന്നതും;
ജാതി നോക്കി പ്രണയിക്കാത്ത യൗവ്വനം
കൂട്ടരതിഭോഗത്തിന്നു ശിക്ഷിക്കപ്പെടുന്നതും;
നമ്മുടേതല്ലെന്ന ആശ്വാസത്തിലുറങ്ങാം,
കണ്ണും, കാതും, മനസ്സുമടച്ചു,
നിസ്സംഗരായുറങ്ങാം..
 

Saturday, January 25, 2014

ദൈവം

ദൈവം
---------
ദൈവത്തിൻറെ ശില്പം പൂർത്തിയാക്കി
ചൈതന്യം വരുത്താൻ കൈമാറിയിട്ട്‌,
പൊളിഞ്ഞ കൂരയിലേക്കയാൾ മടങ്ങി,
ഒട്ടിയവയറുമായി കാത്തിരിക്കും
കുഞ്ഞുങ്ങൾക്കന്നം നൽകും ദൈവമാകാൻ.
പിറ്റേന്ന്, കുളിച്ചു ശുദ്ധിവരുത്തി
തൊഴാൻ ചെന്നപ്പോൾ,
ദൈവത്തിനും അയാൾക്കുമിടയിൽ
വളർന്ന വിശുദ്ധ ആചാരങ്ങൾക്ക്
അവിശുദ്ധ കൂട്ടുക്കെട്ടിന്റെ പകിട്ട്.

പുരോഹിതൻ
--------------------
പാപികളെ ശുദ്ധിവരുത്തി
ദൈവ വഴികാണിച്ചു കൊടുത്തു
തിരിച്ചു നടന്നപ്പോൾ
വഴി തെറ്റി ചെന്നുകയറിയത്
ചെകുത്താന്റെ ഗോപുരത്തിൽ

ഭക്തി
--------
ദരിദ്രൻ സമൃദ്ധിക്ക് വേണ്ടിയും
ധനികൻ സ്വസ്ഥതയ്ക്കു വേണ്ടിയും
കള്ളൻ കാപട്യം മറയ്ക്കാനും
ശുദ്ധൻ, ദുഷ്ടനാകാതിരിക്കാനും
ആശ്രയിക്കുന്ന കുറുക്കു വഴി



അധികാരം

സ്ഥാനമാനങ്ങളും അധികാരവും അർപ്പിക്കപ്പെട്ടിരിക്കുന്നത് ഉത്തരവാദിത്തങ്ങൾ പക്ഷഭേദമില്ലാതെയും, കൃത്യമായും നിറവേറ്റാൻ വേണ്ടിയാണ്,  അഹങ്കരിക്കാനല്ല !!

Monday, January 20, 2014

കുലം

ചില്ല് കൂട്ടിലടച്ച  പ്രതിമയ്ക്ക്
മുന്നിലെ വിദേശമദ്യഷാപ്പിൽ
ഗുരുവും അനുചരന്മാരും
സ്വജാതിക്കൂട്ടം ആയപ്പോൾ,
മഹത് വചനം
മഞ്ഞയിൽ പൊതിഞ്ഞ
ജാതി സംഹിത അയി
പുകച്ചുരുളുകൾ തീർത്തു..
സോഷ്യലിസം പ്രസംഗിക്കുന്ന
മാനസത്തിൽ  പോലും
അന്തസ്സുള്ള ജാതിപ്പേര് തിരുകി
മേലാളന്മാർ വാഴുന്നു..
ശുദ്ധാശുദ്ധങ്ങൾ നൂലിൽ തിരുകി
പട്ടിണികിടന്നാലും കൈവിടില്ലാഭിജാത്യം..
മുന്മുറ നട്ടുവളർത്തിയ
അപകർഷതാ ബോധം
പേരും കുലവും ചൊല്ലാൻ
മടിച്ചൊളിച്ചിരിക്കും ഹരിജനം..
എങ്കിലും, ഞങ്ങൾക്കൊന്നാണ്
കുലവും, സംഹിതകളും..

Saturday, January 18, 2014

സ്റ്റാർ സ്ട്രൈക്കർ

ഞങ്ങൾ സ്റ്റാർ സ്ട്രൈക്കറെ തീരുമാനിച്ചു. ഗോൾ അടിക്കാൻ പാകത്തിന് പന്ത് എത്തിച്ച് കൊടുത്തിട്ട് അടിക്കാൻ പറയും. സൗകര്യംപോലെ,ഞങ്ങളെയും നിങ്ങളെയും ഞെട്ടിച്ചു അദ്ദേഹം ഗോൾ അടിക്കും. അപ്പോൾ ഞെട്ടരുത്. കൈ അടിക്കണം. കൈ അടിച്ചു പ്രോത്സാഹിപ്പിച്ചാലേ, അദ്ദേഹത്തിനു തുടർന്നും ഗോൾ അടിക്കാൻ തോന്നു. ഞങ്ങളുടെ കൈവശം ഗോൾ അടിക്കാൻ പാകത്തിന് പന്ത് നിരന്നു കിടക്കുന്നുണ്ട്..സ്റ്റാർ  സ്ട്രൈക്കർ ഇല്ലാതെ ഞങ്ങളുടെ ടീമിന് മുന്നോട്ടു പോകാൻ കഴിയില്ല.. എല്ലാവരും ശരിക്കും പ്രോത്സാഹിപ്പിക്കണേ 

Monday, January 13, 2014

പരിണാമം

വന്ദിച്ചുകൊണ്ട് തന്നെ പറയട്ടെ,
വടവൃക്ഷമേ, ഇല്ല നിനക്കിന്നു
പണ്ടത്തെ പ്രൗഡിയും, വേരോട്ടവും..
അങ്ങിങ്ങ് തൂങ്ങി കിടക്കുന്ന
ഫലങ്ങളാണ് നിന്നഹങ്കാരമെങ്കിൽ
ഞെട്ടറ്റു വീഴാമെന്നോർക്കാതെ
വൈരുദ്ധ്യവാദം പറഞ്ഞു
മൂഡസ്വർഗ്ഗത്തിലാണവ..
ഇലകളൊട്ടുമുക്കാലും
തളർച്ചയിലാണിന്ന്,
തരില്ലവ നീ മോഹിക്കും അന്നജം,
അവയ്ക്കവശ്യം
തെളിനീർ പകർന്നില്ലെങ്കിൽ..
ഇടയ്ക്കെത്തും വസന്തം തരും
പൂക്കളും കണ്ടുനീ മോഹിക്കല്ലേ,
കൊഴിയാമവ നല്ലൊരു
കാറ്റിലോ, മഴയിലോ..
തീയിൽ കുരുത്തതായാലും
വെയിലത്ത് വാടാതിരിക്കാൻ,
ഒലിച്ചിറങ്ങും മണ്ണിലത്രയ്ക്ക്
ദൃഡമല്ല നിൻ വേരോട്ടമിന്നു..
തണലും ഫലവും
പ്രതീക്ഷിക്കുന്ന കർഷകൻ
പുതിയ ഫലവൃക്ഷത്തൈകൾ
പരീക്ഷിക്കില്ലെന്ന
മൂഡ വിശ്വാസവും വെടിയ നീ..
ചുറ്റും പുതിയ തോട്ടം വളരുമ്പോൾ
കാലങ്ങൾ കഴിഞ്ഞ്
ചർച്ച ചെയ്യാൻ
ചരിത്രവിഡ്ഢിത്തം
കരുതിവയ്ക്കേണ്ട നീ..
കുടഞ്ഞെറിയുക
പുഴുക്കുത്ത് ബാധിച്ച ഫലങ്ങളെ,
ശ്വസിക്ക ശുദ്ധവായു, കുടിക്ക തെളിനീർ..
തളിർക്കട്ടെ പ്രതീക്ഷയോടെ പച്ചിലകൾ
വിരിയട്ടെ വസന്തത്തിൽ നൂറു പൂക്കൾ
ഞെട്ടറ്റു വീഴാത്ത
ഫലങ്ങളുണ്ടാകട്ടെ വീണ്ടും..






Sunday, January 12, 2014

ബാഷ്പാഞ്ജലി

സ്നേഹത്തിൻ നെയ്ത്തിരിയുമായ്‌
തനിക്കു ചുറ്റും പ്രകാശം പരത്തിയവനെ,
നിന്നന്തരാത്മാവിൽ പ്രകാശം ചൊരിയാൻ
ഞങ്ങൾക്ക് കഴിയാതെ പോയല്ലോ..
തിരിനാളം അണയാതെ കാത്തുസൂക്ഷിക്കാനായ്
നിന്നിലെ സംയമനത്തിൻ നെയ്പാത്രം
കാലിയായതും അറിയാതെ പോയല്ലോ..
അണയില്ലൊരുനാളും,
മാനസങ്ങളിൽ നീ തെളിച്ച
സ്നേഹത്തിൻ തിരിനാളവും
നിൻ വിയോഗ തീച്ചൂളയും

Saturday, January 11, 2014

അവസരവാദപരമായ "നയതന്ത്രം"

സായിപ്പിന് മുന്നിൽ മുട്ട് വിറയ്ക്കാതെ, നട്ടെല്ല് നിവർത്തി നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനിയെ നാട്ടിലെതിച്ചപ്പോൾ, രാജ്യത്തിൻറെ അഭിമാനത്തിന്റെ ഗ്രഫ് ഉയർന്നു എന്ന് കൊട്ടിഘോഷിക്കപ്പെടുന്നു. വളരെ പരിമിതമായി മാത്രം ഇന്ത്യാ ഗവണ്മെന്റിൽ നിന്നും കാണാറുള്ള ഇത്ര ആർജ്ജവത്തോടെയുള്ള പ്രതികരണങ്ങൾ, ചില സംശയങ്ങൾ  ഉണർത്താതിരിക്കുന്നില്ല. ഒരു നയതന്ത്ര ഉദ്യോഗസ്ഥ എന്ന രീതിയിൽ , വൃത്തികെട്ട സർക്കാർ സംവിധാനത്തിന്റെ ഭാഗമായത് കൊണ്ടോ, ഉന്നതരിൽ ആർക്കോ ഉള്ള പ്രത്യേക താൽപ്പര്യമോ ആണ് ഇത്ര ആവേശത്തിൽ നിന്നത് എന്നത് ഇതുപോലുള്ള അവസരങ്ങളിൽ കാണിച്ചിട്ടുള്ള ഇരട്ടതാപ്പുകൾ ഓർമ്മിപ്പിക്കുന്നു. കേരള തീരത്ത് മത്സ്യതൊഴിലാളികൾ കൊലചെയ്യപ്പെട്ട വിഷയത്തിലോ , വിവിധ രാജ്യങ്ങളിൽ അപമാനിക്കപ്പെട്ടിട്ടുള്ള സാധാരണ പൗരന്മാരുടെ വിഷയത്തിലോ ഇതുപോലുള്ള ഒരു ആർജ്ജവവും കാണാൻ കഴിഞ്ഞിട്ടില്ല. ദേവയാനി വിഷയത്തിൽ വാദിയും ഒരു ഇന്ത്യക്കാരി ആണെന്നുള്ളതും ഒരു കൂറ് എങ്ങോട്ടാണ് എന്ന ചോദ്യം ഉയർത്തുന്നു.  

Wednesday, January 8, 2014

ചർച്ച

ചവിട്ടി മെതിക്കപ്പെടുന്ന ബാല്യത്തിൻ
മുതുകിൽ കയറി നിന്ന്
നമുക്ക് ഘോരഘോരം ചർച്ച ചെയ്യാം,
ശോഭനമായ ഭാവിയെ കുറിച്ച്;
മൂത്തമന്ത്രിക്കസേരയെക്കുറിച്ച്;
അരുമ മകൾ തൻ രംഗപ്രവേശത്തെക്കുറിച്ച്;
സാരിയിൽ പൊതിഞ്ഞ സോളാറിനെക്കുറിച്ച്;
കസ്തൂരി, ഗാഡ്ഗിൽ കടന്നു പോയതിനെക്കുറിച്ച്..
ചർച്ചകൾ വഴിമുട്ടുമ്പോൾ,
പുതിയൊരു അശ്ലീല ചിത്രമായ്‌ ചാനൽ
വരും വരേയ്ക്കും ചർച്ചകൾ തുടരട്ടെ..

Saturday, January 4, 2014

കാടുവാഴി

ഒരു പെണ്‍പുലി ഉള്ളത് കൊണ്ട് പല്ലു കൊഴിഞ്ഞിട്ടും സിംഹം ഇത്രനാളും പിടിച്ചു നിന്നു. ഇപ്പോൾ പെണ്‍പുലിക്ക്, തന്റെ അരുമയായ സിംഹവലാൻ കുരങ്ങനെ രാജാവായി വാഴിക്കാൻ ഒരു മോഹം വന്നതിൽ തെറ്റ് പറയാൻ കഴിയില്ലല്ലോ..കൂടെയുള്ള കുരങ്ങന്മാരെല്ലാം ഉണ്ണാക്കന്മാരാണെന്ന് പെണ്‍പുലി പറഞ്ഞാൽ മറുവാക്കില്ലല്ലോ..ഇതെല്ലാം കണ്ടും കേട്ടും  കഴുതകൾ തങ്ങളുടെ കാടിന്റെ പെരുമയിൽ ഊറ്റം കൊണ്ടു.. 

Thursday, January 2, 2014

പാഴ്ജന്മം


ആദ്യ പുത്രിതൻ പരിലാളനയേറിയില്ലധികനാൾ
പിച്ചവെച്ചപ്പോളേ ശാസനകൾകേട്ട-
വകൾക്കാശയക്കുഴപ്പമായ്
നടപ്പിലും വേഷത്തിലും
ചിന്തയിലും സംസാരത്തിലും..
ശാസനകളവളെ വിരൂപിയും,
പ്രജ്ഞ നഷ്ടപ്പെട്ടവളുമാക്കി..
ഞാനുമൊരു പെണ്ണെന്ന്,
ഒതുങ്ങി നിന്നവൾ പതുക്കെ പറഞ്ഞുനോക്കി
ഉച്ചത്തിലോരിയിട്ടലറി നോക്കി..
അനുസരണയില്ലാത്തവളെന്ന ഗണത്തിൽ
കൂട്ടിയൊതുക്കപ്പെട്ടു..
ശ്രദ്ധവെച്ചില്ല, കണ്ണടച്ചൊരു,
കാതു പൊത്തിയൊരു ബന്ധുജനങ്ങളും..
പിന്നീട് വന്നനുസരണാശീലം തികഞ്ഞ
കുട്ടികളെ ലാളിച്ചു പോന്നവർ..

പറയുവാനേറെയുണ്ടവൾക്കെന്നാകിലും
പൊന്തുന്നില്ല ശബ്ദം..

അകാല വാർദ്ധക്യം ബാധിച്ചൊരു
കോണിൽ കിടപ്പുണ്ടങ്ങിനെ..
പിറക്കേണ്ടിയില്ലായിരുന്നെന്നു
ശപിച്ചാത്മഹത്യ ചെയ്യാൻ പോലുമാകാതെ..





പുതുവർഷ സമ്മാനം

കൂട്ടി..
ഹലോ... കൂട്ടിയോ ?
ഇല്ല കൂട്ടിയിട്ടില്ല..
ഇല്ല, കൂട്ടിയിട്ടില്ല...ഇനി അഥവാ കൂട്ടിയാൽ തന്നെ ശക്തമായ് പ്രതിഷേധിക്കും..
കൂട്ടി..ഇതിൽ മാറ്റമില്ല..
അം ... ( പ്രതിഷേധിക്കാൻ ആലോചിക്കുന്നു )
( അവരുടെ ഒരു പ്രതിഷേധം.. അങ്ങ് പ്രതിഷേധിക്കെടോ..ഇതെത്ര തവണ കണ്ടതാ..ഒരു പുതുവർഷ സമ്മാനം കൊടുത്താൽ സന്തോഷത്തോടെ സ്വീകരിക്കാൻ ഇനിയും അറിയില്ല..കഴുതകൾ..)

Wednesday, January 1, 2014

അത് താനല്ലയോ ഇത് ?


വിഭവങ്ങൾ  ഒന്ന്,
മനജേർമാർ മാത്രം മാറുന്ന
പല പേരിലുള്ള കടകൾ..
ആർക്കും വിളമ്പാം, ഭോജിക്കാം..
വിളമ്പിയും, ഭോജിച്ചും,
വീഴുന്ന നാണയത്തുട്ടിൻ
ഭാരത്തിൽ സായൂജ്യമടയാം..

വിശ്വാസം

"നമുക്ക് മധുരയ്ക്ക് പോകാം" എന്റെ വാക്കുകൾ കേട്ടപ്പോൾ, വിയർപ്പുണങ്ങാൻ കസേരകളിൽ തൂക്കിയിട്ടിരുന്ന വസ്ത്രങ്ങൾ മടക്കി ബാഗിൽ വയ്ക്കുന്നത് നിർത്തിയിട്ടു രമേശനും , ബിനോയിയും എനിക്കഭിമുഖമായ് തിരിഞ്ഞിരുന്നു. മൂവരുടെയും മുഖം മ്ലാനമാണ്. ചുറ്റും ആൾക്കാർ ഉല്ലാസത്തിൽ ആണ്. ഭക്തിയുടെ നിറവിൽ പഴണിയാണ്ടവനെ കണ്ട സന്തോഷത്തിൽ ആൾക്കാരുടെ മുഖത്തെല്ലാം ഒരു തേജസ്. കൂടുതലും തമിഴ്നാട്ടുകാരാണ്. ചുരുങ്ങിയ തുകയ്ക്ക് ഒന്ന് കിടന്നുറങ്ങാനും, കുളിച്ചു വൃത്തിയാകാനും ഉള്ള ഇടം വേണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു ഈ ഡോർമെട്രി തിരഞ്ഞെടുത്തപ്പോൾ. രാത്രി ആൾക്കാരുടെ കലപില കൂടലിൽ ഉറക്കമേ കിട്ടിയിരുന്നില്ല. പുലർച്ചെ തന്നെ എഴുന്നേറ്റു കുളിച്ചതുകൊണ്ട് വലിയ നിരയിൽ നിന്ന് മുഷിയാതെ രക്ഷപെട്ടു.

ഇന്നലെ പുലർച്ചെ തുടങ്ങിയ യാത്രയാണ്‌. ഞാൻ നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വന്നപ്പോളേക്കും രമേശനും, ബിനോയിയും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ എല്ലാം കഴിഞ്ഞിരുന്നു. കൂടുതൽ ഒന്നും ഇല്ല. രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ്‌, ടൂത്ത് ബ്രഷ്, ടൂത്ത്പേസ്റ്റ് , കുളിക്കാനുള്ള എണ്ണ, സോപ്പ് എന്നിവ എല്ലാം കൂടി ബാഗിൽ ആക്കി. സർവ്വകലാശാലാ വിദ്യഭ്യാസം പൂർത്തിയാക്കി ഹോസ്റ്റലിലെ പോലെ തന്നെ ഒരുമിച്ചു താമസിച്ചാണ് മൂവരും ജോലി ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്യാൻ വരുന്ന അമ്മിണി ചേച്ചിക്ക് രണ്ടു ദിവസം അവധി കൊടുത്ത്, ഉന്മേഷവാന്മാരായ് യാത്ര ആരംഭിച്ചു.

കൊച്ചിയുടെ പ്രൌഡി പിന്നിട്ടു, തൃശൂരിന്റെ നിഷ്കളങ്കതയിലൂടെ ഭാരത പുഴയും താണ്ടി പാലക്കാടിന്റെ വരണ്ട തരിശു നിലങ്ങളിലൂടെ വണ്ടി കടന്നുപോകുമ്പോൾ പല തരത്തിലുള്ള യാത്രക്കാർ കയറി ഇറങ്ങുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. ചാരനിറത്തിലുള്ള മലനിരകൾ ദാഹജലത്തിനായ് വെമ്പുന്നതായ് തോന്നി. വീഥിക്കിരുവശവും വളർന്നു നിൽക്കുന്ന പനകൾ തത്ത്വം പറയുന്നു. അതിർത്തി ഗ്രാമങ്ങൾ തമിഴിലേക്ക് ചായവു കാണിക്കാൻ തുടങ്ങി. വെളുപ്പും ചുവപ്പും ഇടകലർന്ന ചായങ്ങൾ ഭിത്തിക്ക് ആടയായ്. ബസിൽ കയറുന്നവർ കൂടുതൽ സംസാരിക്കാൻ തുടങ്ങി. പൊള്ളാച്ചിയിൽ, പേരയ്ക്കയും, ചക്കച്ചോളയും വിൽക്കാൻ, ചെളിവെള്ളത്തിൽ ചവിട്ടി നടന്നു കുരുന്നു ബാല്യങ്ങൾ   തോണ്ടി വിളിച്ചു ബഹളം വയ്ക്കുന്നു. ഈച്ചകൾ പൊതിഞ്ഞ ചക്കച്ചോള വാങ്ങി കൊടുത്തു യാത്രകാരിൽ ചിലർ കുട്ടികളുടെ കരച്ചിലടക്കി.

പഴണി ആണ്ടവന്റെ മണ്ണിൽ കാലു കുത്തിയപ്പോൾ, ആദിത്യൻ വിശ്രമത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. എല്ലാം അറിഞ്ഞവനെ പോലെ ശാന്തമായ പുഞ്ചിരിയോടെ ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു!  കൂടുതലൊന്നും ചോദിക്കാതെ കൂടെ പോവുകയായിരുന്നു. മലയാളത്തിലും തമിഴിലും എഴുതി വച്ചിരിക്കുന്ന ലോഡ്ജിന്റെ പേര് വായിച്ചപ്പോൾ പഴയ തമിഴ് സിനിമയിൽ കണ്ടു പരിചയം ഉള്ളത് പോലെ തോന്നി - സുബ്രഹ്മണ്യ വിലാസം! വിശാലമായ മുറിയിലെ ഒരു തൂണിനു ചേർന്ന് സാധനങ്ങൾ എല്ലാം വെച്ചു. മൂന്ന് പായകൾ കൊണ്ട് വരപ്പെട്ടു. എല്ലാം പറഞ്ഞേൽപ്പിച്ച് , കുളിച്ചു കഴിയുമ്പോളേക്കും വരാം എന്ന് പറഞ്ഞു ദൈവദൂതൻ യാത്ര ആയി.

ചുറ്റുപാടുകൾ ഒരു അസ്വസ്ഥത ജനിപ്പിക്കാൻ തുടങ്ങി. യാത്ര ചെയ്ത ക്ഷീണം ഒന്ന് നടു നിവർത്തി കുറച്ചു. നേരം വൈകിക്കേണ്ട എന്ന തീരുമാനത്തിൽ ഓരോരുത്തരായി കുളിക്കാൻ തുടങ്ങി. തണുത്ത വെള്ളം തലയിൽ വീണപ്പോൾ യാത്രാക്ഷീണം എല്ലാം മാറി. കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോളേക്കും കിടക്കാൻ അനുവദിച്ച സ്ഥലത്തിനും ചുറ്റും ആൾക്കൂട്ടം ആയി. വസ്ത്രം മാറി കഴിഞ്ഞപ്പോളേക്കും ദൈവദൂതൻ വീണ്ടും അവതരിച്ചു.

പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ ദൈവപ്രീതിക്ക് ആവശ്യമായ എല്ലാം ഏൽപ്പിച്ചു. എല്ലാം അറിഞ്ഞു ചെയ്യാൻ അദ്ദേഹം കൂടെ തന്നെ ഉണ്ട്. വാഴയിലയിൽ വിളമ്പിയ ഭക്ഷണവും കഴിച്ച്, പഴണിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് നടന്നു. കുതിര വണ്ടിയുമായ് തമിഴന്മാർ മുറിമലയാളം പറഞ്ഞു പുറകെ കൂടി. വില പേശലിൽ കരാർ ഉറപ്പിക്കപ്പെടാതെ കുതിര സവാരി മുടങ്ങി.

തിരിച്ചു ലോഡ്ജിൽ എത്തിയപ്പോൾ ഒരു ചന്തയുടെ പ്രതീതി. മലയാളവും, തമിഴും, കന്നടയും , തെലുങ്കും എല്ലാം താന്താങ്ങളുടെ നിലയിൽ കലപില കൂടുന്നു. കൂട്ടത്തിൽ സൗമ്യൻ മലയാളവും, കേമൻ തമിഴും തന്നെ. ഉറങ്ങാൻ ഉള്ള ശ്രമം വിജയിച്ചത് എപ്പോൾ ആണെന്നറിയില്ല. വാഗ്ദാനം ചെയ്തത് പോലെ പുലർച്ചെ ദൈവദൂതൻ വന്നു പൂജാ സാധനങ്ങൾ ഏൽപ്പിച്ച കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എല്ലാം തയ്യാറാക്കി വെച്ചിരുന്നു. ബിൽ കണ്ടു മൂവരും ഞെട്ടി മുഖത്തോട് മുഖം നോക്കി. ഇത്രയും വേണോ ? അതേ ചോദ്യം ദൈവദൂതനോടും ചോദിച്ചു. അദ്ദേഹം കടക്കാരനോട് കുശു കുശുത്തു. രണ്ടു നാളികേരം എടുത്തു മാറ്റി മുന്നൂറു രൂപ കുറച്ചു തന്നപ്പോൾ, കടക്കാരന്റെ മഹാമനസ്കതയിലും, ദൈവദൂതന്റെ കഴിവിലും മനം കുളിർത്തു. അഭിഷേകത്തിനുള്ള കാശും അവിടെ തന്നെ ഏൽപ്പിക്കാൻ പറഞ്ഞപ്പോൾ നല്ല ഒരു പാക്കേജ് ആയിട്ട് തോന്നി. സഹായത്തിനു ഒരു പയ്യനെയും കൂട്ടി ഞങ്ങളെ യാത്രയാക്കി, "ഹരഹരോ ഹരഹര" പറഞ്ഞു ദൈവദൂതൻ യാത്രയായി.

എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷ നേടാൻ പഴണി ആണ്ടവന് സമർപ്പിക്കാനുള്ള പൂജാ സാധനങ്ങളുമായ് മുന്നിൽ നടക്കുന്ന വൃത്തികെട്ട രൂപത്തെ കണ്ടു മനസ്സൊന്നു ശങ്കിച്ചു. മല കയറുന്നതിനു മുൻപ് നേർച്ച ഇടാനുള്ള ചില്ലറ ഇല്ല എന്ന സങ്കടം തീർക്കാൻ അതുമായും ആൾക്കാർ !! മൂവരും പത്ത് രൂപയ്ക്ക് വീതം ചില്ലറ വാങ്ങി. മുന്നിൽ സഹായി ഓടി മല കയറുന്നു. ചില്ലറപ്പൊതി അഴിച്ചു നേർച്ച ഇടാൻ നോക്കിയപ്പോൾ ഏതാനും പത്തു പൈസ തുട്ടുകൾ മാത്രം!! ചതിയുടെ ആദ്യ ചുവട്!!

ചതിക്കപ്പെട്ടവന്റെ തളർച്ചയോടെ ആയി തുടർന്നുള്ള ചുവടുകൾ. കയറ്റത്തിൽ കണ്ട പല വിഗ്രഹങ്ങളിൽ ഒന്നിൽ പ്രാർത്ഥിച്ചു കാണിക്കയിടാൻ ഒരു മുത്തശ്ശി പറഞ്ഞപ്പോൾ, സംശയം തോന്നിയില്ല. കാണിക്കയിട്ടു കയറുന്നതിനിടയിൽ തിരിഞ്ഞു നോക്കിയപ്പോൾ, ഇട്ട കാണിക്ക എടുത്തു മുത്തശ്ശി എളിയിൽ തിരുകുന്നതു കണ്ടു തളർന്നു പോയി. സഹായി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു.

മുകളിൽ എത്തിയപ്പോൾ, ആണ്ടവനെ അടുത്ത് കാണണമെങ്കിൽ കൂപണ്‍ എടുക്കണം എന്ന് പറഞ്ഞപ്പോൾ വിശ്വാസത്തിന്റെ മറ്റൊരു രീതി കാണുകയായിരുന്നു. പൊതു നിരയിൽ നിന്നുള്ള പുണ്യം മതി എന്ന് നിശ്ചയിച്ചു കൂട്ടത്തിൽ തിക്കി തിരക്കി നിന്നു. പൂജാ സാധനങ്ങൾ താഴെ വീഴാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പാലഭിഷേകത്തിനു, പണം വീണ്ടും കൊടുക്കണം എന്ന് കൂടി കേട്ടപ്പോൾ ഉള്ള വിശ്വാസവും കൂടി പോയി കിട്ടി. കൂടുതൽ പറ്റിക്കപ്പെടില്ല എന്ന തീരുമാനത്തിൽ, എത്രയും പെട്ടെന്ന് അവിടെ നിന്നും രക്ഷപ്പെടണം എന്ന ചിന്ത ആയിരുന്നു. പ്രാർത്ഥിച്ചു എന്ന് വരുത്തി, പടിയിറങ്ങി.

" എടാ.. അതിനു നമ്മുടെ കൈയ്യിൽ കാശുണ്ടോ ?" രമേശൻ ചോദിച്ചപ്പോൾ ആണ് അങ്ങിനെ ഒരു കാര്യം എൻറെ ചിന്തയിൽ വന്നത്. പിന്നെ മൂന്ന് പേരും കൂടി കൈയിൽ ഉള്ളതെല്ലാം എണ്ണി തിട്ടപ്പെടുത്തി.
" ഇത് മതി, വണ്ടി കാശു ഉണ്ട്  "..ഞാൻ  തീർച്ചപ്പെടുത്തി..
" ഇവിടെ അനുഭവിച്ച ചതി മനസ്സിൽ വച്ച് തിരിച്ചു പോയാൽ ഈ യാത്രയുടെ എല്ലാ ഗുണവും ഇല്ലാതാകും..അതുകൊണ്ട് നമുക്ക് മധുരയ്ക്ക് പോകാം" ബിനോയ്‌ കൂട്ടിചേർത്തു.

മധുരാക്ഷേത്രഗോപുരം അത്ഭുതം പകർന്നു സ്വാഗതം ഓതി. ബസ് സ്റ്റാൻഡിൽ പോയി കൊച്ചിയിലേക്കുള്ള ബസ്‌ ടിക്കറ്റ്‌ ആദ്യം എടുത്തു. കൈയിൽ ഉണ്ടായിരുന്ന നാണയത്തുട്ടുകളിൽ ഓരോ ഒറ്റ രൂപ നാണയത്തുട്ടുകൾ മൂവരും കൈയിൽ കരുതി ദർശനത്തിനായ് നിര നിന്നു. മനം കുളിർക്കെ മധുര മീനാക്ഷിയെ കണ്ടു പ്രാർത്ഥിച്ചു കാണിക്കയിട്ടപ്പോൾ പിന്നിട്ട വഴികളിലെ ചതികൾ എല്ലാം മറന്നു മനസ്സ് ശാന്തമായ്. ശിൽപവിദ്യയുടെ മകുടോദാഹരണങ്ങൾ കണ്ടു നടക്കുമ്പോൾ ആ യാത്ര പുണ്യമായി മാറുകയായിരുന്നു.

പുറത്തിറങ്ങിയപ്പോളേക്കും വിശപ്പ്‌  ശല്യം ചെയ്തു തുടങ്ങിയിരുന്നു. കടയിൽ കയറി ദോശ ഓർഡർ ചെയ്തപ്പോൾ സ്വാഭാവികമായും ചായയും വേണ്ടി വരും എന്ന് കരുതിയ സപ്ലയറുടെ ചോദ്യത്തിന് ഞങ്ങളുടെ ഒരുമിച്ചുള്ള മറുപടി, "വേണ്ട, ചുടുതണ്ണി മതി" എന്നായിരുന്നു. സാമ്പാറിനും ചുടുതണ്ണിക്കും കാശില്ലാത്തത്‌ കൊണ്ട് വയർ നിറച്ചു. യാത്രയിൽ, രാത്രി കഴിക്കാൻ വഴിവക്കിൽ നിന്നും കുറച്ചു പഴവും വാങ്ങി നേരത്തെ വണ്ടിയിൽ കയറി ഇരുന്നു. വണ്ടി അനങ്ങി തുടങ്ങിയതെ ഓർമ്മയുണ്ടായിരുള്ളൂ. ഉറക്കം ഉണർന്നപ്പോൾ, കൊച്ചി, ഉറക്കച്ചടവിൽ കോട്ടുവായിട്ട്‌ തലേന്ന് അകത്താക്കിയ മദ്യത്തിന്റെയും, മാംസത്തിന്റെയും ദുർഗന്ധം വമിക്കുന്നു. ഞങ്ങൾ, സമയത്ത് ജോലിസ്ഥലത്ത് എത്തിപ്പെടാനായ് അടുത്ത വണ്ടി പിടിക്കാൻ ധൃതി കൂട്ടി. പാതയോരത്ത്, നീലയും വെളുപ്പും നിറത്തിൽ ഉള്ള ഭിക്ഷാടന നിരോധന ബോർഡിന് താഴെ ഒട്ടിയ ഒരു വയർ പ്രതീക്ഷയോടെ ഞങ്ങളെ നോക്കിയത്, കണ്ടില്ലെന്നു നടിച്ചു..